Kerala
ബാലുശേരി: ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. എളേറ്റില്‍ ചെറ്റക്കടവ് പുതിയോട്ടില്‍ വിജയന്റെ മകന് വിഷ്ണു (19) ആണ് മരിച്ചത്.
ഇന്നലെ രാവിലെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാതാവ്: ഷിജി. സഹോദരി: രവീണ.
Sports
ഫിഫ 2026 ലോകകപ്പില്‍ ഓരോ ടീമിനും ഓരോ എന്‍ജിനുണ്ട്. ആ എന്‍ജിന്റെ പ്രവര്‍ത്തനക്ഷമതയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍വരെ ടീമുകള്‍ എത്തിനില്‍ക്കുന്നതില്‍ പ്രധാനം. ടീമിന്റെ ഇരട്ടഎന്ജിനുകളായി തള്ളുകയും വലിക്കുകയും ചെയ്യുന്ന/ചെയ്ത, ഈ ലോകകപ്പിലെ താരങ്ങള്‍ ഇവര്‍...
എര്‍ലിംഗ് ഹാലണ്ട് (നോര്‍വെ)
ഫിഫ 2026 ലോകകപ്പ് കിലിയന്‍ എംബപ്പെയോ ലയണല്‍ മെസിയോ അല്ല തൂക്കിയത്. ഈ ലോകകപ്പ് തൂക്കിയത് 25കാരനായ എര്‍ലിംഗ് ഹാലണ്ടാണ്. ലോകകപ്പ് കിരീട സാധ്യതയില്‍ ക്വാര്‍ട്ടറിലെത്തിയ മറ്റു ടീമുകളേക്കാള്‍ പിന്നിലാണ് നോര്‍വെ. എന്നാല്‍, “ഹാലണ്ട്, ഹാലണ്ട്, ഹ ഹ ഹ ഹ ഹാലണ്ട്” എന്ന ഗാനവും ഹാലണ്ടിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗം. 2026 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പൂര്‍ത്തിയായപ്പോള്‍ 99 റേറ്റിംഗുമായി ഒന്നാം സ്ഥാനത്തുള്ളവന്‍. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മാത്രമാണ് 99 റേറ്റിംഗുള്ള മറ്റൊരു താരം.
നോര്‍വെയുടെ കളി ബില്ഡപ്പില് നാല് ശതമാനം പങ്കാളിത്തം മാത്രമാണ് ഹാലണ്ടിനുള്ളത്. എന്നാല്‍, നാല് മത്സരങ്ങളില്‍ മാത്രമിറങ്ങി ഏഴ് ഗോളുമായി തരംഗമായിരിക്കുകയാണ് ഹാലണ്ട്. 4.9 ആണ് ഹാലണ്ടിന്റെ xG (എക്സ്പെറ്റഡ് ഗോള്‍) റേറ്റ്. 18 ഷോട്ട് ഇതുവരെ പായിച്ചു. അതില്‍ 12 എണ്ണവും ഓണ്‍ ഗോള്‍. മറ്റൊരു നോര്‍വീജിയന്‍ താരത്തിനും 10 ഷോട്ട് പോലും പായിക്കാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. സ്ട്രൈക്കര്‍ എന്ന നിലയില്‍ എതിര് ഗോള്‍മുഖത്തെ ടച്ചിംഗില് ഹാലണ്ട് മറ്റു താരങ്ങളേക്കാൾ ഏറെ മുന്നിലാണ്. പെനാല്‍റ്റി ഏരിയയില്‍ 53 ടച്ചിംഗ് ഇതുവരെ ഈ ഫോര്‍വേഡ് നടത്തി.
ലോകകപ്പ് മത്സരം: 04
ആകെ കളിച്ച മിനിറ്റ്: 426
അസിസ്റ്റ്/ഗോള്‍: 00/07
Sports
കലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തില്‍ ഇന്നു സൂപ്പര്‍ പോരാട്ടം. ഫിഫ 2026 ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്ചാമ്പ്യന്മാരായ സ്പെയിന് ബെല്‍ജിയവുമായി കൊമ്പുകോര്‍ക്കും.
ഇന്ത്യന്‍ സമയം ശനി പുലര്‍ച്ചെ 12.30നാണ് കിക്കോഫ്. കൗമാര സൂപ്പര്‍ താരം ലാമിന് യമാലും പവര്‍ഫുള്‍ സ്ട്രൈക്കര്‍ റൊമേലു ലുകാക്കുവും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ ഹൈലൈറ്റ്. റോഡ്രിയാണ് സ്പെയിനിന്റെ ക്യാപ്റ്റന്‍.
2010നുശേഷം മറ്റൊരു ലോകകിരീടമാണ് നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയിനിന്റെ യുവ സംഘം ലക്ഷ്യംവയ്ക്കുന്നത്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായാണ് സ്പെയിന് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയായിരുന്നു തുടക്കം. റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെ (3-0) തോല്‍പ്പിച്ചു. പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയും (1-0) കീഴടക്കി.
സുവര്‍ണ തലമുറയുടെ ബാക്കിപത്രമായി ബെല്‍ജിയം ടീമില്‍ ശേഷിക്കുന്നത് കെവിന് ഡി ബ്രൂയിന്, റൊമേലു ലുകാക്കു, തിബൊ കോര്‍ത്വ എന്നിവര്‍. ജെറെമി ഡോക്കു, ചാള്‍സ് ഡി കെറ്റലെയന് തുടങ്ങിയ യുവതാരങ്ങളാണ് നിലവിലെ കരുത്ത്. യൂരി ടൈലെമാന്സാണ് ക്യാപ്റ്റന്‍.
2026 ലോകകപ്പ് ഗ്രൂപ്പ് ജി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ സെനഗലിനെ (3-2) കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ അമേരിക്കയുടെ (4-1) വെല്ലുവിളിയും അവസാനിപ്പിച്ചു. 2018ല്‍ മൂന്നാം സ്ഥാനത്ത് എത്തിയത് മികച്ച പ്രകടനം.
നേര്‍ക്കുനേര്‍ നേര്‍ക്കുനേര്‍
ആകെ മത്സരം: 22
സ്പെയിന് ജയം: 12
ബെല്‍ജിയം ജയം: 05
സമനില: 05
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ അനിശ്ചിതത്വങ്ങള്‍ നീങ്ങി. 2026-27 സീസണ് പഴയപടി പൂര്‍ണതോതിലുള്ള ഹോം-എവേ മത്സരങ്ങളോടെ നടക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) അറിയിച്ചു. 2026-27 സീസണ് സെപ്റ്റംബര്‍ നാലിന് ആരംഭിക്കും.
ഐഎഫ്എഫ് ഭാരവാഹികളും ഐഎസ്എല്‍ ക്ലബ്ബുകളായ എഫ്സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, സ്പോര്‍ട്ടിംഗ് ക്ലബ് ഡല്‍ഹി എന്നിവയുടെ പ്രതിനിധികളും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
പൂര്‍ണമായ സീസണിലേക്കുള്ള തിരിച്ചുവരവിനു പുറമെ ഐഎസ്എലിന്റെ വാണിജ്യാവകാശങ്ങള്‍ ക്ലബ്ബുകള്‍ക്കു കൈമാറി. ലീഗിന്റെ ദൈനംദിന നടത്തിപ്പ് അവകാശം ഇതോടെ ക്ലബ്ബുകള്‍ക്കായി. നാലു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം പിന്മാറാനുള്ള സ്വാതന്ത്ര്യം ക്ലബ്ബുകള്ക്കുണ്ട്.
അതേസമയം, പുതിയ കരാര്‍ പ്രകാരം ലീഗിന്റെ ഭരണപരമായ ചുമതലകളും നിയന്ത്രണങ്ങളും എഐഎഫ്എഫിനായിരിക്കും. ലീഗില്‍ പങ്കെടുക്കുന്ന 14 ക്ലബ്ബുകളും 1.1 കോടി രൂപ വീതം രണ്ട് തവണകളായി എഐഎഫ്എഫിന് അഡ്മിനിസ്ട്രേറ്റീവ് ഫീസ് നല്‍കും.
Sports
വാൻകൂവർ: കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും തത്തുല്യമായ പ്രകടനം പുറത്തെടുത്തതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് സ്വിറ്റ്സർലൻഡ് വിജയം സ്വന്തമാക്കിയത്. കൊളംബിയൻ താരം ഡാവിൻസൺ സാഞ്ചസിന്റെ പെനാൽറ്റി കിക്ക് ബാറിലിടിച്ച് തെറിച്ചതും കുച്ചോ ഹെർണാണ്ടസിന്റെ ശ്രമം സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ തടുത്തിട്ടതുമാണ് കൊളംബിയയ്ക്ക് തിരിച്ചടിയായത്.
ഒടുവിൽ റൂബൻ വർഗാസ് ലക്ഷ്യം കണ്ടതോടെ സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്സർലൻഡിന്റെ എതിരാളികൾ. 1954ൽ സ്വന്തം രാജ്യം ആതിഥേയത്വം വഹിച്ച ലോകകപ്പിനു ശേഷം ഇതാദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്.
Sports
ഫിഫ ലോകകപ്പ് കിരീടമില്ലാതെ, കാല്‍പ്പന്ത് ലോകത്തിന്റെ രാജാവായ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പടിയിറങ്ങി... ആറ് ലോകകപ്പില്‍ കളിച്ചെങ്കിലും ഒരു തവണപോലും ട്രോഫിയില്‍ ചുംബിക്കാനാവാതെയുള്ള മടക്കം.
എന്നാല്‍, രാജ്യാന്തര ഫുട്ബോളില്‍നിന്ന് സിആര്‍7 വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. 2026 ഫിഫ ലോകകപ്പില്‍ സ്പെയിനിന് എതിരായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനു മുമ്പുതന്നെ ഇനിയൊരു ലോകകപ്പ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് 41കാരനായ റൊണാള്‍ഡോ പറഞ്ഞിരുന്നു.
ലോക റിക്കാര്‍ഡ് ബാക്കി
ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് എഡിഷനില്‍ കളിച്ചതിന്റെ റിക്കാര്‍ഡ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം പങ്കിട്ടാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഭൂഗോളവേദിയില്നിന്നു മടങ്ങുന്നത്. മെസിയും റൊണാള്‍ഡോയും ആറ് ലോകകപ്പ് എ ഡിഷനില്‍ (2006, 2010, 2014, 2018, 2022, 2026) കളിച്ചിട്ടുണ്ട്.
2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലായിരുന്നു പോര്‍ച്ചുഗല്‍ ജഴ്സിയില്‍ സിആര്‍7ന്റെ ഭൂഗോളപ്പോരിലെ അരങ്ങേറ്റം. 21കാരനായിരിക്കേ ആ ലോകകപ്പില്‍ ആറു മത്സരങ്ങള്‍ കളിച്ചു. ഒരു പെനാല്‍റ്റി ഗോള്‍ നേടി. സെമി ഫൈനലില്‍ വരെ ടീം എത്തിയതില്‍ പങ്കുവഹിച്ചു. 2026 ലോകകപ്പിലും ഗോള്‍ നേടിയതോടെ, ആറ് ഫിഫ ലോകകപ്പ് എഡിഷനില്‍ ഗോള്‍ നേടുന്ന ഏക താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി.
27 മത്സരം, 11 ഗോള്‍
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതില്‍ രണ്ടാം സ്ഥാനവുമായാണ് സിആര്‍7 വിടപറയുന്നത്. 27 മത്സരങ്ങളില്‍നിന്നായി 11 ഗോള്‍ സ്വന്തമാക്കി. 2018 റഷ്യന്‍ ലോകകപ്പില്‍ നാലു മത്സരങ്ങളില്‍നിന്ന് നാലു ഗോള്‍ നേടിയതാണ് ഏറ്റവും മികച്ച പ്രകടനം. അന്ന് സ്പെയിനിനെതിരേ ഫ്രീകിക്കിലൂടെ ഹാട്രിക്കും നേടിയിരുന്നു. 2026 ലോകകപ്പിലാണ് റൊണാള്‍ഡോ ഒന്നിലധികം ഗോള്‍ നേടുന്നതെന്നതും ശ്രദ്ധേയം.
രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരം (233) ഏറ്റവും കൂടുതൽ ഗോൾ (146) തുടങ്ങിയ റിക്കാർഡിന്റെ ഉടമയായ സിആർ7, പ്രഫഷണൽ കരിയറിൽ 1000 ഗോൾ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. കരിയറിൽ 976 ഗോൾ റൊണാൾഡോയ്ക്കുണ്ട്. ആയിരത്തിലേക്ക് 24 എണ്ണത്തിന്റെ അകലം മാത്രം...
Sports
ന്യൂയോര്‍ക്ക്: സ്വിറ്റ്സര്‍ലന്‍ഡ് x കൊളംബിയ പോരാട്ടത്തോടെ ഫിഫ 2026 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പൂര്‍ത്തിയായി.
ഇനിയുള്ളത് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നു നടക്കുന്ന ഫ്രാന്‍സ് x മൊറോക്കോ പോരാട്ടത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലിനു തുടക്കമാകുക.
തുടര്‍ന്ന് ശനി പുലര്‍ച്ചെ 12.30ന് സ്പെയിന് x ബെല്‍ജിയം, ഞായര്‍ പുര്‍ച്ചെ 2.30ന് നോര്‍വെ x ഇംഗ്ലണ്ട് ക്വാര്‍ട്ടറുകളും അരങ്ങേറും. ഞായര്‍ രാവിലെ 6.30നാണ് അവസാന ക്വാര്‍ട്ടര്‍ പോരാട്ടം.
Sports
ടെക്സസ്: പോര്‍ച്ചുഗല്‍ പുരുഷ ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലക റോളില്‍നിന്ന് റോബര്‍ട്ടോ മാര്‍ട്ടിനെസ് പടിയിറങ്ങി.
2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനോട് 1-0നു പോര്‍ച്ചുഗല്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം.
2023 ജനുവരിയിലാണ് പോര്‍ച്ചുഗലിന്റെ മാനേജര്‍സ്ഥാനം ഏറ്റെടുത്തത്. സ്പാനിഷുകാരനായ മാര്‍ട്ടിനെസിന്റെ കീഴില്‍ പോര്‍ച്ചുഗല്‍ 45 മത്സരങ്ങള്‍ കളിച്ചു. 30 ജയവും ഒമ്പത് സമനിലയും ആറ് തോല്‍വിയുമാണ് പ്രകടനം.
Kerala
തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. പൊങ്ങമ്പാറ സ്വദേശി രമേശിന്റെ മകൻ ബദ്രിനാഥ് (13) ആണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥ്.
ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപമുള്ള ദ്രവിച്ച എർത്ത് കമ്പനിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
Sports
ഡാളസ്: ഒരു യുഗത്തിന്റെ അവസാനമാണോ ഇത്? ലോകകപ്പ് വേദിയിൽ നിന്ന് പോർച്ചുഗൽ കണ്ണീരോടെ മടങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ നെഞ്ച് തകരുന്നത് തങ്ങളുടെ പ്രിയപ്പെട്ട സിആർ സെവന്റെ മുഖം കണ്ടിട്ടാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച്, നാല്പതുകളിലും രാജ്യത്തിന്റെ എല്ലാ പ്രതീക്ഷകളും പേറുന്ന കാലുകളുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയത്.
അദ്ദേഹത്തിന്റെ കളിമിടുക്കിൽ മാത്രമല്ല, തോറ്റുകൊടുക്കാൻ മനസില്ലാത്ത ആ പോരാട്ടവീര്യത്തിലുമാണ് ലോകമെങ്ങുമുള്ള സിആർ7 ആരാധകരും പ്രതീക്ഷ വച്ചത്. പ്രായത്തിന്റെ വെല്ലുവിളികളും അമിത പ്രതീക്ഷകളുടെ സമ്മർദ്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന് ഈ ലോകകപ്പ്.
തന്റെ 41-ാം വയസിലും കരിയറിലെ ആറാം ലോകകപ്പ് കളിക്കുക എന്ന അത്യപൂർവ നേട്ടത്തോടെയാണ് റൊണാൾഡോ ഈ ടൂർണമെന്റിൽ എത്തിയത്. ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു താരത്തിനും സ്വപ്നം കാണാൻ കഴിയാത്ത കായികക്ഷമതയാണ് അദ്ദേഹം ഈ പ്രായത്തിലും നിലനിർത്തിയത്. മൈതാനത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നൽകിയ മാനസികമായ ആത്മവിശ്വാസം ചെറുതല്ലായിരുന്നു.
എന്നാൽ, പ്രായത്തിന്റേതായ സ്വാഭാവിക വേഗതക്കുറവ് ഈ ലോകകപ്പിൽ റൊണാൾഡോയുടെ കളിയിൽ പ്രകടമായിരുന്നു. മുൻകാലങ്ങളിലെപ്പോലെ കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് ഈ ലോകകപ്പിൽ ചില പിഴവുകൾ സംഭവിച്ചു. എതിരാളികളുടെ ശക്തമായ ഡിഫെൻഡിംഗും മാർക്കിംഗും റൊണാൾഡോയെ സമ്മർദ്ദത്തിലാക്കി. മിഡ്ഫീൽഡിൽ നിന്ന് കൃത്യമായ അസിസ്റ്റുകൾ ലഭിക്കാതെ പോയത് അദ്ദേഹത്തിന്റെ ഗോൾ വേട്ടയെ ബാധിച്ചു.
ഒരു വ്യക്തിഗത പ്രകടനം എന്ന നിലയിൽ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരുന്നില്ല ഇത്. എങ്കിലും അദ്ദേഹം തന്റെ ടീമിനെ മുന്നിൽ നിന്നു നയിച്ചു. പോർച്ചുഗൽ ഫുട്ബോളിന് അദ്ദേഹം നൽകിയ നിശ്ചയദാർഢ്യത്തിന്റെ ഊർജം ഈ ടൂർണമെന്റിലും ദൃശ്യമായിരുന്നു.
എന്നാൽ, കാലം ഒന്നിനും കാത്തുനിൽക്കില്ല എന്ന പ്രകൃതിനിയമം ഫുട്ബോൾ രാജാവിനും ബാധകമാണെന്ന് ഈ ടൂർണമെന്റ് ഓർമിപ്പിക്കുകയാണ്. തന്റെ കരിയറിന്റെ അവസാന നാളുകളിലും രാജ്യത്തിനായി സർവതും സമർപ്പിക്കാൻ കാണിച്ച ആ മനസ്സിനാണ് ആരാധകർ ഇപ്പോൾ കൈയടിക്കുന്നത്.
പോർച്ചുഗൽ എന്ന ടീമിനെ യൂറോപ്പിന്റെയും ലോകത്തിന്റെയും നെറുകയിലേക്ക് നയിച്ചതിൽ ഈ ഏഴാം നമ്പർ ജേഴ്സിക്കാരന്റെ പങ്ക് വാക്കുകൾക്ക് അപ്പുറത്താണ്. യൂറോ കപ്പ് (2016), നേഷൻസ് ലീഗ് (2019, 2025) കിരീടങ്ങൾ പോർച്ചുഗലിലേക്ക് എത്തിച്ചത് റൊണാൾഡോ എന്ന ക്യാപ്റ്റന്റെ നിശ്ചയദാർഢ്യമാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റിക്കാർഡ് ഇന്നും റോണോയുടെ പേരിൽ ഭദ്രമാണ്.
വായുവിൽ ഉയർന്നുചാടി ഡിഫെൻഡർമാരെ നിഷ്പ്രഭരാക്കി ഗോൾവലയിലേക്ക് പന്ത് ചെത്തിയിടുന്ന കരുത്തൻ ഹെഡ്ഡറുകൾ, വായുവിൽ കരണം മറിഞ്ഞുള്ള ബൈസിക്കിൾ കിക്കുകൾ, ബോക്സിന് പുറത്തുനിന്നുള്ള വെടിയുണ്ട പോലുള്ള ലോംഗ് റേഞ്ച് ഷോട്ടുകൾ... വർഷങ്ങളായി നമ്മെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ 'സിഗ്നേച്ചർ' ശൈലികൾ.
ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ചാണ് ക്രിസ്റ്റ്യാനോ മടങ്ങുന്നത്. എങ്കിലും, കളിക്കളത്തിൽ അദ്ദേഹം ഒഴുക്കിയ ഓരോ തുള്ളി വിയർപ്പും, നേടിയ ഓരോ ഗോളും ഫുട്ബോൾ ചരിത്രത്തിന്റെ സുവർണ താളുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മൈതാനത്ത് നിന്ന് കണ്ണീരോടെ മടങ്ങുന്ന റൊണാൾഡോ, തോറ്റത് ഒരു മത്സരത്തിൽ മാത്രമാണ്; കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹം ഒരിക്കലും തോല്‍ക്കില്ല.
