ശബരിമല
തിരുവനന്തപുരം: ശബരിമലയിലെ ഇടനിലക്കാരുടെ തട്ടിപ്പു തടയാൻ അയൽ സംസ്ഥാനങ്ങളിലെ സ്പോണ്‍സർമാർ അടക്കമുള്ള ഭക്തരുമായി നേരിട്ടു ബന്ധപ്പെടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയൽ സംസ്ഥാനങ്ങളിലെ സന്പന്നരായ ഭക്തരുടെ വഴിപാടുകളും പൂജകളും സമർപ്പണങ്ങളും ദേവസ്വം ബോർഡ് വഴി നേരിട്ട് ശബരിമലയിൽ എത്തിക്കാനാണ് തീരുമാനം.
ഇതിനായി ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള സംഘം അയൽ സംസ്ഥാനങ്ങളിലേക്കു പോകും. അയൽ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ബന്ധപ്പെട്ടാകും സ്പോണ്‍സർമാരെ കാണുന്നത്.
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അയൽ സംസ്ഥാനങ്ങളിലെ സ്പോണ്‍സർമാരുടെ ഇടനിലക്കാരനായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസ് പുറത്തു വന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനില തട്ടിപ്പുകളും പുറംലോകം അറിഞ്ഞത്. ഇത്തരം തട്ടിപ്പുകൾ തടയുന്നതു കൂടി ലക്ഷ്യമിട്ടാണ് നടപടി.
അയൽ സംസ്ഥാനങ്ങളിലെ സിഎസ്ആർ ഫണ്ടുകൾ അടക്കം ദേവസ്വം ബോർഡ് നേരിട്ടു സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദേവസ്വം മന്ത്രിമാരെയും കാണും. ഇവർ വഴി ഭക്തരുമായി ആശയവിനിമയം നടത്തുകയാണ് ലക്ഷ്യം.
ശബരിമല തീർഥാടക സൗഹൃദ ആശയവിനിമയ പരിപാടി വഴിയാകും ഇതു നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു നടക്കും.
Tags : DevaswomBoard Fraud Middlemen Sabarimala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash