വാഷിംഗ്ടൺ ഡിസി: ഇറാൻകാർക്ക് ഇപ്പോൾ ബാത്ത്റൂമിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് യുഎസ് പ്രസിഡന്‍റ ്ട്രംപ്. ഇറാനിലെ മുഴുവൻ കാര്യങ്ങളും അമേരിക്കൻ നിരീക്ഷണത്തിലാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ ഇറാനു കനത്ത അടിയാണ് ഏറ്റതെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോൾ അമേരിക്കയുടെ നിയന്ത്രണത്തിലാണ്.
ദശലക്ഷക്കണക്കിന് വീപ്പ എണ്ണ കയറ്റിയ കപ്പലുകളാണ് അമേരിക്ക ഓരോ ദിവസവും ഹോർമുസിലൂടെ പുറത്തെത്തിക്കുന്നത്. ഭൂരിഭാഗം സമയത്തും കാര്യമായ കുഴപ്പം ഉണ്ടാകാറില്ല. വല്ലപ്പോഴുമൊരിക്കൽ ഇറാനൊരു ഡ്രോൺ ആക്രമണം നടത്തും. പക്ഷേ, കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണ്.
റഡാർ സംവിധാനങ്ങളും മിസൈലുകളും പുനർനിർമിക്കാനുള്ള ശ്രമത്തിലായിരന്നു ഇറാൻ. കടലിൽ മൈനുകൾ വിതറുന്ന റോക്കറ്റ് വികസിപ്പിക്കാനും ശ്രമിച്ചിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു കാര്യം കേൾക്കുന്നത്. ഇങ്ങനയൊക്കെ ആരാണു ചെയ്യുക.
പക്ഷേ, ഇതൊക്കെ അമേരിക്ക കാണുന്നുണ്ടായിരുന്നു. ഇറാൻകാർ ചെയ്യുന്നതെല്ലാം അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. അവർക്ക് അനങ്ങാൻ പോലും പറ്റില്ല. അമേരിക്കക്കാർ കാണാതെ ബാത്ത്റൂമിൽ പോലും പോകാൻ ഇറാൻകാർക്കു പറ്റില്ല. ഇറാന്‍റെ ആയുധ വികസനപദ്ധതികളെല്ലാം അമേരിക്ക ആക്രമിച്ചു നശിപ്പിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 108 പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഇറാൻ അറിയിച്ചത്. വിവാഹ ആഘോഷത്തിനു നേർക്കും ആക്രമണമുണ്ടായി.
യുഎസ് ആക്രമണത്തിനു മറുപടിയായി കുവൈറ്റ്, ജോർഡൻ, യുഎഇ, ബഹ്റിൻ, ഇറാക്ക് എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.