കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കല്ലുകടിയായി കെഎസ്ആർടിസിയിലെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര. രാവിലെ ഒമ്പതു മുതൽ എത്തിയ യാത്രികർക്ക് ആദ്യം സൗജന്യ ടിക്കറ്റ് ലഭിച്ചിരുന്നില്ല. ഓൺലൈൻ ടിക്കറ്റ് സംവിധാനത്തിൽ സൗജന്യ ടിക്കറ്റ് ആയ പൂജ്യം തുക ടിക്കറ്റുകൾ ലഭ്യമാകാൻ വൈകിയതിനെ തുടർന്ന് ഉദ്ഘാടനവും ബസുകളിലെ യാത്രയും മുടങ്ങി.
നിരവധി യാത്രക്കാർ സൗജന്യ യാത്ര പ്രതീക്ഷിച്ച് ബസുകളിൽ കയറിയെങ്കിലും സൗജന്യ പൂജ്യം നിരക്ക് ടിക്കറ്റുകൾ സജ്ജമാകാത്തതിനെ തുടർന്ന് കണ്ടക്ടർമാർക്ക് നിലവിലെ യാത്ര നിരക്ക് ടിക്കറ്റ് മാത്രമാണ് നൽകാനായത്. ഇത് യാത്രക്കാരും കണ്ടക്ടർമാരുമായി തർക്കത്തിനിടയാക്കി. രാവിലെ 10ന് ശേഷം മാത്രമാണ് സൗജന്യ സംവിധാനം നടപ്പായത്.
സൗജന്യ യാത്രയുടെ പറവൂരിലെ ഉദ്ഘാടനം ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് മുൻസിപ്പൽ ചെയർമാൻ രമേശ് ഡി. കുറുപ്പ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു, മുൻ ചെയർപേഴ്സൺ ബീന ശശിധരൻ, സ്റ്റാൻഡിംഗ് ചെയർപേഴ്ൺ ജലജ രവീന്ദ്രൻ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്‍റ് പ്രസീല എന്നിവർ സംസാരിച്ചു. പറവൂരിൽ എടിഒ അനിൽകുമാർ, ജന. കൺട്രോളിംഗ് ഇൻസ്പെക്ടർ സന്തോഷ് കണ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags : Dispute Priyadarshini KSRTC