ഫിലാഡൽഫിയ: ലോകകപ്പിൽ ലാറ്റിനമേരിക്കൻ കരുത്തർക്കെതിരെ തങ്ങൾക്കുള്ള ശാപം ഒടുവിൽ ഐവറി കോസ്റ്റ് മറികടന്നു. ഗ്രൂപ്പ് ഇയിലെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറി കോസ്റ്റ് കീഴടക്കിയത്.
ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ പരാജയപ്പെടുത്തുന്നത്. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന മികച്ച മുന്നേറ്റങ്ങളാണ് കാഴ്ചവെച്ചത്. 89-ാം മിനിറ്റ് വരെ ഇരുടീമുകൾക്കും വലകുലുക്കാൻ സാധിച്ചതുമില്ല.
മത്സരം തൊണ്ണൂറാം മിനിറ്റിലേക്ക് കടന്നതോടെയാണ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐവറി കോസ്റ്റിന്റെ വിജയഗോൾ പിറന്നു. യുവതാരം അമദ് ഡയാല്ലോയാണ് ടീമിന്റെ രക്ഷകനായി അവതരിച്ച് ലക്ഷ്യം കണ്ടത്.
തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ ലഭിച്ച അവസരം ഡയാല്ലോ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ വഴങ്ങിയ ഈ ഗോളിന് മറുപടി നൽകാൻ ഇക്വഡോറിന് സമയമുണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ച ഏഴ് മിനിറ്റ് ഇഞ്ചുറി ടൈമിൽ ഇക്വഡോർ ആഞ്ഞുശ്രമിച്ചെങ്കിലും ഗോളടിക്കാനായില്ല.
ഇക്വഡോർ മുന്നേറ്റങ്ങളെ വിദഗ്ധമായി പ്രതിരോധിച്ച് ഐവറി കോസ്റ്റ് ജയമുറപ്പിച്ചു. ഈ ചരിത്ര വിജയത്തോടെ ഗ്രൂപ്പ് ഇയിൽ ഐവറി കോസ്റ്റ് തങ്ങളുടെ സ്ഥാനം ശക്തമാക്കി.
Tags : fifa world cup football ivory coast ecuador