പ്രതീകാത്മക ചിത്രം
ഹവാന: കടുത്ത ഇന്ധനക്ഷാമവും കാലപ്പഴക്കം ചെന്ന വിതരണശൃംഖലയും കാരണം ക്യൂബയിൽ വീണ്ടും വൻ വൈദ്യുത തടസം. വെള്ളിയാഴ്ച ഉച്ചയോടെ രാജ്യത്തെ പ്രധാന വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെത്തുടർന്ന് രാജ്യമൊട്ടാകെ ഇരുട്ടിലായതായി ഊർജമന്ത്രാലയം അറിയിച്ചു. ഈ വർഷം ക്യൂബയിൽ റിപ്പോർട്ട് ചെയ്യുന്ന ആറാമത്തെ വലിയ വൈദ്യുത തടസമാണിത്.
അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ ഉപരോധവും എണ്ണക്കപ്പലുകളുടെ വിലക്കുമാണ് രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇന്ധന ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന ക്യൂബയിൽ പെട്രോളിയം ലഭ്യത കുറഞ്ഞതോടെ ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം നേരിടുകയാണ്. പല ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റുകയും സ്കൂളുകളും സർക്കാർ ഓഫീസുകളും അടച്ചിടേണ്ട സാഹചര്യവുമുണ്ടായി.
ആഴ്ചകളായി തുടരുന്ന ഇത്തരം വൈദ്യുതി തടസങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനെതിരേ രാജ്യത്ത് വിവിധയിടങ്ങളിൽ അത്യപൂർവമായി പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
അതേസമയം, രാജ്യത്തെ ഊർജ പ്രതിസന്ധിക്കു കാരണം യുഎസ് ഭരണകൂടത്തിന്റെ ഉപരോധങ്ങളാണെന്ന് ക്യൂബൻ സർക്കാർ ആരോപിച്ചു. എന്നാൽ ക്യൂബൻ ഭരണകൂടത്തിന്റെ മോശം ഭരണനിർവഹണമാണ് തകർച്ചയ്ക്കു കാരണമെന്നാണ് അമേരിക്കയുടെ വാദം.
Tags : Massive power outage Cuba Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash