പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ പ്രസവത്തിന് പിന്നാലെ യുവതിക്ക് രക്തം മാറി നൽകി. ജോധ്പൂർ ദാവ്ര ബാവോറി സ്വദേശിനി ധാപ്പു ഭീൽ (24)നെയാണ് ഗുരുതരാവസ്ഥയിൽ മഹാത്മാഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ജൂലൈ 11-നാണ് ധാപ്പു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവാനന്തരമുണ്ടായ കടുത്ത വിളർച്ചയെയും മറ്റ് ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് അന്നുതന്നെ യുവതിയെ ഉമ്മേദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ധാപ്പുവിന്റെ യഥാർഥ രക്തഗ്രൂപ്പായ ഒ-പോസിറ്റീവ് രക്തമാണ് ആദ്യം നൽകിയത്. എന്നാൽ, ജൂലൈ 12-ന് രാത്രി നടന്ന രണ്ടാമത്തെ രക്തവിനിമയത്തിനിടെ യുവതിക്ക് ബി-പോസിറ്റീവ് രക്തം മാറി നൽകിയതായാണ് ആരോപണം.
മാറി രക്തം നൽകിയ ഉടൻ തന്നെ ധാപ്പുവിന് ശക്തമായ വിറയൽ അനുഭവപ്പെടുകയും മൂത്രസഞ്ചയിൽ രക്തം കാണുകയും ചെയ്തു. തുടർന്ന് ആരോഗ്യനില വഷളാവുകയും വൃക്കകൾ തകരാറിലാവുകയും ചെയ്തു. മൂത്രതടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് യുവതിയെ എം.ജി ആശുപത്രിയിലേക്ക് മാറ്റിയത്.
മാറി നൽകിയ രക്തം യുവതിയുടെ വൃക്കകളെ സാരമായി ബാധിച്ചുവെന്നും നിലവിൽ ഡയാലിസിസ് തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും നിരീക്ഷണം തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അതേസമയം, രക്തം മാറിയതിനാലാണ് ധാപ്പുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതെന്ന വിവരം അധികൃതർ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ഭർത്താവ് കിഷൻറാം ആരോപിച്ചു. ആദ്യത്തെ രക്തവിനിമയം ശരിയായ രീതിയിലാണ് നടന്നത്. എന്നാൽ രണ്ടാമത്തേതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മേദ് ആശുപത്രിയിൽ ഒരേ പേരുള്ള രണ്ട് ഗർഭിണികൾ ഉണ്ടായിരുന്നതും ഇവരുടെ ഭർത്താക്കന്മാരുടെ പേരുകൾ ഒന്നായതുമാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇതിൽ രണ്ടാമത്തെ സ്ത്രീയുടെ രക്തഗ്രൂപ്പ് ബി-പോസിറ്റീവ് ആയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.എൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ബി.എസ് ജോധ അറിയിച്ചു.