അൾജീരിയയ്ക്കെതിരേ ഗോൾ നേടിയ ഡാൻ എൻഡോയെയുടെയും ബ്രീൽ എംബോളോയുടെയും ആഹ്ലാദം
വാൻകൂവർ: ഫിഫ ലോകകപ്പിൽ അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ്. കാനഡയിലെ വാൻകൂവറിലുള്ള ബിസി പ്ലേസ് സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് സ്വിസ് ജയം. 10-ാം മിനിറ്റിൽ ബ്രീൽ എംബോളോയും 46-ാം മിനിറ്റിൽ ഡാൻ എൻഡോയെയുമാണ് ഗോളുകൾ നേടിയത്.
തകർപ്പൻ പോരാട്ടം ദൃശ്യമായ മത്സരത്തിന്‍റെ തുടക്കത്തിൽ അൾജീരിയയ്ക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഹുസെം ഔവർ അത് പാഴാക്കി. പത്താം മിനിറ്റിൽ തന്നെ സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചു. ജോഹാൻ മൻസാംബിയിൽ നിന്നു ലഭിച്ച പാസ് ബ്രീൽ എംബോളോ അനായാസം വലയിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിറ്റ്സർലൻഡ് ലീഡ് ഉയർത്തി. 46-ാം മിനിറ്റിൽ അൾജീരിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡാൻ എൻഡോയെ തൊടുത്ത തകർപ്പൻ ഷോട്ട് വലയിലേക്ക്. പിന്നാലെ ഗോൾ മടക്കാൻ അൾജീരിയ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടു ഗോളിന്‍റെ ബലത്തിൽ സ്വിസ് പട മുന്നോട്ട്. അൾജീരിയൻ പട ലോകകപ്പിനു പുറത്തേക്കും.
ജൂലൈ ഏഴിനു നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തിൽ കൊളംബിയ - ഘാന മത്സര വിജയികളെ സ്വിറ്റ്സർലൻഡ് നേരിടും.
Tags : Switzerland Algeria FIFA World Cup Football