ഇസ്താംബൂൾ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സൃഷ്ടിക്കുന്ന തടസങ്ങൾ ആഗോള ഇന്ധനനീക്കത്തെ ഗുരുതരമായി ബാധിച്ചിരിക്കേ ഗൾഫ് രാജ്യങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന റെയിൽ കോറിഡോർ യാഥാർഥ്യമാകാൻ സാധ്യതയേറി.
പദ്ധതിയുമായി മുന്നോട്ടുപോകാൻ തുർക്കി, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ തീരുമാനിച്ചു. പരമ്പരാഗത സമുദ്ര, കര വ്യാപാരശൃംഖലകളിലെ തടസങ്ങൾ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണു ബദൽ വ്യാപാരപാതകളെക്കുറിച്ചു തുർക്കി ആലോചിക്കുന്നതും അയൽരാജ്യങ്ങളുടെ പങ്കാളിത്തം തേടാൻ തീരുമാനിച്ചതും.
യൂറോപ്പിൽനിന്ന് തുർക്കി വഴി സിറിയൻ പ്രദേശം മുഴുവൻ കടന്നു തെക്ക് ജോർദാനിലേക്കു വ്യാപിച്ച്, മെഡിറ്ററേനിയൻ തുറമുഖങ്ങളെയും ഗൾഫ് വിപണികളെയും ബന്ധിപ്പിക്കുന്നതായിരിക്കും നിർദിഷ്ട റെയിൽ ശൃംഖല. ഇതിനായി മൂന്നു രാജ്യങ്ങളിലെയും റെയിൽ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും. ഇതിനുള്ള ധാരണാപത്രം കഴിഞ്ഞദിവസം ഒപ്പുവച്ചു.
സംഘർഷങ്ങൾ മൂലം റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെയുള്ള സമുദ്ര ഗതാഗതപാതകൾ തടസപ്പെടുന്ന സാഹചര്യത്തിലാണു സമാന്തര സംവിധാനത്തെക്കുറിച്ച് തുർക്കി ആലോചിച്ചത്. നിർദിഷ്ട റെയിൽ ശൃംഖല യാഥാർഥ്യമായാൽ രാജ്യത്തിനും മേഖലയ്ക്കാകെയും നേട്ടമാകുമെന്നും വിലപേശലുകൾക്കുപിന്നാലെ പോകേണ്ടിവരില്ലെന്നും തുർക്കി കരുതുന്നു.
യൂറോപ്പിലേക്കുള്ള ഇന്ധന നീക്കത്തിന്റെ പ്രധാന കേന്ദ്രമായി രാജ്യം മാറുമെന്നും തുർക്കി കരുതുന്നതായി ഫിനാൻഷൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
തുർക്കിക്കും ജോർദാനുമിടയിൽ ഭൂമിശാസ്ത്രപരമായ കണ്ണിയായി വർത്തിക്കുന്ന സിറിയയാണു നിർദിഷ്ട പദ്ധതിയിൽ മുഖ്യപങ്ക് വഹിക്കുക.
ജോർദാനാകട്ടെ നിർദിഷ്ട റെയിൽ ശൃംഖലയ്ക്ക് അറേബ്യൻ ഉപദ്വീപിലേക്ക് പ്രവേശനം നൽകുന്നു. ഇതുവഴി സൗദി അറേബ്യയുടെ ശൃംഖല ഉൾപ്പെടെയുള്ള ഗൾഫ് റെയിൽ സംവിധാനങ്ങളുമായി ഈ പാതയെ ബന്ധിപ്പിക്കാനാകുമെന്നും കരുതുന്നു.
Tags : Turkey Syria Jordan rail corridor Gulf Europe