മുൻ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമനും കണ്ണൂർ എസിപി എം.പി. ആസാദും നേതൃത്വം നൽകുന്ന സംഘത്തിൽ ആറ് ഉദ്യോഗസ്ഥർ കൂടിയുണ്ട്.
റെയിൽവേ ഇൻസ്പെക്ടർ ജി.എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് എസ്ഐമാരും രണ്ട് എഎസ്ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. കഴിഞ്ഞ ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
സംഭവത്തിൽ മന്ത്രിയെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്റെ പരാതിയിൽ കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ആദ്യം ചുമത്തിയിരുന്നു. എന്നാൽ പിന്നീട് വധശ്രമ വകുപ്പ് ഒഴിവാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പുതിയ അന്വേഷണ സംഘം മന്ത്രിയുടെയും ഗൺമാന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും. കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന ആരോപണവും അന്വേഷണത്തിന്റെ പരിധിയിൽ വരും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും മൊഴികളും അന്വേഷണ സംഘം പരിശോധിക്കും.
Tags : Protest Veena George Railway Station Kannur Ksu Special Investigation Team