ഉദയനിധി സ്റ്റാലിൻ, സി.ജോസഫ് വിജയ്
ചെന്നൈ: ക്രമസമാധാന നിലയെച്ചൊല്ലി തമിഴ്നാട് നിയമസഭയിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ. മുൻ ഡിഎംകെ സർക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച് ടിവികെ ഉയർത്തുന്ന നിരന്തര വിമർശനങ്ങളെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചോദ്യം ചെയ്തതോടെയാണ് ഏറ്റുമുട്ടൽ ശക്തമായത്.
മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടിരുന്നെങ്കിൽ ഇതേ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രണ്ട് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർക്ക് ടിവികെ സർക്കാർ എന്തുകൊണ്ട് സ്ഥാനക്കയറ്റം നൽകിയെന്ന് ഉദയനിധി ചോദിച്ചു. സംസ്ഥാനത്ത് പോക്സോ കേസുകളും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നതായും അദ്ദേഹം ആരോപിച്ചു.
ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനായി തങ്ങളുടെ സർക്കാർ പ്രത്യേക സമിതികളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകളും രൂപീകരിച്ചിരുന്നുവെന്നും ഉദയനിധി ചൂണ്ടിക്കാട്ടി. മറീന ബീച്ചിലെ നീറ്റ് വിരുദ്ധ സമരം ഉൾപ്പെടെയുള്ള ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും വിദ്യാർഥി പ്രസ്ഥാനങ്ങളെയും സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വിജയ് രംഗത്തെത്തി.
പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും അടുത്ത തിങ്കളാഴ്ച സഭയിൽ വിശദമായ മറുപടി നൽകുമെന്ന് അദ്ദേഹം സ്പീക്കറെ അറിയിച്ചു. താൻ സഭയിൽ ഇല്ലാത്ത സമയത്ത് ആരാണ് ചോദ്യങ്ങൾ ഉന്നയിച്ചതെന്ന വിവരവും തനിക്ക് ലഭിക്കുമെന്നും അതിനും വ്യക്തമായ മറുപടി നൽകുമെന്നും വിജയ് പറഞ്ഞു.
തിങ്കളാഴ്ച മറുപടി പറയുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് എഴുന്നേറ്റ് ഓടിപ്പോകാതിരിക്കാൻ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജയ് പറഞ്ഞു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ഉദയനിധി രംഗത്തെത്തി. പ്രതിപക്ഷം ഓടിപ്പോകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് തിങ്കളാഴ്ച മറുപടി പറയാമെന്ന് പറഞ്ഞ് സഭയിൽ നിന്ന് ഇറങ്ങിപ്പോയത് എന്നായിരുന്നു ഉദയനിധിയുടെ തിരിച്ചടി.
Tags : Law and Order TamilNadu Clash Vijay Udhayanidhi Tvk Dmk