നന്ദി ക്രിസ്റ്റ്യാനോ! വീണുപോകുന്നിടത്തുനിന്ന് എങ്ങനെ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കണം എന്ന് ലോകത്തിന് കാണിച്ചുതന്നതിന്, അസാധ്യമായതിനെ സാധ്യമാക്കാൻ പഠിപ്പിച്ചതിന്, ഞങ്ങൾക്ക് സമ്മാനിച്ച ആവേശം നിറഞ്ഞ നിമിഷങ്ങൾക്ക്...
കണ്ണീരോടെയല്ല, കൈയടിയോടെയാണ് ഞങ്ങൾ നിങ്ങളെ യാത്രയാക്കുന്നത്. ഫുട്ബോൾ ഉള്ളിടത്തോളം കാലം ഈ ഏഴാം നമ്പർ ജേഴ്സിക്ക് പകരക്കാരനില്ല.
Sports
ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ സുന്ദര ടീമായ ബ്രസീല്‍ 2026 എഡിഷനില്നിന്നു പുറത്ത്. വൈക്കിംഗ് റോവുകാരായ നോര്‍വെയ്ക്കു മുന്നില്‍ ബ്രസീലിന്റെ യാത്ര അവസാനിച്ചു. 2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വെ 2-1ന് ബ്രസീലിനെ കീഴടക്കി. സൂപ്പര്‍താരം എര്‍ലിംഗ് ഹാലണ്ടിന്റെ ഇരട്ടഗോളിലായിരുന്നു നോര്‍വെയുടെ ജയം. 79, 90 മിനിറ്റുകളിലായിരുന്നു എര്‍ലിംഗ് ഹാലണ്ടിന്റെ ഗോളുകള്‍.
പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ നെയ്മര്‍ ജൂണിയര്‍ 90+10-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ബ്രസീല്‍ പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയാണ് നെയ്മര്‍ പടിയിറങ്ങിയത് (130 മത്സരങ്ങളില്‍നിന്ന് 80 ഗോള്‍).
മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്, 14-ാം മിനിറ്റില്‍ ബ്രസീലിനു ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതിരുന്നതായിരുന്നെന്നു വിലയിരുത്താം. ബ്രൂണോ ഗിമാറാഷ് എടുത്ത ബലഹീനമായ പെനാല്‍റ്റി നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു.
സഹ ആതിഥേയരായ മെക്സിക്കോയെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമായ അസ്ടെക്കയിലെ പോരാട്ടത്തില്‍ 3-2നു കീഴടക്കിയ ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ നോര്‍വെയുടെ എതിരാളികള്‍. 54-ാം മിനിറ്റ് മുതല്‍ ഇംഗ്ലണ്ടിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു.
പ്രതിരോധതാരം ജാരെല്‍ ക്വാന്‍സ ചുവപ്പുകാര്‍ഡ് കണ്ടതോടെയാണ് ഇംഗ്ലണ്ട് പത്തു പേരായത്. എന്നാല്‍, ആദ്യപകുതിയില്‍ ജൂഡ് ബെല്ലിങ്ഗം നേടിയ ഇരട്ടഗോളില്‍ ഇംഗ്ലണ്ട് ലീഡ് നേടിയിരുന്നു.
36, 38 മിനിറ്റുകളിലായിരുന്നു ബെല്ലിങ്ഗമിന്റെ അടുപ്പിച്ചുള്ള രണ്ട് ഗോളുകള്‍. 60-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഹാരി കെയ്നും ഇംഗ്ലണ്ടിനായി വലകുലുക്കി. ഹൂലിയന്‍ ക്വിനോനെസ്, റൗള്‍ ഹിമെറെസ് എന്നിവരായിരുന്നു മെക്സിക്കോയുടെ ഗോള്‍ നേട്ടക്കാര്‍. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മെക്സിക്കോ അസ്ടെക്കയില്‍ പരാജയപ്പെടുന്നത് ഇതാദ്യം.
ഇന്നു നടക്കുന്ന സൂപ്പര്‍ ത്രില്ലര്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും ഈജിപ്തും ഏറ്റുമുട്ടും. ലയണല്‍ മെസിയും മുഹമ്മദ് സലയും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കിക്കോഫ്. നാളെ പുലര്‍ച്ചെ 1.30ന് നടക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് x കൊളംബിയ പോരാട്ടത്തോടെ പ്രീക്വാര്‍ട്ടര്‍ റൗണ്ട് പൂര്‍ത്തിയാകും.
International
വാഷിംഗ്ടൺ ഡിസി: യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലഗോണിന്റെ ചുവപ്പ് കാർഡിൽ ഫിഫയുമായി ഇടപെടൽ നടത്തിയതായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബോസ്നിയയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയതിനെ തുടർന്ന് ബലഗോണിന് ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് പുനഃപരിശോധിക്കാൻ താൻ ഫിഫയോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുമായി സംസാരിച്ചതായി സ്ഥിരീകരിച്ച ട്രംപ്, എന്നാൽ ഒരു പുനഃപരിശോധന ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നു, വിലക്ക് റദ്ദാക്കാൻ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
നേരിട്ട് റെഡ് കാർഡ് ലഭിച്ചതോടെ ഫോളാരിൻ ബലഗോണിന് ബെൽജിയവുമായുള്ള പ്രീ ക്വാർട്ടറിൽ കളിക്കാൻ കഴിയുമായിരുന്നില്ല. ട്രംപ് ഇടപെടൽ നടത്തിയതിന് പിന്നാലെ ഒരു മത്സരത്തിലെ വിലക്ക് ഒരു വർഷത്തേക്ക് ഫിഫ നീട്ടാൻ തീരുമാനിച്ചിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. യുവേഫയടക്കം ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Sports
നോര്‍വെയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ നോര്‍വെയുടെ പാട്രിക് ബെര്‍ഗിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ്. ബ്രസീല്‍ ഗോള്‍വലയുടെ വലത് മേല്‍ത്തട്ടില്‍ പന്ത് തുള്ളിക്കളിച്ചെങ്കിലും റഫറിയുടെ ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നിരുന്നു. നോര്‍വെയുടെ അലക്സാണ്ടര്‍ സോര്ലോത്തായിരുന്നു ഓഫ് സൈഡില്‍ കുരുങ്ങിയത്.
എട്ടാം മിനിറ്റില്‍ ബ്രസീലിന്റെ റൈഡ് നോര്‍വെ ഗോള്‍ മുഖത്തേക്ക്. ബ്രൂണോ ഗിമാറാഷും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ചേര്‍ന്നു നയിച്ച ആക്രമണം മത്തേവൂസ് കുന്യയിലൂടെ പെനാല്‍റ്റി ബോക്സില്‍. എന്നാല്‍, കുന്യയെ നോര്‍വെ ഡിഫെന്‍ഡര്‍ ക്രിസ്റ്റഫര്‍ അജര്‍ വീഴ്ത്തി. റഫറി വിഎആര്‍ പരിശോധിച്ചു. ബ്രസീലിന് അനുകൂലമായി സ്പോട്ട് കിക്ക്.
ലീഡ് നേടാന്‍ ബ്രസീലിനു ലഭിച്ച സുവര്‍ണാവസരം. എന്നാല്‍, കിക്കെടുത്ത ബ്രൂണോ ഗിമാറാഷിനു പിഴച്ചു. ബ്രസീല്‍ താരത്തിന്റെ ബലഹീന കിക്ക്, നോര്‍വെ ഗോള്‍കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു... 80,663 കാണികള്‍ നിറഞ്ഞ സ്റ്റേഡിയത്തിലെ ബ്രസീല്‍ ആരാധകരുടെ ശ്വാസം നിലച്ച നിമിഷം.
അതേസമയം, നോര്‍വീജിയന്‍ ആരാധകരുടെ ആഹ്ലാദത്തിമിര്‍പ്പ്... ആദ്യ 15 മിനിറ്റില്‍ 70 ശതമാനവും പന്തിന്റെ നിയന്ത്രണം നോര്‍വെയുടെ പക്കലായിരുന്നു എന്നതും ഈ പെനാല്‍റ്റി നഷ്ടത്തോടു ചേര്‍ത്തുവായിക്കണം.
വിനിസ്യൂസ് ജൂണിയര്‍ കളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഗിമാറാഷ് പെനാല്‍റ്റി കിക്ക് എടുത്തതിനെതിരേ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, മത്സരശേഷം മുഖ്യപരിശീലകന്‍ ആഞ്ചെലോട്ടി പറഞ്ഞത് ഇങ്ങനെ: “നെയ്മര്‍, റാഫീഞ്ഞ എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇല്ലാതിരുന്നതിനാല്‍ പെനാല്‍റ്റി എടുക്കാനുള്ള മൂന്നാമത്തെ ചോയിസായിരുന്ന ഗിമാറാഷ് സ്പോട്ട് കിക്ക് എടുക്കുകയായിരുന്നു”.
International
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പില്‍ ടോപ് സ്കോററിനുള്ള ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടം കടുക്കുന്നു.
അര്‍ജന്റീനയുടെ ലയണല്‍ മെസി, ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ എന്നിവര്‍ക്കു പിന്നാലെ നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടും ഏഴ് ഗോളുമായി പട്ടികയുടെ തലപ്പത്തെത്തി. എംബപ്പെ, ഹാലണ്ട് എന്നിവരുടെ പ്രീക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞതാണ്.
മെസിയുടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഇറങ്ങിയിട്ടില്ല. രണ്ട് ഗോളിന് അസിസ്റ്റ് നടത്തിയ എര്‍ലിംഗ് ഹാലണ്ടാണ് ടോപ് സ്കോറര്‍ പട്ടികയുടെ തലപ്പത്ത്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു എഡിഷനില്‍ മൂന്നു താരങ്ങള്‍ ഏഴ് ഗോള്‍ വീതം നേടുന്നത്. പ്രീക്വാര്‍ട്ടര്‍ പോരാട്ടം പുരോഗമിക്കുന്നതിനിടെയാണിതെന്നതും ശ്രദ്ധേയം. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ ആറ് ഗോളുമായി എംബപ്പെ, മെസി, ഹാലണ്ട് എന്നിവര്‍ക്കു പിന്നിലുണ്ട്.
Sports
ന്യൂയോർക്ക്: ഫുട്ബോൾ എന്നാൽ ബ്രസീൽ ആണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് ആ ഫൈനൽ വിസിൽ മുഴങ്ങിയത്. കളിമിടുക്കുകൊണ്ടും സുന്ദരമായ പാസുകൾ കൊണ്ടും ലോകത്തെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കാനറികൾക്ക് ഒരിക്കൽക്കൂടി കണ്ണീരോടെ കളംവിടേണ്ടി വന്നിരിക്കുന്നു.
പ്രീക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവേയോട് അടിയറവു പറഞ്ഞത്. മത്സരത്തിന്റെ 79, 90 മിനിട്ടുകളിൽ സൂപ്പർതാരം എർലിൻ ഹാളണ്ട് ആണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്. സൂപ്പർതാരം നെയ്മർ ആണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്.
ബ്രസീലിന്റെ പരാജയം വെറുമൊരു ടീമിന്റെ തോൽവിയല്ല; അത് ലോകമെമ്പാടുമുള്ള, മഞ്ഞക്കുപ്പായത്തെ നെഞ്ചിലേറ്റുന്ന ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഉള്ളുലയ്ക്കുന്ന ഒന്നാണ്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം പകർന്നുനൽകിയ ആവേശം നെഞ്ചിലേറ്റുന്നവർക്ക് ഈ പരാജയം താങ്ങാനാവുന്നതിലും അപ്പുറമാണ്.
കളിക്കളത്തിൽ അവർ ഒഴുക്കിയ വിയർപ്പിനും കണ്ണീരിനും മുന്നിൽ തോൽവി ഒരു കറുത്ത നിഴലായി വീഴുമ്പോൾ, ഓരോ ആരാധകന്റെയും ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടുന്നു. എങ്കിലും, അവർ പറയുന്നു, ഈ തോൽവിയിലും ഞങ്ങൾ നിങ്ങളെ കൈവിടില്ല. കാരണം, ബ്രസീൽ എന്നാൽ വെറുമൊരു ടീമല്ല, അതൊരു വികാരമാണ്. ഇനിയും ഞങ്ങൾക്ക് വേണം, സാംബ നൃത്തത്തിന്റെ താളത്തിൽ കളിക്കളത്തിൽ വിരിയുന്ന ആ മാന്ത്രികച്ചുവടുകൾ.
ഈ കണ്ണീർ താത്കാലികം മാത്രമാണ്. തോൽവികളിൽ തളരാത്ത, വീഴ്ചകളിൽ നിന്ന് കൂടുതൽ കരുത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു ചരിത്രമുണ്ട് ബ്രസീലിന്. രാജാക്കന്മാർക്ക് കിരീടം താത്കാലികമായി നഷ്ടപ്പെടാം, പക്ഷേ അവരുടെ സിംഹാസനം എന്നും സുരക്ഷിതമായിരിക്കും. വീണ്ടും ആ മഞ്ഞക്കടൽ ഇരമ്പിയാർക്കുക തന്നെ ചെയ്യും!
2002നു ശേഷം ബ്രസീലിനെ വീഴ്ത്തി യൂറോപ്യൻ ടീമുകൾ
2002-ൽ തങ്ങളുടെ അഞ്ചാം ലോകകപ്പ് കിരീടം നേടിയതിന് ശേഷം, ബ്രസീലിന് പിന്നീട് നടന്ന ഒരു ലോകകപ്പിലും ഫൈനലിൽ പോലും എത്താൻ സാധിച്ചിട്ടില്ല. അതിനുശേഷം നടന്ന എല്ലാ ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളോട് തോറ്റാണ് ബ്രസീൽ പുറത്തായത്.
2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ വരെയെത്തിയ ബ്രസീലിനെ സിനദീൻ സിദാന്റെ ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വീഴ്ത്തിയത്.
പിന്നാലെ, 2010ൽ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് നെതർലൻഡ്സിനോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി.
2014 ലോകകപ്പിലെ തോൽവി ആർക്കും മറക്കാനാവില്ല. സ്വന്തം നാട്ടുകാർക്ക് മുന്നിൽ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് ജർമനിയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തേക്ക്. ലൂസേഴ്സ് ഫൈനലിൽ നെതർലൻഡ്സിനോടും തോറ്റ് ബ്രസീൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
2018ലെ റഷ്യൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലായിരുന്ന ബ്രസീലിനെ ബെൽജിയത്തിന്റെ "സുവർണ തലമുറ' കടുത്ത പോരാട്ടത്തിനൊടുവിൽ 2-1ന് വീഴ്ത്തി.
2022 ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ അടിയറവ് പറയേണ്ടി വന്നു. ഒടുവിൽ ഇന്ന് എർലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോൾ ബ്രസീലിനു പുറത്തേക്കുള്ള വഴി തുറന്നു.
Sports
പെന്‍സില്‍വാനിയ: 76 ശതമാനം പന്ത് നിയന്ത്രണം. 15 ഷോട്ടില്‍ അഞ്ച് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. പൂര്‍ത്തിയാക്കിയ പാസ് 553. പാസ് കൃത്യത 90 ശതമാനം. എന്നിട്ടും ഫിഫ ലോകകപ്പില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സിന്, പരാഗ്വെയ്ക്ക് എതിരായ പ്രീക്വാര്‍ട്ടറില്‍ ഒരു ഫീല്‍ഡ് ഗോള്‍ നേടാന്‍ സാധിച്ചില്ല.
അതേസമയം, സമനിലയിലൂടെ മത്സരം നീട്ടി ഷൂട്ടൗട്ട്വരെ എത്തിക്കാമെന്ന പരാഗ്വെന്‍ മോഹം നിശ്ചിത സമയത്തെ ഒരൊറ്റ പെനാല്‍റ്റിയില്‍ അവസാനിച്ചു. 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോളിലൂടെ 1-0നു പരാഗ്വെയെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. 70-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ വിധിനിര്‍ണയിച്ച, കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്.
പൊള്ളിക്കുന്ന ചൂടേറ്റ്
അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെല്‍ഷസില്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു ഫ്രാന്‍സ് x പരാഗ്വെ പോരാട്ടം അരങ്ങേറിയത്. പൊള്ളിക്കുന്ന ചൂടേറ്റ് താരങ്ങള്‍ വിയര്‍ത്തു. അന്തരീക്ഷത്തിലേതുപോലെ കളത്തിലും പോരാട്ടച്ചൂട് വര്‍ധിച്ചു. ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്ലി ബര്‍ക്കോള, കിലിയന്‍ എംബപ്പെ തുടങ്ങിയവര്‍ അണിനിരന്ന ഫ്രാന്‍സിന്റെ പേരുകേട്ട ആക്രമണനിരയെ പരാഗ്വെന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ ഒര്‍ലാന്റൊ ഗില്ലും തടഞ്ഞുനിര്‍ത്തി.
ഫ്രാന്‍സിന്റെ ആദ്യ ആക്രമണം ഏഴാം മിനിറ്റില്‍ കോര്‍ണര്‍ വഴങ്ങി പരാഗ്വെ തടഞ്ഞു. എന്നാല്‍, പെരുവെള്ളപാച്ചില്‍ പോലായിരുന്നു ഫ്രാന്‍സ്. ആദ്യ 10 മിനിറ്റിനുള്ളില്‍ പരാഗ്വെയുടെ ഫൈനല്‍ തേര്‍ഡില്‍ ഫ്രാന്‍സ് പൂര്‍ത്തിയാക്കിയത് 56 പാസുകള്‍. പരാഗ്വെയ്ക്ക് ഒരിക്കല്‍പോലും ഫ്രാന്‍സിന്റെ ഫൈനല്‍ തേര്‍ഡിലേക്ക് പ്രവേശനം ലഭിച്ചതുമില്ല.
16-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ബര്‍കോള നടത്തിയ ക്രോസ് പരാഗ്വെ ഗോള്‍ കീപ്പറിന്റെ കൈകളില്‍ ഭദ്രം. 31-ാം മിനിറ്റില്‍ എംബപ്പെ ഗോളിന്റെ വക്കില്‍വരെ എത്തി. ഡെംബെലെയുടെ ക്രോസില്‍ തലവച്ച എംബപ്പെയ്ക്കു ലക്ഷ്യം നേടാന്‍ സാധിച്ചില്ല. പന്ത് പുറത്തേക്ക്. 38-ാം മിനിറ്റില്‍ ഡെംബെലെ-എംബപ്പെ മുന്നേറ്റം. എംബപ്പെ നല്കിയ പാസില്‍ ഡെംബെലെ തൊടുത്ത ഷോട്ട് പരാഗ്വെന്‍ പ്രതിരോധതാരമായ ജൂനിയര്‍ അലോണ്‍സോ ക്ലിയര്‍ ചെയ്തു.
55-ാം മിനിറ്റില്‍ ബര്‍കോളയുടെ മിന്നും ലോംഗ് റേഞ്ച്. പന്ത് പരാഗ്വെയുടെ ഗോള്‍പോസ്റ്റിന്റെ മേല്‍ത്തട്ടില്‍ വിശ്രമിക്കുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, ഉജ്വല സേവുമായി ഒര്‍ലാന്റൊ ഗില്‍ രക്ഷകനായി. 61-ാം മിനിറ്റില്‍ ബ്രാഡ്ലി ബര്കോളയെ പിന്‍വലിച്ച് ഫ്രഞ്ച് കോച്ച് ദിദിയെ ദേഷാംപ്, ഡെസിറെ ഡൂവേയെ ഇറക്കി.
65-ാം മിനിറ്റില്‍ ഡൂവേ പരാഗ്വെന്‍ ഗോള്‍ പോസ്റ്റില്‍ വീണു. പരാഗ്വെന്‍ പ്രതിരോധക്കാരെ മറികടന്ന് മുന്നേറിയ ഡൂവേയെ പരാഗ്വെയുടെ ഗുസ്താവൊ ഗോമസ് വീഴ്ത്തിയതായി വിഎആറില്‍ തെളിഞ്ഞു. അതോടെ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് ചൂണ്ടി വിസില്‍ ഊതി. 70-ാം മിനിറ്റിൽ കിക്കെടുത്ത സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്കു പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ടിലൂടെ എംബപ്പെയുടെ ക്ലിനിക്കല്‍ പെനാല്‍റ്റി. 1-0നു ഫ്രാന്‍സ് മുന്നില്‍.
പിന്നീടും പരാഗ്വെ ഗോള്‍മുഖം വിറപ്പിക്കാന്‍ ഫ്രാന്‍സിനു സാധിച്ചെങ്കിലും വലകുലുക്കാന്‍ സാധിച്ചില്ല. 90+6-ാം മിനിറ്റില്‍ എംബപ്പെയുടെ ഇരട്ടഷോട്ട് പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്റൊ ഗില്‍ അദ്ഭുതകരമായി തടഞ്ഞു. അതോടെ 1-0ന്റെ ജയവുമായി ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. സഹആതിഥേയരായ കാനഡയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് മൊറോക്കോയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മൂന്ന് എഡിഷനില്‍ മൂന്നോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെയ്ക്കു സ്വന്തം. 2018, 2022, 2026 ലോകകപ്പുകളിലാണ് എംബപ്പെയുടെ ഈ നേട്ടം. ബ്രസീലിന്റെ റൊണാള്‍ഡോ നസാരിയൊ, വാവ, ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍ എന്നിവര്‍ രണ്ട് എഡിഷനില്‍ 3+ ഗോള്‍ നേടിയിട്ടുണ്ട്.
Sports
ടെക്സസ്: ഫിഫ 2026 ലോകകപ്പില്‍ ഇന്നു ഗ്ലാമര്‍ പ്രീക്വാര്‍ട്ടര്‍. പോര്‍ച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും സ്പെയിനിന്റെ കൗമാര സൂപ്പര്‍ സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു.
ഇന്ത്യന്‍ സമയം ചൊവ്വ പുലര്‍ച്ചെ 12.30നാണ് പോര്‍ച്ചുഗല്‍ x സ്പെയിന് മഹാപോരാട്ടം.
റൗണ്ട് ഓഫ് 32ല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാണ് (2-1) പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഓസ്ട്രിയയെ കീഴടക്കി (3-0) സ്പെയിനും അവസാന 16ലേക്കു കുതിച്ചെത്തി.
2018 ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമും ഫിഫ ലോകകപ്പ് വേദിയില്‍ അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്ന് റൊണാള്‍ഡോയുടെ ഹാട്രിക്കിലൂടെ പോര്‍ച്ചുഗല്‍ 3-3ന്റെ സമനില നേടി.
Sports
ഫിഫ 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് എതിരേ പെനാല്‍റ്റി ഗോളില്‍ പരാഗ്വെ 1-0നു പരാജയപ്പെട്ടെന്നത് മത്സരഫലം. ബോക്സിനുള്ളില്‍ ഫ്രാന്‍സിന്റെ ഡെസിറെ ഡൂവേയെ വീഴ്ത്തിയതിനായിരുന്നു വിഎആറിലൂടെ റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍, ഒരു താരത്തിനും കാര്‍ഡ് ലഭിച്ചില്ല. മഞ്ഞക്കാര്‍ഡ് പോലും നല്കാന്മാത്രമുള്ള ഫൗള്‍ നടന്നില്ലെന്നു ചുരുക്കം. എന്നിട്ടും പെനാല്‍റ്റി വിധിച്ചു.
വിഎആറിലൂടെയുള്ള കണ്ടെത്തല്‍ പരാഗ്വെയുടെ പ്രതിരോധതാരം ഗുസ്താവൊ ഗോമസ് ഡൂവേയെ വീഴ്ത്തി എന്നതാണ്. എന്നാല്‍, കാര്‍ഡ് നല്കാന് മാത്രമുള്ള ഫൗള്‍ നന്നിട്ടില്ല. പക്ഷേ, ഡൂവേ നന്നായി അഭിനയിച്ചു. ഇതോടെ 2026 ലോകകപ്പിലെ വിഎആര്‍ പിഴവുകളുടെ പട്ടികയിലേക്ക് ഈ തീരുമാനവും ചേര്‍ക്കപ്പെട്ടു. സാങ്കേതികമായി ഏറ്റവും പുരോഗമിച്ച ലോകകപ്പ് എന്ന വിശേഷണമുള്ളപ്പോഴും 2026ല്‍ റഫറിമാരുടെ പിഴവിന് അവസാനമില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
ഫ്രാന്‍സിന് എതിരായ പ്രീക്വാര്‍ട്ടറില്‍ പരാഗ്വെ ഒരു മഞ്ഞക്കാര്‍ഡ് പോലും കണ്ടില്ലെന്നതും ശ്രദ്ധേയം. അതേസമയം, മൂന്നു ഫ്രഞ്ച് താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടു.
ഒര്‍ലാന്റൊ x എംബപ്പെ
ഫിഫ 2026 ലോകകപ്പില്‍ തരംഗമായ ഗോള്‍ കീപ്പര്‍ കേപ് വെര്‍ദെയുടെ 40കാരന് വൊസീഞ്ഞയാണ്. റൗണ്ട് ഓഫ് 32ല്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ മാത്രം അഞ്ച് ഷോട്ടാണ് വൊസീഞ്ഞ തടഞ്ഞത്.
അതിനു പിന്നാലെ അരങ്ങേറിയ ഫ്രാന്‍സ് x പരാഗ്വെ പോരാട്ടത്തില്‍ കിലിയന്‍ എംബപ്പെയുടെ മൂന്നു ഗോള്‍ ഷോട്ട് തടഞ്ഞ് പരാഗ്വെയുടെ ഒര്‍ലാന്റൊ ഗില്ലും ശ്രദ്ധിക്കപ്പെട്ടു. ഫ്രാന്‍സിന്റെ ഫീല്‍ഡ് ഗോള്‍ ശ്രമങ്ങളെല്ലാം നിഷ്പ്രഭമായത് ഒര്ലാന്റൊയുടെ മുന്നിലായിരുന്നു.
55-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ബ്രാഡ്ലി ബര്‍കോളയുടെ ഗോളെന്നുള്ള ലോംഗ് റേഞ്ച് കുത്തിയകറ്റിയതും 90+6-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെയുടെ ഇരട്ടഷോട്ട് തഞ്ഞതും ഒര്‍ലാന്റൊ ഗില്ലിന്റെ റേഞ്ച് വ്യക്തമാക്കി. ഡൂവേയുടെ പാസ് സ്വീകരിച്ച എംബപ്പെ ക്ലോസ് റേഞ്ചില്‍ ആദ്യ ഷോട്ട് എടുത്തു. ഗില്ലിന്റെ ബ്ലോക്ക്.
റീബൗണ്ടായെത്തിയ പന്തില്‍ രണ്ടാമതും എംബപ്പെയുടെ ഷോട്ട്. ഇത്തവണ പരാഗ്വെന്‍ ഗോള്‍ കീപ്പര്‍ പന്ത് സ്റ്റോപ്പ് ചെയ്തു. ഈ ലോകകപ്പിലെ മിന്നും സേവ് എന്നു വിശേഷിപ്പിക്കാവുന്ന നിമിഷം. 2026 ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സേവ് നടത്തിയതും ഒര്‍ലാന്റൊ ഗില്ലാണ്, 28 സേവുകള്‍.
Sports
ന്യൂയോര്‍ക്ക്: കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയെ തകർത്ത് കൊളംബിയ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ജോൺ അരിയാസ് ആണ് കൊളംബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചത് കൊളംബിയയാണ്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഘാന കൊളംബിയന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ 14-ാം മിനിറ്റില്‍ കൊളംബിയ ലീഡ് എടുത്തു. ലൂയിസ് സുവാരസ് നല്കിയ ക്രോസ് സ്വീകരിച്ച ജോണ്‍ അരിയാസ് മനോഹരമായി പന്ത് വലയിലെത്തിച്ചു.
സമനിലയ്ക്കായി ഘാന കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊളംബിയൻ പ്രതിരോധം മറികടക്കാൻ എളുപ്പമായിരുന്നില്ല. വിജയത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള അവസാന ടീമായി കൊളംബിയ മുന്നോട്ട്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് കൊളംബിയയുടെ എതിരാളികള്‍.
Sports
ലിയോ മെസി, കിലിയന്‍ എംബാപ്പെ, ഏര്‍ലിംഗ് ഹാലണ്ട്, വിനീഷ്യസ് ജൂണിയര്‍, ഹാരി കെയ്ന്‍... ആരാധകരുടെ പ്രതീക്ഷ ഒട്ടും തെറ്റിയില്ല. ഫിഫ ലോകകപ്പ് നോര്‍ത്ത് അമേരിക്കന്‍ എഡിഷനില്‍ വിഖ്യാത താരങ്ങളെല്ലാം മാരകഫോമില്‍ ഗോളടിച്ചുകൂട്ടുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നെയ്മര്‍ ജൂണിയറും തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുന്നു.
നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ക്രൊയേഷ്യ എന്നീ കരുത്തര്‍ക്കു കാലിടറിയെങ്കിലും കിരീടപ്രതീക്ഷയുമായെത്തിയ മറ്റുള്ളവരെല്ലാം ഗ്രൂപ്പ് ഘട്ടത്തിലെ കുതിപ്പ് നോക്ക്ഓട്ട് സ്റ്റേജിലും തുടരുകയാണ്. പോരാട്ടം പ്രീക്വാര്ട്ടറിലെത്തിനില്ക്കുമ്പോള് തീര്‍ച്ചയായും ഈ ലോകകപ്പ് മേല്പറഞ്ഞ താരരാജാക്കന്മാരുടേതു തന്നെ. കാരണം ലോകകപ്പുകള്‍ എപ്പോഴും ഗോള്‍വേട്ടക്കാരുടെ കഥകളാണ് ആഘോഷിക്കാറുള്ളത്.
എന്നാല്‍, ഈ ലോകകപ്പിന്റെ യഥാര്‍ഥസൗന്ദര്യം തെരഞ്ഞാല്‍ ചെന്നെത്തുക മറ്റൊരിടത്താണ്. ഫ്രഞ്ച് പടയുടെ മധ്യനിരയില്‍ കളിമെനയുന്ന മൈക്കല്‍ ഒലീസെ എന്ന 24കാരന്റെ കാലുകളില്‍! എംബാപ്പെയെന്ന സൂപ്പര്‍താരത്തിനു പിന്നില്‍ ഒലീസെ എന്ന ക്രിയേറ്റീവ് ജീനിയസ് നടത്തുന്ന പ്രകടനമാണ് ഫ്രാന്‍സിനെ ഈ ലോകകപ്പിലെ ഏറ്റവും അപകടകാരികളായ ടീമാക്കുന്നത്.
റിക്കാര്‍ഡുകള്‍ വഴിമാറുന്ന അസിസ്റ്റ് വേട്ട
സ്വീഡനെതിരായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സ് 3-0 നു വിജയം വരിച്ചപ്പോള്‍, ഇരട്ട ഗോളുകളോടെ എംബാപ്പെയാണു തലക്കെട്ടുകളില്‍ നിറഞ്ഞത്. എന്നാല്‍ ആ മത്സരത്തിന്റെ യഥാര്‍ഥ ശില്പി ഒലീസെ ആയിരുന്നു. എംബാപ്പെയുടെയും ബര്ക്കോളയുടെയും ഗോളുകള്‍ക്കു വഴിയൊരുക്കിക്കൊണ്ട് ബയേണിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഈ ലോകകപ്പില്‍ തന്റെ അസിസ്റ്റുകളുടെ എണ്ണം അഞ്ച് ആയി ഉയര്‍ത്തി.
അപൂര്‍വ റിക്കാര്‍ഡ്: 1994ല്‍ ജര്‍മ്മനിയുടെ തോമസ് ഹാസ്ലര്ക്കുശേഷം ഒരു സിംഗിള്‍ ലോകകപ്പ് എഡിഷനില്‍ അഞ്ച് അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരമായി ഒലീസെ മാറി. ഇതിനകം തന്നെ ആന്റോയിന്‍ ഗ്രീസ്മാന് (2022), സിനദിന്‍ സിദാന് തുടങ്ങിയ ഫ്രഞ്ച് ഇതിഹാസങ്ങളുടെ ഒറ്റ ലോകകപ്പിലെ അസിസ്റ്റ് റിക്കാര്‍ഡുകള്‍ ഈ യുവതാരം മറികടന്നുകഴിഞ്ഞു.
'സിനദിന്‍ വിയേര'
ഒലീസെയുടെ കളിശൈലിയെ ഫ്രഞ്ച് ഇതിഹാസം തിയറി ഒന്റി വിശേഷിപ്പിച്ചതു സാക്ഷാല്‍ സിനദിന്‍ സിദാന്റെയും പാട്രിക് വിയേരയുടെയും സങ്കരമായിട്ടാണ്. 'പന്തുമായി നീങ്ങുമ്പോള്‍ അവന് സിദാനെപ്പോലെയാണ്, പന്തില്ലാതെ പ്രതിരോധിക്കുമ്പോള്‍ പാട്രിക് വിയേരയെപ്പോലെയും. നമുക്കവനെ 'സിനദിന്‍ വിയേര' എന്നു വിളിക്കാം! ഫുട്ബോള്‍ എങ്ങനെ കളിക്കണമെന്ന് പഠിക്കണമെങ്കില്‍ മൈക്കല്‍ ഒലീസെയുടെ കളി കാണുക'.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാഖിനെതിരേ രണ്ട് അസിസ്റ്റുകള്‍, സെനഗലിനെതിരേ ഒരു അസിസ്റ്റ്, സ്വീഡനെതിരേ വീണ്ടും രണ്ട് അസിസ്റ്റുകള്‍. ദിദിയര്‍ ദെഷാംപ്സ് എന്ന ഫ്രഞ്ച് പരിശീലകന് ഒലീസെയെ വിംഗില്‍ നിന്നു മാറ്റി അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റോളിലേക്കു പ്രതിഷ്ഠിച്ചതോടെ ഫ്രാന്‍സിന്റെ ആക്രമണങ്ങള്‍ക്ക് പുതിയൊരു താളബോധം കൈവന്നു. സ്വീഡനെതിരേയുള്ള മത്സരത്തില്‍ ഒരു ബൈസിക്കിള്‍ കിക്കിലൂടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിനു തൊട്ടരികിലെത്തിയതാണ് ഒലീസെ. നിര്‍ഭാഗ്യവശാല്‍ പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
ബയേണില്നിന്നു ലോകത്തിന്റെ നെറുകയിലേക്ക്
ക്ലബ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിനായി കഴിഞ്ഞ രണ്ടു സീസണുകളില്‍ 27 ഗോളുകളും ബാക്ക്-ടു-ബാക്ക് ബുന്ദസ്ലിഗ കിരീടങ്ങളുമായി എത്തിയ ഒലീസെ, തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണിപ്പോള്‍. കളിക്കളത്തിലെ വേഗത, പന്തടക്കം, പ്രതിരോധനിരയിലെ വിള്ളലുകള്‍ കണ്ടെത്താനുള്ള അസാധാരണമായ ഉള്‍ക്കാഴ്ച, അളന്നുകുറിച്ചുള്ള പാസുകള്‍ എന്നിവയാണ് ഒലീസെയെ മറ്റുള്ളവരില്‍ നിന്നു വേറിട്ടുനിര്‍ത്തുന്നത്.
ഫ്രഞ്ച്നിരയില് എംബാപ്പെയും ഡെംബലെയും ബര്ക്കോളയുമൊക്കെ ഗോളടിച്ചുകൂട്ടുമ്പോള്, കളിതുടങ്ങും മുന്‍പേ എതിരാളികളുടെ തന്ത്രങ്ങളെ നിഷ്പ്രഭമാക്കുന്ന ഒരു നിശബ്ദ മാന്ത്രികനുണ്ട്. ഗോളടിക്കുന്നവര്‍ ഹീറോകളാകുന്ന ലോകകപ്പില്‍, ഗോളടിപ്പിക്കുന്ന ഒലീസെ തന്നെയാണ് ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരം! ക്വാര്‍ട്ടറില്‍ ഫൈനലില്‍ പരാഗ്വെയെ നേരിടാനൊരുങ്ങുന്ന ഫ്രാന്‍സിന്റെ കിരീടപ്രതീക്ഷകള്‍ മുഴുവന്‍ ഈ 'സിനദിന്‍ വിയേരയുടെ' കാലുകളിലാണ്.
ഫ്രാന്‍സിന്റെ നീല ജഴ്സിയില്‍ ഒലീസെയുടെ കാലില്‍ പന്ത് തൊട്ടപ്പോഴൊക്കെ അവരുടെ ആക്രമണത്തിനു പുതുജീവന്‍ ലഭിച്ചു, ആരാധകര്‍ മാന്ത്രികമായതെന്തോ പ്രതീക്ഷിച്ചു. മധ്യനിരയില്‍നിന്നു മിന്നല്‍വേഗത്തില്‍ കുതിച്ചെത്തുന്ന ഒലീസെ പൊടുന്നനെ തളികയിലെന്നപോലെ നീട്ടിനല്‍കിയ, പ്രതിരോധനിരയെ തകര്‍ത്തുകളഞ്ഞ ത്രൂപാസുകളാണു ഫ്രാന്‍സിന്റെ കുതിപ്പിനു പിന്നില്‍. ഒലീസെയുടെ ഓരോ അസിസ്റ്റും സുന്ദരമായ കലാസൃഷ്ടിതന്നെ.
Sports
വാൻകൂവർ: ഫിഫ ലോകകപ്പിൽ അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ്. കാനഡയിലെ വാൻകൂവറിലുള്ള ബിസി പ്ലേസ് സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് സ്വിസ് ജയം. 10-ാം മിനിറ്റിൽ ബ്രീൽ എംബോളോയും 46-ാം മിനിറ്റിൽ ഡാൻ എൻഡോയെയുമാണ് ഗോളുകൾ നേടിയത്.
തകർപ്പൻ പോരാട്ടം ദൃശ്യമായ മത്സരത്തിന്റെ തുടക്കത്തിൽ അൾജീരിയയ്ക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഹുസെം ഔവർ അത് പാഴാക്കി. പത്താം മിനിറ്റിൽ തന്നെ സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചു. ജോഹാൻ മൻസാംബിയിൽ നിന്നു ലഭിച്ച പാസ് ബ്രീൽ എംബോളോ അനായാസം വലയിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിറ്റ്സർലൻഡ് ലീഡ് ഉയർത്തി. 46-ാം മിനിറ്റിൽ അൾജീരിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡാൻ എൻഡോയെ തൊടുത്ത തകർപ്പൻ ഷോട്ട് വലയിലേക്ക്. പിന്നാലെ ഗോൾ മടക്കാൻ അൾജീരിയ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടു ഗോളിന്റെ ബലത്തിൽ സ്വിസ് പട മുന്നോട്ട്. അൾജീരിയൻ പട ലോകകപ്പിനു പുറത്തേക്കും.
ജൂലൈ ഏഴിനു നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തിൽ കൊളംബിയ - ഘാന മത്സര വിജയികളെ സ്വിറ്റ്സർലൻഡ് നേരിടും.
International
ലിസ്ബൺ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുമായി താരത്തിന്റെ സഹോദരി. 2026 ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നാണ് സഹോദരി കാറ്റിയ അവെയ്റോ സ്പോർട്ട് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ലോകകപ്പിൽ ക്രൊയേഷ്യക്കെതിരേ റൗണ്ട് ഓഫ് 32 മത്സരത്തിന് ഇറങ്ങും മുൻപാണ് കാറ്റിയയയുടെ പ്രതികരണം. അന്താരാഷ്ട്ര ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ കരിയർ അവസാനഘട്ടത്തിലാണെന്ന് സഹോദരി വ്യക്തമാക്കി.
‘ഇത് വിടപറയലാണ്, പക്ഷേ ഇന്നല്ല, ഞാൻ ദേശീയ ടീമിനെ കുറിച്ചാണ് പറയുന്നത്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് ഈ ലോകകപ്പ് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസാണ്’. - റൊണാൾഡോയുടെ സഹോദരി പറഞ്ഞു.
20 വർഷമായി ലോകഫുട്ബോളിൽ ക്രിസ്റ്റ്യാനോ ആധിപത്യം പുലർത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഞങ്ങളുടെ കുടുംബത്തെ നോക്കൂ, എവിടെ നിന്നാണ് വരുന്നതെന്ന്. ഞങ്ങളുടെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ. വിമർശനങ്ങൾ ഞങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. - അവർ പറഞ്ഞു.
പോർച്ചുഗലിനായി മൂന്ന് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 2016ൽ യൂറോ കപ്പ് നേടിയ താരം രണ്ട് യുവേഫ നാഷൻസ് ലീഗ് കിരീടങ്ങളും നേടി. ലോകകപ്പ് മാത്രമാണ് ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് നേടാനുള്ളത്.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഹാരി കെയ്ന്റെ നേതൃത്വത്തില്‍ ഇറങ്ങിയ, തോമസ് ടൂഹെല്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് കളത്തില്‍ ശ്വാസംകിട്ടാതെ പിടഞ്ഞത് 68 മിനിറ്റ്.
വലത് വിംഗ് ബാക്കായ സ്പെന്‍സിന്റെ അശ്രദ്ധ മുതലാക്കിയ കോംഗോ ഇംഗ്ലീഷ് വലയില്‍ പന്ത് എത്തിച്ചു. റൗണ്ട് ഓഫ് 32ല്‍ ലോക നാലാം റാങ്കുകാരായ ഇംഗ്ലണ്ടിനെ 68 മിനിറ്റ് കോംഗോ 1-0നു പിന്നിലാക്കി നിര്‍ത്തി. ഫിഫ ലോക റാങ്കിംഗില്‍ 46-ാം സ്ഥാനക്കാരാണ് കോംഗോ എന്നതാണ് ശ്രദ്ധേയം.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഇംഗ്ലീഷ് ഡിഫെന്‍സിന്റെ കണ്ണുവെട്ടിച്ച് കോംഗോയുടെ ബ്രിയാന്‍ സിപെങ്ക ഗോള്‍ സ്വന്തമാക്കി. ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്ഡന് പിക്ഫോഡിന്റെ നീട്ടിയ കരങ്ങള്‍ക്കും അപ്പുറത്തുകൂടി ആയിരുന്നു സിപെങ്കയുടെ ഫിനിഷിംഗ്. തുടര്‍ന്ന് ഇംഗ്ലീഷുകാരെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു കോംഗോ താരങ്ങള്‍ ഒന്നടങ്കം നടത്തിയത്.
ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗമിന്റെയും ഹാരി കെയ്ന്റെയുമെല്ലാം ഗോള്‍ എന്നുറച്ച ഹെഡറും ഷോട്ടുകളും കോംഗോ ഗോള്‍കീപ്പര്‍ ലിയോണല്‍ എംപാസിയും പ്രതിരോധവും ചേര്‍ന്നു തടഞ്ഞിട്ടു. ഗാലറിയില്‍ നിറഞ്ഞ 68,239 ആരാധകരില്‍ മഹാഭൂരിപക്ഷംവരുന്ന ഇംഗ്ലീഷുകാര്‍ നിശബ്ദമായി. മിനിറ്റുകള്‍ ഇഴഞ്ഞുനീങ്ങിയതോടെ ഇംഗ്ലണ്ട് വിറച്ചു.
ആ വിറമാറ്റിയത് 75-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ നേടിയ ഗോളായിരുന്നു. കെയ്ന്റെ ഹെഡര്‍ കോംഗോ വലയില്‍. ഇംഗ്ലണ്ടിന്റെ ആശ്വാസം. 86-ാം മിനിറ്റില്‍ അസാധ്യ ആംഗിളില്‍നിന്നു തൊടുത്ത ബുള്ളറ്റ് ഷോട്ടില്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു. ഗോള്‍ പോസ്റ്റ് മനസില്‍കണ്ടുള്ള വോളിയായിരുന്നു ഹാരി കെയ്ന്‍ തൊടുത്തതെന്നതാണ് ശ്രദ്ധേയം.
ഫോണ്ടെയ്നൊപ്പം കെയ്ന്‍
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഹാരി കെയ്ന്റെ ഗോള്‍ സമ്പാദ്യം 13 ആയി. ഇതോടെ ബ്രസീല്‍ ഇതിഹാസം പെലെയെ മറികടന്നു. 12 ഗോളാണ് പെലെയ്ക്കുള്ളത്. ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്നൊപ്പമാണ് കെയ്ന്‍. ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ മാത്രം ഈ ഇംഗ്ലീഷ് സ്ട്രൈക്കര്‍ അഞ്ച് ഗോള്‍ നേടി എന്നതും ശ്രദ്ധേയം.
ആന്റണി ഗോര്‍ഡന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ട് ഗോളിനുമുള്ള അസിസ്റ്റ്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തിയശേഷം രണ്ട് ഗോളിന് അസിസ്റ്റ് നടത്തുന്ന ആദ്യ കളിക്കാരനാണ് ആന്റണി ഗോര്‍ഡന്‍.
ഫിഫ ലോകകപ്പിന്റെ രണ്ട് എഡിഷനില്‍ അഞ്ച് ഗോള്‍ വീതം നേടുന്ന ആറാമനാണ് ഹാരി കെയ്ന്‍. തിയോഫിലൊ കുബിയസ്, മിറോസ്ലാവ് ക്ലോസെ, തോമസ് മ്യുള്ളര്‍, ലയണല്‍ മെസി, കിലിയന്‍ എംബപ്പെ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. കോംഗോയ്ക്ക് എതിരായ ഇരട്ടഗോളോടെ 2026 ലോകകപ്പില്‍ ഇംഗ്ലീഷ് താരത്തിന്റെ ഗോള്‍ സമ്പാദ്യം അഞ്ച് ആയി.
NRI
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Sports
ഫിഫ 2026 ലോകകപ്പിലെ സഹ ആതിഥേയരായ കാനഡ പ്രീക്വാര്‍ട്ടറില്‍. ചരിത്രത്തില്‍ ആദ്യമായാണ് കാനഡ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
ദ റെഡ്സ് (ലെ റൂഷ്) എന്നറിയപ്പെടുന്ന കനേഡിയന്‍ ടീം റൗണ്ട് ഓഫ് 32ല്‍ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കി അവസാന 16ല്‍ ഇടംപടിച്ചു. ഗോള്‍രഹിതമായ 90 മിനിറ്റിനുശേഷം സ്റ്റോപ്പേജ് ടൈമില്‍ (90+2) സ്റ്റീഫന്‍ യൂസ്റ്റാക്വിയോയാണ് കാനഡയുടെ കനവ് സഫലമാക്കിയ ഗോള്‍ സ്വന്തമാക്കിയത്.
എക്സ്ട്രാ ടൈമിലേക്കു നീണ്ടേക്കുമെന്നു തോന്നിപ്പിച്ച സമയത്തായിരുന്നു യൂസ്റ്റാക്വിയോയുടെ ഗോള്‍. നെതര്‍ലന്‍ഡ്സ്/മൊറോക്കോ മത്സര ജേതാക്കളാണ് പ്രീക്വാര്‍ട്ടറില്‍ കാനഡയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30നാണ് നെതര്‍ലന്‍ഡ്സ് x മൊറോക്കോ റൗണ്ട് ഓഫ് 32 പോരാട്ടം അരങ്ങേറുന്നത്.
കനേഡിയന്‍ ഹീറോസ്
ധീരോചിത പോരാട്ടത്തിനുശേഷം ചരിത്രനേട്ടത്തോടെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ടീം അംഗങ്ങളെ മൈതാത്തുവച്ച് കോച്ച് ജെസ്സെ മാര്‍ച്ച് അഭിസംബോധന ചെയ്തത് കനേഡിയന്‍ ഹീറോസ് എന്നായിരുന്നു. ‘നിങ്ങള്‍ കനേഡിയന്‍ ഹീറോസ് ആണ്! കനേഡിയന്‍ ഹീറോസ്' ജെസ്സെ മാര്‍ച്ച് പ്രഖ്യാപിച്ചു.
2026 ലോകകപ്പില്‍ കാനഡയുടെ ഗോള്‍നേട്ടം ഒമ്പത് ആയി. ഒരു ലോകകപ്പ് എഡിഷനില്‍ കോണ്‍കാകാഫ് മേഖലയില്‍നിന്നുള്ള ടീം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളാണിത്.
1985, 2000 വര്‍ഷങ്ങളില്‍ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് നേടിയതാണ് കാനഡയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. വനിതാ വിഭാഗത്തില്‍ 2020 ടോക്കിയോ ഒളിമ്പിക്സ് സ്വര്‍ണം നേടിയിട്ടുണ്ട്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സ്വന്തം നാടിനു പുറത്ത് നോക്കൗട്ട് കളിക്കുന്ന ആദ്യ ആതിഥേയ ടീമാണ് കാനഡ. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായതോടെ കാനഡയുടെ റൗണ്ട് ഓഫ് 32 മത്സരം കലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തിലായി. കാനഡയും അമേരിക്കയും മെക്സിക്കോയും സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
Sports
ന്യൂയോര്‍ക്ക്/ഫ്ളോറിഡ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഇന്നു സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട്, കോഡി ഗാക്പോ, അച്റഫ് ഹക്കിമി തുടങ്ങിയവര്‍ കളത്തില്‍.
റൗണ്ട് ഓഫ് 32ല്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30നു നടക്കുന്ന പോരാട്ടത്തില്‍ കോഡി ഗാക്പോയുടെ നെതര്‍ലന്‍ഡ്സും അച്റഫ് ഹക്കിമിയുടെ മൊറോക്കോയും കൊമ്പുകോര്‍ക്കും.
റൗണ്ട് ഓഫ് 32ലെ ഏറ്റവും കടുപ്പമേറിയ പോരാട്ടങ്ങളിലൊന്നായാണ് നെതര്‍ലന്‍ഡ്സ് x മൊറോക്കോ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. 2022 ഫിഫ ലോകകപ്പില്‍ മൊറോക്കോ സെമിയില്‍ പ്രവേശിച്ചിരുന്നു.
ഫിഫ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സും മൊറോക്കോയും നേര്‍ക്കുനേര്‍ വരുന്നത് ഇതു രണ്ടാം തവണ. 1994ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ നെതര്‍ലന്‍ഡ്സ് 2-1നു ജയിച്ചിരുന്നു.
ഫ്രാന്‍സ്, നോര്‍വെ
ഇന്നു രാത്രി 10.30ന് എര്‍ലിംഗ് ഹാലണ്ടിന്റെ നോര്‍വെ ഐവറികോസ്റ്റിന് എതിരേ ഇറങ്ങും. ഇരുടീമും തമ്മില്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. ഗ്രൂപ്പ് ഐയില്‍ രണ്ടാം സ്ഥാനക്കാരായാണ് നോര്‍വെയുടെ നോക്കൗട്ട് പ്രവേശം. ഇ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരാണ് ഐവറികോസ്റ്റ്.
ബുധനാഴ്ച പുലര്‍ച്ചെ 2.30ന് നിലവിലെ ഫൈനലിസ്റ്റുകളായ ഫ്രാന്‍സ്, സ്വീഡനെ നേരിടും. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവര്‍ നയിക്കുന്ന ആക്രമണമാണ് ഫ്രാന്‍സിന്റെ മുഖമുദ്ര. 2020 യുവേഫ നേഷന്‍സ് ലീഗിലാണ് ഇരുടീമും അവസാനമായി നേര്‍ക്കുനേര്‍ ഇറങ്ങിയത്.
അന്ന് ഫ്രാന്‍സ് 4-2ന്റെ ജയം നേടിയിരുന്നു. ഇരുടീമും ഇതുവരെ 23 തവണ ഏറ്റുമുട്ടി. ഫ്രാന്‍സ് 12 ജയം നേടിയപ്പോള്‍ സ്വീഡന് ആറ് തവണ വെന്നിക്കൊടിപാറിച്ചു. അഞ്ച് മത്സരം സമനിലയില്‍ കലാശിച്ചു.
NRI
ഡാളസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയോടുള്ള ആരാധന മൂത്ത് തന്റെ ക്ലിനിക്കിനെ മെസി മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് ഡാളസിലുള്ള ഒരു അർജന്റീനൻ വംശജനായ ഡോക്ടർ.
നോർത്ത് ഡാളസിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഗുസ്താവോ ഡേ (61) ആണ് തന്റെ ക്ലിനിക്കിന്റെ ചുവരുകളും ഇടനാഴികളും മെസിയുടെ ചിത്രങ്ങളും അർജന്റീനിയൻ പതാകകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്ന് വിശ്വസിക്കുന്ന ഡോക്ടർ, മെസിയുടെ കരിയറിലെ സുപ്രധാന നിമിഷങ്ങളുടെ ചിത്രങ്ങളും സ്മരണികകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ക്ലിനിക്കിലെ പന്ത്രണ്ടോളം പരിശോധനാ മുറികളിലേക്ക് പോകുന്ന വഴിയിലുടനീളം മെസി പ്രഭാവം ദൃശ്യമാണ്.
തന്റെ മക്കളോടൊപ്പം ചേർന്നാണ് ഡോക്ടർ ഈ മെസി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഡാളസിൽ ഈ ഡോക്ടറുടെ ക്ലിനിക്കും ഇപ്പോൾ ഫുട്ബോൾ പ്രേമികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.
Sports
ഫിലാഡൽഫിയ: ആഫ്രിക്കൻ കരുത്തരായ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ക്രൊയേഷ്യ. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ ആവസാനം വരെ പൊരുതിയ ശേഷമാണ് ഘാന കീഴടങ്ങിയത്. ജയത്തോടെ ക്രൊയേഷ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് യോഗ്യത നേടി.
ക്രൊയേഷ്യക്കായി യുവതാരം പീറ്റർ സുസിച്ച്, നികോള വ്ലാസിച്ച് എന്നിവർ സ്കോർ ചെയ്തപ്പോൾ ഡെറിക് ലുക്കാസെൻ ആണ് ഘാനയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് എൽ-ൽ നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇതേ ഗ്രൂപ്പിൽനിന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ഘാനയും നോക്കൗട്ടിൽ ഇടംപിടിച്ചു.
Sports
ടെക്സസ്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ കൊമ്പന് സ്രാവുകളായി കേപ് വെര്‍ദെ. നീല സ്രാവുകള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കേപ് വെര്‍ദെ, ഫിഫ 2026 ലോകകപ്പ് നോക്കൗട്ടില്‍ പ്രവേശിച്ച് ചരിത്രം കുറിച്ചു. ലോകകപ്പ് നോക്കൗട്ടില്‍ പ്രവേശിക്കുന്ന ജനസംഖ്യാടിസ്ഥാനത്തിലെ ഏറ്റവും കുഞ്ഞന്‍ രാജ്യമെന്ന റിക്കാര്‍ഡാണ് കേപ് വെര്‍ദെക്കാര്‍ കുറിച്ചത്. 5,25,000 ജനങ്ങള്‍ മാത്രമേ ഇവിടുള്ളൂ.
ഗ്രൂപ്പ് എച്ചില് തങ്ങളുടെ അവസാന മത്സരത്തില്‍ സൗദി അറേബ്യയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് അരങ്ങേറ്റ എഡിഷനില്ത്തന്നെ കേപ് വെര്‍ദെ റൗണ്ട് ഓഫ് 32 ടിക്കറ്റ് കരസ്ഥമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയിന് 1-0ന് ഉറുഗ്വെയെ കീഴടക്കിയതും കേപ് വെര്‍ദെയുടെ നോക്കൗട്ട് മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നു.
ഗ്രൂപ്പ് എച്ചില് സ്പെയിനിനെയും (0-0) ഉറുഗ്വെയെയും (2-2) സമനിലയില്‍ തളച്ചതിന്റെ വമ്പുമായാണ് സൗദിക്ക് എതിരായ അവസാന മത്സരത്തില്‍ കേപ് വെര്‍ദെ ഇറങ്ങിയത്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും സമനിലയോടെ നീല സ്രാവുകള്‍ നോക്കൗട്ടിലേക്ക് ഊളിയിട്ടു. നിലവിലെ ചാമ്പ്യന്മാരായ ലയണല്‍ മെസിയുടെ അര്‍ജന്റീനയാണ് റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെയുടെ എതിരാളികള്‍.
ഉറുഗ്വെ x സ്പെയിന് കളി കണ്ടു
മൂന്നു സമനിലയിലൂടെ ലഭിച്ച മൂന്നു പോയിന്റുമായാണ് കേപ് വെര്‍ദെ റൗണ്ട് ഓഫ് 32ല്‍ പ്രവേശിച്ചത്. സ്പെയിനിനോട് 1-0നു പരാജയപ്പെട്ടതോടെ ഉറുഗ്വെ പുറത്തായി. രണ്ടു സമനിലയിലൂടെ രണ്ട് പോയിന്റ് മാത്രമേ, രണ്ടു തവണ ലോകകപ്പ് ജേതാക്കളായ ഉറുഗ്വെയ്ക്കു നേടാന്‍ സാധിച്ചുള്ളൂ.
സൗദി അറേബ്യയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കേപ് വെര്‍ദെ കളിക്കാര്‍, മത്സരശേഷം മൈതാനത്തു വട്ടംകൂടിയിരുന്ന് മൊബൈലില്‍ സ്പെയിന് x ഉറുഗ്വെ മത്സരം കണ്ടതും ശ്രദ്ധേയമായി. ഉറുഗ്വെ സമനിലയോ ജയമോ നേടിയിരുന്നെങ്കില്‍ കേപ് വെര്‍ദെ ടീമിനു നാട്ടിലേക്കു മടങ്ങേണ്ടിവരുമായിരുന്നു. ഉറുഗ്വെ പരാജയപ്പെട്ടതോടെ കേപ് വെര്‍ദെക്കാര്‍ മൈതാനത്ത് ആനന്ദനൃത്തമാടി.
മൂന്നു സമനില
1998 ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഒരു ടീം മൂന്നു സമനിലയോടെ നോക്കൗട്ടിലേക്കു പ്രവേശിക്കുന്നത്. അന്ന് മൂന്നു സമനിലയോടെ നോക്കൗട്ടില്‍ പ്രവേശിച്ച ടീം ചിലിയായിരുന്നു. ഗ്രൂപ്പ് എച്ചില് ഏഴ് പോയിന്റ് നേടിയ സ്പെയിനിനു പിന്നില്‍ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് കേപ് വെര്‍ദെ നോക്കൗട്ട് ഉറപ്പിച്ചത്.
ആഫ്രിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായാണ് കേപ് വെര്‍ദെ 2026 ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. കാമറൂണിനെ പിന്തള്ളിയായിരുന്നു കേപ് വെര്‍ദെയുടെ ഒന്നാം സ്ഥാനത്തെ ഫിനിഷിംഗ്.
Sports
സിയാറ്റിൽ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ ഇറാനെ സമനിലയിൽ തളച്ച് ഈജിപ്ത് നോക്കൗട്ടിൽ കടന്നു. ഈജിപ്തിനുവേണ്ടി അഞ്ചാം മിനിറ്റിൽ മഹ്മൂദ് സാബിറും ഇറാന് വേണ്ടി 14-ാം മിനിറ്റിൽ റെമിൻ റെസിയാനും ലക്ഷ്യംകണ്ടു.
കളിയുടെ തുടക്കത്തിൽ തന്നെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും പത്ത് മിനിട്ടിനകം ഗോൾ മടക്കി ഇറാൻ തിരിച്ചുവന്നു. അഞ്ചാം മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലയുടെ ഒരു ക്രോസ് തടുക്കാനുള്ള ഇറാൻ ഗോൾകീപ്പർ അലിറേസ ബെയ്റാൻവാണ്ടിന്റെ ശ്രമത്തിനിടെ മഹ്മൂദ് സാബിർ വിദഗ്ധമായി ഗോൾ നേടുകയായിരുന്നു.
11-ാം മിനിറ്റിൽ ഇറാന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും മെഹ്ദി തരേമി എടുത്ത കിക്ക് ഗോളി തടുത്തിട്ടു. എന്നാൽ 14-ാം മിനിറ്റിൽ റെസിയാനിലൂടെ ഇറാൻ സമനില പിടിച്ചു. മിലാദ് മൊഹമ്മദിയുടെ ഗോൾശ്രമത്തിനൊടുവിൽ അപ്രതീക്ഷിതമായി പന്ത് ലഭിച്ച റെസിയാൻ ഗോളിലേക്ക് തിരിച്ചുവിട്ടു.
പിന്നാലെ വിജയത്തിനായി ഇരു ടീമുകളും ആക്രമിച്ചുതന്നെയാണ് മുന്നേറിയത്. എങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
Sports
വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം നോക്കൗട്ട് റൗണ്ടിലേക്ക്. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ ജയം.
ലിയാൻഡ്രോ ട്രൊസാർഡിന്റെ ഇരട്ട ഗോളുകളും സൂപ്പർതാരം റൊമേലു ലുകാക്കുവിന്റെയും കെവിൻ ഡി ബ്രൂയ്ന്റെയും അലക്സിസ് സാലേമാക്കേഴ്സിന്റെയും ഗോളുകളുമാണ് ബെൽജിയത്തിന് ജയം സമ്മാനിച്ചത്.
തുടക്കംമുതലേ ബെൽജിയത്തിന്റെ മുന്നേറ്റമാണ് കളിയിൽ ദൃശ്യമായത്. 28-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെയാണ് ആദ്യ ലീഡ് നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 50-ാം മിനിറ്റിൽ ട്രൊസാർഡ് വീണ്ടും വലകുലുക്കിയതോടെ ബെൽജിയം ലീഡുയർത്തി.
മത്സരത്തിന്റെ 66-ാം മിനിറ്റിൽ സൂപ്പർതാരം കെവിൻ ഡി.ബ്രൂയിന്റെ വകയായിരുന്നു മൂന്നാം ഗോൾ. 84-ാം മിനിറ്റിൽ എലിജ ഹെൻറിയിലൂടെ ന്യൂസിലാൻഡ് ഒരു ഗോൾ മടക്കി. തൊട്ടുപിന്നാലെ 84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കുവും ഇഞ്ചുറി ടൈമിൽ അലക്സിസ് സാലേമാക്കേഴ്സും ലക്ഷ്യം കണ്ടതോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി ബെൽജിയം നോക്കൗട്ടിലേക്ക്. തോൽവിയോടെ ന്യൂസിലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായി.
