കലിഫോര്‍ണിയ: ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കാണാതെ ആര്‍ദ ഗുലറിന്റെ തുര്‍ക്കി പുറത്ത്. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെയാണ് തുര്‍ക്കി പുറത്തായത്.
ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈം മുതല്‍ പരാഗ്വെയുടെ അംഗബലം 10 പേരിലേക്കു ചുരുങ്ങിയിരുന്നു. രണ്ടാം മിനിറ്റില്‍ മത്തിയാസ് ഗലര്‍സ നേടിയ ഗോളിലാണ് പരാഗ്വെയുടെ ജയം. ബോക്സിനു പുറത്തുനിന്നുള്ള മികച്ചൊരു ലോംഗ് റേഞ്ചില്‍നിന്നായിരുന്നു മത്തിയാസിന്റെ ഉജ്വല ഗോള്‍.
ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരത്തിലായി 62 ഗോൾ ഷോട്ട്. എന്നാൽ, ഒന്നുപോലും ഗോളാക്കാനായില്ല. തുർക്കിയാണ് ഈ ഹതഭാഗ്യർ. 1966നു ശേഷം ഇത്രയധികം ഗോൾ ഷോട്ടുകളുതിർത്ത് ഒരു ഗോളുപോലും നേടാനാവാതെപോയ നാണക്കേടിന്റെ റിക്കാർഡും തുർക്കി സ്വന്തമാക്കി.
ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയ്ക്കും പരാഗ്വെയ്ക്കും എതിരേ പരാജയപ്പെട്ട് തുർക്കി നോക്കൗട്ട് കാണാതെ പുറത്തായി. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ പോസ്റ്റിലേക്ക് 29 ഷോട്ടുകളാണ് ആർദ ഗുലറുൾപ്പെടെയുള്ള തുർക്കിയുടെ സൂപ്പർതാരങ്ങൾ തൊടുത്തത്.
രണ്ടാം മത്സരത്തിൽ പരാഗ്വെയുടെ പോസ്റ്റിലേക്ക് 33 ഷോട്ടുകളും പായിച്ചു. എന്നാൽ, ഒന്നുപോലും ലക്ഷ്യം കണ്ടില്ല. ലോകകപ്പിൽനിന്നും പുറത്തായതിനു പിന്നാലെ ആരാധകരോട് ഗുലർ മാപ്പ് ചോദിച്ചു.
"ലജ്ജ തോന്നുന്നു. എല്ലാവരും ലോകോത്തര ക്ലബ്ബുകൾക്കായി കളിക്കുന്നവർ. രണ്ട് കളികളിൽ ഒരു ഗോൾപോലും നേടാനായില്ല''- ഗുലർ പറഞ്ഞു.
Tags : Paraguay beat Turkey FIFA World Cup Football