അങ്കാറ: തുർക്കിയിൽ മെഡിറ്ററേനിയൻ തീരത്ത് കോസ്റ്റ് ഗാർഡ് ബോട്ടുമായി കൂട്ടിയിടിച്ച് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 14 പേർ മരിച്ചു. കോസ്റ്റ് ഗാർഡ് കുടിയേറ്റക്കാരുടെ ബോട്ടിനെ പിന്തുടരുന്നതിനിടെയായിരുന്നു അപകടം. അന്റാലിയ പ്രവിശ്യയിലെ ദെമ്രെ തീരത്തിനടുത്താണ് സംഭവം.
അഫ്ഗാൻ പൗരന്മാരാണു ബോട്ടിലുണ്ടായിരുന്നത്. ഇവർ അനധികൃതമായി യൂറോപ്പിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു. ബോട്ട് നിർത്താൻ കോസ്റ്റ് ഗാർഡ് ആവശ്യപ്പെട്ടതോടെ രക്ഷപ്പെടാൻ അതിവേഗം കുതിച്ചു. ഇവരെ പിന്തുടർന്ന കോസ്റ്റ് ഗാർഡ് ബോട്ട് അബദ്ധത്തിൽ കുടിയേറ്റക്കാരുടെ ബോട്ടിൽ ഇടിക്കുകയായിരുന്നു.
ഏഴു പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കരയിലെത്തിയ മറ്റ് 14 പേരെ കസ്റ്റഡിയിലെടുത്തു. കാണാതായവർക്കായി തെരച്ചിൽ നടന്നുവരികയാണ്.