x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിസിമാർ രാജിവച്ച് കുറുവടികളുമേന്തി ശാഖയിൽ പോകൂ: കെ.സി. വേണുഗോപാൽ

വെബ് ഡെസ്ക്
Published: June 15, 2026 12:58 PM IST | Updated: June 15, 2026 12:58 PM IST

പ്രതീകാത്മക എഐ ചിത്രം.

ന്യൂഡൽഹി: അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്‍റെ കൂടാരത്തിലേക്കു പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.

ഇതിനായി ആർഎസ്എസ് മേധാവിക്കു മുന്നിൽ ചൂട്ടുപിടിച്ചു വഴി കാണിച്ചുകൊടുക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്പക്ഷ, മതേതര നിലപാടിലേക്കു നയിക്കേണ്ടവർ തന്നെയാണെന്നത് ഈ നാടിന് അപമാനമാണ്. എക്കാലവും പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, അപമാനമാണ് മൂന്നു സർവകലാശാലകളിലെ ഈ വൈസ് ചാൻസലർമാർ.

മൂവരും അടിയന്തരമായി ചെയ്യേണ്ടെന്ന കാര്യം, കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവച്ച്, ഗണവേഷം കെട്ടി കുറുവടിയുംകൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കലാണ്. ഈ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല.

സ്വയം രാജിവച്ച് ഗവർണറുടെ സംരക്ഷണയിൽനിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്കു ചേക്കേറുകയാണ് മൂവർക്കും നല്ലത്. അതല്ലെങ്കിൽ, ശക്തമായ രാഷ്‌ട്രബോധം ഉള്ളിൽപ്പേറുന്ന മതേതരവാദികളായ മനുഷ്യരുടെ പ്രതിഷേധം അനുഭവിക്കേണ്ടി വരും.

മോഹൻ ഭഗവതിനു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്‍റെ ആധാരശില എന്ന് ഓർക്കേണ്ടവർ ഓർക്കണം.

ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നത്, അല്ലാതെ, വിഭജനത്തിന്‍റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചോരയല്ലെന്നും കെസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Tags : RSS KC Venugopal VC controversy

Recent News

Corehub Up