ഗോൾ നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ.
ആംസ്റ്റര്‍ഡാം: എഫ്ഐഎച്ച് ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യന്‍ പുരുഷന്മാര് മുന്നോട്ട്. പൂള് ഡിയിലെ അവസാന മത്സരത്തില്‍ അരങ്ങേറിയ സൂപ്പര്‍ ത്രില്ലറില്‍ 5-3ന് ഇന്ത്യ വെന്നിക്കൊടിപാറിച്ചു. ആദ്യ 21 മിനിറ്റിനുള്ളില്‍ ഇന്ത്യ 3-0ന്റെ ലീഡ് സ്വന്തമാക്കി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, അഭിഷേക് നയിന് എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. 5, 21 മിനിറ്റുകളിലായിരുന്നു ഹര്‍മന്‍പ്രീത് സിംഗിന്റെ ഗോളുകള്‍. 11, 24 മിനിറ്റുകളില്‍ അഭിഷേകും പാക് വലയില്‍ പന്ത് എത്തിച്ചു. 35-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗിന്റെ വകയായിരുന്നു ഇന്ത്യയുടെ അഞ്ചാം ഗോള്‍.
പാക്കിസ്ഥാനുവേണ്ടി അബ്ദുള്‍ ഷാഹിദ് (22, 46 മിനിറ്റ്) ഇരട്ടഗോള്‍ നേടി. സൂഫിയാന് ഖാന്റെ (24-ാം മിനിറ്റ്) വകയായിരുന്നു മറ്റൊരു ഗോള്‍.
ഇന്ത്യ രണ്ടാം റൗണ്ടില്‍
പൂള് ഡിയില്‍ രണ്ടാം സ്ഥാനത്തോടെ ഇന്ത്യന്‍ ടീം രണ്ടാം റൗണ്ടിലേക്കു മുന്നേറി. മൂന്നു മത്സരങ്ങളില്‍നിന്നു രണ്ടു ജയത്തോടെ ആറു പോയിന്റാണ് ഇന്ത്യക്കുള്ളത്. മൂന്നു ജയത്തോടെ ഒമ്പതു പോയിന്റുമായി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത് ഇംഗ്ലണ്ടും രണ്ടാം റൗണ്ടിലെത്തി. സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റുമായി പാക്കിസ്ഥാന് പുറത്ത്.
രണ്ടാം റൗണ്ട് പൂള് ഇയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും. പൂള് ഡിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ (2-4) ആനുകൂല്യത്തിലൂടെ മൂന്നു പോയിന്റ് ഇംഗ്ലണ്ടിനുണ്ട്. ചുരുക്കത്തില്‍ പൂള് ഇയിലെ രണ്ടു മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു സെമി സാധ്യതയുള്ളൂ. രണ്ടാം റൗണ്ട് പൂള് പോരാട്ടത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമി ഫൈനലിലേക്കു മുന്നേറുന്നത്.
Tags : HockeyWorldCup India Advance Pakistan Sports