Sports
ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് 2026 ൽ ചരിത്രം കുറിച്ച് ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദെ. ലോകകപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് അവസാന 32ല്‍ ഇടംപിടിച്ചാണ് ആഫ്രിക്കൻ കുഞ്ഞൻ രാജ്യം ഞെട്ടിച്ചത്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് കേപ് വെര്‍ദെ നോക്കൗട്ടിലെത്തിയത്. ഇതോടെ സൗദി പുറത്തായി.
നിര്‍ണായക മത്സരത്തില്‍ പ്രതിരോധക്കോട്ട കെട്ടിയാണ് ഏഷ്യൻ വമ്പന്മാരായ സൗദിയെ കേപ് വെർദെ നേരിട്ടത്. ഇതിനിടെ, ലാരോസ് ഡുവാര്‍ട്ടെയുടെ ഗോളെന്നുറപ്പിച്ച ഗംഭീര ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് തടുത്തിട്ടു.
ഇതോടെ, മൂന്ന് മത്സരങ്ങളിൽ മൂന്ന് സമനിലയുമായി മൂന്ന് പോയിന്റുള്ള കേപ് വെർദെ ഗ്രൂപ്പ് എച്ചിൽ സ്പെയിനിനു പിന്നിൽ രണ്ടാം സ്ഥാനക്കാരാണ്. നോക്കൗട്ടില്‍ കേപ് വെര്‍ദെ, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും.
Sports
ന്യൂജഴ്സി: "പ്ലാത ഒ പ്ലോമോ'; സ്പാനിഷില്‍ വെള്ളി അല്ലെങ്കില്‍ ഈയം... കൊളംബിയന്‍ ഡ്രഗ് ലോഡ് പാബ്ലോ എസ്കോബാറിന്റെ ഭീഷണിയുടെ സ്വരമായും ‘പ്ലാത ഒ പ്ലോമോ’ അറിയപ്പെടുന്നു. ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഇത്തരമൊരു ലാറ്റിനമേരിക്കൻ ഭീഷണിയും വധവും നടന്നു.
ഗ്രൂപ്പ് ഇയില്‍ ഇക്വഡോര്‍ 2-1ന് യൂറോപ്യന്‍ കരുത്തരായ ജര്‍മനിയെ വീഴ്ത്തി. സ്പാനിഷ് സംസാരിക്കുന്ന ഇക്വഡോറുകാരുടെ ജീവിതത്തിലെ ഏറ്റവും വലിയ ലോകകപ്പ് ജയമായി മാറിയ ഈ അട്ടിമറിയില്‍, ടീമിന്റെ വിജയം കുറിച്ച ഗോള്‍ നേടിയത് പ്ലാത, ഗോണ്‍സാലൊ പ്ലാത!
അതെ, മാനുവല്‍ നോയര്‍ അടക്കം അണിനിരന്ന ജര്‍മനിയുടെ വമ്പിനു മുന്നില്‍ ഇക്വഡോറിന്റെ രാജകീയ ജയം. ജര്‍മന്‍ ആരാധകരുടെ ആര്‍ത്തലച്ച നാവുകളെ നിശബ്ദമാക്കി ഇക്വഡോര്‍ വെള്ളിയും ഈയവും ഉരുക്കിയൊഴിച്ചു...
പൊള്ളലേറ്റെങ്കിലും ജര്‍മനിയുടെ ഗ്രൂപ്പ് ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ 7-1നു കുഞ്ഞന്മാരായ കുറസാവോയെയും രണ്ടാം മത്സരത്തില്‍ 2-1ന് ഐവറികോസ്റ്റിനെയും കീഴടക്കിയ ജര്‍മനി ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മൂന്നു മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുള്ള ഐവറികോസ്റ്റാണ് ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനക്കാര്‍. മൂന്നു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി ഇക്വഡോറും നോക്കൗട്ടിലേക്ക് മുന്നേറി. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ടാണ് ഇക്വഡോറിന്റെ റൗണ്ട് ഓഫ് 32 പ്രവേശം.
സൂപ്പര്‍ ലെറോയ്
കിക്കോഫിനുശേഷം ക്ലോക്കില്‍ രണ്ടു മിനിറ്റ് തികയുന്നതിനു മുമ്പുതന്നെ ജര്‍മനി ലീഡ് സ്വന്തമാക്കി. ഒരു മിനിറ്റ് 49 സെക്കന്‍ഡില്‍ ലെറോയ് സനെ ഇക്വഡോറിന്റെ വലയില്‍ പന്ത് നിക്ഷേപിച്ചു. ത്രോബോള്‍ ബോക്സിനുള്ളില്വച്ചു സ്വീകരിച്ചശേഷം അലക്സാണ്ടര്‍ പാവ്ലോവിച്ച് പന്ത് ഫ്ളോറിയന്‍ വിര്റ്റ്സിനു മറിച്ചു. വിര്‍റ്റ്സ് നല്കിയ പാസില്‍ ലെറോയ് സനെയുടെ ഇടംകാല് ഷോട്ട്. പന്ത് വലയില്‍.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ജര്‍മനിയുടെ എക്കാലത്തെയും വേഗമേറിയ രണ്ടാമത്തെ ഗോളാണിത്. 1934ല്‍ ഏണസ്റ്റ് ലാഹ് നെര് ആദ്യമിനിറ്റില്‍ നേടിയഗോളാണ് ഒന്നാം സ്ഥാനത്ത്.
ശക്തമായ മറുപടി
രണ്ടു മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങിയെങ്കിലും ഇക്വഡോര്‍ തളര്‍ന്നില്ല. ഒമ്പതാം മിനിറ്റില്‍ മറുപടിയെത്തി. അതാകട്ടെ ലോകകപ്പിലെതന്നെ ഉജ്വലമെന്നു വിശേഷിപ്പിക്കാവുന്ന ഗോള്‍. പെദ്രൊ വിറ്റ് നല്കിയ പാസില്‍ കൊളംബിയയുടെ നെല്‍സണ്‍ അംഗൂളൊയുടെ മുന്നേറ്റം. ഡി സര്‍ക്കിളിനു പുറത്തുവച്ച്, ഓടിയെത്തിയ പാവ്ലോവിച്ചിന്റെ കാലുകള്‍ക്ക് ഇടയിലൂടെ അംഗൂളോയുടെ ഷോട്ട് വലകുലുക്കി; 1-1. തുടര്‍ന്ന് ഇരുടീമും റൈഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജര്‍മന്‍ ആക്രമണം ഇക്വഡോര്‍ ചെറുത്തുനിന്നു.
എന്നാല്‍, 77-ാം മിനിറ്റില്‍ ഗോണ്‍സാലൊ പ്ലാത ഇക്വഡോറിന്റെ ചരിത്ര പുരുഷനായി. കോര്‍ണറിനുശേഷം കെവിന് റോഡ്രിഗസ് ഫ്ളിക്ക് ചെയ്ത പന്ത് കൃത്യമായി ലഭിച്ചത് പ്ലാതയുടെ കാലിലേക്ക്. ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയറിനു റിയാക്ട് ചെയ്യാന്‍ സാധിക്കുന്നതിനു മുമ്പ് പ്ലാതയുടെ ഷോട്ട് വലയില്‍. പിന്നീട് ഗോള്‍ പിറക്കാതിരുന്നതോടെ ഇക്വഡോറിന് 2-1ന്റെ ജയം.
02
ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ഇക്വഡോര്‍ പ്രവേശിക്കുന്നത് ഇതു രണ്ടാം തവണ. 2006ല്‍ ആയിരുന്നു ഇതിനു മുമ്പ് ഇക്വഡോര്‍ ലോകകപ്പ് നോക്കൗട്ടില്‍ പ്രവേശിച്ചത്. അന്ന് പ്രീക്വാര്‍ട്ടറില്‍ ഡേവിഡ് ബെക്കാമിന്റെ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായി.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഒരുഗോളിനു പിന്നിട്ടു നിന്നശേഷം ഇക്വഡോര്‍ ജയം സ്വന്തമാക്കുന്നത് ചരിത്രത്തില്‍ ഇതു രണ്ടാം തവണ. 2014 ലോകകപ്പില്‍ ഹോണ്ടുറാസിന് എതിരേയായിരുന്നു മുമ്പ് പിന്നില്‍ നിന്നശേഷം ഇക്വഡോറിന്റെ ജയം.
13
യൂറോപ്യന്‍ ടീമിനെതിരേ ഇക്വഡോര്‍ ജയം നേടുന്നത് 13 വര്‍ഷത്തിനുശേഷം. 2013ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ (3-2) കീഴടക്കിയതായിരുന്നു ഇക്വഡോറിന്റെ ഇതിനു മുമ്പത്തെ ജയം.
Sports
ന്യൂജഴ്സി: ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരത്തില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറങ്ങിയ ജര്‍മന്‍ താരമെന്ന നേട്ടത്തിനൊപ്പം ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍.
ഇക്വഡോറിന് എതിരായ ഗ്രൂപ്പ് പോരാട്ടം നോയറിന്റെ 22-ാം ലോകകപ്പ് സ്റ്റാര്‍ട്ടിംഗ് ആയിരുന്നു. ലോഥര്‍ മത്തേവൂസ്, മിറോസ്ലാവ് ക്ലോസെ എന്നിവരുടെ റിക്കാര്ഡിനൊപ്പവും നോയര്‍ ഇതോടെ എത്തി.
Sports
ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഐവറികോസ്റ്റ് നോക്കൗട്ടില്‍. ഗ്രൂപ്പ് ഇയിലെ നിര്‍ണായക മത്സരത്തില്‍ കന്നിക്കാരായ കുറസാവൊയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് ഐവറികോസ്റ്റ് 2026 ലോകകപ്പിന്റെ നോക്കൗട്ട് ടിക്കറ്റ് കരസ്ഥമാക്കിയത്.
ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയുടെ 2019ല്‍ 72 മില്യണ്‍ പൗണ്ടിന് (ഏകദേശം 899 കോടി രൂപ) സ്വന്തമാക്കിയ നിക്കോളാസ് പെപ്പെയുടെ ഇരട്ടഗോളിലായിരുന്നു ഐവറികോസ്റ്റിന്റെ ജയം.
ഗ്രൂപ്പ് ഇയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ട് ജയത്തോടെ ആറ് പോയിന്റ് ഐവറികോസ്റ്റ് സ്വന്തമാക്കി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ജര്‍മനിക്കും ഇത്രയും പോയിന്റാണ്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ ജര്‍മനിക്കാണ് മുന്‍തൂക്കം.
ഡബിള്‍ പെപ്പെ
കിക്കോഫിനുശേഷം ഏഴാം മിനിറ്റില്‍ നിക്കോളാസ് പെപ്പെ ആദ്യഗോള്‍ നേടി. ഇടതുവശത്തുനിന്ന് യാന്‍ ഡിയൊമാന്ഡെ കട്ട് ചെയ്തു നല്കിയ പന്തില്‍നിന്നായിരുന്നു പെപ്പെയുടെ ഗോള്‍നേട്ടം. നിലവില്‍ സ്പാനിഷ് ക്ലബ് വിയ്യാറയലിനുവേണ്ടി കളിക്കുന്ന പെപ്പെ, 64-ാം മിനിറ്റില്‍ രണ്ടാമതും വല കുലുക്കി. ഇബ്രാഹിം സന്ഗരെയുടെ അസിസ്റ്റിലായിരുന്നു ഗോള്‍.
ഫിഫ ലോകകപ്പില്‍ ഐവറികോസ്റ്റിനുവേണ്ടി ഇരട്ടഗോള്‍ നേടുന്ന രണ്ടാമതു താരമാണ് നിക്കോളാസ് പെപ്പെ. 2006ല്‍ സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയ്ക്ക് എതിരേ അരൗന ഡിഡാനെ ആയിരുന്നു ആദ്യമായി ഇരട്ടഗോള്‍ സ്വന്തമാക്കിയത്. മാത്രമല്ല, റോജര്‍ മില്ലയ്ക്കുശേഷം ലോകകപ്പില്‍ ഇരട്ടഗോള്‍ നേടുന്ന ഏറ്റവും പ്രയമുള്ള രണ്ടാമത് ആഫ്രിക്കന്‍ താരമാണ് 31 വര്‍ഷവും 27 ദിനവും വയസുള്ള പെപ്പെ.
Sports
മിസൂറി: ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായി നെതര്‍ലന്‍ഡ്സ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 3-1നു ടുണീഷ്യയെ കീഴടക്കിയാണ് നെതര്‍ലന്‍ഡ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്; ഗലറിയില്‍ നിറഞ്ഞ ഓറഞ്ചു കൂട്ടത്തിനു സന്തോഷദിനം.
മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റാണ് ഓറഞ്ചീസിന്. അഞ്ച് പോയിന്റുമായി ജപ്പാനും നാല് പോയിന്റുമായി സ്വീഡനും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഗ്രൂപ്പില്‍നിന്ന് നോക്കൗട്ടിലേക്കു മുന്നേറി. നോക്കൗട്ടില്‍ മൊറോക്കോയാണ് നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍.
ബ്രോബി ബ്രോ
മൂന്നാം മിനിറ്റില്‍ എല്ലിസ് ഷെഹ്റിയുടെ സെല്‍ഫ് ഗോളില്‍ ടുണീഷ്യന്‍ വല കുലുങ്ങി. നെതര്‍ലന്‍ഡ്സ് ആക്രമണം തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്. മലെനും ഡെന്‍സില്‍ ഡെംഫ്രിസും ചേര്‍ന്നു നടത്തിയ ആക്രമണത്തിലൂടെയായിരുന്നു ഗോളിന്റെ പിറവി.
ഏഴാം മിനിറ്റില്‍ ബ്രയാന്‍ ബ്രോബി നെതര്‍ലന്‍ഡ്സിന്റെ ലീഡ് ഉയര്‍ത്തി. കോര്‍ണര്‍ കിക്കിനുശേഷം ലഭിച്ച പന്തില്‍നിന്നായിരുന്നു ബ്രോബിയുടെ ഗോള്‍. വിര്‍ജില്‍ വാന്‍ഡിക്കിന്റെ ഹെഡറിനുശേഷം ലഭിച്ച പന്ത് ബ്രോബി വലയിലാക്കുകയായിരുന്നു. മത്സരത്തില്‍ ബ്രോബിയുടെ ആദ്യഷോട്ടായിരുന്നു എന്നതും ശ്രദ്ധേയം.
എന്നാല്‍, 54-ാം മിനിറ്റില്‍ ടുണീഷ്യ തിരിച്ചടിച്ചു. ഹസെം മസ്തൂറിയായിരുന്നു ഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ ഓറഞ്ചീസിന്റെ ജയം ഉറപ്പിച്ച് യാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ഹോഡര്‍ ഗോള്‍. ലെഫ്റ്റ് വിംഗ് കോര്‍ണര്‍ കിക്കില്‍നിന്നായിരുന്നു ഗോളിന്റെ പിറവി.
ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ 10-ാം നോക്കൗട്ട് പ്രവേശമാണ്. ലോകകപ്പില്‍ പങ്കെടുത്ത എല്ലാ എഡിഷനിലും ഓറഞ്ചീസ് നോക്കൗട്ടിലെത്തിയെന്നതാണ് ശ്രദ്ധേയം. 1994ല്‍ ആണ് നെതര്‍ലന്‍ഡ്സ് അവസാനമായി ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി വഴങ്ങുന്നത്.
03
ബ്രയാന്‍ ബ്രോബി ഈ ലോകകപ്പില്‍ എടുത്ത ആദ്യ മൂന്നു ഷോട്ടും ഗോളായി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ബ്രോബി ഗോള്‍ സ്വന്തമാക്കിയപ്പോഴാണ് ഈ അപൂര്‍വത. 1982ല്‍ ഹംഗറിയുടെ ലാസ്ലോ കിസ്, 2018ല്‍ കൊളംബിയയുടെ യെറി മിന എന്നിവരാണ് ലോകകപ്പ് ചരിത്രത്തില്‍ ഇതിനു മുമ്പ് ആദ്യ മൂന്നു ഷോട്ടും ഗോളാക്കിയവര്.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ അതിന്റെ നോക്കൗട്ട് ചൂടിലേക്ക്. ഇന്ത്യന്‍ സമയം ഞായര്‍ രാവിലെ 7.30ന് നടക്കുന്ന അര്‍ജന്റീന x ജോര്‍ദാൻ, അള്‍ജീരിയ x ഓസ്ട്രിയ മത്സരങ്ങളോടെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ സമാപിക്കും. പിന്നീട് റൗണ്ട് ഓഫ് 32 നോക്കൗട്ട്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് റൗണ്ട് ഓഫ് 32 നോക്കൗട്ട് അരങ്ങേറുന്നത്.
ബ്രസീല്‍ x ജപ്പാന്
തിങ്കള്‍ പുലര്‍ച്ചെ 12.30ന് ദക്ഷിണാഫ്രിക്കയും കാനഡയും ഏറ്റുമുട്ടുന്നതോടെ റൗണ്ട് ഓഫ് 32 തുടങ്ങും. തിങ്കള്‍ രാത്രി 10.30ന് ബ്രസീലും ജപ്പാനും തമ്മിലാണ് നോക്കൗട്ടിലെ രണ്ടാം മത്സരം. ചൊവ്വാഴ്ച രാവിലെ 6.30ന് നെതര്‍ലന്‍ഡ്സും മൊറോക്കോയും തമ്മില്‍ ഏറ്റുമുട്ടും. റൗണ്ട് ഓഫ് 32 മുതല്‍ തോല്‍ക്കുന്ന ടീമുകള്‍ പുറത്താണ്. അതുകൊണ്ടുതന്നെ ജീവന്മരണ പോരാട്ടങ്ങളിലേക്കാണ് ലോകകപ്പ് കടക്കുന്നത്.
ഗ്രൂപ്പ് സമാപനം
ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2.30 മുതല്‍ സൂപ്പര്‍ ടീമുകളായ ഇംഗ്ലണ്ട്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍ ടീമുകളും കളത്തിലുണ്ട്. ഗ്രൂപ്പ് എല്ലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍ പാനമയാണ്. ഞായര്‍ പുലര്‍ച്ചെ 2.30നാണ് ഈ പോരാട്ടം. ഗ്രൂപ്പ് എല്ലിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയും ഘാനയും ഏറ്റുമുട്ടും. ഈ മത്സരവും 2.30നാണ്. ഇംഗ്ലണ്ടിനും ഘാനയ്ക്കും നാലു വീതവും ക്രൊയേഷ്യക്ക് മൂന്നും പോയിന്റാണ്.
ഗ്രൂപ്പ് കെയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, നോക്കൗട്ട് ഉറപ്പിച്ച കൊളംബിയയുമായി ഏറ്റുമുട്ടും. സമനില നേടിയാല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തോടെ പോര്‍ച്ചുഗലിനു നോക്കൗട്ടിലേക്ക് മുന്നേറാം. കോംഗോയും ഉസ്ബക്കിസ്ഥാനും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു പോരാട്ടം. രണ്ടു മത്സരങ്ങളും ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ അഞ്ചിനാണ്. ഒരു പോയിന്റുള്ള കോംഗോയ്ക്കു ജയിക്കാനായാല്‍ നോക്കൗട്ട് സാധ്യത തെളിയും.
ഗ്രൂപ്പ് ജെയില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന രണ്ടു ജയത്തോടെ നോക്കൗട്ട് ഉറപ്പാക്കിയതാണ്. രണ്ടു തോല്‍വിയോടെ പുറത്തായ ജോര്‍ദാന്‍ വന്‍തോല്‍വി ഒഴിവാക്കാനായിരിക്കും ശ്രമിക്കുക. മൂന്നു പോയിന്റ് വീതമുള്ള ഓസ്ട്രിയയും അള്‍ജീരിയയും ജയത്തോടെ നോക്കൗട്ട് ഉറപ്പിക്കാനാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്.
Sports
ഇംഗല്‍വുഡ്: ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ ആതിഥേയരായ അമേരിക്കയെ ഞെട്ടിച്ച് തുര്‍ക്കി പട. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തുര്‍ക്കി 3-2ന് അമേരിക്കയെ വീഴ്ത്തി. ആദ്യരണ്ടു മത്സരങ്ങളിലും ജയിച്ച് അമേരിക്ക നേരത്തേ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു.
