International
അങ്കാറ: തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ ഒന്‍പത് പേർ കൊല്ലപ്പെട്ടു. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണ് വെടിയുതിർത്തതെന്ന് പ്രാദേശിക ഗവർണർ പറഞ്ഞു.
ഈ വിദ്യാർഥിയും കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തരമന്ത്രി മുസ്തഫ സിഫ്റ്റ്സി പറഞ്ഞു.
പിതാവിന്റെ ഉടമസ്ഥതയിലുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് നിഗമനം. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ്മുറികളിലേക്ക് കയറിയ ശേഷം നിറയൊഴിക്കുകയായിരുന്നു.
രണ്ടു ദിവസത്തിനിടെ തുർക്കിയിലെ സ്കൂളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ചൊവ്വാഴ്ച സാൻലിയുർഫ പ്രവിശ്യയിലെ ഹൈസ്കൂളിൽ പൂർവവിദ്യാർഥി നടത്തിയ വെടിവയ്പിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.
International
ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബൂളിൽ ഇസ്രയേൽ കോൺസുലേറ്റിനു വെളിയിൽ വെടിവയ്പ്. മൂന്ന് അക്രമികളെ സുരക്ഷാസേന വധിച്ചു.
വെടിവയ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണു സംഭവം.
ആക്രമണം ഉണ്ടായ ഉടൻതന്നെ സുരക്ഷാസേന സ്ഥലത്തെത്തി ആക്രമകാരികളെ വധിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റ് അടഞ്ഞുകിടക്കുകയാണ്.
International
ടെഹ്റാൻ: അമേരിക്കയുടെ നിർദേശങ്ങളിൽ നിലപാട് വ്യക്തമാക്കി ഇറാൻ. യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്നാണ് ഇറാന്റെ നിലപാട്.
വിഷയത്തിൽ ഇറാൻ തുർക്കി വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവിൽ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം ഇറാൻ സുരക്ഷ കൗൺസിൽ ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ചു. കപ്പലുകൾക്ക് പുതിയ മാർഗനിർദേശം ഏർപ്പെടുത്തി. നിയന്ത്രണത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളും. യുഎന്നുമായും തുർക്കി സംസാരിച്ചു.
കടലിടുക്ക് കടന്ന രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് വൈകാതെ എത്തും. 18 കപ്പലുകൾക്ക് കൂടി ഉടൻ അനുമതി കിട്ടുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇന്ന് ഇസ്ലാമാബാദിൽ യോഗം ചേരും. മേഖലയിലെ സംഘർഷം കുറയ്ക്കാനും യുദ്ധം പടരാതിരിക്കാനുമുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് മന്ത്രിമാർ ചർച്ച നടത്തും.
ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റിയും തുർക്കിയുടെ ഹക്കാൻ ഫിദാനും ശനിയാഴ്ച രാത്രി തന്നെ ഇസ്ലാമാബാദിൽ എത്തിയിരുന്നു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഞായറാഴ്ച ഉച്ചയോടെയെത്തി.
പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാക്കിസ്ഥാൻ വേദിയായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചർച്ചയുടെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
International
അങ്കാറ: തുർക്കിയിൽ മെഡിറ്ററേനിയൻ തീരത്ത് കോസ്റ്റ് ഗാർഡ് ബോട്ടുമായി കൂട്ടിയിടിച്ച് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 14 പേർ മരിച്ചു. കോസ്റ്റ് ഗാർഡ് കുടിയേറ്റക്കാരുടെ ബോട്ടിനെ പിന്തുടരുന്നതിനിടെയായിരുന്നു അപകടം. അന്റാലിയ പ്രവിശ്യയിലെ ദെമ്രെ തീരത്തിനടുത്താണ് സംഭവം.
അഫ്ഗാൻ പൗരന്മാരാണു ബോട്ടിലുണ്ടായിരുന്നത്. ഇവർ അനധികൃതമായി യൂറോപ്പിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു. ബോട്ട് നിർത്താൻ കോസ്റ്റ് ഗാർഡ് ആവശ്യപ്പെട്ടതോടെ രക്ഷപ്പെടാൻ അതിവേഗം കുതിച്ചു. ഇവരെ പിന്തുടർന്ന കോസ്റ്റ് ഗാർഡ് ബോട്ട് അബദ്ധത്തിൽ കുടിയേറ്റക്കാരുടെ ബോട്ടിൽ ഇടിക്കുകയായിരുന്നു.
ഏഴു പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കരയിലെത്തിയ മറ്റ് 14 പേരെ കസ്റ്റഡിയിലെടുത്തു. കാണാതായവർക്കായി തെരച്ചിൽ നടന്നുവരികയാണ്.
International
അങ്കാറ: തുർക്കിയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇറാൻ. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിട്ടുള്ള നാറ്റോ വ്യോമപ്രതിരോധ സംവിധാനം തകർന്നു. ഇത് രണ്ടാം തവണയാണ് തുർക്കിയിൽ ഇറാൻ ആക്രമണം നടത്തുന്നത്.
ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ വെടിവച്ചിട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി തുർക്കി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് നേരെയുള്ള ഏത് തരം ഭീഷണിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് തുർക്കി വ്യക്തമാക്കി.
