International
വാഷിംഗ്ടൺ: മൂന്ന് പതിറ്റാണ്ട് മുൻപ് രണ്ട് അമേരിക്കൻ സിവിൽ വിമാനങ്ങൾ വെടിവച്ചിട്ട കേസിൽ മുൻ ക്യൂബൻ ഭരണാധികാരി റൗൾ കാസ്ട്രോ (94) ഉൾപ്പെടെ ആറ് പേർക്കെതിരെ അമേരിക്ക കുറ്റപത്രം പുറപ്പെടുവിച്ചു. അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ക്യൂബൻ ഭരണകൂടത്തിലെ ഒരു ഉന്നത നേതൃത്വത്തിനെതിരെ യുഎസിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായാണ്.
1996 ഫെബ്രുവരി 24-നായിരുന്നു അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ വച്ച് നിരായുധരായ രണ്ട് വിമാനങ്ങൾക്ക് നേരെ ക്യൂബൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഫ്ലോറിഡ കടലിടുക്കിൽ ക്യൂബൻ അഭയാർഥികളെ കണ്ടെത്താൻ സഹായിച്ചിരുന്ന 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന ജീവകാരുണ്യ സംഘടനയുടെ വിമാനങ്ങളായിരുന്നു ഇവ. ആക്രമണത്തിൽ കാർലോസ് കോസ്റ്റ, അർമാണ്ടോ അലജാൻഡെ ജൂനിയർ, മാരിയോ ഡി ലാ പെന, പാബ്ലോ മൊറാലസ് എന്നീ നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടു.
അഭയാർത്ഥികളെ സഹായിക്കുന്ന സംഘടനയിൽ ക്യൂബൻ ചാരന്മാർ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്നത്തെ ക്യൂബൻ പ്രതിരോധ മന്ത്രിയായിരുന്ന റൗൾ കാസ്ട്രോയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യുദ്ധവിമാനങ്ങൾ യാതൊരു മുന്നറിയിപ്പുമില്ലാതെ മിസൈൽ തൊടുത്തുവിട്ടതെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ.
അമേരിക്കൻ പൗരന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തുക, വിമാനങ്ങൾ തകർക്കുക, കൊലപാതകം എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. പ്രതികളിൽ ഒരാളായ ലൂയിസ് റൗൾ ഗോൺസാലസ് (65) നിലവിൽ യുഎസ് കസ്റ്റഡിയിലാണ്. കേസിന്റെ അന്വേഷണം എഫ്ബിഐ മിയാമി ഫീൽഡ് ഓഫിസാണ് നിർവഹിക്കുന്നത്.
30 വർഷമായി നീതിക്കായി കാത്തിരിക്കുന്ന ഇരകളുടെ കുടുംബങ്ങൾക്ക് ഇതൊരു വലിയ ആശ്വാസമാണെന്നും, അമേരിക്കക്കാരെ ആക്രമിക്കുന്നവർ എത്ര ഉന്നത പദവിയിലായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും യു.എസ് ആക്റ്റിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും വ്യക്തമാക്കി.
International
കരിബിയൻ കടലിന്റെ നീലിമയിൽ പൊതിഞ്ഞ ഒരു ദ്വീപ്, അതാണ് ക്യൂബ. തുടിക്കുന്ന സംസ്കാരവും സമ്പന്നമായ ചരിത്രവും കരിബിയൻ ചൈതന്യവും ഒത്തുചേർന്ന ഒരു നാട്. ഹോസെ മാർത്തിയുടെ വിപ്ലവ കവിതകൾ വായിച്ച്, ചെ ഗുവേരയുടെ ആദർശങ്ങൾ ഏറ്റുപിടിച്ച്, ഫിദൽ കാസ്ട്രോയുടെ വാക്കുകളിൽ സ്വപ്നം കണ്ട ഒരു ജനത.
പക്ഷേ ആ ദ്വീപിന്റെ കഥ അതിന്റെ സൗന്ദര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല. തൊട്ടടുത്ത്, വെറും തൊണ്ണൂറ് മൈൽ അകലെയാണ് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമായ അമേരിക്ക സ്ഥിതിചെയ്യുന്നത്. ക്യൂബയുടെ ഏറ്റവും അടുത്ത അയൽക്കാരൻ പക്ഷേ ക്യൂബയുടെതന്നെ ഏറ്റവും വലിയ എതിരാളിയാണ്.
ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം വെറുമൊരു രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തർക്കം മാത്രമല്ല. അത് ശീതയുദ്ധത്തിന്റെ നിഴലിൽ രൂപപ്പെട്ട, ആണവയുദ്ധത്തിന്റെ വക്കിൽ വരെ എത്തിയ, തലമുറകളെ മുഴുവൻ ബാധിച്ച ഒരു ദീർഘ ചരിത്രത്തിന്റെ കഥ കൂടിയാണ്. അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും, ആദർശത്തിന്റെയും അതിജീവനത്തിന്റെയും കഥ.
ചരിത്ര പശ്ചാത്തലം
ക്യൂബയുടെ ചരിത്രം സ്വാതന്ത്ര്യത്തിനായുള്ള നിരന്തരമായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. നൂറ്റാണ്ടുകളോളം സ്പാനിഷ് കൊളോണിയൽ ഭരണത്തിൻ കീഴിൽ കഴിഞ്ഞ ആ ജനത 1898ൽ സ്വാതന്ത്ര്യത്തിന്റെ പടിവാതിൽക്കൽ വരെ എത്തി. സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിൽ സ്പെയിൻ പരാജയപ്പെട്ടതോടെ ക്യൂബ സ്വതന്ത്രമായി എന്നിരുന്നാലും ആ സ്വന്തന്ത്രം പൂർണതയിലേക്ക് എത്തിയിരുന്നില്ല.
പ്ലാറ്റ് അമൻഡ്മെന്റ് എന്ന കരാറിലൂടെ ക്യൂബയുടെ വിദേശനയത്തിലും ആഭ്യന്തര കാര്യങ്ങളിലും ഇടപെടാനുള്ള അവകാശം അമേരിക്ക സ്വയം ഏറ്റെടുത്തു. തുടർന്നുള്ള അഞ്ച് പതിറ്റാണ്ടുകളിൽ അമേരിക്കൻ കമ്പനികൾ ക്യൂബയുടെ പഞ്ചസാര വ്യവസായവും ഭൂമിയും കൈയടക്കി. ഹവാന അമേരിക്കൻ താൽപര്യങ്ങളുടെ കേന്ദ്രമായി മാറ്റി. ക്യൂബൻ ഭരണാധികാരികൾ വാഷിങ്ടണിന്റെ ഇഷ്ടത്തിനനുസരിച്ച് ഭരിച്ചു. ഇത് സാധാരണ ജന ജീവിതത്തെ ദാരിദ്രത്തിലേക്കു നയിച്ചു.
ഇതിനു തുടർച്ചയായി, 1959 ജനുവരിയിൽ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ അമേരിക്കൻ അനുകൂലിയായ ഫുൾഗൻസിയോ ബാറ്റിസ്റ്റയുടെ സർക്കാരിനെ അധികാരഭ്രഷ്ടരാക്കി. ക്യൂബ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി പുനർജനിച്ചു. അമേരിക്കയുമായുള്ള ബന്ധം അതിവേഗം തകരാനും ഇതു പ്രധാന കാരണമായി.
ശീതയുദ്ധ കാലഘട്ടം
കാസ്ട്രോ അധികാരത്തിൽ വന്നതോടെ ക്യൂബ സോവിയറ്റ് യൂണിയനുമായി കൂടുതൽ അടുക്കാൻ തുടങ്ങിയിരുന്നു. ക്യൂബയിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ കമ്പനികൾ സർക്കാർ ഏറ്റെടുത്തു. വാഷിങ്ടണിന് അത് അസഹനീയമായി മാറി. 1961ൽ അമേരിക്ക ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. തൊട്ടടുത്ത വർഷം സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തി.
ബന്ധം വഷളായതിന്റെ ആദ്യ പരിണതഫലം 1961 ഏപ്രിലിൽ ലോകം കണ്ടു. സിഐഎയുടെ പിന്തുണയോടെ പരിശീലനം നേടിയ ക്യൂബൻ പ്രവാസികൾ ബേ ഓഫ് പിഗ്സിൽ ആക്രമണം നടത്തി. കാസ്ട്രോ സർക്കാരിനെ തകർക്കുക എന്നതായിരുന്നു അവരുടെ ഏക ലക്ഷ്യം. എന്നാൽ, ആ ശ്രമം പരാജയപ്പെട്ടുകയാണ് ഉണ്ടായത്. അമേരിക്കയ്ക്ക് അതു വലിയ നയതന്ത്ര തിരിച്ചടിയായി മാറി.
ഏറ്റവും നിർണായകമായ നിമിഷം വന്നത് 1962 ഒക്ടോബറിലാണ്. ക്യൂബയിൽ സോവിയറ്റ് ആണവ മിസൈലുകൾ വിന്യസിക്കുന്നുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പ്രസിഡന്റ് കെന്നഡി ക്യൂബയ്ക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചു. തുടർന്നുള്ള പതിമൂന്ന് ദിവസം ലോകം ശ്വാസം അടക്കിപ്പിടിച്ചു. ഒടുവിൽ സോവിയറ്റ് യൂണിയൻ മിസൈലുകൾ പിൻവലിച്ച് ആണവ യുദ്ധം ഒഴിവാക്കി.
ആ പ്രതിസന്ധിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം കൂടുതൽ വർധിച്ചു.
ഉപരോധത്തിന്റെ ആഘാതം
അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം ക്യൂബയ്ക്കു വെറുമൊരു രാഷ്ട്രീയ സമ്മർദമായിരുന്നില്ല. അത് ഒരു ജനതയുടെ ദൈനംദിന ജീവിതത്തെ നേരിട്ടു ബാധിച്ച തീരുമാനമായിരുന്നു. ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന ഈ ഉപരോധം ലോക ചരിത്രത്തിലെ ഏറ്റവും ദീർഘകാലം നിലനിന്ന സാമ്പത്തിക ഉപരോധങ്ങളിൽ ഒന്നാണ്.
ആ ഉപരോധം ക്യൂബൻ സമ്പദ്വ്യവസ്ഥയെ അടിമുടി തകർത്തു. അമേരിക്കയുമായുള്ള വ്യാപാരം പൂർണമായും നിലക്കുവാനും മരുന്ന്, ഭക്ഷണം, ഇന്ധനം തുടങ്ങിയവയുടെ ക്ഷാമത്തിനും ഇതു കാരണമായി. സോവിയറ്റ് യൂണിയന്റെ പിന്തുണ ഉണ്ടായിരുന്ന കാലത്ത് ക്യൂബ ഒരു വിധം ഇതിനെതിരെ പിടിച്ചുനിന്നു. എന്നാൽ, 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണു. ആ കാലഘട്ടത്തെ ക്യൂബക്കാർ വിളിച്ചത് “സ്പെഷൽ പീരിയഡ്” എന്നാണ് - പട്ടിണിയുടെയും ഇരുട്ടിന്റെയും കാലംമായി അവർ അതിനെ അടയാളപ്പെടുത്തുന്നു.
സാധാരണ ജനത്തിന്റെ ജീവിതം കഠിനമായിരുന്നു. വൈദ്യുതി മണിക്കൂറുകളോളം നിലച്ചു. ആശുപത്രികളിൽ മരുന്നു തികയാതെ വന്നു. ഭക്ഷണ റേഷനിംഗ് സാധാരണമായി. ജോലിയും വരുമാനവും നഷ്ടപ്പെട്ടവർ രാജ്യം വിടാൻ നിർബന്ധിതരായി. ആയിരക്കണക്കിനു ക്യൂബക്കാർ ചങ്ങാടങ്ങളിലും ചെറു ബോട്ടുകളിലും കയറി ഫ്ലോറിഡ കടലിടുക്ക് താണ്ടി അമേരിക്കയിലേക്ക് പലായനം ചെയ്തു.
എന്നാൽ, ക്യൂബ തളർന്നില്ല. പരിമിതമായ വിഭവങ്ങൾകൊണ്ട് ആരോഗ്യ സംരക്ഷണ സംവിധാനവും വിദ്യാഭ്യാസ മേഖലയും നിലനിർത്തി. ജൈവകൃഷി വ്യാപകമായി. ടൂറിസം പ്രധാന വരുമാന മാർഗമായി. ഉപരോധത്തെ അതിജീവിക്കാൻ ക്യൂബ സ്വന്തം വഴികൾ കണ്ടെത്തി.
ശത്രുത അലിഞ്ഞെങ്കിലും
പതിറ്റാണ്ടുകളുടെ ശത്രുതയ്ക്കു ശേഷം, 2014 ഡിസംബറിൽ ലോകം ഒരു അപ്രതീക്ഷിത നിമിഷത്തിന് സാക്ഷ്യം വഹിച്ചു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയും ഒരേസമയം ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. അർധ നൂറ്റാണ്ടിലേറെ നീണ്ട ഒറ്റപ്പെടലിന് അവസാനമിടാൻ ഇരു രാജ്യങ്ങളും തയാറാണെന്ന് അവർ പ്രഖ്യാപിച്ചു. 2015ൽ ഹവാനയിൽ അമേരിക്കൻ എംബസി വീണ്ടും തുറന്നു. 1961ൽ അടച്ചുപൂട്ടിയ ശേഷം ആദ്യമായി അമേരിക്കൻ പതാക ക്യൂബൻ മണ്ണിൽ ഉയർന്നു. ഒബാമ നേരിട്ട് ഹവാന സന്ദർശിച്ചു. 88 വർഷത്തിനിടെ ക്യൂബ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി ഒബാമ മാറി.
വീണ്ടും നയം മാറ്റം
എന്നാൽ, ആ അനുരഞ്ജനം അധികകാലം നീണ്ടില്ല. 2017ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ നയം മാറി. ക്യൂബയ്ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി. ഉപരോധം വീണ്ടും ശക്തിപ്പെടുത്തി. ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയിൽ തിരികെ ഉൾപ്പെടുത്തി.
ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നപ്പോൾ മാറ്റത്തിന്റെ സൂചനകൾ ഉണ്ടായി. ചില നിയന്ത്രണങ്ങൾ ഇളവ് ചെയ്തു. എന്നാൽ, ഉപരോധം പൂർണമായി നീക്കിയില്ല. ക്യൂബൻ ജനതയുടെ ജീവിതം അപ്പോഴും ദുഷ്കരമായി തുടർന്നു.
ഇന്നത്തെ അവസ്ഥ
2026-ൽ ക്യൂബ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിൽ ഒന്നാണ്. Economist Intelligence Unit (EIU) ന്റെ കണക്കുകൾ പ്രകാരം 2026-ൽ ക്യൂബയുടെ ജിഡിപി 7.2 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഇതുവരെ ആകെ 23 ശതമാനത്തോളം സമ്പദ്വ്യവസ്ഥ ചുരുങ്ങിയിരിക്കുന്നു. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യങ്ങളിൽ ഒന്നായിരുന്ന ക്യൂബ, ഇന്ന് ആഭ്യന്തര ആവശ്യം പോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണ്.
ഈ സാമ്പത്തിക തകർച്ചയുടെ ഏറ്റവും നേരിട്ടുള്ള ആഘാതം അനുഭവിക്കുന്നത് സാധാരണ ക്യൂബക്കാരനാണ്. ദിവസത്തിൽ 20 മണിക്കൂർ വരെ വൈദ്യുതി നിലയ്ക്കുന്നു. ഭക്ഷണവും മരുന്നും കടുത്ത ക്ഷാമത്തിലാണ്. ഒരു സർവേ പ്രകാരം പത്തിൽ ഏഴ് ക്യൂബക്കാരും ദിവസവും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ട അവസ്ഥയിലാണ്. ഒരു മാസത്തെ ശരാശരി ശമ്പളം 13 ഡോളറിൽ താഴെ മാത്രം. ആശുപത്രികളിൽ മരുന്നു തികയുന്നില്ല. വഴിയോരങ്ങളിൽ മാലിന്യം കുന്നുകൂടുന്നു. ജെറ്റ് ഇന്ധനം തീർന്നതോടെ വിദേശ വിമാന സർവീസുകൾ നിലച്ചു. ടൂറിസം, ഒരുകാലത്ത് ക്യൂബയുടെ പ്രധാന വരുമാന സ്രോതസുകൾ ആയിരുന്നവ ഇന്ന് ഏതാണ്ട് തകർന്ന അവസ്ഥയിലാണ്.
കുഴഞ്ഞുമറിഞ്ഞ്
രാഷ്ട്രീയ ചിത്രം അതിലും സങ്കീർണമാണ്. ട്രംപ് ഭരണകൂടം ക്യൂബയെ അസാധാരണമായ ഭീഷണി എന്ന് വിശേഷിപ്പിച്ച് ദ്വീപിനുമേൽ ഊർജ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു. 2026 മാർച്ചിൽ ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ്-കനൽ അമേരിക്കയുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ചു. ഊർജ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, ഈ ചർച്ചകൾ എവിടെ എത്തുമെന്ന് ഇനിയും വ്യക്തമല്ല. മനുഷ്യാവകാശ രംഗത്തും അവസ്ഥ ഗുരുതരമാണ്. സ്വതന്ത്ര മാധ്യമങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നു. രാഷ്ട്രീയ തടവുകാർ ജയിലിൽ കഴിയുന്നു. ഈ ഉപരോധം ക്യൂബൻ ജനതയുടെ മൗലിക അവകാശങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഉപരോധം ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യം വിടുന്നവർ
ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ പ്രത്യാഘാതം കുടിയേറ്റമാണ്. ഭക്ഷണവും വൈദ്യുതിയും ഭാവിയും ഇല്ലാതെ ആയിരക്കണക്കിന് ക്യൂബക്കാർ രാജ്യം വിടുകയാണ്. ജീവിതം അസഹ്യമാംവിധം സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ് എന്ന് ദ്വീപിൽ തങ്ങുന്നവർ പോലും സമ്മതിക്കുന്നു.
ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇന്നും ഒരു വഴിത്തിരിവിലാണ്. അമേരിക്ക ഒരു വശത്ത് പരിമിതമായ നയതന്ത്ര സമ്പർക്കം തുടരുന്നു. ക്യൂബൻ സൈന്യത്തിനും സർക്കാർ സ്ഥാപനങ്ങൾക്കും നേരിട്ട് ഗുണം ലഭിക്കുന്ന സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുക എന്നതാണ് വാഷിങ്ടണിന്റെ ഔദ്യോഗിക നിലപാട്. എന്നാൽ, ആ നയം ക്യൂബൻ ജനതയെ സഹായിക്കുന്നുണ്ടോ അതോ കൂടുതൽ ദുരിതത്തിലേക്ക് തള്ളുന്നുണ്ടോ എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു.
വെനിസ്വേലയിലെ രാഷ്ട്രീയ സംഭവവികാസങ്ങളും ക്യൂബയിലെ പ്രതിഷേധ നിയന്ത്രണങ്ങളും ഇരു രാഷ്ട്രീങ്ങളും തമ്മിലുള്ള പിരിമുറുക്കം ഇനിയും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഭാവിയിൽ ഈ ബന്ധം എങ്ങോട്ട് പോകും എന്നത് ഇന്നും അനിശ്ചിതമാണ്. ഭാവിയിൽ വെനസ്വേലയിൽ അമേരിക്ക ചെയ്തതുപോലെ ക്യൂബയിലേക്കും ഒരു കടന്നുകയറ്റം ഉണ്ടാകുമോയെന്ന ആകാംക്ഷയും പലർക്കുമുണ്ട്. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അങ്ങനെയൊരു മോഹം ഇല്ലാതില്ല.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയ്യും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും ഇറാനിലെ ഉന്നത നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കിയെന്നും മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പ്രിയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവേ ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും വ്യക്തമാക്കിയ ട്രംപ്, പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയ്യും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും നൽകി.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടുവെന്നും സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. അടുത്തത് ക്യൂബയാണെന്നും ട്രംപ് പരോക്ഷ സൂചന നൽകി.
ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈനികനീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേന പൂർണമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മിസൈൽ ശേഖരങ്ങളും ഡ്രോൺ ഉത്പാദനകേന്ദ്രങ്ങളും തകർക്കപ്പെട്ടതോടെ ഇറാന്റെ പ്രതിരോധ മേഖല നിശ്ചലമായിരിക്കുകയാണ്.
ഇറാന്റെ റവലൂഷണറി ഗാർഡും മറ്റ് സൈനിക വിഭാഗങ്ങളും വ്യക്തമായ കേന്ദ്രനേതൃത്വമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇറാൻ ചർച്ചകൾക്കായി യാചിക്കുകയാണെന്നും ഒരു കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ: ക്യൂബ അതിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഉടൻ തകരുമെന്നും, വലിയ രാഷ്ട്രീയ മാറ്റങ്ങൾ അവിടെ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
ഫ്ളോറിഡയിൽ നടന്ന ലാറ്റിൻ അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന. ശനിയാഴ്ച നടന്ന ഉച്ചകോടിയിൽ ക്യൂബ ഒഴികെയുള്ള അമേരിക്കൻ സഖ്യകക്ഷികൾ പങ്കെടുത്തിരുന്നു.
ക്യൂബയുടെ കാര്യം താൻ നോക്കിക്കൊള്ളാം. അവരുടെ കൈയിൽ പണമില്ല, ഇന്ധനമില്ല. മോശം തത്വശാസ്ത്രമാണ് ക്യൂബയുടേത്. വളരെക്കാലമായി മോശമായി തുടരുന്ന ഒരു മോശം ഭരണകൂടമാണ് അവരുടേത്. ക്യൂബ അതിന്റെ അവസാന നിമിഷങ്ങളിലാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അമേരിക്കൻ വംശജരായ ക്യൂബക്കാർക്ക് വൈകാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെയും അമേരിക്കൻ പ്രസിഡന്റ് സമാന പ്രസ്താവനകൾ നടത്തിയിരുന്നു. ഇറാനുമായുള്ള സംഘർഷം അവസാനിച്ചാൽ തന്റെ ശ്രദ്ധ ക്യൂബയിലായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
International
ഹവാന: അമേരിക്കൻ ഉപരോധം മൂലം ഇന്ധനപ്രതിസന്ധി രൂക്ഷമായ ക്യൂബയ്ക്കു സഹായവുമായി മെക്സിക്കൻ കപ്പലുകളെത്തി. മെക്സിക്കൻ നാവികസേനയുടെ രണ്ടു കപ്പലുകളാണു ക്യൂബയിലെത്തിയത്.
പാൽ, അരി, ബീൻസ്, മീൻ, മാംസ ഉത്പന്നങ്ങൾ, ടിന്നിലടച്ച ട്യൂണ, സസ്യ എണ്ണ എന്നിവയുൾപ്പെടെ ഏകദേശം 536 ടൺ ഭക്ഷ്യസാധനങ്ങളാണ് ഒരു കപ്പലിലുള്ളത്.
രണ്ടാമത്തെ കപ്പലിൽ 277 ടണ്ണിലധികം പാൽപ്പൊടിയാണുള്ളത്. കപ്പലുകൾ തിരിച്ചെത്തിയാലുടൻ “വിവിധ തരത്തിലുള്ള കൂടുതൽ സഹായം അയയ്ക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1,500 ടൺ പയറും പാൽപ്പൊടിയും അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നു മെക്സിക്കോ പറയുന്നു.
വെനസ്വേലയായിരുന്നു ക്യൂബയിലേക്ക് എണ്ണ വിതരണം ചെയ്തിരുന്ന പ്രധാന രാജ്യം. അടുത്തിടെ വെനസ്വേലൻ പ്രസിഡന്റിനെ അമേരിക്ക തട്ടിക്കൊണ്ടുപോയതിനു പിന്നാലെയാണു പ്രതിസന്ധി രൂക്ഷമായത്.
സുഹൃദ്രാജ്യമായ റഷ്യയും അമേരിക്കൻ നടപടിയിൽ ഇടപെടാതെ മാറിനിൽക്കുന്നതും ക്യൂബയെ പ്രതിസന്ധിയിലേക്കു തള്ളിവിട്ടു. നേരത്തേ രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ധനം നൽകാൻ കഴിയില്ലെന്ന് ക്യൂബൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചിരുന്നു. ബാങ്ക് സമയം കുറയ്ക്കുകയും സാംസ്കാരിക പരിപാടികൾ താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
International
മെക്സിക്കോ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി വകയ്ക്കാതെ ക്യൂബയ്ക്ക് സഹായമെത്തിക്കാൻ മെക്സിക്കോ.
ക്യൂബയ്ക്ക് ഭക്ഷണമുൾപ്പെടെ മാനുഷിക സഹായങ്ങൾ എത്തിക്കുമെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം അറിയിച്ചു. ഈ ആഴ്ചയിൽ ക്യൂബയിലേക്ക് സഹായമെത്തിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.
കരീബിയൻ ദ്വീപിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിവയ്ക്കാൻ മെക്സിക്കൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഷെയ്ൻബോമിന്റെ പ്രസ്താവന. എന്നാൽ, ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ക്യൂബൻ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്ന് ഷെയ്ൻബോം പറഞ്ഞു.
ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും നയതന്ത്രപരമായി പരിഹരിക്കാൻ തന്റെ സർക്കാർ ശ്രമിക്കുമെന്നും അവർ അറിയിച്ചു. അമേരിക്ക വെനസ്വേലയിൽ അധിനിവേശം നടത്തിയതിനു പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യം ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിയിരുന്നു.
ഇതോടെ ക്യൂബയിലേക്ക് എണ്ണ കയറ്റുമതി നടത്തുന്ന പ്രധാന രാജ്യമായി മെക്സിക്കോ. 2025 ജനുവരി മുതൽ സെപ്റ്റംബർ 30വരെ പ്രതിദിനം 20,000 ബാരൽ എണ്ണ ക്യൂബയിലേക്കു മെക്സിക്കോ കയറ്റി യയച്ചതായി പെമെക്സ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മെക്സിക്കോ സന്ദർശനത്തിനു ശേഷം ഇത് ഏകദേശം 7,000 ബാരലായി കുറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: മാനുഷികദുരന്തം ഒഴിവാക്കാൻ ക്യൂബ അമേരിക്കയുമായി ധാരണയുണ്ടാക്കണമെന്ന് പ്രസിഡന്റ് ട്രംപ്. വെനസ്വേലൻ എണ്ണവരവ് നിലച്ചതോടെ ക്യൂബ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കുമേൽ അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു.
നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന റാഞ്ചുന്നതുവരെ വെനസ്വേലയിൽനിന്നാണ് ക്യൂബയ്ക്ക് എണ്ണ ലഭിച്ചിരുന്നത്. ഇതിനുശേഷം മെക്സിക്കോയാണ് എണ്ണ നല്കുന്നത്. ട്രംപിന്റെ ഉത്തരവ് ക്യൂബയിൽ മാനുഷിക ദുരന്തമുണ്ടാക്കുമെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം മുന്നറിയിപ്പു നല്കി.
എന്നാൽ, ക്യൂബ അമേരിക്കയുമായി ധാരണയുണ്ടാക്കിയാൽ പ്രശ്നം തീരുമെന്നു ട്രംപ് പറഞ്ഞു. ക്യൂബയുടെ പക്കൽ പണവുമില്ല, എണ്ണയുമില്ല. വെനസ്വേലൻ എണ്ണയും പണവും കൊണ്ടാണ് അവർ ജീവിച്ചിരുന്നത്. ഇപ്പോൾ അതും ഇല്ലാതായി. അതേസമയം, ക്യൂബ എന്തു വിട്ടുവീഴ്ചയാണു ചെയ്യേണ്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
International
ഹവാന: ട്രംപിന് ശക്തമായ മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ. ക്യൂബയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഭീഷണിക്കാണ് ക്യൂബൻ പ്രസിഡന്റ് തിരിച്ചടിച്ചത്. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും എന്ത് ചെയ്യണമെന്ന് മറ്റൊരു രാജ്യവും തങ്ങളോട് ആജ്ഞാപിക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.
മാതൃരാജ്യത്തെ സംരക്ഷിക്കാൻ അവസാന തുള്ളി രക്തം വരെ ഒഴുക്കാൻ ക്യൂബൻ ജനത തയാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹവാന
വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നുമാണ് ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പ് നൽകിയത്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി. വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് തന്റെ പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ ക്യൂബയുമായി ബന്ധപ്പെട്ട് പദ്ധതി എന്താണെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
International
വാഷിംഗ്ടൺ: ക്യൂബയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്ന് പറഞ്ഞ ട്രംപ് അധികം വൈകാതെ വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും അറിയിച്ചു.
വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ഡോണൾഡ് ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ക്യൂബയുമായി ബന്ധപ്പെട്ട തന്റെ പദ്ധതി എന്താണെന്ന് വ്യക്തമാക്കാൻ ട്രംപ് തയാറായിട്ടില്ല. ക്യൂബയെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന തന്ത്രമാണ് ട്രംപ് ആസൂത്രണം ചെയ്യുന്നതെന്നാണ് വിലയിരുത്തലുകൾ.
എന്നാൽ ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ രംഗത്തെത്തിയിട്ടുണ്ട്. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും, തങ്ങൾ എന്ത് ചെയ്യണമെന്ന് മറ്റാരും ആജ്ഞാപിക്കേണ്ടതില്ലെന്നും ഡയസ് കാനൽ പറഞ്ഞു.
International
ഹവാന: ജമൈക്കയിൽ കനത്ത നാശംവിതച്ച മെലീസ ചുഴലിക്കൊടുങ്കാറ്റ് ക്യൂബയിലെത്തി. മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റ് ക്യൂബയുടെ തെക്കൻ തീരത്തു തൊട്ടതെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു.
കൊടുങ്കാറ്റിനോടനുബന്ധിച്ച് പേമാരി, മിന്നൽപ്രളയം, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാമെന്നാണു മുന്നറിയിപ്പ്. കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏഴു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചുമാറ്റിയതായി ക്യൂബൻ സർക്കാർ അറിയിച്ചു.
ഇതിനിടെ, കൊടുങ്കാറ്റിന്റെ വേഗം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ജമൈക്കയുടെ പല ഭാഗങ്ങളിലും മിന്നൽപ്രളയമുണ്ടായിരുന്നു. അഞ്ചു ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി.