ഹവാന: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നേരിടുന്ന ക്യൂബയ്ക്ക് ആശ്വാസവുമായി ചൈനയുടെ സഹായം. ചൈന സൗജന്യമായി നൽകിയ 15,000 ടൺ അരി അടങ്ങുന്ന ആദ്യ കപ്പൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ തുറമുഖത്ത് എത്തിച്ചേർന്നു. ക്യൂബയ്ക്കായി ചൈന വാഗ്ദാനം ചെയ്ത ആകെ 60,000 ടൺ അരിയുടെ ആദ്യ ഗഡുവാണിത്.
അടുത്ത കാലത്തായി ചൈന ക്യൂബയ്ക്ക് നൽകുന്ന ഏറ്റവും വലിയ ഭക്ഷ്യസഹായമാണിതെന്ന് ക്യൂബയിലെ ചൈനീസ് അംബാസഡർ ഹുവ സിൻ വ്യക്തമാക്കി. ഈ കാരുണ്യപ്രവർത്തി രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്കും ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുമെന്നും നിർണായക നിമിഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാകുകയാണെന്നും ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ് കാനൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജനുവരിയിൽ യുഎസ് പുറത്താക്കിയതിനെത്തുടർന്ന് വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതും യുഎസ് ഉപരോധങ്ങളും കാരണം ക്യൂബൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത വൈദ്യുതി മുടക്കവും എണ്ണക്കമ്മിയും നേരിടുന്ന ദ്വീപ് രാഷ്ട്രത്തിന് ചൈനയുടെ ഈ സഹായം താത്കാലിക ആശ്വാസം നൽകുമെന്നാണ് കരുതുന്നത്.
Tags : Cuba China shipment Latest News