സംഘർഷം വർധിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളിൽ നിന്ന് ഇറാൻ ഉൾപ്പെടെയുള്ളവർ പിന്തിരിയണമെന്നും തുർക്കി ആവശ്യപ്പെട്ടു. തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ ഗാസിയൻതെപ്പിൽ പതിച്ചെങ്കിലും ആളപയാങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
International
അങ്കാറ: സൈപ്രസിൽ സൈനിക വിന്യാസം നടത്താൻ തുർക്കി. എഫ്-16 യുദ്ധവിമാനങ്ങൾ വിന്യസിക്കുമെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സൈപ്രസിലെ തുർക്കിഷ് അധീനമേഖലയിലായിരിക്കും വ്യോമവിന്യാസം നടക്കുക. ദ്വീപ് ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടക്കുന്നതിനാലാണ് നിർണായകമായ തീരുമാനം.
സൈപ്രസ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിക്കുന്നത് പുതിയ സംഘര്‍ഷ സാധ്യതകള്‍ക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സ്ഥിതി നിയന്ത്രണത്തിലാക്കുന്നതിനും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതിരിക്കാനും നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്ന് യൂറോപ്യന്‍ നേതാക്കള്‍ അറിയിച്ചു.
ഡ്രോൺ ആക്രമണത്തെ തുടർന്ന് , നിരവധി യൂറോപ്യൻ രാജ്യങ്ങൾ സൈപ്രസിലേക്ക് സഹായം വാഗ്ദാനം ചെയ്യുകയും വ്യോമ പ്രതിരോധവും മറ്റ് സൈനിക ഉപകരണങ്ങളും അയയ്ക്കുകയും ചെയ്തു. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ അടുത്ത ആഴ്ച നിക്കോഷ്യയിൽ ചർച്ചകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്ന സമയത്താണ് ആക്രമണങ്ങൾ ഉണ്ടായത്.
International
ദുബായ്: തുര്‍ക്കിയിലേക്ക് ഇറാന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ നാറ്റോ എയര്‍ ഡിഫന്സസ് തകര്‍ത്തു.
ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഇറാക്കിന്റെയും സിറിയയുടെയും വ്യോമമേഖല പിന്നിട്ടാണു മിസൈല്‍ തുര്‍ക്കിയുടെ വ്യോമമേഖലയിലെത്തിയത്. നാറ്റോ അംഗമാണു തുര്‍ക്കി
International
ബ്രസല്‍സ്: തുര്‍ക്കിയിലെ അൻതാലിയയിൽനിന്നു യുകെയിലെ മാഞ്ചസ്റ്ററിലേക്കു പറന്ന വിമാനത്തില്‍ യാത്രികര്‍ തമ്മില്‍ അടി. 30,000 അടി ഉയരത്തില്‍ പറക്കവെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് വിമാനക്കന്പനിയായ ജെറ്റ്-2 വിമാനത്തിൽ രണ്ടു യാത്രക്കാർ തമ്മിൽ അസഭ്യവർഷവും തല്ലുമുണ്ടായത്.
സംഘർഷമുണ്ടായി മൂന്നു മണിക്കൂറായിട്ടും ശമിക്കാതെ വന്നതോടെ വിമാനം ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ അടിയന്തര ലാൻഡിംഗ് നടത്തി.
വിമാനം ലാന്‍ഡ് ചെയ്തയുടൻ വിമാനത്തിലേക്കു പോലീസ് കയറി പ്രകോപനമുണ്ടാക്കിയവരെ പുറത്തിറക്കി. മോശം പെരുമാറ്റത്തിന്റെ പേരിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവർക്ക് വിമാനക്കന്പനി ആജീവനാന്ത യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
വലിയ ശബ്ദത്തില്‍ സംഗീതം പ്ലേ ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണമായതെന്നാണ് റിപ്പോർട്ട്.
ഇരുവരും മദ്യപിച്ചിരുന്നു. സിഗരറ്റിനെച്ചൊല്ലി ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയതായും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതായും ആരോപണമുണ്ട്. സംഘർഷത്തിനിടെ സീറ്റുകളില്‍ രക്തക്കറയും നിലത്ത് പല്ലുകളും കണ്ടതായി യാത്രക്കാര്‍ പറഞ്ഞു. ആദ്യം വാക്കുതർക്കമുണ്ടായി. പിന്നീട് അസഭ്യവർഷത്തിലും കൈയാങ്കളിയിലും കലാശിക്കുകയായിരുന്നു.
രണ്ടു യാത്രക്കാർ തമ്മിലാണു സംഘർഷമുണ്ടായതെങ്കിലും ഇരുവരുടെയും പക്ഷംചേർന്ന് മറ്റുചിലരും സംഘർഷത്തിൽ പങ്കുചേർന്നു. തര്‍ക്കം പെട്ടെന്ന് കലഹമായി മാറിയതോടെ കുട്ടികള്‍, വയോധികര്‍, പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാര്‍ എന്നിവരുള്‍പ്പെടെ പലരും ഭീതിയിലായി.
Sports
ഇസ്താംബുള്‍ (തുര്‍ക്കി): യുവേഫ യൂറോപ്പ ലീഗ് ഫുട്ബോള്‍ 2025-26 സീസണില്‍ ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ല എഫ്സി പ്രീക്വാര്‍ട്ടറില്‍.
എവേ പോരാട്ടത്തില്‍ ഫെനെര്‍ബാഷിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ആസ്റ്റണ്‍ വില്ല കീഴടക്കി. 25-ാം മിനിറ്റില്‍ ജാഡന്‍ സാഞ്ചോ നേടിയ ഗോളിലായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ജയം.
ഫ്രഞ്ച് ക്ലബ് ലിയോണ്‍, ജര്‍മനിയില്‍നിന്നുള്ള എസ്സി ഫ്രൈബര്‍ഗ് ടീമുകളും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
International
അങ്കാറ: സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള നാറ്റോയുടെ കൂട്ടായ പ്രതിരോധ സുരക്ഷാ കരാറിൽ പങ്കാളിയാകാൻ തുർക്കി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. നാറ്റോ ആർട്ടിക്കിൾ 5 കരാർ പ്രകാരം, സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം മുഴുവൻ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ആദ്യഘട്ടത്തിൽ റിയാദും ഇസ്ലാമാബാദും തമ്മിലുണ്ടാക്കിയ ഈ കരാറിൽ ഇപ്പോൾ അങ്കാറയും ചേർന്നു.
ഈ പുതിയ കരാറിൽ ഓരോ രാജ്യങ്ങൾക്കുമായി പ്രത്യേക ചുമതലകളുണ്ടാകുമെന്ന് അങ്കാറ ആസ്ഥാനമായുള്ള TEPAVലെ സ്ട്രാറ്റജിസ്റ്റ് നിഹാത് അലി ഓസ്കാൻ പറഞ്ഞു.
സാമ്പത്തിക സഹായം
സൗദി അറേബ്യ സാമ്പത്തിക സഹായം നൽകും. പാകിസ്ഥാൻ അവരുടെ അണ്വായുധശേഷിയും ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും നൽകും. തുർക്കി അവരുടെ സൈനിക വൈദഗ്ധ്യവും ആഭ്യന്തര പ്രതിരോധ വ്യവസായവും സഖ്യത്തിനു ലഭ്യമാക്കും.
മൂന്നു രാജ്യങ്ങളും ഇതിനകംതന്നെ ഏകോപനം ശക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച ആദ്യം അങ്കാറയിൽ വച്ച് ഈ മൂന്നു രാജ്യങ്ങളും തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ സംയുക്ത നാവിക യോഗം ചേർന്നിരുന്നുവെന്നു തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പാകിസ്ഥാനുമായുള്ള തുർക്കിയുടെ പ്രതിരോധ ബന്ധം വളരെ ശക്തമാണ്. അങ്കാറ പാകിസ്ഥാൻ നാവികസേനയ്ക്കായി കോർവെറ്റ് യുദ്ധക്കപ്പലുകൾ നിർമിക്കുന്നുണ്ട്. കൂടാതെ പാകിസ്ഥാന്റെ ഡസൻ കണക്കിന് എഫ്-16 പോർവിമാനങ്ങൾ ആധുനികവത്കരിക്കുകയും ചെയ്തിട്ടുണ്ട്. റിയാദിനും ഇസ്ലാമാബാദിനും തുർക്കി തങ്ങളുടെ ഡ്രോൺ സാങ്കേതികവിദ്യ കൈമാറുന്നുണ്ട്.
തുർക്കി പിന്തുണ
അഞ്ചാം തലമുറ വിമാനയുദ്ധ, കാൻ പദ്ധതിയിൽ പങ്കാളികളാകാൻ തുർക്കി പാകിസ്ഥാനെ ക്ഷണിച്ചതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാലു ദിവസത്തെ സൈനിക സംഘർഷം അവസാനിച്ചതിനു പിന്നാലെയാണ് മൂന്നു രാജ്യങ്ങളും തമ്മിൽ പ്രതിരോധ ചർച്ചകൾ നടക്കുന്നത്. 2025 മേയ് മാസത്തിൽ ഇന്ത്യയിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ യുദ്ധസമയത്ത്, പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ തുർക്കി സജീവമായ പങ്ക് വഹിച്ചിരുന്നു. എന്തായാലും പുതിയ നീക്കങ്ങൾ ഇന്ത്യ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
Leader Page
ലെയോ മാർപാപ്പയുടെ തുർക്കി സന്ദർശനവും 1,700 വർഷങ്ങൾക്കുമുന്‍പ് കത്തോലിക്കാ സഭയിലെ ഒന്നാമത്തെ സാർവത്രിക സൂനഹദോസ് നടന്ന അതിപുരാതനമായ നിഖ്യാ(ഇപ്പോഴത്തെ ഇസ്നിക്)യിൽ കോണ്‍സ്റ്റാന്റിനോപ്പിൾ ഓർത്തഡോക്സ് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമൊത്തു നടത്തിയ എക്യുമെനിക്കൽ പ്രാർഥനയും തുർക്കിയുടെ പ്രത്യേകമായ ചരിത്രപശ്ചാത്തലവും, ആ രാജ്യത്തിന്റെ സവിശേഷമായ ക്രൈസ്തവ പാരന്പര്യവും എന്തെന്നു പഠിക്കാൻ പലർക്കും പ്രചോദനമാകുന്നുണ്ട്. ഈ രാജ്യത്തെ പല പ്രദേശങ്ങളും പട്ടണങ്ങളും ഇവിടെ ജനിച്ച്, ജീവിച്ച്, പ്രവർത്തിച്ച്, മരിച്ച പല വലിയ വ്യക്തികളും അനേകം ചരിത്രസംഭവങ്ങളും ഇവിടത്തെ പള്ളികളും ഈ രാജ്യത്ത് നടന്ന സഭാ കൗണ്സിലുകളുമെല്ലാം തുർക്കിയുടെ ക്രൈസ്തവ പാരന്പര്യം പഠിക്കാൻ നമ്മെ സഹായിക്കുന്ന ഘടകങ്ങളാണ്. 13-ാം നൂറ്റാണ്ടുവരെ ക്രൈസ്തവമായിരുന്ന തുർക്കിയിൽ ഇന്ന് ഒരു ശതമാനത്തിൽ താഴെ മാത്രമായി ക്രൈസ്തവർ കുറഞ്ഞതിന് വിവിധ കാരണങ്ങളുണ്ട്.
ഭൂമിശാസ്ത്രവും രാഷ്ട്രീയ സാഹചര്യങ്ങളും
ഏഷ്യാ വൻകരയുടെ പടിഞ്ഞാറെ അറ്റത്തുള്ള ഏഷ്യാ മൈനർ അഥവാ അനതോലിയ ഉപദ്വീപിലും യൂറോപ്യൻ വൻകരയുടെ കിഴക്കേ അറ്റത്തുള്ള ബാൾക്കൻ പ്രദേശത്തെ ത്രേസിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ് തുർക്കി. പുരാതന നാഗരികതകളിൽ ഒന്നായ തുർക്കി ക്രിസ്ത്വബ്ദം 11-ാം നൂറ്റാണ്ടിൽ തുർക്കികൾ ഏഷ്യാ മൈനറിൽ എത്തുന്നതുവരെ ഹിറ്റൈറ്റ്, പേർഷ്യൻ, ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമൻ കാലത്ത്, എഡി നാലാം നൂറ്റാണ്ടിൽ, റോമാ സാമ്രാജ്യത്തിന്റെ കിഴക്ക്-പടിഞ്ഞാറ് വിഭജനകാലത്ത് ഏഷ്യാ മൈനർ (ഇപ്പോഴത്തെ തുർക്കിയുടെ 95 ശതമാനവും) കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. ബിസി ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം നിലവിൽ വന്നപ്പോൾ ഏഷ്യാ വൻകരയുടെ പടിഞ്ഞാറുഭാഗത്ത് പേർഷ്യക്കാരിൽനിന്ന് പിടിച്ചെടുത്ത റോമാ അധീനതയിലുള്ള പ്രദേശത്തെ ഏഷ്യാ മൈനർ എന്ന പേരിൽ ഒരു റോമൻ പ്രവിശ്യയാക്കി. വടക്ക് ബോസ്ഫറസും തെക്ക് ഡാർഡനൽസും കടലിടുക്കുകൾ തുർക്കിയെ കരിങ്കടലും മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്നു. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന കര, വ്യോമപാതകൾ തുർക്കിയിലൂടെയാണ് കടന്നുപോകുന്നത്. ഈ വസ്തുതകൾ ഈ രാജ്യത്തെ വളരെ തന്ത്രപ്രാധാന്യമുള്ള ഒരു ഭൂഖണ്ഡാന്തര പ്രദേശമാക്കുന്നു.
മധ്യപൂർവദേശത്ത് അറബി, ഇറേനിയൻ വിഭാഗങ്ങളെക്കൂടാതെ 11-ാം നൂറ്റാണ്ടിൽ പ്രബലപ്പെടുകയും അധികാരത്തിൽ വരികയും ചെയ്ത ഒരു ജനവിഭാഗമാണ് തുർക്കികൾ. മധ്യേഷ്യയിൽനിന്ന് മധ്യപൂർവദേശത്തേക്കു വന്ന ഒരു നൊമാഡിക് ജനതയാണ് അവർ. കാലക്രമത്തിൽ അവർ ഇസ്ലാം മതം സ്വീകരിച്ചു. യുദ്ധനിപുണരായിരുന്ന അവർ അടിമകളും സൈനികരുമായി അബാസിഡ്, സമനിഡ്, ഗഡ്നാവിഡ്, ബുയിദ് ഭരണകാലത്തെല്ലാം സേവനമനുഷ്ഠിച്ചു. സുന്നി വിഭാഗത്തിൽ ഓഗസ് വംശത്തിൽപ്പെട്ട ഇവർ 11-13 നൂറ്റാണ്ടുകളിൽ ഇറാൻ, സിറിയ, പലസ്തീന, അനതോലിയ അഥവാ ഏഷ്യാമൈനർ (ഇപ്പോഴത്തെ തുർക്കി) എന്നിവിടങ്ങളിലെല്ലാം അധികാരം സ്ഥാപിച്ച് മധ്യേഷ്യയും പൂർവഭാഗവും ഉൾപ്പെടുന്ന ഒരു സാമ്രാജ്യത്തിന് രൂപം കൊടുത്തു. 1070ൽ മാൻസിക്കട്ട് യുദ്ധത്തിൽ തുർക്കികൾ ശക്തരായ ബൈസന്റൈനെ പരാജയപ്പെടുത്തി 1071ൽ നിഖ്യയും 1080ൽ അന്ത്യോക്യയും പിടിച്ചെടുത്തു. 1092ൽ ഇസ്ലാമിക അബാസിഡ് വംശം ഭരിച്ചിരുന്ന സിറിയയും പലസ്തീനയും തുർക്കികൾ കീഴ്പ്പെടുത്തി. സെൽയുക്ക് തുർക്കികളാണ് ഏഷ്യാമൈനറിലെത്തിയ ആദ്യ തുർക്കി വംശജർ. അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള വിവിധ തുർക്കി വംശജരുടെ പരസ്പര പോരാട്ടങ്ങളിൽ ഓട്ടോമൻ തുർക്കികൾ ആധിപത്യം നേടി. 1453ൽ ഓട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തു. അങ്ങനെയാണ് ക്രൈസ്തവമായിരുന്ന ഏഷ്യാ മൈനർ ഇസ്ലാമിക തുർക്കിയായിത്തീരുന്നത്.
തുർക്കിയുടെ ശ്ലൈഹിക പാരന്പര്യം
വളരെ അപ്പസ്തോലിക പാരന്പര്യമുള്ള രാജ്യമാണ് തുർക്കി. അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസാണ് അന്ത്യോക്യൻ സഭയുടെ സ്ഥാപകൻ. ഹേറോദേസ് അഗ്രിപ്പയുടെ കാലത്ത് എഡി 43ലാണ് രണ്ടാമത്തെ ജയിൽവാസശേഷം (അപ്പ. പ്രവ. 12) അദ്ദേഹം സുവിശേഷ പ്രഘോഷണത്തിനായി അന്ത്യോക്യയിലേക്ക് പോകുന്നത്. വിശുദ്ധ പൗലോസിന്റെ പ്രേഷിതയാത്രകളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രം തുർക്കിയായിരുന്നു. തുർക്കിയിലെ താർസൂസിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പ്രേഷിതയാത്രകളിൽ (എഡി 45-48, 50-52, 53-58) അദ്ദേഹം പ്രവർത്തിച്ച സ്ഥലങ്ങളിൽ തുർക്കിയിലെ ലിക്കോണിയ, പിസീദിയ, ഫ്രീജിയ, ഗലാത്തിയ, എഫേസൂസ്, ത്രോവാസ് എന്നിവ ഉൾപ്പെടുന്നു. പൗലോസ് സ്ഥാപിച്ച ഏഴ് സഭകൾ (വെളിപാട് 1, 2 അധ്യായങ്ങൾ) ഏഷ്യാമൈനറിലെ ഗ്രീക്ക് സംസാരിക്കുന്ന പെർഗമും, തിയത്തീറ, സാർദിസ്, ഫിലാഡെൽഫിയ, സ്മിർണ, എഫേസൂസ്, ലവൊദിക്കിയ എന്നിവയായിരുന്നു. വിശുദ്ധ പൗലോസിന്റെ ഗലാത്തിയർക്കും എഫേസൂസുകാർക്കും കൊളോസൂസുകാർക്കുമുള്ള ലേഖനങ്ങൾ ഏഷ്യാ മൈനറിലെ ഈ സ്ഥലങ്ങളിലെ സഭകളെ ഉദ്ദേശിച്ച് രചിക്കപ്പെട്ടവയാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷപ്രവർത്തനരംഗം എഫേസൂസായിരുന്നു. ട്രാജൻ ചക്രവർത്തിയുടെ കാലത്ത് എഡി 100ൽ വിശുദ്ധ യോഹന്നാൻ എഫേസൂസിൽ മരിച്ച് അവിടെ സംസ്കരിക്കപ്പെട്ടു.
സഭാ കേന്ദ്രങ്ങളും പാത്രിയാർക്കേറ്റുകളും
സഭയുടെ ആദ്യനൂറ്റാണ്ടുകളിലെ മൂന്നു സഭാ കേന്ദ്രങ്ങളിൽ (Tetrarchy) ഒന്നായിരുന്നു അന്ത്യോക്യാ. കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനവും അന്ത്യോക്യായായിരുന്നു. ബിസി 300ൽ ആരംഭിച്ച ഈ പട്ടണം പേർഷ്യൻ സെലൂസിഡ് വംശത്തിന്റെ ആസ്ഥാനമായിരുന്നു. ബിസി 63ലാണ് റോമാക്കാർ ഇതു പിടിച്ചെടുക്കുന്നത്. ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടിലാണ് അന്ത്യോക്യൻ ദൈവശാസ്ത്രപീഠം ആരംഭിക്കുന്നത്. അലക്സാൻഡ്രിയൻ ദൈവശാസ്ത്രപീഠവുമായി യോജിക്കാത്ത തനതായ ഒരു ബൈബിൾ വ്യാഖ്യാനശൈലിയും ക്രിസ്തുവിജ്ഞാനീയവും അന്ത്യോക്യൻ സ്കൂൾ വികസിപ്പിച്ചെടുത്തു. അതിന്റെ ഫലമായാണ് കാലക്രമത്തിൽ അന്ത്യോക്യൻ സഭ, അന്ത്യോക്യൻ റീത്ത്, അന്ത്യോക്യൻ ആരാധനക്രമം, അന്ത്യോക്യൻ പാത്രിയാർക്കേറ്റുകൾ എന്നിവ പ്രാബല്യത്തിൽ വരുന്നത്. അന്ത്യോക്യ എന്ന പേര് ചേർത്തുള്ള നാല് കത്തോലിക്കാ പാത്രിയാർക്കേറ്റുകളും രണ്ട് അകത്തോലിക്കാ പാത്രിയാർക്കേറ്റുകളും അന്ത്യോക്യൻ സഭയുടെ വ്യാപ്തിയും ശക്തിയും സ്വാധീനവും ആചാരരീതികളുമാണ് കാണിക്കുന്നത്. ഈ ആറ് പാത്രിയാർക്കേറ്റുകൾ- സിറിയൻ, മാറോനൈറ്റ്, മെൽക്കൈറ്റ്, ലാറ്റിൻ എന്നീ നാല് കത്തോലിക്കാ പാത്രിയാർക്കേറ്റുകളും സിറിയൻ ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ് എന്നീ രണ്ട് അകത്തോലിക്കാ പാത്രിയാർക്കേറ്റുകളുമാണ്.
തുർക്കിയിലെ രണ്ടാമത്തെ പ്രധാന ക്രൈസ്തവകേന്ദ്രമാണ് കോണ്‍സ്റ്റാന്റിനോപ്പിൾ അഥവാ ഇസ്റ്റാംബുൾ. ബിസി 600ൽ ആരംഭിച്ച ബൈസാൻസിയും (Byzantium) എന്നറിയപ്പെടുന്ന ഈ പട്ടണം യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്നതിനാൽ വളരെ തന്ത്രപ്രാധാന്യമുള്ള ഒന്നാണ്. എഡി 330ൽ കോണ്സ്റ്റന്റൈൻ ഇതിനെ കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി വിപുലപ്പെടുത്തിയതു മുതൽ പുതിയ റോം അഥവാ കോണ്‍സ്റ്റാന്റിനോപ്പിൾ (കുസ്റ്റാന്റിനോപ്പോളിസ് = കോണ്‍സ്റ്റന്റൈന്റെ പട്ടണം) എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികളാണ് ഈ പട്ടണത്തെ ഇസ്റ്റാംബുൾ ആക്കിയത്. വളരെ പ്രാചീനമായ വാണിജ്യ, സാംസ്കാരിക, തുറുമുഖപട്ടണമെന്നതിലുപരി ഇത് ഓർത്തഡോക്സ് സഭയുടെ കേന്ദ്രവുമാണ്. സാർവത്രിക സഭയുടെ നാല് സൂനഹദോസുകളാണ് ഈ പട്ടണത്തിൽ നടന്നിട്ടുള്ളത്. അവ കോണ്‍സ്റ്റാന്റിനോപ്പിൾ I (381), കോണ്‍സ്റ്റാന്റിനോപ്പിൾ II (553), കോണ്‍സ്റ്റാന്റിനോപ്പിൾ III (680-681), കോണ്‍സ്റ്റാന്റിനോപ്പിൾ IV (869) എന്നിവയാണ്.
ഒരുകാലത്ത് റോമാ സാമ്രാജ്യത്തിലെ നാലാമത്തെ പ്രധാന പട്ടണമായ തുർക്കിയിലെ എഫേസൂസ് വളരെ പ്രധാനപ്പെട്ട ഒരു ക്രൈസ്തവകേന്ദ്രമായിരുന്നു. വിശുദ്ധ പൗലോസ് പ്രവർത്തിച്ച സ്ഥലം, അദ്ദേഹം സ്ഥാപിച്ച ഏഴ് സഭകളിൽ ഒന്ന്, എഫേസൂസിലെ സഭയ്ക്കുള്ള പൗലോസിന്റെ ലേഖനം ഇതെല്ലാം എഫേസൂസിന്റെ ക്രൈസ്തവപാരന്പര്യം തെളിയിക്കുന്നു. കത്തോലിക്കാ സഭയുടെ മൂന്നാമത്തെ സാർവത്രിക സൂനഹദോസ് (431ൽ) നട
International
അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു.
മൂന്നു പോലീസുകാരും കൊല്ലപ്പെട്ടു. എട്ടു പോലീസുകാർക്കും ഒരു നൈറ്റ് ഗാർഡിനും പരിക്കേറ്റു. യാലോവ പ്രവിശ്യയിലെ എൽമാലി ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ.
ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് പോലീസ് ഇരച്ചുകയറുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന അഞ്ച് സ്ത്രീകളെയും ആറ് കുട്ടികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരരെല്ലാം തുർക്കി പൗരന്മാരാണ്.
രാജ്യത്തെ 15 പ്രവിശ്യകളിൽ റെയ്ഡ് നടന്നുവെന്ന് ആഭ്യന്തരമന്ത്രി അലി യേർലികയ പറഞ്ഞു. കഴിഞ്ഞയാഴ്ച പോലീസ് നടത്തിയ റെയ്ഡിൽ 115 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നു പോലീസ് പറഞ്ഞു.
International
അങ്കാറ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ട 115 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തതായി തുർക്കി അറിയിച്ചു.
ഇസ്താംബൂൾ നഗരത്തിലെ 124 ഇടങ്ങളിൽ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്. തോക്കുകളും സംഘടനാ രേഖകളും കണ്ടെടുത്തു.
ഐഎസ് ഭീകരർ ഈയാഴ്ച തുർക്കിയിലുടനീളം ആക്രമണം നടത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തുർക്കിക്കു പുറത്തുള്ള ഐഎസ് പ്രവർത്തകരുമായി ഇവർ ബന്ധപ്പെട്ടിരുന്നു.
International
അങ്കാറ: ലിബിയയിലെ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദ്ദാദ് അടക്കം എട്ടു പേർ തുർക്കിയിൽ വിമാനം തർന്നു മരിച്ചു. ലിബിയൻ സേനയിലെ നാല് ഉന്നത ഉദ്യോഗസ്ഥരും മൂന്നു വിമാനജീവക്കാരുമാണു മരിച്ച മറ്റുള്ളവർ.
ചൊവ്വാഴ്ച രാത്രി തുർക്കിയിലെ അങ്കാറയിൽനിന്നു ലിബിയയിലെ ട്രിപ്പോളിയിലേക്കു പുറപ്പെട്ട വിമാനം വൈകാതെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിന് ഇലക്ട്രിക്കൽ തകരാർ ഉണ്ടായെന്നും അടിയന്തരമായി നിലത്തിറക്കണമെന്നും പൈലറ്റ് അഭ്യർഥിച്ചിരുന്നതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇതിനു പിന്നാലെ വിമാനവുമായി ബന്ധം നഷ്ടമായി.
തുടർന്നുള്ള തെരച്ചിലിൽ അങ്കാറയ്ക്കു തെക്കുപടിഞ്ഞാറായി തകർന്നുകിടക്കുന്ന വിമാനം കണ്ടെത്തി. വിമാനത്തിലെ ബ്ലാക് ബോക്സുകൾ വീണ്ടെടുത്തിട്ടുണ്ട്.
ലിബിയയും തുർക്കിയുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണു ജനറൽ ഹദ്ദാദ് അങ്കാറയിലെത്തിയത്.
ജനറലിന്റെ മരണം രാജ്യത്തിനു വലിയ നഷ്ടമാണെന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന ലിബിയൻ സർക്കാരിന്റെ പ്രധാനമന്ത്രി അബ്ദുൾഹമീദ് ദിബെയ്ബാ പറഞ്ഞു. ഈ സർക്കാരിനെ എതിർക്കുന്ന ജനറൽ ഖലീഫ ഹഫ്തറിന്റെ ഭരണകൂടവും ഹദ്ദാദിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ഇരു ഭരണകൂടങ്ങളും മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
International
അംഗാറ: തുർക്കിയിൽ വിമാനം തകർന്നുവീണ് ലിബിയയുടെ സൈനിക മേധാവി ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദാദി തുർക്കിയിലെത്തിയത്.
ചൊവ്വാഴ്ച തുർക്കി തലസ്ഥാനമായ അംഗാറയിൽ നിന്ന് അൽ ഹദാദിയും മറ്റ് നാല് പേരും സഞ്ചരിച്ച സ്വകാര്യ ജെറ്റ് തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
സൈനിക സഹകരണം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഉന്നതതല പ്രതിരോധ ചർച്ചകൾക്കായാണ് ലിബിയൻ സൈനിക മേധാവി അംഗാറയിലെത്തിയതെന്ന് തുർക്കി അധികൃതർ വ്യക്തമാക്കി. രാത്രി 8:30 ന് എസെൻബോഗ വിമാനത്താവളത്തിൽ നിന്നാണ് ലിബിയൻ സൈനിക മേധാവി യാത്ര തിരിച്ചത്.
തുടർന്ന് 40 മിനിറ്റിനുശേഷം ആശയവിനിമയം നഷ്ടപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു.
International
അങ്കാറ: തുർക്കിയിൽ ഇന്റർ സിറ്റി ബസ് ലോറിയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അദാന, ഗാസിയൻടെപ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ബസ് ലോറിയിലേയ്ക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ ഏഴ് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവർ എല്ലാവരും ബസ് യാത്രക്കാരാണ്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഒരു ടയർ പോട്ടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു.
ലോറിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
International
അങ്കാറ: ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലെയോ പതിനാലാമൻ മാർപാപ്പ തുർക്കിയുടെ മണ്ണിൽ കാലുകുത്തി. സഭാതലവനായശേഷം ലെയോ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനമാണിത്.
പ്രാദേശികസമയം ഇന്നലെ രാവിലെ 7.58ന് റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു യാത്ര പുറപ്പെട്ട മാർപാപ്പയെയും വഹിച്ച് ഇറ്റലിയുടെ ഈറ്റാ എയർവേസ് വിമാനം ഉച്ചയ്ക്ക് 12 ഓടെ തുർക്കി തലസ്ഥാനമായ അങ്കാറയിലെ എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ഇറ്റലി, ക്രോയേഷ്യ, ബോസ്നിയ-ഹെർസെഗോവ്ന, മൊണ്ടെനേഗ്രോ, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെയാണ് മാർപാപ്പ സഞ്ചരിച്ച വിമാനം യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് മാർപാപ്പ സന്ദേശങ്ങളയച്ചു.
വിമാനത്താവളത്തിൽ മാർപാപ്പയെ മന്ത്രിമാരുൾപ്പെട്ട ഭരണകൂട നേതൃത്വവും സൈനികരും ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് വാഹനവ്യൂഹത്തിന്റെ അകന്പടിയോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. പ്രസിഡന്റ് ത്വയിബ് എർദോഗൻ കൊട്ടാരത്തിനു പുറത്തെത്തി മാർപാപ്പയെ വരവേറ്റു. പിന്നാലെ ആചാരപരമായ ഔദ്യോഗിക സ്വീകരണം നൽകപ്പെട്ടു. അശ്വാരൂഢസേനയുടെ അകമ്പടിയോടെയുള്ള സ്വീകരണത്തിൽ ദേശീയ ഗാനമാലപിക്കുകയും 21 പീരങ്കി വെടി മുഴങ്ങുകയും ചെയ്തു. പിന്നീട് ഇരുവരും ഹ്രസ്വ കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3.30ന് രാജ്യത്തെ രാഷ് ട്രീയ നേതൃത്വവും പൊതുസമൂഹവും തുർക്കിയിലേക്കുള്ള നയതന്ത്രജ്ഞരും ഉൾപ്പെടെയുള്ളവരു മായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.
തുർക്കി രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ മുസ്തഫ കെമാൽ അറ്റാതുർക്കിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്മാരകമന്ദിരം സന്ദര്‍ശനമായിരുന്നു മാർപാപ്പയുടെ ആദ്യ ഔദ്യോഗിക പരിപാടി.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.55ന് ശവകുടീരത്തിലെത്തിയ മാർപാപ്പ പുഷ്പചക്രം സമര്‍പ്പിച്ചു. തുർക്കി സന്ദർശിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ഈ രാജ്യത്തിനും ഇവിടത്തെ ജനങ്ങൾക്കും സമാധാനത്തിനും ഐശ്വര്യത്തിനുമായും ഞാൻ പ്രാർഥിക്കുന്നുവെന്നും സന്ദർശക രജിസ്റ്ററിൽ മാർപാപ്പ കുറിച്ചു.
മന്ത്രിമാർ, വൈസ് ഗവർണർ എന്നിവരുൾപ്പെട്ട ഔദ്യോഗിക പ്രതിനിധിസംഘവും മാർപാപ്പയെ അനുഗമിച്ചു. തുടർന്ന് പ്രസിഡൻഷൽ കൊട്ടാരത്തിൽ തിരികെയെത്തിയ മാർപാപ്പ പ്രസിഡന്റ് ത്വയിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയശേഷം വിമാനമാർഗം ഇസ്താംബൂളിലേക്കു പോയി.
ഇന്നു രാവിലെ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവർ സന്യാസിനീസമൂഹത്തിന്റെ നഴ്സിംഗ് ഹോമും മാർപാപ്പ സന്ദർശിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഇപ്പോൾ ഇസ്നിക് എന്നറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും.
അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. തുർക്കി സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ലബനനിലേക്കു പോകും.
നേരത്തേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ അപ്പസ്തോലിക യാത്രയെ "ചരിത്ര നിമിഷം' എന്നാണു മാർപാപ്പ വിശേഷിപ്പിച്ചത്. ലോകമെമ്പാടും സമാധാനം പ്രധാനമാണെന്നു പ്രഖ്യാപിക്കാനും എല്ലാ ആളുകളെയും ഐക്യത്തിലേക്കും സാഹോദര്യത്തിലേക്കും ക്ഷണിക്കാനും യാത്ര മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.
ക്രിസ്ത്യൻ, മുസ്ലിം വിശ്വാസത്തിലുള്ളവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നും മാർപാപ്പ സൂചിപ്പിച്ചു.
International
ബ്രസീലിയ: അടുത്ത വർഷത്തെ യുഎൻ കാലാവസ്ഥാ ഉച്ചകോടി (സിഒപി31) തുർക്കിയിൽ നടത്താൻ ധാരണ. അതേസമയം ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് ഓസ്ട്രേലിയ ആയിരിക്കും. ബ്രസീലിലെ ബെലം നഗരത്തിൽ നടന്നുവരുന്ന സിഒപി30-ൽ തുർക്കിയും ഓസ്ട്രേലിയയും ഇക്കാര്യത്തിൽ ധാരണയിലെത്തുകയായിരുന്നു.
പടിഞ്ഞാറൻ യൂറോപ്പിനോ, ഓസ്ട്രേലിയ-പസഫിക് ദ്വീപ് രാജ്യങ്ങൾക്കോ ആണ് അടുത്ത വർഷത്തെ ഉച്ചകോടി നടത്താനുള്ള അവകാശം. തുർക്കിയും ഓസ്ട്രേലിയും ഒരുപോലെ അവകാശം ഉന്നയിച്ചിരുന്നു.
തുർക്കിയിലെ അന്റല്യ നഗരമായിരിക്കും അടുത്ത ഉച്ചകോടിക്കു വേദിയാവുകയെന്ന സൂചനയുണ്ട്. ഉച്ചകോടിയിൽ ഗവൺമെന്റ് തല ചർച്ചകൾക്കു നേതൃത്വം നല്‍കുന്നത് ഓസ്ട്രേലിയൻ പരിസ്ഥിതി മന്ത്രിയായിരിക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതഫലങ്ങൾ നേരിടുന്ന പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ, ഫിജി തുടങ്ങിയ പസഫിക് ദ്വീപ് രാജ്യങ്ങൾ പുതിയ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു.
International
കീവ്: റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാനായി ഇന്ന് തുർക്കിയിൽ എത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി പറഞ്ഞു.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തുർക്കിയിൽ സെലൻസ്കിയോടൊപ്പം ചേരുമെന്ന് തുർക്കി അധികൃതർ അറിയിച്ചു. എന്നാൽ, റഷ്യൻ പ്രതിനിധി ഉണ്ടാകില്ലെന്നാണ് വിവരം.
റഷ്യ-യുക്രെയ്ൻ ചർച്ചകൾക്ക് ഇക്കൊല്ലം തുടക്കത്തിൽ തുർക്കി വേദിയായെങ്കിലും യുദ്ധത്തടവുകാരെ കൈമാറുന്ന വിഷയത്തിലാണ് പുരോഗതിയുണ്ടായത്. വ്ലാദിമിർ പുടിനെ ചർച്ചാമേശയിലെത്തിക്കൻ ലക്ഷ്യമിട്ട് യുഎസ് ചുമത്തിയിരിക്കുന്ന കടുത്ത ഉപരോധങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും.
തുർക്കിയിലേക്കു പ്രതിനിധിയെ അയയ്ക്കുന്നില്ലെങ്കിലും റഷ്യ ചർച്ചയ്ക്ക് തയാറാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
International
അങ്കാറ: പടിഞ്ഞാറൻ തുർക്കിയിൽ ഭൂകന്പത്തിൽ മൂന്നു കെട്ടിടങ്ങൾ തകർന്നു. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം ബാലികേസിർ പ്രവിശ്യയിലെ സിന്ദിർഗി പട്ടണമാണ്.
ആളപായമില്ല. മുന്‍പുണ്ടായ ഭൂകന്പത്തിൽ നാശമുണ്ടായ മൂന്നു കെട്ടിടങ്ങളും ഒരു രണ്ടുനില വ്യാപാരശാലയുമാണ് തകർന്നത്.
പരിഭ്രാന്തരായ ആളുകൾ പരക്കംപാഞ്ഞതിനെത്തുടർന്ന് 22 പേർക്കു പരിക്കേറ്റു. ഇക്കഴിഞ്ഞ ഓഗസ്റ്റിലും സിന്ദിർഗിയിൽ ഭൂകന്പമുണ്ടായിരുന്നു.