Kerala
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർഡിഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു.
തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്ന് ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.
വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടിയതോടെ അയോഗ്യത തടയാൻ ശ്രീനാദേവി കുഞ്ഞമ്മ നീക്കം തുടങ്ങി. കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് നീക്കം. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കൽ ആണിതെന്നും
ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു.
കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്.
കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു.
Kerala
കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ ബിജെപി അനധികൃത ശ്രമമെന്ന് പരാതി. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയ വോട്ടർമാരുമായി എ.കെ.എം. അഷ്റഫ് എംഎൽഎ അദാലത്തിനെത്തി.
ഇന്ത്യൻ പൗരനല്ലെന്ന കാരണം പറഞ്ഞാണ് കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ (55) വോട്ട് തള്ളാൻ അപേക്ഷ നൽകിയത്. കയ്യാർ ചെറോളിയിലെ നബീസ (75), പട്ളയിലെ മൊഹ്സീന സുനൈഫ, കൊളത്തോടിയിലെ അസ്മ, കെ.കെ. നഗറിലെ സഫിയ, സുബൈദ, ചെറോളിയിലെ കദീജത്ത് കുബ്ര എന്നിവരുടെ വോട്ടുകളാണ് സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് തള്ളാൻ അപേക്ഷ നൽകിയത്.
മണ്ഡലത്തിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ആളുടെ പേരാണ് ഇന്ത്യൻ പൗരനല്ലെന്ന കാരണം ഉന്നയിച്ച് ഫോം ഏഴിൽ പരാതി നൽകി നീക്കം ചെയ്യാൻ ശ്രമം നടക്കുന്നത്.
ഇതേ ബൂത്തിലെ വോട്ടറായ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ് ഇവരുടെ വോട്ട് തള്ളാൻ അപേക്ഷ നൽകിയതെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ പറഞ്ഞു.
Leader Page
കാമറയ്ക്കു മുന്നിൽ മദ്യക്കുപ്പി ഒന്ന് തെളിയുകയും അതിലെ പേര് വായിക്കാൻ കഴിയും വിധം വ്യക്തമാവുകയും ചെയ്താൽ, അബ്കാരി നിയമപ്രകാരം അതൊരു പരസ്യമായി കണക്കാക്കപ്പെടും; അത് ഗുരുതരമായ ഒരു കുറ്റകൃത്യമാണ്. എന്നാൽ, പുതിയ മദ്യത്തിന് പേര് നിർദേശിക്കാൻ ജനങ്ങളെ ക്ഷണിക്കുന്നത് ഭരണപരമായ നടപടിയും.
ഒരേ വസ്തു, ഒരേ നിയമം, പക്ഷേ രണ്ടു നീതി. ഒരു കൈകൊണ്ട് ശിക്ഷാ നടപടികൾ സ്വീകരിക്കുകയും മറുകൈകൊണ്ട് വിപണന തന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന വിചിത്രമായ രക്ഷാകർതൃത്വമാണ് കേരളത്തിലെ മദ്യനയത്തിൽ സർക്കാർ സ്വീകരിക്കുന്നത്. നിയമം പൗരനും ഭരണകൂടത്തിനും രണ്ട് രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
കേരള അബ്കാരി നിയമത്തിലെ 55(എച്ച്) വകുപ്പ് പ്രകാരം മദ്യത്തിന്റെ പരസ്യം നൽകുന്നതോ മദ്യപാനത്തെ ഏതെങ്കിലും രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതോ കുറ്റകരമാണ്. ‘നിയമവിരുദ്ധമായ പരസ്യം’ എന്ന ഗണത്തിൽ പെടുന്ന കുറ്റകൃത്യങ്ങൾക്ക് ആറു മാസം വരെ തടവോ 25,000 രൂപ വരെ പിഴയോ ആണ് ശിക്ഷ. ഇൻസ്റ്റാഗ്രാം റീലുകളിലോ വീഡിയോകളിലോ മദ്യക്കുപ്പിയുടെ ലേബൽ കാണിക്കുകയോ മദ്യം ഗ്ലാസിലേക്ക് ഒഴിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്താൽ അത് മദ്യപാനത്തിനുള്ള പ്രേരണയായി എക്സൈസ് വകുപ്പ് കണക്കാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്തിടെ വ്ലോഗർമാർക്കും വിദ്യാർഥികൾക്കുമെതിരേ കേസുകൾ രജിസ്റ്റർ ചെയ്തത്. അതുകൊണ്ടാണ് ബെവ്കോയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നത്.
മലബാറിലെ കശുവണ്ടിയിൽനിന്നും മറ്റും ഉത്പാദിപ്പിക്കുന്ന പുതിയ മദ്യത്തിന് അനുയോജ്യമായ പേര് നിർദേശിക്കാൻ ബെവ്കോ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി പ്രചാരം നൽകുകയും മികച്ച പേര് നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി ഇതൊരു മത്സരമാണെന്ന് പറയാമെങ്കിലും, ഫലത്തിൽ ഇതൊരു പരസ്യപ്രചാരണം തന്നെയാണ്. ഒരു ഉത്പന്നത്തിന് പേരിടുക എന്നത് അതിന്റെ ബ്രാൻഡിംഗിന്റെ ആദ്യപടിയാണ്. ജനങ്ങളെക്കൊണ്ട് പേര് നിർദേശിപ്പിക്കുക വഴി പുതിയൊരു മദ്യം വിപണിയിൽ വരുന്നുണ്ടെന്ന വിവരം ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ സർക്കാരിനു കഴിയുന്നു.
നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ വ്ലോഗർ ചെയ്യുന്നതും സർക്കാർ ചെയ്യുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല. വ്ലോഗർ റീലിൽ മദ്യക്കുപ്പി കാണിക്കുമ്പോൾ അത് കാണുന്നവരിൽ മദ്യപിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നു എന്നതായിരുന്നു എക്സൈസിന്റെ വാദം. അങ്ങനെയെങ്കിൽ, പുതിയ മദ്യത്തിന് ആകർഷകമായ പേര് നിർദേശിക്കാൻ ആവശ്യപ്പെടുന്നതും അതിനെക്കുറിച്ച് വാർത്തകൾ വരുന്നതും ജനങ്ങളിൽ, പ്രത്യേകിച്ച് യുവാക്കളിൽ, ആ ഉത്പന്നം പരീക്ഷിക്കാനുള്ള കൗതുകം ഉണർത്തില്ലേ? പൗരൻ ചെയ്യുമ്പോൾ അത് മദ്യപിക്കാനുള്ള പ്രേരണയാവുകയും സർക്കാർ ചെയ്യുമ്പോൾ അത് ജനകീയ പങ്കാളിത്തമാകുകയും ചെയ്യുന്ന യുക്തിരാഹിത്യമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മദ്യവിൽപന സുഗമമായി നടക്കേണ്ടത് സർക്കാരിന്റെ ആവശ്യമാണ്. എന്നാൽ അതേസമയം മദ്യപാനം സാമൂഹിക വിപത്താണെന്ന ബോധവത്കരണവും മറുവശത്ത് സർക്കാർതന്നെ നടത്തേണ്ടിവരുന്നു. ഈ രണ്ട് ഉത്തരവാദിത്വങ്ങളും തമ്മിലുള്ള സംഘർഷമാണ് ഇത്തരം വൈരുദ്ധ്യങ്ങളിൽ പ്രതിഫലിക്കുന്നത്.
മദ്യം വിൽക്കുന്നത് നിയമവിധേയമാവുകയും എന്നാൽ അത് ഉപയോഗിക്കുന്നത് കാണിക്കുന്നത് കുറ്റകൃത്യമാവുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥ. ഒരേസമയം കച്ചവടക്കാരന്റെ ലാഭക്കണ്ണും സദാചാര പോലീസിന്റെ വടിയും കൈയിലേന്തുന്ന ഈ ‘ഇരട്ടവേഷം’ ജനാധിപത്യത്തിന് ഭൂഷണമല്ല. ജനങ്ങൾക്ക് വേണ്ടതു ഉപദേശങ്ങളല്ല, നീതിയാണ്.