മൂന്നാം മിനിറ്റില്‍ ആന്റണി ട്രസ്റ്റിയിലൂടെ മുന്നിലെത്തിയ അമേരിക്കയെ 10-ാം മിനിറ്റില്‍ ആര്‍ദ ഗുലറിലൂടെ തുര്‍ക്കി സമനിലയില്‍ പിടിച്ചു. തുടര്‍ന്ന് 31-ാം മിനിറ്റില്‍ അല്പര് യില്‍മാസിലൂടെ തുര്‍ക്ക് ലീഡില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അമേരിക്ക സമനില നേടി. സെബാസ്റ്റ്യന്‍ ബെല്ഹാര്ട്ടറായിരുന്നു (49-ാം മിനിറ്റ്) അമേരിക്കയുടെ രണ്ടാം ഗോളിനുടമ.
കാന്‍ അയ്ഹാനായിരുന്നു (90+8-ാം മിനിറ്റ്) തുര്‍ക്കിപ്പടയുടെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കിയത്.
പരാഗ്വെ 0-0 ഓസ്ട്രേലിയ
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പരാഗ്വെയും ഓസ്ട്രേലിയയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഇരുടീമിനും നാല് പോയിന്റ് വീതമായി. എന്നാല്‍, ഗോള്‍വ്യത്യാസത്തിന്റെ മുന്‍തൂക്കത്തില്‍ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് റൗണ്ട് ഓഫ് 32 ടിക്കറ്റ് നേരിട്ടു സ്വന്തമാക്കി.
District News
കാഞ്ഞങ്ങാട്: ഫിഫ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ഫുട്ബോള്‍ ആരാധകര്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ പുകയില ഉപയോഗിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യുകയോ പുകയില ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ മറച്ചു വയ്ക്കുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷ് അറിയിച്ചു.
അല്ലാത്തപക്ഷം ദേശീയ പുകയില നിയന്ത്രണ നിയമം വകുപ്പ് 5 പ്രകാരം പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍, ക്ലബുകള്‍, ബോര്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ, പ്രിന്റിംഗ് സ്ഥാപനങ്ങള്‍ എന്നിവിക്കതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sports
മോണ്ടറെയ്: ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക നോക്കൗട്ടിൽ കടന്നു. 63-ാം മിനിട്ടിൽ തപേലോ മസേക്കോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്.
ആദ്യ പകുതിയില്‍ ദക്ഷിണാഫ്രിക്ക വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തപെലോ മസെക്കോയ്ക്കും തലന്റ എംബാതയ്ക്കും ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാതെ പോയത് തിരിച്ചടിയായി.
ഒടുവിൽ രണ്ടാംപകുതിയിൽ, 63-ാം മിനിറ്റില്‍ ഷെപാംഗ് മൊറേമിയുടെ പാസില്‍ നിന്ന് മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ മസെക്കോ വലകുലുക്കി. അവസാന മിനിറ്റുകളില്‍ ദക്ഷിണ കൊറിയ സമനിലയ്ക്കായി കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും ഗോൾ അകന്നുനിന്നു.
ജൂണ്‍ 28ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന അടുത്ത റൗണ്ടില്‍ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.
Sports
ഫിഫ 22026 ലോകകപ്പ് നോക്കൗട്ടിന്റെ തീവ്രതയിലേക്കു കടക്കാനൊരുങ്ങുന്നതോടെ കാല്പന്ത് ആരാധകരുടെ മുന്നിലേക്ക് നെക്സ്റ്റ് ലെവല്‍ പോരാട്ടവുമായി ദീപിക എത്തുന്നു. ഇതാദ്യമായി ലോകകപ്പ് പശ്ചാത്തലത്തിലുള്ള റീല്‍സ് മത്സരത്തിനു വേദിയൊരുക്കുകയാണ് ദീപിക.
നിങ്ങളുടെ കണ്മുന്നിലെ കാല്പന്ത് ആവേശം എന്തുമാകട്ടെ, റീല്‍സാക്കി ദീപികയിലേക്ക് അയയ്ക്കൂ...സമ്മാനങ്ങള്‍ നേടൂ...
കളിമൈതാനങ്ങളിലെ ആവേശം, തകര്‍പ്പന്‍ ഗോളുകള്‍, ഡ്രിബ്ലിംഗുകള്‍, ആരാധകരുടെ അത്യപൂര്‍വ നിമിഷങ്ങള്‍ അങ്ങനെ എന്തും കാമറയില്‍ പകര്‍ത്തി ഞങ്ങള്‍ക്ക് അയയ്ക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വീഡിയോകള്‍ ‘ദീപിക’യുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പ്രസിദ്ധീകരിക്കും.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളും വ്യൂസും നേടുന്ന വീഡിയോകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍. ഒന്നാം സമ്മാനം: ലാപ്ടോപ്പ്, രണ്ടാം സമ്മാനം: ടാബ്, മൂന്നാം സമ്മാനം: സ്മാർട്ട്ഫോൺ. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.
മത്സര നിബന്ധനകള്‍:
ദൈര്‍ഘ്യം: പരമാവധി രണ്ടു മിനിറ്റ് (9:16 ഫോര്‍മാറ്റ്).
വിഷയം: നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട ഏത് ഫുട്ബോള്‍ ദൃശ്യങ്ങളും ആകാം.
മൗലികത: വീഡിയോകള്‍ സ്വന്തമായി ചിത്രീകരിച്ചതായിരിക്കണം (വാട്ടര്‍മാര്‍ക്കുകള്‍ പാടില്ല).
വീഡിയോകള്‍ക്കൊപ്പം മത്സരാര്‍ഥിയുടെ പേര്, സ്ഥലം, വാട്സാപ്പ് നമ്പര്‍, ഇന്‍സ്റ്റഗ്രാം ഐഡി എന്നിവ നിര്‍ബന്ധമായും നല്‍കണം.
ദീപികയിലെ ജീവനക്കാരും കുടുംബാംഗങ്ങളും മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരല്ല.
വിധിനിര്‍ണയത്തിലെ അന്തിമതീരുമാനം ദീപിക മാനേജ്മെന്റിന്റേതാണ്.
വീഡിയോകള്‍ അയയ്ക്കേണ്ട വിലാസം:
വാട്സാപ്പ് നമ്പര്‍: 9778076252
ഇമെയില്‍: [email protected]
അവസാന തീയതി: 2026 ജൂലൈ 18, ശനി.
വരൂ, നിങ്ങളുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം ദീപികയിലൂടെ ലോകത്തിനു മുന്നില്‍ എത്തിക്കൂ!
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഡിആർ കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ കടന്നു. മെക്സിക്കോയിലെ ഗോദലഹര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയൻ ജയം. പ്രതിരോധ താരം ഡാനിയേൽ മുനോസാണ് ഗോൾ നേടിയത്.
മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയയാണ് ആധിപത്യം പുലർത്തിയതെങ്കിലും ആദ്യപകുതിയിൽ ഗോൾ അകന്നുനിന്നു. തുടർന്ന് രണ്ടാം പകുതിയിലാണ് വിജയഗോൾ പിറന്നത്. കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ മികച്ച സേവുകൾ ഇല്ലായിരുന്നെങ്കിൽ കൊളംബിയയ്ക്ക് വൻ ജയം ഉണ്ടാകുമായിരുന്നു.
ടൂർണമെന്റിൽ കൊളംബിയയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1 ന് പരാജയപ്പെടുത്തിയിരുന്നു കൊളംബിയ.
Sports
ഹൂസ്റ്റൺ: ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പിലെ ആദ്യ ജയം സ്വന്തമാക്കി പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതുകൊണ്ട് ഗ്രൂപ്പ് ചാമ്പ്യാന്മാരെ നിർണയിക്കുന്നതിൽ പ്രാധാന്യമുള്ള ഈ മത്സരത്തിൽ ജയിക്കേണ്ടത് പോർച്ചുഗലിന് അനിവാര്യമായിരുന്നു.
തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് കൂടിയാണ് റൊണാൾഡോ ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആറാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ.
17-ാം മിനിറ്റിൽ നുനോ മെൻഡസ് മനോഹരമായൊരു ഫ്രീകിക്കിലൂടെ പോർച്ചുഗലിന്റെ ലീഡുയർത്തി. പകരക്കാരനായിറങ്ങിയ റാഫേൽ ലിയാവോയും പോർച്ചുഗലിനായി ഗോളുകൾ നേടി. ഡിഫൻഡർ അബ്ദുകൊദ്രർ ഖുഷാനോവിന്റെ വകയായിരുന്നു സെൽഫ് ഗോൾ. തുടർച്ചയായ രണ്ടാം തോൽവിയോടെ ഉസ്ബക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി.
Sports
ഡാളസ്/പെൻസിൽവനിയ: ഫിഫ ലോകകപ്പ് ഫുട്ബോൾ ജ്വരമൂർച്ഛയിൽ വിറച്ചുതുള്ളുന്പോൾ സൂപ്പർ താരങ്ങൾ ആവേശത്തീമഴയായി ആരാധകരിൽ പെയ്തിറങ്ങുകയാണ്.
സാക്ഷാൽ ലയണൽ മെസി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായപ്പോൾ കിലിയൻ എംബപ്പെ തൊട്ടുപിറകിൽ കുതിച്ചെത്തുന്നു. സെനഗലിനെ വീഴ്ത്താൻ നോർവീജിയൻ സൂപ്പർതാരം എർലിംഗ് ഹാലണ്ട് രണ്ടുതവണ ലക്ഷ്യം കണ്ടു.
ഉസ്ബക്കിസ്ഥാന് എതിരേ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും വല കുലുക്കിയതോടെ ഈ ലോകകപ്പ് സൂപ്പർതാരങ്ങളുടേതുതന്നെ എന്നുറപ്പാക്കി.
ഓസ്ട്രിയയ്ക്കെതിരേ നേടിയ രണ്ടു ഗോളാണ് അർജന്റൈൻ ഇതിഹാസം മെസിയെ ഗോൾവേട്ടക്കാരുടെ മുന്നിലെത്തിച്ചത്. ആകെ 18 ഗോൾ.
ഇറാക്കിനെ 3-0ന് കീഴടക്കിയ ഫ്രാൻസിന്റെ രണ്ടു ഗോളും എംബപ്പെയുടെ വകയായിരുന്നു. അതോടെ ലോകകപ്പിൽ 16 ഗോളോടെ മിറോസ്ലാവ് ക്ലോസെയ്ക്ക് ഒപ്പമായി.
കപ്പ് ചരിത്രത്തിൽ അതിവേഗം 15 ഗോൾ തികയ്ക്കുന്ന റിക്കാർഡും എംബപ്പെയ്ക്ക് സ്വന്തം. 16 മത്സരമേ ഫ്രഞ്ച് താരത്തിനു വേണ്ടിവന്നുള്ളൂ.
Sports
മെസി... നിങ്ങളുടെ സുന്ദരമായ നീക്കങ്ങള്‍ക്കൊടുവില്‍ പന്ത് വലയില്‍ എത്തുന്ന കാഴ്ചയ്ക്കിടെ എങ്ങനെ ഇമചിമ്മും... ഇമചിമ്മുന്നതിനിടെയാണ് ഗോള്‍ പിറക്കുന്നതെങ്കിലോ..? ഇല്ല, ടെക്സസിലെ 70,649 കാണികള്‍ ഇമചിമ്മിയില്ല; നിങ്ങള്‍ ഗോള്‍ നേടുന്ന, പന്തില്‍ ടച്ച് ചെയ്യുന്ന ഓരോ മുഹൂര്‍ത്തത്തിനും ഗാലറിയുടെ അകമ്പടിയുണ്ടായിരുന്നു, ഭൂഗോളത്തിന്റെ വിവിധ കോണുകളിലായി സ്ക്രീനുകള്‍ക്കു മുന്നിലിരിക്കുന്ന ആരാധകരുടേയും... ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ചരിത്രം കുറിച്ച മെസീീീ... നിങ്ങള്‍ക്ക് ആയിരമായിരം ജന്മദിനാശംസകള്... ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) ആരാണെന്നതിന് അടിവരയിടുന്നതാണ് ഫിഫ ലോകകപ്പില്‍ നിങ്ങളുടെ ഓരോ മത്സരവും, ഓരോ ഗോളും... മിറോസ്ലാവ് ക്ലോസെയുടെ 16 ഗോള്‍ എന്ന റിക്കാര്‍ഡ് തിരുത്തിയ മെസി, ഇനി ഓരോ തവണയും വല ചലിപ്പിക്കുന്നത് റിക്കാര്‍ഡ് ബുക്കിന്റെ പുതിയ താളുകളിലേക്ക്...
► ആധികാരിക പ്രവേശം
ഫിഫ 2026 ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് (റൗണ്ട് ഓഫ് 32) ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ (38, 90+5 മിനിറ്റുകള്‍) ബലത്തില്‍ അര്‍ജന്റീന ചുവടുവച്ചു. മെസി മാത്രമാണ് അര്‍ജന്റീനയ്ക്കായി ഈ ലോകകപ്പില്‍ ഗോള്‍ നേടിയതെന്നതും മറ്റൊരു വസ്തുത; അള്‍ജീരിയയ്ക്ക് എതിരായ 3-0 ജയത്തില്‍ ഹാട്രിക്കും ഓസ്ട്രിയയ്ക്ക് എതിരായ 2-0 ജയത്തില്‍ ഇരട്ടഗോളും. മെസിക്കായി ഗോള്‍വഴി ഒരുക്കുന്ന സഹതാരങ്ങളെയാണ് ഓസ്ട്രിയയ്ക്ക് എതിരേ കണ്ടത്.
► പെനാല്‍റ്റി കളഞ്ഞെങ്കിലും
ഗ്രൂപ്പ് ജെയില്‍ ഓസ്ട്രിയയ്ക്ക് എതിരായ മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു പെനാല്‍റ്റി ലഭിച്ചു. ബോക്സിനുള്ളില്‍ ലൗതാരൊ മാര്‍ട്ടിനെസിനെ വീഴ്ത്തിയതിനു പിന്നീട് നടത്തിയ വിഎആര്‍ പരിശോധനയിലൂടെയായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍, കിക്കെടുത്ത മെസിക്കു പിഴച്ചു. പന്ത് പുറത്തേക്ക്. ഗാലറി നിശബ്ദം.
എന്നാല്‍, പെനാല്‍റ്റി നഷ്ടപ്പെടുത്തിയും മെസി ചരിത്രം കുറിച്ചെന്നതാണ് വാസ്തവം. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ നിശ്ചിത സമയത്ത് ഏറ്റവും കൂടുതല്‍ പെനാല്‍റ്റി എടുത്ത (7) കളിക്കാരനും നഷ്ടപ്പെടുത്തിയ കളിക്കാരനും (3) മെസിയാണ്. നാല് എണ്ണം ഗോളാക്കി മാറ്റിയിട്ടുമുണ്ട്.
► 38-ാം മിനിറ്റ് ഗോള്‍
പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും 38-ാം മിനിറ്റില്‍ മെസി ചരിത്രം കുറിച്ച് ഓസ്ട്രിയന്‍ വല കുലുക്കി. ഓസ്ട്രിയന്‍ പകുതിയില്‍നിന്ന് മെസി തുടങ്ങിയവച്ച നീക്കം. മെസിയില്നിന്നു പന്ത് ലഭിച്ച അല്‍മാഡ മുന്നോട്ട് ഓടിക്കയറി. തുടര്‍ന്ന് ലെഫ്റ്റ് സൈഡിലൂടെ കയറിയ ഫകുന്‍ഡോ മെഡിനയ്ക്കു മറിച്ചു. മെഡിന മുന്നോട്ടു കയറാതെ ഓസ്ട്രിയന്‍ ബോക്സിനുള്ളിലേക്ക് കട്ട് ചെയ്തു നല്കി. ഫകുന്‍ഡോ പന്തിനെ ലീവ് ചെയ്തു. പന്ത് എത്തിയത് ബോക്സിനുള്ളിലേക്ക് എത്തിയ മെസിയുടെ പാകത്തിന്. ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസി പന്ത് വലയിലാക്കി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മെസിയുടെ 17-ാം ഗോള്‍. മിറോസ്ലാവ് ക്ലോസെയുടെ 16 ഗോള്‍ എന്ന റിക്കാര്‍ഡ് പിന്തള്ളപ്പെട്ട നിമിഷം.
► 90+5-ാം മിനിറ്റ് ഗോള്‍
ഓസ്ട്രിയന്‍ ബോക്സിനുള്ളിലേക്ക് ജൂലിയന്‍ ആല്‍വരെസിന്റെ കുതിപ്പ്. ആല്വരസിന്റെ ഷോട്ട് ഓസ്ട്രിയന്‍ ഗോള്‍ കീപ്പറില്‍ തട്ടിത്തെറിച്ചു. പന്ത് എത്തിയത് ലിയാന്‍ഡ്രൊ പരേഡസിനു നേര്‍ക്ക്. ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന മെസിയെ ലക്ഷ്യംവച്ചുള്ള പാസ്. പന്തുമായി മെസി ഡിഫെന്‍ഡര്‍മാരെ കബളിപ്പിക്കാനായി ചുവടുവച്ചു. മെസിക്കൊപ്പം ഓസ്ട്രേലിയന്‍ ഡിഫെന്‍ഡേഴ്സും ഗോള്‍ കീപ്പറും.
മെസിയുടെ ഷോട്ടിനൊപ്പം ഗോളി ഡൈവ് ചെയ്തെങ്കിലും പിഴച്ചു. എന്നാല്‍, പന്ത് ഗോള്‍ലൈനിനു മുന്നില്‍വച്ച് ഓസ്ട്രിയയുടെ നിക്കോളാസ് സീവാഡിന്റെ ശരീരത്തില്‍തട്ടി. തുടര്‍ന്ന് വീണ്ടും മെസിയുടെ പാകത്തിന്. ലഭിച്ച നേരിയ ഇടയിലൂടെ മെസിയുടെ ഷോട്ട്. പന്ത് വലയില്‍. 2-0ന്റെ ജയത്തോടെ അര്‍ജന്റീന നോക്കൗട്ട് ടിക്കറ്റുമായി കളംവിട്ടു. ആരാധകര്‍ക്ക് സന്തോഷവും ആത്മസംതൃപ്തിയും...
Sports
നാം ജീവിക്കുന്നത് കാല്‍പ്പന്ത് ഭൂഗോളപ്പോരിലെ അണ്‍സ്റ്റോപ്പബിള്‍ പ്രതിഭകളുടെ കാലത്ത്... 1958, 62, 70 ലോകകപ്പുകള്‍ സ്വന്തമാക്കിയപ്പോള്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെ ഇമ്മോര്ട്ടലായെന്ന് വിലയിരുത്തപ്പെട്ടു. ആദ്യമായി മൂന്നു ഫിഫ ലോകകപ്പ് നേടിയ, ഇന്നും ആ റിക്കാര്‍ഡില്‍ മറ്റൊരവകാശിയില്ലാത്ത ഇമ്മോര്‍ട്ടല്‍ ബ്രസീലിയന്‍; പെലെ.
കൈയില്‍ ഗ്ലൗ അണിയാതെ ഗോള്‍കീപ്പര്‍മാര്‍ വലകാത്ത കാലമായിരുന്നു അത്. പിന്നീട് 1986ല്‍ അര്‍ജന്റൈന്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ രംഗപ്രവേശം. നൂറ്റാണ്ടിന്റെ ഗോളുമായി ആരാധകരുടെ ഹൃദയങ്ങളില്‍ ചേക്കേറി മാറഡോണയും കടന്നുപോയി...
നയന്റീസും മില്ലേനിയവും ജെന്‍സിയും കടന്ന് ആല്ഫയിലേക്കെത്തുമ്പോള് ഫിഫ ലോകകപ്പ് ഹൃദയങ്ങളില്‍ ലയണല്‍ മെസിയും കിലിയന്‍ എംബപ്പെയും മാത്രമായി ചുരുങ്ങുന്നു... അതെ, അണ്‍സ്റ്റോപ്പബിള്‍ മെസിയും എംബപ്പെയും ഫിഫ ലോകകപ്പ് വേദിയില്‍ റിക്കാര്‍ഡ് ഗോളടിമേളവുമായി അരങ്ങുതകര്‍ക്കുന്നു... പോര്‍ച്ചുഗല്‍ ഇതിഹാസമായ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറംമങ്ങുന്ന ലോക വേദി.
2018 ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലെത്തിച്ചതു മുതല്‍ കിലിയന്‍ എംബപ്പെ, പെലെയുടെ സീറ്റിലേക്കുള്ള പരക്കംപാച്ചിലിലാണ്. 2022ല്‍ ഫ്രാന്‍സ് ഫൈനല്‍ കളിച്ചപ്പോള്‍ മെസിയും എംബപ്പെയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി അതുമാറി. ഫൈനലില്‍ ഹാട്രിക് നേടി ചരിത്രംകുറിച്ചെങ്കിലും കിരീടത്തില്‍ മെസിയുടെ മുത്തമായിരുന്നു. നാലു വര്‍ഷത്തിനിപ്പുറം മറ്റൊരു ലോകകപ്പിന്റെ ചൂടില്‍ ഭൂഗോളം തിളച്ചുനില്‍ക്കുമ്പോള്‍ വീണ്ടും ഉയരുന്നത് മെസിയുടെയും എംബപ്പെയുടെയും പേരുകള്‍... കാരണം, ഫിഫ ലോകകപ്പ് വേദിയില്‍ റിക്കാര്‍ഡ് ഗോളടിയുമായി ഇരുവരും മുന്നേറുന്നു.
2026 ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മുന്നിലുള്ളത് മെസിയും (അഞ്ച്) എംബപ്പെയും (നാല്). ഒരു ഹാട്രിക്കും (അള്‍ജീരിയ) ഒരു ഇരട്ടഗോളുമായി (ഓസ്ട്രിയ) മെസി അഞ്ച് തവണ എതിര് വലയില്‍ പന്ത് നിക്ഷേപിച്ചു. എംബപ്പെ രണ്ട് ഇരട്ടഗോള്‍ (സെനഗല്‍, ഇറാക്ക്) നേട്ടവുമായി നാലു ഗോളിലുമെത്തി.
◄ റിക്കാര്‍ഡ് മെസി
അള്‍ജീരിയയ്ക്ക് എതിരായ ഹാട്രിക്കോടെ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ജര്‍മന്‍ മുന്‍താരം മിറോസ്ലാവ് ക്ലോസെയുടെ (16) റിക്കാര്‍ഡിനൊപ്പം മെസി എത്തിയിരുന്നു. ഓസ്ട്രിയയ്ക്ക് എതിരായ ഇരട്ടഗോളോടെ ഈ റിക്കാര്‍ഡ് മെസിക്കു (18) മാത്രം സ്വന്തം. 28 മത്സരങ്ങളില്‍നിന്നാണ് മെസി 18 ലോകകപ്പ് ഗോള്‍ സ്വന്തമാക്കിയത്. 24 മത്സരങ്ങളില്‍നിന്നായിരുന്നു ക്ലോസെയുടെ 16 ഗോള്‍ നേട്ടം. ക്ലോസെയ്ക്ക് ഒപ്പം കിലിയന്‍ എംബപ്പെ എത്തി. ബ്രസീലിന്റെ റൊണാള്‍ഡോ നസാരിയൊയാണ് 15 ഗോള്‍ തികച്ച മറ്റൊരു താരം.
◄ അമ്പമ്പോ എംബപ്പെ
ഭൂഗോളത്തെ അമ്പരിപ്പിക്കുന്ന ഗോളടിയുമായി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബപ്പെ പുതിയ റിക്കാര്‍ഡില്‍. ഫിഫ ലോകകപ്പില്‍ അതിവേഗം 15 ഗോള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡാണ് 27കാരനായ ഈ ഫ്രഞ്ച് താരം സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിലെ 16-ാം മത്സരത്തില്‍ എംബപ്പെ 15 ഗോള്‍ പിന്നിട്ടു. നിലവില്‍ 16 മത്സരങ്ങളില്‍നിന്ന് 16 ഗോള്‍, ഒരു മത്സരത്തില്‍ ഒരു ഗോള്‍ എന്ന അദ്ഭുതാവഹമായ ശരാശരി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 15 ഗോള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന നേട്ടവും എംബപ്പെയ്ക്കു സ്വന്തം.
◄ മെസിയെ പിന്തള്ളുമോ?
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന മെസിയുടെ റിക്കാര്‍ഡ്, നിലവിലെ ഫോം അനുസരിച്ച് കിലിയന്‍ എംബപ്പെ തകര്‍ക്കുമെന്നുറപ്പ്. മെസിയുടെ 18 ഗോള്‍ എന്ന റിക്കാര്‍ഡിലേക്ക് എംബപ്പെയ്ക്കുള്ളത് രണ്ട് എണ്ണത്തിന്റെ അകലം മാത്രം. ഈ ലോകകപ്പില്‍ നിലവിലെ ഫോം തുടര്‍ന്നാല്‍ മെസിയെ പിന്തള്ളാന് എംബപ്പെയ്ക്കു സാധിച്ചേക്കില്ല. പക്ഷേ, ഇരുവരും മത്സരിച്ച് സ്കോര്‍ ചെയ്തു മുന്നേറുകയാണെന്നതാണ് ശ്രദ്ധേയം.
വിരമിച്ചില്ലെങ്കില്‍, മെസി ഇനിയൊരു ലോകകപ്പ് കൂടി കളിക്കാന്‍ എത്തിയാല്‍ അന്ന് 42 വയസ് ഉണ്ടാകും. അതിന്റെ സാധ്യത എത്രമാത്രമെന്നു കണ്ടറിയണം. അതേസമയം, 27കാരനായ എംബപ്പെ മൂന്നു ലോകകപ്പ്കൂടി കളിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മെസി കുറിക്കുന്ന റിക്കാര്‍ഡ് എംബപ്പെയുടെ കൈയിലായിരിക്കും വിശ്രമിക്കുക...
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ അതിന്റെ ആദ്യ 12 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ തരംഗം സൃഷ്ടിച്ചത് കുഞ്ഞന്മാരെന്നു വിശേഷണമുള്ള ടീമുകളുടെ ഗോള്‍ കീപ്പര്‍മാര്‍. അതില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയത് അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ദെയുടെയും കുറസാവോയുടെയും ഗോള്‍ വൊസീഞ്ഞയും എല്‍റോയ് റൂമുമാണ്. എന്നാല്‍, ഫിഫ ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച സേവുകളില്‍ ഒന്നുമായി ഇറാന്റെ അലിറേസ ബെയ്റന്‍വാണ്ട് ഹീറോ പരിവേഷത്തിലെത്തി.
ഗ്രൂപ്പ് ജിയില്‍ ബലവാന്മാരായ ബെല്‍ജിയത്തിന് എതിരായ മത്സരത്തിന്റെ 59-ാം മിനിറ്റിലായിരുന്നു അലിറേസയുടെ ചരിത്രപരമായ സേവിംഗ്. വീണു കിടന്നിടത്തുനിന്നുള്ള ഡൈവിലൂടെയായിരുന്നു ക്ലോസ് റേഞ്ചിലെ സേവ്. ഫുട്ബോള്‍ ലോകം അന്തംവിട്ട നിമിഷം.
ഇറാന്റെ ഡീപ്പ് ബോക്സിനുള്ളിലേക്ക് ഉയര്‍ന്നെത്തിയ പന്ത് ബെല്‍ജിയത്തിന്റെ കെവിന് ഡി ബ്രൂയിന് കാലില്കുരുക്കി നിയന്ത്രണത്തിലാക്കി. തുടര്‍ന്ന് ക്ലോസ് റേഞ്ചിലേക്ക് ഒരു ക്രോസ്. പന്ത് ലഭിച്ചത് ഇറാന്റെ അലി നെമാത്തിക്ക്. എന്നാല്‍, നെമാത്തിയുടെ രക്ഷപ്പെടുത്തല്‍ ചെന്നെത്തിയത് മാക്സിം ഡി കൈപ്പറിന്റെ പാകത്തിന്. ഡി കൈപ്പറിന്റെ ഉജ്വലഷോട്ട്. ഡി ബ്രൂയിന്റെ ക്രോസ് തടയാനായി ചാടുന്നതിനിടെത്തന്നെ അലിറേസ മൈതാനത്തു വീണിരുന്നു. എന്നാല്‍, ഡി കൈപ്പറിന്റെ ഷോട്ട് കൃത്യമായി ജഡ്ജ് ചെയ്ത അലിറേസ വീണിടത്തുനിന്നൊരു ഡൈവ്.
പന്ത് അലിറേസയുടെ കൈയില്‍ തട്ടിത്തെറിച്ചു. അവിശ്വസനീയമായ സേവിംഗ്.
‘പ്രതിമ സ്ഥാപിക്കണം'
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ നിശ്ചിത സമയത്ത് ഏറ്റവും കൂടുതല്‍ സേവിംഗ് നടത്തിയതിന്റെ റിക്കാര്‍ഡ് കുറസാവോ ഗോള്‍ കീപ്പര്‍ എലോയ് റൂം സ്വന്തമാക്കി. ഗ്രൂപ്പ് ഇയില്‍ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ എലോയ് റൂം നടത്തിയത് 15 സേവ്. മത്സരശേഷം എലോയ് തമാശയോടെ പറഞ്ഞത് ഇങ്ങനെ: “കുറസാവോയില്‍ എന്റെ ഒരു പ്രതിമ സ്ഥാപിക്കണം”. കന്നി ലോകകപ്പ് കളിക്കുന്ന കുറസാവോ, ലോകകപ്പ് വേദിയില്‍ നേടിയ ആദ്യ പോയിന്റാണിത്.
1966ല്‍ കണക്കുകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചശേഷം 90 മിനിറ്റിനിടെ ഒരു ഗോള്‍ കീപ്പര്‍ നടത്തുന്ന റിക്കാര്‍ഡ് സേവിംഗിനൊപ്പമാണിത്.
വൊസീഞ്ഞ, സുസൂക്കി
ഇതിനോടകം ഗോള്‍വലയ്ക്കു മുന്നില്‍ ഉജ്വല പ്രകടനം നടത്തിയ മറ്റു രണ്ടു താരങ്ങളാണ് കേപ് വെര്‍ദെയുടെ 40കാരനായ വൊസീഞ്ഞയും ജപ്പാന്റെ 23കാരനായ സിയോന്‍ സുസൂക്കിയും. ഗ്രൂപ്പ് എഫില്‍ ജപ്പാന് 2-2ന് നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ തളച്ചപ്പോള്‍ സുസൂക്കിയുടെ മിന്നല്‍ സേവിംഗുകള്‍ നിര്‍ണായകമായി. ഗ്രൂപ്പ് എച്ചില് കരുത്തരായ സ്പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോഴായിരുന്നു കേപ് വെര്‍ദെയുടെ ഗോളി വൊസീഞ്ഞ തരംഗമായത്.
ഒന്നാമന് എലോയ്
2026 ലോകകപ്പിലെ ആദ്യ 11 ദിനം പൂര്‍ത്തിയായപ്പോള്‍ കൂടുതല്‍ സേവിംഗ് നടത്തിയ ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ ഒന്നാമതുള്ളത് കുറസാവോയുടെ എലോയ് റൂം. രണ്ടു മത്സരങ്ങളിലായി 17 സേവിംഗുകള്‍ എലോയ് റൂം നടത്തി. ഇറാന്റെ അലിറേസയാണ് രണ്ടാമത്, രണ്ടു മത്സരങ്ങളില്‍ 10 സേവ്. ഓസ്ട്രേലിയയുടെ പാട്രിക് ബീച്ച്, ഒര്‍ലാന്റോ ഗില്‍, സൗദി അറേബ്യയുടെ മുഹമ്മദ് അല്‍ ഉവൈസ് എന്നിവര്‍ ഒമ്പത് സേവുകള്‍ വീതം നടത്തി പിന്നാലെയുണ്ട്.
Sports
ഫിഫ 2026 ലോകകപ്പില്‍ എന്റെ ഇഷ്ട ടീം സ്പെയിനാണ്. ഇക്കാര്യം ലോകകപ്പിനു മുമ്പുതന്നെ ഞാന്‍ പലയിടങ്ങളിലായി തുറന്നു പറഞ്ഞതുമാണ്. ഇത്തവണ ലോകകപ്പ് സ്വന്തമാക്കാനുള്ള ടീമുമായാണ് സ്പെയിന് എത്തിയിരിക്കുന്നത്.
എന്നാല്‍, ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനില വഴങ്ങിയത് സ്പെയിനിന്റെ ഞാനടക്കമുള്ള ആരാധകരെ നിരാശപ്പെടുത്തി. ലോകകപ്പിലെ കന്നിക്കാരായ കേപ് വെര്‍ദെയുടെ വീറുറ്റ പോരാട്ടത്തെ തള്ളിക്കളയാന്‍ സാധിക്കില്ല. ഗ്രൂപ്പില്‍ അവര്‍ ഉറുഗ്വെയെയും സമനിലയില്‍ കുടുക്കിക്കഴിഞ്ഞു.
കേപ് വെര്‍ദയോട് സമനിലയില്‍ കുടുങ്ങിയ സ്പെയിന് അല്ലായിരുന്നു സൗദി അറേബ്യക്ക് എതിരായ രണ്ടാം മത്സരത്തിനായി അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ ഇറങ്ങിയത്.
പരിക്കേറ്റു വിശ്രമത്തിലായിരുന്ന കൗമാര സൂപ്പര്‍ താരം ലാമിന് യമാലിനെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ത്തന്നെ ഉള്‍പ്പെടുത്തിയായിരുന്നു ലാ റോജ എന്നറിയപ്പെടുന്ന സ്പെയിന്റെ വരവ്. 19 വയസ് മാത്രം പ്രായമുള്ള ലാമിന് യമാലിന്റെ ക്ലാസ് മത്സരത്തില്‍ വ്യക്തമായി.
മാച്ച് ടെമ്പര്മെന്റുള്ള താരമാണ് യമാല്‍. അയാള്‍ എത്തിയതോടെ ടീമിന്റെ കളിതന്നെ മാറിയെന്നതാണ് ശരി. കേപ് വെര്‍ദയോട് സമനിലയില്‍ കുടങ്ങിയ ടീമേ അല്ലായിരുന്നു സ്പെയിന്. 10-ാം മിനിറ്റില്‍ യമാലായിരുന്നു സ്പെയിനിന്റെ ആദ്യ ഗോള്‍ നേടിയത്.
തുടര്‍ന്ന് മൈക്കല്‍ ഒയര്‍സബാല്‍ എന്ന താരത്തിന്റെ ഇരട്ടഗോള്‍. 21, 24 മിനിറ്റുകളിലായിരുന്നു ഒയര്‍സബാലിന്റെ എണ്ണം പറഞ്ഞ ഗോളെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൗദി അറേബ്യ സ്വന്തം പോസ്റ്റില്‍ ഒരുഗോള്‍ നിക്ഷേപിച്ചതോടെ സ്പെയിനിനു 4-0ന്റെ ആധികാരിക ജയം.
2022 ഖത്തര്‍ ലോകകപ്പിലെ ജയന്റ് കില്ലേഴ്സായിരുന്നു സൗദി അറേബ്യ എന്നതും വിസ്മരിക്കാന്‍ സാധിക്കില്ല. ലയണല്‍ മെസിയുടെ അര്‍ജന്റീനയെ അട്ടിമറിച്ചായിരുന്നു സൗദി അറേബ്യ 2022 ലോകകപ്പില്‍ തങ്ങളുടെ പോരാട്ടം ആരംഭിച്ചത്.
എന്നാല്‍, ഇത്തവണ സ്പെയിനിന് എതിരേ ചടുലമായി ഒരു നീക്കം പോലും നടത്താന്‍ സൗദിക്കാര്‍ക്കു സാധിച്ചില്ല. അര്‍ജന്റീനയെ വിറപ്പിച്ച ടീമിന്റെ നിഴല്‍പോലും കളത്തില്‍ കാണാന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം.
സ്പാനിഷ് നിരയില്‍ യമാലിനൊപ്പം എടുത്തു പറയേണ്ട മറ്റൊരു കളിക്കാരന് ലെഫ്റ്റ് ബാക്കായ മാര്‍ക് കുകുറെയ്യയാണ്. നല്ല കരുത്തും സ്റ്റാമിനയുമുള്ള കളിക്കാരന്. ശരിക്കും ഒരു ഓള്‍റൗണ്ട് താരം. ലാ ലിഗയിലെ വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഒരു കളിക്കാരന് പോലുമില്ലാതെയാണ് സ്പെയിന് ലോകകപ്പിന് എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
Sports
വാൻകൂവർ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുഹമ്മദ് സലയുടെയും സംഘത്തിന്റെയും വിജയം. ഈജിപ്തിന്റെ ലോകകപ്പിലെ ആദ്യ വിജയം കൂടിയാണിത്.
കളിതുടങ്ങി പതിനഞ്ചാം മിനിറ്റിൽ ന്യൂസിലൻഡ് ആണ് ലീഡ് നേടിയത്. ഫിൻ സർമാനാണ് കിവീസിനായി വലകുലുക്കിയത്. ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയ ന്യൂസിലൻഡ് ജയം സ്വപ്നംകണ്ടു.
എന്നാൽ, 58-ാം മിനിറ്റിൽ കിവീസിന്റെ നെഞ്ചുതകർത്ത് മുസ്തഫ സീക്കോയുടെ ഗോൾ. ഇരു ടീമും സമാസമം. പിന്നാലെ നായകന്റെ കളി പുറത്തെടുത്ത മുഹമ്മദ് സലയുടെ ഊഴമായിരുന്നു. 67-ാം മിനിറ്റിൽ വലതുവിംഗിൽ നിന്നും പന്തുമായി മുന്നേറിയ സല ഇടംകാലുകൊണ്ട് പന്ത് ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തൊടുത്തുവിട്ടു. ഈജിപ്തിന് ലീഡ്. പിന്നാലെ ട്രേസിഗുവറ്റിലൂടെ ഈജിപ്തിന്റെ മൂന്നാം ഗോൾ എത്തിയതോടെ ഈജിപ്തിന് ആവേശ ജയം.
ജയത്തോടെ നാലു പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഈജിപ്ത്. രണ്ടു പോയിന്റുകളുമായി ഇറാനും ബെൽജിയവുമാണ് തൊട്ടുപിന്നിൽ.
Kerala
കാലിഫോർണിയ: ലോകകപ്പ് ഫുട്ബോളിൽ വമ്പൻ ടീമായ യുറുഗ്വെയെയും വിറപ്പിച്ച് കേപ് വെർദെ. ആദ്യം സ്പെയിനിനെ സമനിലയിൽ തളച്ച കേപ് വെർദെ ഇപ്പോൾ യുറുഗ്വെയെയും സമനിലയിൽ കുരുക്കിയിരിക്കുകയാണ്. യുറുഗ്വെയ്ക്കെതിരെ രണ്ട് ഗോളുകൾ അടിച്ചാണ് ഇക്കുറി കേപ് വെർദെയുടെ മുന്നേറ്റം.
21-ാം മിനിറ്റിൽ യുറുഗ്വെയെ ഞെട്ടിച്ച് കേപ് വെർദെ ലീഡെടുത്തു. ഫ്രീകിക്ക് മികച്ച ഷോട്ടിലൂടെ ബോൾ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന ടീമിന് ചരിത്രഗോൾ സമ്മാനിച്ചു. കേപ് വെർദെയുടെ ആദ്യ ലോകകപ്പ് ഗോൾ. നേരത്തേ സ്പെയിനിനെതിരായ മത്സരം സമനിലയിലായതോടെ ലോകകപ്പിലെ ആദ്യ പോയന്റ് കേപ് വെർദെ സ്വന്തമാക്കിയിരുന്നു.
എന്നാൽ മാക്സി അരാഹോ 44-ാം മിനിറ്റിൽ യുറുഗ്വെയ്ക്കായി സമനില ഗോൾ നേടി. തുടർന്ന് ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അഗസ്റ്റിൻ കനോബിയോയും ഗോളടിച്ചതോടെ യുറുഗ്വെയെ ആദ്യ പകുതിയിൽ മുന്നിട്ടുനിന്നു.
എന്നാൽ രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടുന്ന കേപ് വെർദെ സംഘത്തിനു മുന്നിൽ മുൻ ചാമ്പ്യന്മാർ പ്രതിരോധിക്കാൻ ബുദ്ധിമുട്ടി. തുടർന്ന്യുറുഗ്വെ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് കേപ് വെർദെ രണ്ടാം ഗോളുമടിച്ചു. ഇതോടെ ഇരുടീമുകളും രണ്ട് ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
Sports
കാലിഫോർണിയ: ലോകകപ്പ് മത്സരത്തിൽ ഗ്രൂപ്പ് ജിയിലെ ഇറാനും ബെൽജിയവും സമനിലയിൽ. 90 മിനിറ്റും ഇരുടീമുകളും പോരടിച്ചെങ്കിലും ആർക്കും വലകുലുക്കാനാവാതെ വന്നതോടെ ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരുടീമുകളുടെയും രണ്ടാമത്തെ സമനിലയാണിത്.
ആക്രമണ പ്രത്യാക്രമണങ്ങളാൽ നിറഞ്ഞുനിന്ന മത്സരത്തിൽ 67-ാം മിനിറ്റിൽ ബെൽജിയം താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഇറാൻ പ്രതിരോധത്തെ വിറപ്പിച്ച പ്രകടമനായിരുന്നു ബെൽജിയത്തിന്റേത്. ആക്രമണ ഫുട്ബോൾ കഴ്ചവച്ച റൊമേലു ലുക്കാക്കുവും കെവിൻ ഡിബ്രുയിനും ലിയാൻഡ്രോ ട്രൊസാർഡും ആദ്യ 20 മിനിറ്റിനുള്ളിൽതന്നെ നിരവധി അവസരങ്ങൽ സൃഷ്ടിച്ചെങ്കലും ഗോൾ മാത്രം അകന്നുനിന്നു.
അവസരങ്ങൾ പാഴാക്കാതെ ഇറാനും കളിയിൽ മുന്നേറ്റങ്ങൾ നടത്തിയിരുന്നു. 26-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് ഇറാൻ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞതോടെ ഗോൾ നിഷേധിച്ചു.
Sports
അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ സ്പാനിഷ് ടീമിന്റെ വന്പൻ ജയം. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കുഞ്ഞന്മാരായ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിൻ ഇന്നലെ രാത്രിയിൽ അരങ്ങേറിയ മത്സരത്തിൽ സൗദി അറേബ്യയെ ഗോളിൽ മുക്കി. മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് സ്പെയിൻ ജയമാഘോഷിച്ചു.
കൗമാര സൂപ്പർ താരം ലാമിൻ യമാലിനെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാ ലാ റോജ എന്നറിയപ്പെടുന്ന സ്പെയിൻ കിക്കോഫിനെത്തിയത്. അതിന്റെ ഫലം 10-ാം മിനിറ്റിൽ കണ്ടു. മൈക്കൽ ഒയർസബാലിന്റെ അസിസ്റ്റിൽ ലാമിൻ യമാൽ ഉജ്വലമായ ഫിനിഷിംഗിലൂടെ സ്പെയിനെ മുന്നിലെത്തിച്ചു.
21-ാം മിനിറ്റിൽ ഒയർസബാലിന്റെ ഗോൾ. ലാപോർട്ടെയുടെ അസിസ്റ്റിലായിരുന്നു ഗോളിന്റെ പിറവി. 24-ാം മിനിറ്റിൽ വീണ്ടും ഒയർസബാൽ സൗദി ഗോൾവല കുലുക്കി. ഇത്തവണ അസിസ്റ്റ് നൽകിയത് ഡാനി ഓൾമോ.
രണ്ടാം പകുതി തുടങ്ങിയപ്പോൾ സൗദിയുടെ ഹസൻ തംബാക്തി (49-ാം മിനിറ്റ്) സ്വന്തം വലയിൽ പന്ത് നിക്ഷേപിച്ചു. പിന്നീട് ഗോൾ പിറന്നില്ല. അതോടെ 4-0നു ജയിച്ച് സ്പെയിൻ കളം വിട്ടു.
Sports
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഗോള്‍കൊണ്ട് സെഞ്ചുറി തികച്ച് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്സ്. 2026 എഡിഷന്റെ ഗ്രൂപ്പ് എഫില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ 5-1നു സ്വീഡനെ തകര്‍ത്തതോടെയാണ് നെതര്‍ലന്‍ഡ്സ് 100 ഗോള്‍ കടന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 100 ഗോള്‍ ക്ലബ്ബില്‍ ഇടംപിടിക്കുന്ന എട്ടാമത് ടീമാണ് ഓറഞ്ചീസ്.
ഗ്രൂപ്പ് എഫിലെ ആദ്യമത്സരത്തില്‍ ജപ്പാനുമായി സമനില വഴങ്ങിയ നെതര്‍ലന്‍ഡ്സ്, സ്വീഡന് എതിരായ ജയത്തോടെ നാലു പോയിന്റുമായി ഒന്നാമതെത്തി. ഇത്രയും പോയിന്റുമായി ജപ്പാന് രണ്ടാമതുണ്ട്. നെതര്‍ലന്‍ഡ്സിന്റെ ബ്രയാന്‍ ബ്രോബിയും കോഡി ഗാക്പോയും ഇരട്ടഗോള്‍ സ്വന്തമാക്കി. ഗാക്പോ നേടിയ രണ്ടാം ഗോള്‍ 2026 ലോകകപ്പിലെ 100-ാം ഗോളായിരുന്നു എന്നതും ശ്രദ്ധേയം.
സൈമണ്‍ സാറിനെ ഓര്‍മിച്ചു
സ്വീഡന് എതിരായ മത്സരം കണ്ടപ്പോള്‍ 1973ല്‍ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീമിന്റെ പരിശീലകന് സൈമണ്‍ സാറിനെ ഓര്‍ത്തുപോയി. അന്നു ഞങ്ങളെ സൈമണ്‍ സാര്‍ പഠിപ്പിച്ചതുപോലെ, വിംഗുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണമായിരുന്നു നെതര്‍ലന്‍ഡ്സ് സ്വീഡന് എതിരേ കാഴ്ചവച്ചത്.
അഞ്ചാം മിനിറ്റില്‍ ബ്രയാന്‍ ബ്രോബി നെതര്‍ലന്‍ഡിനായി ആദ്യ ഗോള്‍ നേടി. ഇടതു വിംഗില്നിന്നു കോഡി ഗാക്പോ നല്കിയ കാര്‍പ്പറ്റ് ഡ്രൈവ് ക്രോസില്‍നിന്നായിരുന്നു ബ്രോബിയുടെ ഗോള്‍. 17-ാം മിനിറ്റില്‍ ബ്രോബി വീണ്ടും ലക്ഷ്യംകണ്ടു. ഇത്തവണ ഡെന്‍സില്‍ ഡെംഫ്രിസ് വലതു വിംഗില്നിന്നു നല്കിയ കാര്‍പ്പറ്റ് ഡ്രൈവ് ക്രോസിലായിരുന്നു ഗോള്‍.
രണ്ടാം പകുതിയില്‍ കോഡി ഗാക്പോ 47, 54 മിനിറ്റുകളില്‍ ലക്ഷ്യംകണ്ടതോടെ നെതര്‍ലന്‍ഡ്സ് 4-0നു മുന്നില്‍. എന്നാല്‍, 59-ാം മിനിറ്റില്‍ സ്വീഡന്റെ ആന്റണി എലാഞ്ഞ ഒരു ഗോള്‍ മടക്കി. എന്നാല്‍, 89-ാം മിനിറ്റില്‍ കിസെന്സിയോ സമ്മര്‍വില്‍ നെതര്‍ലന്‍ഡ്സിന്റെ അഞ്ചാം ഗോള്‍ സ്വീഡിഷ് വലയിലെത്തിച്ചു.
ഓറഞ്ച് ആക്രമണം
വിംഗുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണമായിരുന്നു നെതര്‍ലന്‍ഡ്സ് നടത്തിയത്. അതില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് ഇടതു വിംഗിലൂടെ ആയിരുന്നു. മറുവശത്ത് പെര്‍ഫെക്ട് പാസിംഗ് നടത്താന്‍ പോലും സ്വീഡനു സാധിച്ചില്ല. മിഡ്ഫീല്‍ഡേഴ്സ് വിത്ഡ്രോ ചെയ്തു കളിക്കുന്നതിലും പരാജയപ്പെട്ടു. നെതര്‍ലന്‍ഡ്സ് ഗോള്‍ കീപ്പര്‍ ബാര്‍ത് ഫെര്ബ്രൂഹന്റെ ഉജ്വല സേവുകളും സ്വീഡിന്റെ ഗോളിലേക്കുള്ള വഴിയില്‍ തടസമായി.
Sports
ഡാളസ്: ഫിഫ ലോകകപ്പിൽ രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിനായി ലയണൽ മെസിയുടെ അർജന്റൈൻ സംഘം ഇന്നു കളത്തിൽ. ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയയാണ് അർജന്റീനയുടെ എതിരാളികൾ.
ഇന്ത്യൻ സമയം രാത്രി 10.30നാണ് കിക്കോഫ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മെസിയുടെ ഹാട്രിക്കിൽ അർജന്റീന 3-0ന് അൾജീരിയയെ കീഴടക്കിയിരുന്നു. ഓസ്ട്രിയ ആദ്യ മത്സരത്തിൽ ജോർദാനെയും തോൽപ്പിച്ചതാണ്.
Sports
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ സ്വീഡനെ തകർത്ത് നെതർലൻഡ്സ്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് നെതർലൻഡ്സിന്റെ വിജയം. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബ്രയാൻ ബ്രോബിയുടെയും കോഡി ഗാക്പോയുടെയും ഇരട്ടഗോൾ കരുത്തിലാണ് ഡച്ച് പട വമ്പൻ വിജയം സ്വന്തമാക്കിയത്.
കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ സമ്മര്‍വില്ലിയുടെ വകയായിരുന്നു നെതര്‍ലന്‍ഡ്സിന്റെ അഞ്ചാം ഗോള്‍. സ്വീഡനായി ആന്റിണി എലാംഗ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഗ്രൂപ്പ് എഫിൽ നോക്കൗട്ട് സാധ്യതകൾ നെതർലൻഡ്സ് കൂടുതൽ ശക്തമാക്കി. ടൂണിഷ്യക്കെതിരെയാണ് നെതർലൻഡ്സിന്റെ അടുത്ത മത്സരം. സ്വീഡൻ അടുത്ത മത്സരത്തിൽ ജപ്പാനെ നേരിടും.
Sports
കലിഫോർണിയ: മത്സരത്തിനിടെ വായ പൊത്തിപ്പിടിച്ച് എതിർ താരത്തോട് സംസാരിച്ചതിനു റെഡ് കാർഡ് കണ്ട് പുറത്തുപോയ ആദ്യ ഫുട്ബോളർ എന്ന ദുഷ്പേര് പരാഗ്വെയുടെ മിഗ്വൽ അൽമിറോണിന്.
ഫിഫയുടെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ തുർക്കിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സംഭവം.
ഫൗൾ ചെയ്തതിനെച്ചൊല്ലി തുർക്കിയുടെ പ്രതിരോധതാരം മെർട്ട് മുൾഡറും അൽമിറോണും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ടീമംഗങ്ങൾ ചേരിതിരിഞ്ഞ് തർക്കമായി. ഇതിനിടെ അൽമിറോൺ കൈകൊണ്ട് വായമറച്ച് സംസാരിച്ചു.
ഇതു തുർക്കി താരങ്ങൾ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. റഫറി വാർ പരിശോധന നടത്തിയാണ് അൽമിറോണിന് മാച്ചിംഗ് ഓർഡർ നൽകിയത്. എതിർ കളിക്കാരുമായി വാക്കുതർക്കമുണ്ടാകുമ്പോൾ കൈകൊണ്ടോ ജഴ്സി ഉപയോഗിച്ചോ വായപൊത്തി സംസാരിച്ചാൽ ചുവപ്പുകാർഡ് നൽകുമെന്നതാണ് ഫിഫയുടെ പുതിയ നിയമം.
യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ വിനിസ്യൂസിനെ ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനി വായപൊത്തിപ്പിടിച്ച് വംശീയമായി അധിക്ഷേപിച്ച സംഭവത്തിനു പിന്നാലെയാണ് ഫിഫ പുതിയ നിയമം കൊണ്ടുവന്നത്. 2026 ഫിഫ ലോകകപ്പ് മുതൽ നിയമം പ്രാബല്യത്തിലായി.
Sports
കലിഫോര്‍ണിയ: ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കാണാതെ ആര്‍ദ ഗുലറിന്റെ തുര്‍ക്കി പുറത്ത്. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെയാണ് തുര്‍ക്കി പുറത്തായത്.
ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈം മുതല്‍ പരാഗ്വെയുടെ അംഗബലം 10 പേരിലേക്കു ചുരുങ്ങിയിരുന്നു. രണ്ടാം മിനിറ്റില്‍ മത്തിയാസ് ഗലര്‍സ നേടിയ ഗോളിലാണ് പരാഗ്വെയുടെ ജയം. ബോക്സിനു പുറത്തുനിന്നുള്ള മികച്ചൊരു ലോംഗ് റേഞ്ചില്‍നിന്നായിരുന്നു മത്തിയാസിന്റെ ഉജ്വല ഗോള്‍.
ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരത്തിലായി 62 ഗോൾ ഷോട്ട്. എന്നാൽ, ഒന്നുപോലും ഗോളാക്കാനായില്ല. തുർക്കിയാണ് ഈ ഹതഭാഗ്യർ. 1966നു ശേഷം ഇത്രയധികം ഗോൾ ഷോട്ടുകളുതിർത്ത് ഒരു ഗോളുപോലും നേടാനാവാതെപോയ നാണക്കേടിന്റെ റിക്കാർഡും തുർക്കി സ്വന്തമാക്കി.
ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയ്ക്കും പരാഗ്വെയ്ക്കും എതിരേ പരാജയപ്പെട്ട് തുർക്കി നോക്കൗട്ട് കാണാതെ പുറത്തായി. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ പോസ്റ്റിലേക്ക് 29 ഷോട്ടുകളാണ് ആർദ ഗുലറുൾപ്പെടെയുള്ള തുർക്കിയുടെ സൂപ്പർതാരങ്ങൾ തൊടുത്തത്.
രണ്ടാം മത്സരത്തിൽ പരാഗ്വെയുടെ പോസ്റ്റിലേക്ക് 33 ഷോട്ടുകളും പായിച്ചു. എന്നാൽ, ഒന്നുപോലും ലക്ഷ്യം കണ്ടില്ല. ലോകകപ്പിൽനിന്നും പുറത്തായതിനു പിന്നാലെ ആരാധകരോട് ഗുലർ മാപ്പ് ചോദിച്ചു.
"ലജ്ജ തോന്നുന്നു. എല്ലാവരും ലോകോത്തര ക്ലബ്ബുകൾക്കായി കളിക്കുന്നവർ. രണ്ട് കളികളിൽ ഒരു ഗോൾപോലും നേടാനായില്ല''- ഗുലർ പറഞ്ഞു.
Sports
ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സിയില്‍ ബ്രസീലിന്റെ അവസാന മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂണിയര്‍ കളത്തിലെത്തുമെന്ന് മുഖ്യപരിശീലകന്‍ കാര്‍ലോ ആഞ്ചെലോട്ടി.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ 3-0നു ഹെയ്തിയെ തോല്‍പ്പിച്ചശേഷം നടത്തിയ പ്രതികരണത്തിലാണ് നെയ്മര്‍ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് ആഞ്ചെലോട്ടി പറഞ്ഞത്.
ഇന്ത്യന്‍ സമയം 25നു പുലര്‍ച്ചെ 3.30ന് സ്കോട്ലന്ഡിന് എതിരേയാണ് ഗ്രൂപ്പില്‍ ബ്രസീലിന്റെ അവസാന മത്സരം. നിലവില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. ഇത്രയും പോയിന്റുള്ള മൊറോക്കോയെ ഗോള്‍ വ്യത്യാസത്തില്‍ പിന്തള്ളിയാണ് കാനറികള്‍ തലപ്പത്തുള്ളത്. ഒരു ജയവും ഒരു തോല്‍വിയുമായി സ്കോട്ലന്ഡിന് മൂന്നു പോയിന്റുണ്ട്.
നെയ്മര്‍ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിരുന്നു. 34കാരനായ നെയ്മര്‍ കാലിന്റെ പരിക്കിനെത്തുടര്‍ന്ന് പൂര്‍ണമായി കളത്തില്‍ സജീവമായിട്ടില്ല. 2023 ഒക്ടോബറിനുശേഷം ബ്രസീല്‍ ജഴ്സിയിയില്‍ നെയ്മര്‍ കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.
129 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 79 ഗോള്‍ നേടിയ നെയ്മര്‍, ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററാണ്.
Sports
ഫിഫ 2026 ലോകകപ്പില്‍ ആതിഥേയരായ അമേരിക്ക നോക്കൗട്ടില്‍. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയാണ് അമേരിക്കന്‍ സംഘം റൗണ്ട് ഓഫ് 32 ഉറപ്പാക്കിയത്. കഴിഞ്ഞദിവസം ഗ്രൂപ്പ് എയില്‍ രണ്ട് ജയത്തോടെ മറ്റൊരു ആതിഥേയരായ മെക്സിക്കോയും റൗണ്ട് ഓഫ് 32ല്‍ ഇടം നേടിയിരുന്നു. നോക്കൗട്ട് ഉറപ്പിക്കുന്ന ആദ്യ രണ്ടു ടീമുകള്‍ എന്ന നേട്ടം രണ്ട് ആതിഥേയരും സ്വന്തമാക്കി. മൂന്നാമത്തെ ആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തുണ്ട്. കാനഡയും നോക്കൗട്ട് ഉറപ്പിക്കാനാണ് സാധ്യത.
ഈ കളി പോരാ
ലോകകപ്പ് ലെവലില്‍ ഉള്ള കാല്‍പ്പന്ത് കളിയല്ലായിരുന്നു അമേരിക്കയുടേത്. എങ്കിലും ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ 2-0ന് ഓസ്ട്രേലിയയെ കീഴടക്കാന്‍ യുഎസ്എയ്ക്കു സാധിച്ചു. 11-ാം മിനിറ്റില്‍ ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ഗസിന്റെ സെല്‍ഫ് ഗോളിലൂടെ അമേരിക്ക ലീഡ് നേടി. 21കാരനായ റൈറ്റ് ബാക്ക് അലക്സ് ഫ്രീമാന്‍ 43-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ യുഎസ് ജയമുറപ്പിച്ചു. റിഫ്ളക്റ്റ് ചെയ്ത് എത്തിയ പന്തില്‍ ഹെഡറിലൂടെയായിരുന്നു ഫ്രീമാന്റെ ഗോള്‍ നേട്ടം. ലോകകപ്പില്‍ അമേരിക്കയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരമെന്ന നേട്ടവും ഫ്രീമാനു സ്വന്തം. 2014ല്‍ 19കാരനായ ജൂലിയന്‍ ഗ്രീന്‍ ഗോള്‍ നേടിയതാണ് ഇക്കാര്യത്തിലെ റിക്കാര്‍ഡ്.
രണ്ടാം പകുതി
ആദ്യപകുതിയില്‍ പിറന്ന രണ്ടു ഗോളിനപ്പുറം വല കുലുങ്ങിയില്ല. മാത്രമല്ല, രണ്ടാം പകുതിയില്‍ ഇരുടീമും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ മത്സരം അരോചകമായി. സോക്കറൂസ് എന്നറിയപ്പെടുന്ന ഓസ്ട്രേലിയ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ഫൗളിന്റെ കുത്തൊഴുക്കാണ് നടത്തിയത്.
യുഎസിന്റെ ഡിഫെന്‍സും അത്ര മികച്ചതായിരുന്നില്ല. റൗണ്ട് ഓഫ് 32ല്‍ എത്തിയെങ്കിലും മൗറീഷ്യോ പോച്ചെറ്റീനോ പരിശീലിപ്പിക്കുന്ന അമേരിക്ക കുറെയേറെ മുന്നോട്ടു പോകാനുണ്ട്. ഗ്യാപ്പുകളില്‍ മാറി പന്ത് റിസീവ് ചെയ്യുന്നതില്‍ യുഎസ് ടീം പരാജയപ്പെട്ടു. ആതിഥേയര്‍ ഒരു ഗുഡ് ഫുട്ബോളാണ് കളിച്ചതെന്നു പറയാന്‍ സാധിക്കില്ല. ടീം ഇനിയും മുന്നോട്ട് പോകണമെങ്കില്‍ ഒരുപാട് മാറേണ്ടിയിരിക്കുന്നു.
ഗ്രൂപ്പ് ജേതാവ്
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ അമേരിക്ക ഇതിനു മുമ്പ് ഗ്രൂപ്പ് ചാമ്പ്യന്മാരായത് 1930, 2010 എഡിഷനുകളില്‍. ഇത്തവണയും ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള സാധ്യത സജീവമാക്കിയിരിക്കുകയാണ് അമേരിക്ക. ആറ് പോയിന്റുള്ള അമേരിക്കയ്ക്ക്, അടുത്ത മത്സരത്തില്‍ തുര്‍ക്കിയുമായി സമനില നേടിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. മൂന്നു പോയിന്റ് വീതമുള്ള പരാഗ്വെയും ഓസ്ട്രേലിയയും തമ്മിലാണ് നേരിട്ട് റൗണ്ട് ഓഫ് 32ല്‍ പ്രവേശിക്കാനുള്ള പോരാട്ടം. ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് നേരിട്ട് റൗണ്ട് ഓഫ് 32ൽ ഇടംപിടിക്കുക. മികച്ച എട്ട് മൂന്നു സ്ഥാനക്കാർക്കും 32ലേക്കു ടിക്കറ്റു ലഭിക്കും.
Sports
വാഷിംഗ്ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച് ബ്രസീൽ. ഗോളുകൾ മൂന്നും പിറന്നത് ഒന്നാം പകുതിയിലാണ്. 23-ാം മിനിറ്റിൽ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടിൽനിന്ന് ആദ്യ ഗോൾ നേടിയത്.
36-ാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നുള്ള ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂണിയറാണ് മൂന്നാം ഗോൾ ബ്രസീലിനായി നേടിയത്.