പ്രതീകാത്മക ചിത്രം
റബാത്ത് (മൊറോക്കോ): ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങൾ വിറ്റഴിക്കാനുള്ള വിവാദ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ, സ്ഥാനം സംരക്ഷിക്കാനുള്ള തീവ്രശ്രമവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ.
പ്രക്ഷുബ്ധമായ അന്തരീക്ഷത്തിനിടെ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇൻഫാന്റീനോ ഇന്നലെ മൊറോക്കോയിലെ റബാത്തിൽ വിളിച്ചുചേർത്തു.
അടുത്ത ഏഴു മാസത്തേക്ക് പദവിയിൽ തുടരുകയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സമവായം കണ്ടെത്തുകയുമാണ് യോഗത്തിലൂടെ ഇൻഫാന്റീനോ ലക്ഷ്യമിടുന്നത്.
ഫിഫയുടെ വാണിജ്യ അവകാശങ്ങളുടെ 20 ശതമാനം വിഹിതം സ്വകാര്യ നിക്ഷേപകർക്കു വിറ്റ് 420 കോടി ഡോളർ കണ്ടെത്താനായിരുന്നു ഇൻഫാന്റീനോയുടെ നീക്കം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് ഇതിൽ പങ്കാളിത്തമുണ്ടെന്ന റിപ്പോർട്ടുകളും ശക്തമായ എതിർപ്പിനു കാരണമായി. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ അടക്കമുള്ള പ്രമുഖ കൂട്ടായ്മകൾ ശക്തമായി രംഗത്തുവന്നതോടെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
വിവാദ പദ്ധതി ഉപേക്ഷിച്ചെങ്കിലും ഇൻഫാന്റീനോയ്ക്കെതിരേയുള്ള നീക്കങ്ങൾ ശക്തമായി തുടരുകയാണ്. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ ഇൻഫാന്റീനോയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ചു.
വെയിൽസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിച്ചു. ഇംഗ്ലണ്ടും പിന്തുണ പിൻവലിക്കുമെന്നാണ് സൂചന. ഫുട്ബോളിന്റെ ആത്മാവിനെ വിൽക്കാനാണ് ഇൻഫാന്റീനോ ശ്രമിച്ചതെന്ന് യുവേഫ ആരോപിച്ചു.
അടുത്ത വർഷം മാർച്ച് മാസം മൊറോക്കോയിൽ നടക്കുന്ന ഫിഫ കോൺഗ്രസിൽ നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനുള്ള ഇൻഫാന്റീനോയുടെ സാധ്യതകൾക്ക് ഈ വിവാദം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
43 ഫിഫ അംഗരാജ്യങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഇൻഫാന്റീനോയെ പുറത്താക്കാൻ പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ സാധിക്കും. 55 അംഗങ്ങളുള്ള യുവേഫയ്ക്ക് തനിയെ ഇതിനു മുൻകൈയെടുക്കാം.
യോഗവും ചോദ്യങ്ങളും
സെക്രട്ടറി ജനറൽ മത്യാസ് ഗ്രാഫ്സ്ട്രോം, ഫിനാൻസ് ചീഫ് തോമസ് പെയർ, ലീഗൽ ചീഫ് എമീലിയോ ഗാർസിയ സിൽവേറോ, ചീഫ് ഓഫ് സ്റ്റാഫ് ഡാനിയൽ ഒടൂൾ, ചീഫ് ഓഫ് മെംബർ അസോസിയേഷൻസ് എൽഖാൻ മമ്മദോവ്, മീഡിയ റിലേഷൻസ് ഡയറക്ടർ ബ്രയാൻ സ്വാൻസൺ തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരാണ് മോറോക്കോയിൽ ഇൻഫാന്റീനോ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കുന്നത്.
തന്റെ നിലനിൽപ്പ് ഭീഷണിയിലായതോടെ ഭിന്നതകൾ പരിഹരിക്കാനും സഖ്യങ്ങൾ രൂപീകരിക്കാനുമാണ് ഇൻഫാന്റീനോ യോഗം വിളിച്ചതെങ്കിലും ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് കടുത്ത ചോദ്യങ്ങൾ നേരിടേണ്ടിവരും.
എന്തുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ടൊരു തീരുമാനം സുതാര്യതയില്ലാതെ കൈക്കൊണ്ടതെന്നും നിക്ഷേപകർക്ക് എന്തു നേട്ടമാണ് ഇതിലൂടെ ലഭിക്കുന്നതെന്നുമുള്ള ചോദ്യങ്ങൾക്ക് ഇൻഫാന്റീനോ മറുപടി നൽകേണ്ടിവരും. അതേസമയം, രാജ്യാന്തര ഫുട്ബോൾ സമിതിയിൽ ഭരണപരിഷ്കാര വാഗ്ദാനങ്ങൾ ഇൻഫാന്റീനോ മുന്നോട്ടുവച്ചേക്കും.
കടുത്ത തിരിച്ചടി
ഫിഫ സെക്രട്ടറി ജനറൽ മത്യാസ് ഗ്രാഫ്സ്ട്രോം ജീവനക്കാർക്കയച്ച കത്തിൽ, സംഭവിച്ച കാര്യങ്ങൾ ഖേദകരവും അംഗീകരിക്കാനാകാത്തതുമാണെന്നു വ്യക്തമാക്കി. പദ്ധതി പൂർണമായും ഉപേക്ഷിച്ചതായും അദ്ദേഹം അറിയിച്ചു.
ഫിഫ സാമ്പത്തികപ്രതിസന്ധിയും മുൻകാല കുടിശികകളും ഉന്നയിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുന്ന സമീപനമാണു സ്വീകരിക്കുന്നതെന്ന് ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് അലി ആരോപിച്ചു. മുന്പ് പിന്തുണച്ചിട്ടില്ലാത്ത തങ്ങൾ ഇനി ഒരിക്കലും ഇൻഫാന്റീനോയെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : FIFAPresidency Emergency ExecutiveMeeting Discuss Sports GianniInfantino Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash