പ്രതീകാത്മക ചിത്രം
ജപ്പാൻ ഒസാക്കയിൽ റബറിനു താങ്ങായി കാലാവസ്ഥയും വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങളും. നിക്ഷേപകരും വ്യവസായികളും റബറിൽ തണുപ്പൻ മനോഭാവം പുലർത്തി.
കേരളത്തിൽ ഷീറ്റ് പുതിയ റിക്കാർഡ് സ്ഥാപിച്ചു. ഏലക്ക ഉത്പാദനം കുറയുമെന്ന വിലയിരുത്തൽ ഉയർന്ന വിലയ്ക്ക് വഴിയൊരുക്കാം, ഇറക്കുമതി രാജ്യങ്ങൾ ലേല കേന്ദ്രങ്ങളിലെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. അന്തർസംസ്ഥാന ഇടപാടുകാരും ഊഹക്കച്ചവടക്കാരും കിണഞ്ഞ് ശ്രമിച്ചിട്ടും കുരുമുളകിനെ തളർത്താനായില്ല. ചിങ്ങത്തിലെ വൻ ഡിമാൻഡിൽ കൊപ്രയാട്ട് മില്ലുകാർ പ്രതീക്ഷ നിലനിർത്തിയതോടെ വെളിച്ചെണ്ണ ചൂടുപിടിക്കുന്നു.
റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ സ്വീകരിച്ച തണുപ്പൻ മനോഭാവത്തിനിടയിൽ കർഷക രക്ഷയ്ക്ക് കാലാവസ്ഥയും ഫോറെക്സ് മാർക്കറ്റിൽ യെന്നിന്റെ മൂല്യത്തകർച്ചയും തുണയായി. ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ സാങ്കേതികമായി സെല്ലിംഗ് മൂഡിലേക്ക് പ്രവേശിച്ചതിനാൽ സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളും ഇടപാടുകാർ പുതിയ ബാധ്യതകളിൽ നിന്നും അൽപ്പം വിട്ടുനിന്നത് വിപണിയുടെ അടിത്തറ അല്പം ദുർബലമാക്കി.
വാരാരംഭത്തിൽ തായ്ലൻഡിലെ ശക്തമായ മഴ ഷീറ്റ് ലഭ്യതയ്ക്ക് കാലതാമസമുണ്ടാകുമെന്നു ഭയന്ന് ഊഹക്കച്ചവടക്കാർ വില്പനകൾ തിരിച്ചുപിടിക്കാൻ മത്സരിച്ചത് ജപ്പാനിൽ റബറിനെ 418 യെന്നിൽനിന്ന് 435ലേക്ക് ഉയർത്തി. 50 ദിവസങ്ങളിലെ ശരാശരിയായ 422ലെ പ്രതിരോധം തകർത്താൽ 433 – 438 യെൻ വരെ മുന്നേറാമെന്നു മുൻ ലക്കം നൽകിയ സൂചന ഇതിനിടയിൽ വിപണി ശരിവച്ചു. അതേസമയം പിന്നിട്ട മൂന്നാഴ്ചകളിൽ സൂചിപ്പിച്ച 422ലെ പ്രതിരോധത്തിനു മുകളിൽ അധിക നേരം പിടിച്ചുനിൽക്കാനായില്ല, ഇടപാടുകാർ ലാഭമെടുപ്പിനു പ്രകടിപ്പിച്ച തിടുക്കത്തിൽ 418ലേക്ക് വാരാന്ത്യം ഇടിഞ്ഞു.
പുതിയ സാഹചര്യത്തിൽ ജപ്പാനീസ് റബറിൽ 422 - 435 യെന്നിൽ പ്രതിരോധം. ഇത് മറികടക്കാനായാൽ 478 യെൻ വരെ കുതിക്കാം. ആദ്യ പ്രതിരോധ മേഖലയിൽ കാലിടറിയാൽ റബർ 410-400 യെന്നിലേക്ക് വീണ്ടും പരീക്ഷണങ്ങൾ നടക്കും. 400 യെന്നിലെ നിർണായക താങ്ങ് നിലനിൽക്കുവോളം ഉത്പാദക രാജ്യങ്ങൾക്ക് ആശങ്ക വേണ്ട.
തായ്ലൻഡ് അടക്കമുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ റബർ ടാപ്പിംഗ് വൈകാതെ ശക്തമാക്കും. ബാങ്കോക്കിൽ റബർ കിലോ 287 രൂപയിൽ നിന്നും 293 രൂപ വരെ കയറിയ ശേഷം 288ലാണ്. തൊട്ട് മുൻവാരവും ക്ലോസിംഗിൽ 288 രൂപയിലെ പ്രതിരോധം തകർക്കാനാവാഞ്ഞത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ആഗോള ക്രൂഡ് ഓയിൽ വില ഉയരുന്നത് കൃത്രിമ റബർ വിലയും ഉയർത്തും, ഇത് സ്വാഭാവിക റബറിനു താങ്ങാകും.
ഇന്ത്യൻ ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിലെ ഷീറ്റ് ക്ഷാമത്തിൽ നട്ടം തിരിയുന്നു. നാലാം ഗ്രേഡ് കിലോ 280 രൂപയിൽ നിന്നും 283 രൂപ വരെ ഉയർത്തിയെങ്കിലും ക്ലോസിംഗിൽ 280ലാണ്. അഞ്ചാം ഗ്രേഡ് 276 രൂപയിലും. ഒട്ടുപാൽ നാലു രൂപ ഉയർന്ന് 184 രൂപയിലെത്തി. ലാറ്റക്സ് 172ൽനിന്നു 177 രൂപയായും വർധിച്ചു. റെയിൻ ഗാർഡ് ഇട്ടതോട്ടങ്ങളിൽ വെട്ട് നടക്കുന്നുണ്ടെങ്കിലും പകൽ ഉയർന്ന താപനില അനുഭവപ്പെടുന്നത് മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങാൻ ഇടയാക്കി.
ഏലത്തോട്ടങ്ങൾ പരുങ്ങലിൽ
കാലവർഷത്തിനിടയിൽ അപൂർവം മാത്രം സംഭവിക്കുന്ന ഉയർന്ന പകൽ താപനില മൂലം ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളുടെ സ്ഥിതി പരുങ്ങലിൽ. എൽ - നിനോ കാലാവസ്ഥ പ്രതിഭാസത്തിനിടയിൽ മഴയുടെ ലഭ്യത കുറഞ്ഞത് കാർഷിക മേഖലയിൽ ആശങ്കപരത്തി. സാധാരണ കാലവർഷത്തിന്റെ വരവ് ആഘോഷമാക്കി ഓഗസ്റ്റിൽ ഏലത്തോട്ടങ്ങളിൽ ബംപർ വിളവെടുപ്പിന് അവസരം ലഭിച്ചിരുന്നു. എന്നാൽ, ഇക്കുറി മഴ ചതിച്ചതോടെ കർഷകർ പ്രതിസന്ധിലായി. പല തോട്ടങ്ങളിലും യഥാസമയം വള പ്രയോഗങ്ങൾക്ക് പോലും അവസരം ലഭിച്ചില്ല. ചില തോട്ടങ്ങൾ കീടബാധ ആക്രമണങ്ങളും വ്യാപകമായി. മുന്നിലുള്ള മാസങ്ങളിൽ ഉത്പാദനം ചുരുങ്ങാൻ ഇടയുണ്ട്.
ഓഗസ്റ്റ്-ഒക്ടോബറിലെ ഉത്തരേന്ത്യൻ ഉത്സവ ഡിമാൻഡും ചരക്ക് ക്ഷാമവും നിലവിലെ കിലോ 3001 രൂപയിൽ നിന്നും ഏലത്തെ 3500-4000 വരെ ഉയർത്താം. ദക്ഷിണേന്ത്യൻ ഏലത്തോട്ടങ്ങൾ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ മുൻനിർത്തി അറബ് രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ എത്തി.
കാപ്പി വില ഉയർന്നേക്കും
രാജ്യാന്തര കാപ്പി വില ഉയരാൻ സാധ്യത. കാപ്പി ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള ബ്രസീലിൽ വിളവ് ചുരുങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം. കനത്ത മഴയിൽ വിളവെടുപ്പ് വേണ്ട വിധം പൂർത്തിയാക്കാനായില്ല. നിലവിൽ എൽ - നിനോ പ്രതിഭാസത്തെ തുടർന്നു പകൽ താപനില ഉയർന്നത് അടുത്ത സീസണിൽ അറബിക്ക കാപ്പിയുടെ ഗുണനിലവാരത്തെയും വിളവിനെയും ബാധിക്കുമെന്ന ആശങ്കയിലാണ് ബ്രസീലിയൻ കർഷകർ. അടുത്ത സീസണിൽ വിളവ് ഇരുപത് ശതമാനം വരെ കുറയാം.
ദക്ഷിണേന്ത്യയിൽ കാപ്പി ഉത്പാദനം കഴിഞ്ഞ സീസണിനേക്കാൾ ഉയരുമെന്നാണ് കർണാടകത്തിലെ വൻകിട തോട്ടങ്ങളിൽനിന്നുള്ള സൂചന. കേരളത്തിൽ റോബസ്റ്റ, അറബിക്ക കാപ്പി ഉത്പാദനവും വർധിക്കാം. വയനാടൻ കാപ്പി പരിപ്പ് 38,500 രൂപയിലും ഉണ്ട കാപ്പി 54 കിലോ 11,700 രൂപയിലുമാണ്.
വില ഉയർന്ന് കറുത്തപൊന്ന്
ഉത്തരേന്ത്യൻ വ്യവസായികൾ ചുളു വിലയ്ക്ക് കുരുമുളക് കൈക്കലാക്കാൻ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ വാരത്തിന്റെ രണ്ടാം പകുതിയിൽ അവർ നിരക്ക് ഉയർത്തി. ഹൈറേഞ്ചിൽ നിന്നും മറ്റ് ഭാഗങ്ങളിൽനിന്നും ടെർമിനൽ മാർക്കറ്റിലേക്കുള്ള നാടൻ മുളക് വരവ് കുറഞ്ഞു. അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിൽനിന്നും 70,000 രൂപയായി. ഗാർബിൾഡ് 73,000 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 7650 ഡോളർ. ഇന്തോനേഷ്യ 6600 ഡോളറിനും ബ്രസീൽ 6000 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
വെളിച്ചെണ്ണ പ്രതീക്ഷയിൽ
ചിങ്ങത്തിലെ വൻ ഡിമാൻഡ് മുന്നിൽകണ്ട് കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണയിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നു. തമിഴ്നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ കനത്തതോതിൽ എണ്ണ ശേഖരിച്ചിട്ടുള്ളതായാണ് അവിടെ നിന്നുള്ള രഹസ്യ വിവരം. കൊച്ചിയിൽ വെളിച്ചെണ്ണ 22,500 രൂപയിൽ നിന്ന് 23,000 രൂപയായി.
കൊപ്ര 500 രൂപയുടെ മികവിൽ 14,200 രൂപയിലെത്തി. മുൻ വാരം സൂചന നൽകിയതാണു കർക്കടകത്തിൽ വിപണിയെ 23,000നു മുകളിൽ പിടിച്ചുനിർത്താനായാൽ ചിങ്ങത്തിൽ വെളിച്ചെണ്ണയെ 25,000 കടത്തുകയാണ് അവരുടെ ലക്ഷ്യമെന്ന്.
Tags : RubberSheet Kerala cardamom Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds