x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് സഖ്യരാജ്യങ്ങൾക്ക് മുന്നറിയിപ്പ്; കനത്ത പ്രത്യാക്രമണം തുടർന്ന് ഇറാൻ

വേൾഡ് ഡെസ്ക്
Published: July 18, 2026 10:54 AM IST | Updated: July 18, 2026 10:54 AM IST

ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ തകർന്ന പാലം.

ഇന്നു രാവിലെ ഇറാൻ തൊടുത്തുവിട്ട പത്തിലേറെ മിസൈലുകൾ തകർത്തതായി ജോർദാൻ. ഇറാന്‍റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും ആക്രമണം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ്. അമേരിക്ക തങ്ങളുടെ ജനവാസമേഖലകളെ ലക്ഷ്യമിടുകയാണെന്ന് ഇറാൻ.

 

ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നു. യുഎസ് സെൻട്രൽ കമാൻഡ് ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും കനത്ത വ്യോമാക്രമണമാണു നടത്തിയത്. അമേരിക്കൻ ആക്രമണത്തിനുപിന്നാലെ, ശക്തമായ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തി. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും സഖ്യരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടതോടെ സ്ഥിതിഗതികൾ യുദ്ധസമാനമായി.

കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരേയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വൻതോതിൽ പ്രത്യാക്രമണം നടത്തിയത്. കുവൈറ്റിലെ അൽ-ഉദൈരി കാമ്പിലെ യുഎസ് ആയുധസംഭരണശാല, അലി അൽ-സലേം എയർ ബേസ് തുടങ്ങിയവയ്ക്കുനേരേ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെ തുടർന്നു രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും നേരിടുകയാണെന്ന് കുവൈറ്റ് സൈന്യം വ്യക്തമാക്കി.

ബഹ്‌റൈനിലെ ഷെയ്ഖ് ഈസ എയർ ബേസിനെ ലക്ഷ്യമിട്ടായിരുന്നു ഇറാന്‍റെ ആക്രമണം. അവിടെയുള്ള യുഎസ് യുദ്ധവിമാന താവളങ്ങൾ, ഇന്ധന സംഭരണ ടാങ്കുകൾ, യുഎസ് ഡ്രോൺ ഡിപ്പോ എന്നിവ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ബഹ്‌റൈനിലെ പ്രധാന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെന്‍റർ തകർത്തതായും റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്നു ജനങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശം പുറപ്പെടുവിച്ചു.

ഇന്നു രാവിലെ ഇറാൻ തൊടുത്തുവിട്ട പത്തിലേറെ മിസൈലുകൾ തകർത്തതായി ജോർദാൻ സൈന്യം വ്യക്തമാക്കി. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മിസൈലുകളാണ് തകർത്തതെന്നും രാജ്യത്ത് ആളപായമോ നാശമോ സംഭവിച്ചിട്ടില്ലെന്നും ജോർദാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർദാനിലെ അൽ-അസ്റഖ് എയർ ബേസിലെ യുഎസ് ഇന്ധന സംഭരണശാലകളും ഇറാൻ ലക്ഷ്യമിട്ടതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോകത്തെ പ്രധാനപ്പെട്ട കപ്പാൽപ്പാതയായ ഹോർമുസ് കടലിടുക്കിലും ഭീതി പടരുകയാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം നീങ്ങിയ രണ്ട് എണ്ണടാങ്കറുകൾ ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ തട്ടി പൊട്ടിത്തെറിച്ചതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ യുഎസ് സൈന്യം ഈ അവകാശവാദം പൂർണമായും നിഷേധിച്ചു. ഇതോടൊപ്പം, സുപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച നാല് കപ്പലുകൾ തടഞ്ഞതായും ഇറാൻ‌ അവകാശപ്പെട്ടു.

ഇറാന്‍റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും ആക്രമണം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്‍റെ നിരീക്ഷണകേന്ദ്രങ്ങൾ, ഭൂഗർഭ ആയുധ സംഭരണശാലകൾ എന്നിവയാണു തങ്ങൾ തകർത്തതെന്ന് യുഎസ് വ്യക്തമാക്കി.

അതേസമയം, അമേരിക്ക തങ്ങളുടെ ജനവാസമേഖലകളെ ലക്ഷ്യമിടുകയാണെന്ന് ഇറാൻ ആരോപിച്ചു. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, രണ്ടു പ്രധാന പാലങ്ങൾ എന്നിവ യുഎസ് തകർത്തതായും പുതിയ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടതായും ഇറാൻ ഔദ്യോഗികമായി അറിയിച്ചു.

Tags : US-IranWar GulfWar US Iran Israel Kuwait Bahrain Jordan Hormuz CENTCOM

Recent News

Corehub Up