അടൂർ: റേഷൻ കാർഡിൽ നിന്ന് പേര് നീക്കം ചെയ്തതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് ആരോഗ്യം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യും. ഇതു സംബന്ധിച്ച് അടൂർ ആർഡിഒയുടെ ഉത്തരവ് പുറത്തുവന്നു.
എന്നാൽ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വന്ന സാഹചര്യത്തിൽ അതിലുൾപ്പെട്ട ഒരാളുടെയും വോട്ട് നിഷേധിക്കുവാൻ സാധിക്കില്ല എന്ന കാരണത്താൽ ശ്രീനാ ദേവിയെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വോട്ടർപട്ടികയിൽ നിന്നു വെട്ടിനീക്കാനാകില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം വോട്ടർ പട്ടികയിൽ നിന്ന് അവരെ ഒഴിവാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ മണക്കാല കൊല്ലശ്ശേരിൽ വീട്ടിൽ പരേതയായ യശോദയുടെ വീടിന്റെ പേരിലുള്ള റേഷൻ കാർഡിലാണ് ശ്രീനാദേവിയുടെ പേര് ഉൾപ്പെട്ടത്. ഈ റേഷൻ കാർഡ് ഉപയോഗിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് രേഖകളും ഉണ്ടായിരുന്നത്.
തന്റെ വീട്ടിലെ വോട്ടർ പട്ടികയിൽ നിന്ന് ശ്രീനാദേവിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യശോദയുടെ മക്കളിൽ ഒരാളായ ശ്രീജിത്ത് എസ്.പിള്ള അടൂർ ആർഡിഒയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അടൂർ ആർഡിഒ ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീനാദേവി കുഞ്ഞമ്മ പ്രസ്തുത മേൽവിലാസത്തിൽ താമസക്കാരി അല്ലെന്നും ശ്രീനാദേവി പരാതിക്കാരൻ പറയുന്ന വീട്ടിലെ താമസക്കാരി അല്ലെന്നും ബോധ്യമായി.
കൂടാതെ ആ വീട്ടിലെ താമസക്കാരിയാണ് എന്ന് തെളിയിക്കാനായി രേഖകൾ ഹാജരാക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ ഒരു തരത്തിലുമുള്ള രേഖകളോ തെളിവുകളോ സമർപ്പിക്കാനായില്ലെന്ന് ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഫോം ഏഴ് പ്രകാരം ശ്രീനാദേവിയുടെ പേര് അടൂർ നിയോജകമണ്ഡലത്തിലെ 189-ാം നമ്പർ പോളിംഗ് ബൂത്തിലെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതായിട്ടാണ് ആർഡിഒയുടെ ഉത്തരവിൽ പറയുന്നത്.
ഒരാഴ്ച മുൻപാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് സപ്ലൈ ഓഫീസർ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കിയത്. കാർഡിൽ പേരു ചേർത്തത് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണെന്ന കാർഡുടമയുടെ മക്കളുടെ പരാതിയിലായിരുന്നു സപ്ലൈ ഓഫീസറുടെ നടപടി. കാർഡുടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേരു ചേർത്തതെന്നും എന്നാൽ കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നുമായിരുന്നു പരാതി.
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായാണ് ശ്രീനാദേവി പള്ളിക്കൽ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമായി മത്സരിച്ചു വിജയിച്ചത്. ഇതിനു ശേഷം സിപിഐയിൽ ഉണ്ടായ ചില അസ്വാരസ്യം കാരണം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.
തുടർന്ന് 2025ൽ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പള്ളിക്കൽ ഡിവിഷനിൽ തന്നെ സ്ഥാനാർഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് ശ്രീനാദേവിക്കെതിരേ ആദ്യ പരാതി സപ്ലൈ ഓഫീസർക്ക് മുൻപിൽ എത്തുന്നത്. ഡിസംബറിൽ എസ്ഐആർ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ശ്രീനാദേവിയുടെ പേര് റേഷൻ കാർഡിലുള്ളതായി അറിയാന്‍ കഴിഞ്ഞതെന്നാണ് പരാതിക്കാർ പറയുന്നത്.
അപ്പീൽ നൽകുമെന്ന് ശ്രീനാദേവി
പത്തനംതിട്ട: വോട്ടർപട്ടികയിൽ നിന്ന് തന്റെ പേരു നീക്കം ചെയ്യാനുള്ള നടപടിക്കെതിരേ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകുമെന്ന് ശ്രീനാദേവി പറഞ്ഞു. വേണ്ടിവന്നാൽ കോടതിയെ സമീപിക്കും. ജില്ലാ പഞ്ചായത്തംഗം സ്ഥാനത്തു അയോഗ്യയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
രാഷ്ട്രീയ പ്രേരിതമാണ് ഇത്തരം നടപടികളെന്നും ശ്രീനാദേവി പറഞ്ഞു.
ശ്രീനാദേവിക്കെതിരായ നീക്കം അധികാര ധാര്‍ഷ്ട്യം: ഡിസിസി
പത്തനംതിട്ട: സിപിഐയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നതിന്റെ പേരിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ അധികാര കേന്ദ്രങ്ങളെ ഉപയോഗിച്ച് എൽഡിഎഫ് പ്രതികാരം ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ശ്രീനാദേവിയുടെ റേഷന്‍ കാര്‍ഡിലെ പേര് നിയമവിരുദ്ധമായി വെട്ടി നീക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ധാര്‍ഷ്ട്യവും നിറഞ്ഞതാണ്. ആറു വര്‍ഷമായി സ്ഥിരതാമസമാക്കിയിരുന്ന വീട്ടിലെ മേല്‍വിലാസത്തിലാണ് റേഷന്‍ കാര്‍ഡില്‍ ശ്രീനാദേവിയുടെ പേര് ഉണ്ടായിരുന്നത്. റേഷൻ കാർഡിൽ നിന്ന് അനധികൃതമായി പേര് നീക്കുന്നത് വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടി മാറ്റാനുള്ള നീക്കത്തിന് മുന്നോടിയാണെന്നും ഇതുവഴി അവരുടെ ജില്ലാ പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയാണ് ഭരണപക്ഷം നടത്തുന്നതെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ആരോപിച്ചു.
നേതാക്കളുടെ അഴിമതി ചൂണ്ടിക്കാട്ടി സിപിഐയിൽ നിന്ന് രാജിവച്ച് കോണ്‍ഗ്രസിൽ ചേര്‍ന്ന ശ്രീനാദേവിക്കെതിരായ നീക്കങ്ങളെ എന്തു വിലകൊടുത്തും ചെറുക്കുമെന്നുംനിയമ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
Tags : nattu vishesham Srinadevi Kunjamma name removed