Kerala
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പോലീസ് രണ്ട് എഫ്.ഐആറുകൾ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.
കെഎസ്യു പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിവരമില്ല. കെഎസ്യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനായ അഭിജിത്ത് സജിയോട് എസ്എഫ്ഐ പ്രവർത്തകർ ഐഡി കാർഡ് ആവശ്യപ്പെടുകയും അത് നൽകാത്തതിനെ തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അഭിജിത്തിനെ അസഭ്യം വിളിക്കുകയും മതിലിനോട് ചേർത്തുനിർത്തി മുഖത്തും തലയിലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്.
സംഭവത്തിൽ ആഷിഖ്, അർജുൻ, വൈഭവ് ചാക്കോ, ഹരികൃഷ്ണൻ എന്നീ എസ്.എഫ്.ഐ പ്രവർത്തകർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാത്രി 10 ഓടെ എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് രണ്ടാമത്തെ സംഘർഷമുണ്ടായത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് എസ്എഫ്ഐ പ്രവർത്തകരും കെഎസ്യു പ്രവർത്തകരും ഏറ്റുമുട്ടി.
പരസ്പരം കല്ലെറിഞ്ഞ ശേഷം എസ്എഫ്ഐ പ്രവർത്തകർ സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചുവെന്നുമാണ് ആരോപണം. ആക്രമണത്തിൽ മ്യൂസിയം എസ്എച്ച്ഒ അനൂപിന്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞെന്നും മറ്റ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.
Kerala
തിരുവനന്തപുരം: പാളയത്ത് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം. ഇരുകൂട്ടരും പരസ്പരം കല്ലും കരിക്കും വലിച്ചെറിഞ്ഞു.
പോലീസ് ലാത്തി വീശിയെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിയാന് തയാറായില്ല. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തില്‍ എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ എസ്എഫ്ഐ നേടി. കെഎസ്യു നാല് സീറ്റുകള്‍ നേടി.
Kerala
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം-ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അർധരാത്രിയോടെ നെടുങ്കണ്ടം ഫെസ്റ്റ് ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിബിൻ അമ്മഞ്ചേരി, കെഎസ്യു ജില്ലാ സെക്രട്ടറി അലന്റ് സജി, മണ്ഡലം ഭാരവാഹി അലന്റ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലന്റ് ജോസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റ് രണ്ടുപേരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ പ്രതികളെ പിടികൂടാനോ പോലീസ് തയ്യാറായില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തി. സ്റ്റേഷൻ വളപ്പിൽ അതിക്രമിച്ചു കയറിയ പ്രവർത്തകരും പോലീസും തമ്മിൽ ശക്തമായ വാക്കേറ്റമുണ്ടായി.
തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് സ്റ്റേഷൻ ഉപരോധിച്ചു. ഒടുവിൽ സംഭവത്തിൽ പോലീസ് കേസെടുത്തതിന് ശേഷമാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്.
Kerala
കായംകുളം: കായംകുളം എംഎസ്എം കോളജിലെ ഫിസിക്സ് വിഭാഗം മേധാവിയും സംസ്ഥാന ഭാരവാഹിയുമായ പ്രഫ. കെ.എം. അനിൽകുമാറിനു നേരെകെഎസ്യു ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈൽ കൊലവിളി ഉയർത്തിയതായി പരാതി. വാട്സാപ്പിലൂടെ ശബ്ദസന്ദേശം അയച്ചാണ് സുഹൈൽ ഭീഷണി മുഴക്കിയതായി പറയുന്നത്.
"നിന്റെ അന്ത്യം കണ്ടിട്ടേ എനിക്ക് ഉറക്കമുള്ളൂ, നിന്നെ ഞാൻ നശിപ്പിക്കും" എന്നതായിരുന്നു സുഹൈലിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം. കോളജിൽ വരുന്നതു തങ്ങൾ തീരുമാനിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
കോളജ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ക്യാമ്പസിൽ അതിക്രമിച്ചു കടന്ന് അറബിക് വിഭാഗം ഓഫീസിന്റെ വാതിലിൽ കോൺഗ്രസ്, കെഎസ്യു പതാകകൾ കെട്ടിയ ദൃശ്യങ്ങൾ സുഹൈൽ നേരത്തെ പ്രചരിപ്പിച്ചിരുന്നു.
ഹാജർ കുറവായതിനെത്തുടർന്ന് എംഎസ്എം. കോളജിൽനിന്നു നേരത്തെ പുറത്താക്കപ്പെട്ട വിദ്യാർഥിയാണ് മുഹമ്മദ് സുഹൈൽ. ഇതിലുള്ള വൈരാഗ്യമാണ് ഭീഷണിക്കു പിന്നിലെന്നാണ് പറയുന്നത്.
അധ്യാപകനു നേരെയുള്ള ഭീഷണിയിൽ കോളജ് അധികൃതരും അധ്യാപക സംഘടനകളും പ്രതിഷേധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൊടുപുഴ: കെഎസ്യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത അവാസ്തവമാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.ഇടുക്കി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ തന്റെ പേര് ഉള്‍പ്പെട്ടിരുന്നു.
സീറ്റ് ലഭിക്കാത്തതില്‍ പരിഭവമില്ല. സംഘടനയില്‍ ഉറച്ചുനില്‍ക്കുമെന്നും യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍നിന്നു രാജി നല്‍കിയിട്ടില്ലെന്ന് ഫേസ് ബുക്കിലും അദ്ദേഹം കുറിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജി വയ്ക്കാനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കുന്നത്.
നേരത്തെ പൂഞ്ഞാർ, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലേക്ക് പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുയർന്നിരുന്നു.
ഇറക്കുമതി സ്ഥാനാർഥി പൂഞ്ഞാറില്‍ വേണ്ടെന്നും സ്വന്തം നാട്ടില്‍ മത്സരിക്കട്ടെയെന്നുമായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. അലോഷി സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടാത്തവനെന്നും പോസ്റ്ററില്‍ ആരോപിച്ചിരുന്നു.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരേ നടന്ന ജനാധിപത്യപരമായ കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമാക്കി മാറ്റാൻ ശ്രമിച്ച മന്ത്രിയും സിപിഎമ്മും പോലീസും കെഎസ്യു പ്രവർത്തകർക്ക് കോടതി ജാമ്യം നൽകിയതോടെ നാണം കെട്ട് അപഹാസ്യരായെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്.
രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാൻ കെഎസ്യു നേതാക്കൾക്കെതിരേ കള്ളക്കേസ് കെട്ടിച്ചമച്ച പോലീസ് വരുംനാളുകളിൽ ഇതിന് മറുപടി പറയേണ്ടി വരും. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്ന് എഫ്ഐആറിൽ കള്ളം എഴുതിച്ചേർത്ത പോലീസിന്, കോടതിയിൽ കരിങ്കൊടിയല്ലാതെ മറ്റൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല.
മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും പ്രതിഷേധക്കാർക്കിടയിൽ കേവലം "ഉന്തും തള്ളുമാണ്' ഉണ്ടായതെന്നുമുള്ള പോലീസുകാരുടെതന്നെ മൊഴികൾ കോടതി ഗൗരവത്തോടെയാണ് നോക്കിക്കണ്ടതെന്നും പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ കോഴികളുമായി പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് കെഎസ്യു പ്രവർത്തകർ മാർച്ച് നടത്തി. കൽപ്പറ്റയിൽ പ്രതിഷേധക്കാർ കെഎസ്ആർടിസി ബസുകൾ തടയുകയും ഗണേഷ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. ഇവിടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
മന്ത്രിയുടെ ഭാര്യ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തും പ്രതിഷേധമുണ്ടായി. കെഎസ്യു പ്രവർത്തകർ കെഎസ്ആർടിസി ബസ് തടഞ്ഞ് ബാനർ കെട്ടി.
കാലൻകോഴി പത്തനാപുരത്തിന് വേണ്ടെന്നെഴുതിയ ബാനറാണ് കെട്ടിയത്. തുടർന്ന് പത്തനാപുരം കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ ബസുകൾ തടഞ്ഞു. പത്തനാപുരത്ത് മന്ത്രിക്ക് അനുകൂലമായും പ്രതികൂലമായും ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞതോടെ പോലീസ് കനത്ത ജാഗ്രതയിലാണ്.
Kerala
കൊല്ലം: മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണൻ. ഗണേഷ്കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യദുകൃഷ്ണൻ.
ഇത് മന്ത്രിയുടെ വ്യക്തിപരമായ വിഷയമല്ലെന്നും ഗണേഷ്കുമാറിന്റെ ഡ്രൈവറും മറ്റ് സ്റ്റാഫുകളും വിഷയത്തിൽ ഇടപെട്ടുവെന്നും യദുകൃഷ്ണൻ ആരോപിച്ചു. 112ൽ വിളിച്ചശേഷം പോലീസ് സ്ഥലത്തെത്തി. എന്നാൽ പോലീസ് മറ്റൊന്നും ചെയ്തില്ലെന്നും യദുകൃഷ്ണൻ വ്യക്തമാക്കി.
എന്നാൽ താൻ വെളിപ്പെടുത്തൽ നടത്തിയിട്ടും മന്ത്രി വളരെ ലാഘവത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. വാളകത്ത് നടന്നത് ഗൗരവമുള്ള സംഭവമാണെന്നും മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചുവെന്നും യദുകൃഷ്ണൻ പറഞ്ഞു.
മൊബൈൽ പിടിച്ചു വാങ്ങാൻ ഡ്രൈവർ ശാന്തൻ ശ്രമിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇടപെടാത്തത് ദൗർഭാഗ്യകരമാണെന്നും യദുകൃഷ്ണൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ കെഎസ്യു നേതാക്കളെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ ദിവസം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെഎസ്യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിക്കുകയായിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെഎസ്യുവും ആരോപിക്കുന്നു.
Kerala
കണ്ണൂർ: വീണാ ജോർജ് പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കണ്ണൂര്‍ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കെഎസ്യു നേതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അലോഷ്യസ്.
മന്ത്രി യഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പ് പറയണം. ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേക്ക് മന്ത്രി താഴരുത്.
സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തത്. മന്ത്രിയുടെ പ്രതികരണത്തിന് യാതൊരു ആത്മാർഥതയുമില്ലെന്നും അലോഷ്യസ് പറഞ്ഞു.
Kerala
കണ്ണൂർ: കെഎസ്യു പ്രവർത്തകർക്കെതിരേ വ്യാജ പരാതി നല്കി കള്ളക്കേസിൽ കുടുക്കിയെന്നു കാണിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനും ഗൺമാനുമെതിരേ പരാതി.
കോൺഗ്രസ് നേതാവ് ടി.ഒ. മോഹനനാണ് ഭാരതീയ ന്യായസംഹിതയിലെ 248-ാം വകുപ്പ് പ്രകാരം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിൽ പരാതി നല്‍കിയത്.
ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന് കാണിച്ച് ഗൺമാൻ നല്കിയ പരാതിക്കെതിരേയാണ് ടി.ഒ. മോഹനൻ കോടതിയെ സമീപിച്ചത്.
മന്ത്രിയും ഗൺമാനും വ്യാജ ആരോപണം ഉന്നയിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇല്ലാത്ത സംഭവത്തിന്റെ പേരിൽ കള്ളപ്പരാതി നല്കി നിരപരാധികളെ ജയിലിൽ അടച്ച സംഭവത്തിൽ മന്ത്രിക്കും ഗൺമാനുമെതിരേ നടപടി വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മുൻ ഡിജിപി അഡ്വ. ടി. ആസഫലി മുഖേനയാണ് പരാതി നല്‍കിയിരിക്കുന്നത്.
സംഭവദിവസത്തെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ നടപടി വേണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പടെ അഞ്ചുപേരെ ജയിലിലടച്ച നടപടിക്കെതിരേയാണ് പരാതി.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യുക്കാർ ആക്രമിച്ചെന്നാരോപിച്ച മന്ത്രി വീണാ ജോർജിന് മികച്ച അഭിനയമന്ത്രിക്കുള്ള പുരസ്കാരം പ്രഖ്യാപിച്ച് കെഎസ്യുവിന്റെ വേറിട്ട പ്രതിഷേധം.
അഭിനയത്തിനുള്ള പുരസ്കാരമായി ട്രോഫിയും സോഫ്റ്റ് സെർവിക്കൽ കോളറുമാണു സമ്മാനം.
സമ്മാനം മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിൽനിന്നു പാഴ്സലായി അയച്ചുകൊടുത്തു.
മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം ഹാജരാക്കിയാൽ ഒരു പവൻ സമ്മാനം നൽകുമെന്നു പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സിപിഎമ്മിനെ വെല്ലുവളിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കെഎസ്യു മന്ത്രിക്ക് അഭിനയ അവാർഡ് സമ്മാനിച്ചത്.
Kerala
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്യു നേതാവിന്റെ വീടിന് നേരെ ബോംബേറ്. കെഎസ്യു നേതാവ് ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ 2.30ഓടെയാണ് ആക്രമണമുണ്ടായത്. റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. അതേസമയം പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീണാ ജോർജ് ആശുപത്രി വിട്ടു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മന്ത്രി വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് ആശുപത്രി വിട്ടത്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം.
മന്ത്രിയുടെ പരിക്ക് ഗുരുതരമാണെന്നും കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും ഡോക്ടർമാർ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. റോഡു മാർഗം തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രിക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
Kerala
കല്‍പ്പറ്റ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സിപിഎം പ്രചാരണം ഇപ്പോള്‍ സജീവ ചര്‍ച്ചയിലുള്ള വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓഷിന്‍ ഹോട്ടല്‍ വളപ്പില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്യുക്കാര് മന്ത്രിയെ ആക്രമിക്കുന്നത് മഷിയിട്ടുനോക്കിയിട്ടും കാണാന്‍ കഴിയുന്നില്ല. കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ല. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയാണ് പ്രകോപിതയായി പെരുമാറിയത്. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇല്ലാത്ത സംഭവത്തിന്റെ പേരിലാണ് സിപിഎം ഉണ്ടാക്കുന്ന ബഹളങ്ങള്‍. ആരോഗ്യമേഖലയില്‍ വന്‍കിട മെഡിക്കല്‍ കമ്പനികള്‍ പിടിമുറുക്കുന്നതടക്കം വിഷയങ്ങള്‍ കേരളം ചര്‍ച്ച ചെയ്തുവരികയാണ്.
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച മുഴുവന്‍ വീടുകളുടെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ 105 വീടുകളാണ് മുസ്ലിംലീഗ് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ പ്രവൃത്തി പൂര്‍ത്തിയായ 51 വീടുകളുടെ കൈമാറ്റം 28ന് നടത്തും. 54 വീടുകളുടെ നിര്‍മാണം മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കും.
മൂന്ന് കിടപ്പുമുറിയടക്കം സൗകര്യങ്ങളോടെയാണ് ഓരോ വീടും നിര്‍മിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും ഫര്‍ണിച്ചര്‍ നല്‍കും. മുസ്ലിംലീഗ് ഭവന പദ്ധതിക്ക് സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത ഭൂമിയില്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്.
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി നേതാക്കളായ പി.കെ. ബഷീര്‍ എംഎല്‍എ, ടി. മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, അബ്ദുള്ള മാടക്കര, പി.പി. അയൂബ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Kerala
കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു.
മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. രക്തസമ്മർദ്ദം മരുന്നുകളാൽ നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം.യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ബുധനാഴ്ചയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്.
Kerala
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചുവെന്ന വാദം പൊളിയുന്നു. കരിനീല വസ്ത്രം ധരിച്ച് മന്ത്രിയുടെ സമീപം നിന്നത് ഗൺമാൻ എം.എസ്. അഭിലാഷ് ആണെന്ന് വീഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞു.
ഇതോടെ, പ്രതിഷേധത്തിനിടെ കറുത്ത തുണികൊണ്ട് മന്ത്രിയുടെ കഴുത്തിന് മുറുക്കിയെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ വാദം പൊളിഞ്ഞു.
മന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചു എന്നായിരുന്നു എഫ്ഐആറിലെ ആരോപണം. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ കറുത്ത തുണികൊണ്ട് മന്ത്രിയുടെ കഴുത്തില്‍ മുറുക്കിയെന്ന് എം.വി. ജയരാജന് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, മന്ത്രിയുടെ തൊട്ടുപിന്നാലെ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഒരാള്‍ ഓടുന്നത് കാണാം. ഇത് മന്ത്രിയെ സംരക്ഷിക്കാന്‍ ഓടിയെത്തുന്ന ഗണ്മാന് അഭിലാഷാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇടത് സൈബര്‍ വിംഗുകള്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ മര്‍ദിച്ചുവെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഗണ്മാന് മന്ത്രിയെ സുരക്ഷിതയാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
മാത്രമല്ല, പ്രതിഷേധക്കാര്‍ മന്ത്രിക്ക് അരികിലേക്ക് ഓടിയെത്തിയെങ്കിലും ദൃശ്യങ്ങളില്‍ എവിടെയും മന്ത്രിയെ നേരിട്ട് മര്‍ദിക്കുന്നതോ കഴുത്തിന് പിടിക്കുന്നതോ കാണാന്‍ സാധിക്കുന്നില്ല.
വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോ ദൃശ്യം വ്യക്തമായില്ലെന്ന് റെയില്‍വേ സുരക്ഷാസേനയും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്.
മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ട്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എന്നാൽ, മന്ത്രിയുടെ കഴുത്തും കൈയും കെഎസ്യു പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു.
കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ കൈയിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഇതിനിടെ, മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് നൽകിയാൽ ഒരു പവൻ സ്വർണം നൽകുമെന്ന് പ്രഖ്യാപിച്ച് യൂത്ത്കോൺഗ്രസും രംഗത്തെത്തി.
അതേസമയം, കേസിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അഞ്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ റിമാൻഡിലാണ്.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. നിലവിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് മന്ത്രി.
കഴുത്തിലെ ക്ഷതം എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. ബുധനാഴ്ച രാത്രി 10 ഓടെയാണ് വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
പരിക്കേറ്റതിന് പിന്നാലെ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി ചികിത്സ തേടിയത്. ബുധനാഴ്ച വൈകിട്ട് മുതൽ അഞ്ച് മണിക്കൂറിലേറെ വീണാ ജോർജ് ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
പിന്നാലെ കൂടുതൽ പരിശോധനകൾക്കും വിദഗ്ധ ചികിത്സയ്ക്കുമായാണ് മന്ത്രിയെ രാത്രിയോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ ആരോപണം.
Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ. ബുധനാഴ്ച രാത്രിയാണ് അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പോലീസ് പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത കെഎസ്യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. അതേസമയം എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു.
ആരോഗ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ആറ് യൂത്ത് ലീഗ് പ്രവർത്തകരാണ് സംഭവത്തെ തുടർന്ന് അറസ്റ്റിലായത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്. ബുധനാഴ്ച രാത്രിയോടെ വീണ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടു എന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവയ്ക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും ഒരു പരിക്കും സംഭവിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപഭരിതമാക്കാൻ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഈ അപഹാസ്യ നാടകം സഹായിക്കുക.
ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടു എന്ന കഥയിറക്കുന്നത് നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണ്. ഇതിന്റെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും.
അക്രമം നോക്കിക്കൊണ്ട് നിൽക്കുന്ന പോലീസ് മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കിക്കൊണ്ട് ഡേറ്റ ചോർച്ച വിഷയത്തിൽ നിന്ന് സർക്കാരിന് രക്ഷപെടാൻ ആവില്ല. ഈ നാടകത്തെ മറയാക്കി കൊണ്ട് കണ്ണൂർ ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കോഴിക്കോട്: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ മന്ത്രിയെ വിമർശിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
മൈലപ്ര ബഥനി സ്കൂളിലെ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയ പാടവത്തോടെയാണ് വർഷങ്ങൾക്ക് ശേഷവും വീണാ ജോർജ് കണ്ണൂരിൽ അഭിനയിച്ചു തകർത്തതെന്ന് അദ്ദേഹം വിമർശിച്ചു.
വ്യാജ വാർത്തകൾ കൊണ്ട് കെഎസ്യു പ്രവർത്തകരെ കൊത്തിവലിക്കാൻ അനുവദിക്കില്ലെന്നും റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു പ്രവർത്തകർ കരിങ്കൊടിയുമായി ചെന്നു എന്നത് യാഥാർഥ്യമാണ്. നാലോ അഞ്ചോ പ്രതിഷേധക്കാരെത്തിയപ്പോൾ മന്ത്രിക്ക് സംരംക്ഷണം ഒരുക്കിയത് 25 ഓളം പോലീസുകാരാണ്. മന്ത്രിക്കരികിൽ പ്രതിഷേധക്കാരെത്താതിരിക്കാൻ പോലീസുകാർ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സമരക്കാർക്കെതിരെ ആക്രോശിച്ചെത്തിയത് മന്ത്രി വീണാ ജോർജാണ്. കെഎസ്യു പ്രവർത്തകരെ മന്ത്രി അസഭ്യം പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ വച്ച് പരിക്കേറ്റതായി രണ്ട് ദിവസം മുമ്പ് നടന്ന ദേശാഭിമാനിയുടെ പരിപാടിയിൽ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഇന്ന് മട്ടന്നൂരിൽ നടന്ന പരിപാടിയിലും മന്ത്രിയുടെ കൈയിൽ ആ പരിക്കുണ്ട്. കെഎസ്യു പ്രവർത്തകർ കൈയേറ്റം ചെയ്തിട്ടല്ല മന്ത്രിക്ക് പരിക്കേറ്റത്. കെഎസ്യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
Kerala
കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കൈയേറ്റമുണ്ടായി എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി. ആരോഗ്യമന്ത്രിക്ക് ഓസ്കാര്‍ കൊടുക്കണമെന്ന് ഫര്ഹാന് ഫേസ്ബുക്കില്‍ കുറിച്ചു.
കെഎസ്യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. തികച്ചും പോലീസിന്റെ വലയത്തില്‍ ആയിരുന്നു ആരോഗ്യമന്ത്രി. ഒരു തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ല.
പക്ഷെ, മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിശമാണ്. കെഎസ്യു പ്രവര്‍ത്തകര്‍ തികച്ചും ജനാധിപത്യ രീതിയില്‍ മാത്രമേ സമരം ചെയ്തിട്ടുള്ളുവെന്നും ഫർഹാൻ വ്യക്തമാക്കി.
Kerala
കോട്ടയം: ആരോഗ്യമന്ത്രിക്കു പരിക്കേറ്റ സംഭവത്തിൽ കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയെന്നും വാർത്താമാധ്യങ്ങളിൽ വന്ന ദൃശ്യങ്ങൾ പരിശോധിച്ചതിലും കെഎസ്യുകാർ പ്രതിഷേധം നടത്തിയെന്നത് ശരിയാണ്. എന്നാൽ ആരോഗ്യമന്ത്രിയുടെ അടുത്ത് പോലും ഒരാളും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നോ നാലോ കെഎസ്യു പ്രവർത്തകരാണ് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്. മൂപ്പതിലധികം പോലീസുകാരും ഉണ്ടായിരുന്നു. ആരോഗ്യമന്ത്രി ആക്രോശിച്ച് കെഎസ്യു പ്രവർത്തകരുടെ അടുത്തേയ്ക്ക് ചെല്ലുന്ന ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ത്.
സംഭവത്തിൽ കെഎസ്യുവിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് ഉണ്ടായാൽ അവർക്കെതിരെ നടപടി സ്വീകരിക്കും. ഇതുവരെ കിട്ടിയിരിക്കുന്ന ദൃശ്യങ്ങൾ വച്ച് ആരും അവരുടെ അടുത്തേയ്ക്ക് പോയിട്ടില്ല. കരിങ്കൊടി കാട്ടി ഇനിയും പ്രതിഷേധിക്കും. ഉമ്മൻ ചാണ്ടിക്കെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു.
ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ഒരു ചിത്രം ഏതെങ്കിലും വാർത്താമാധ്യമങ്ങൾക്ക് കിട്ടിയിട്ടുണ്ടോ എന്നും സതീശൻ ചോദിച്ചു. ആരെങ്കിലും മന്ത്രിയെ ആക്രമിച്ചിട്ടുണ്ടായിരുന്നെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുമായിരുന്നു.
പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കമെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ തനിക്കെതിരെ ആരും പ്രതിഷിച്ചോട്ടെയെന്ന് സതീശൻ മറുപടി പറയുകയും ചെയ്തു. താനാണല്ലോ കേരളം ഭരിക്കുന്നതെന്നും ആരോഗ്യ രംഗത്തെ ഇങ്ങനെ ആക്കിയത് താനണല്ലോ എന്നും സതീശൻ പരിഹസിച്ചു.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെഎസ്യു പ്രവർത്തകർ നടത്തിയ കടന്നാക്രമണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരവും ആസൂത്രിതവുമായ ആക്രമണമാണ് നടന്നതെന്നും ഒരു വനിതാ മന്ത്രിക്കു നേരെ ഇത്തരമൊരു ഹീനമായ ആക്രമണം കേരളത്തിൽ ആദ്യമായാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഒരേസമയം ബിജെപിയും യൂത്ത് കോൺഗ്രസും മുസ്ലീം ലീഗും കെഎസ്യുവുമെല്ലാം പ്രതിഷേധവുമായി എത്തിയത് ഈ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നതിന് തെളിവാണ്.
രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാത്തവർ ക്രിമിനലുകളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയാണ്. ആരെയും അക്രമിക്കാമെന്നും എന്ത് ക്രൂരതയും ചെയ്യാമെന്നുമുള്ള "കനഗോലു സിദ്ധാന്തം' മുൻനിർത്തി ക്രിമിനലുകളെ വളർത്തുന്ന രീതിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
ജനാധിപത്യപരമായ സംവാദങ്ങൾക്കോ രാഷ്ട്രീയ പോരാട്ടത്തിനോ കഴിയില്ലാത്തവർ വംശഹത്യയുടെയും ക്രിമിനലിസത്തിന്റെയും വഴി തേടുകയാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കുനേരെ കൈയേറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പ്രതിഷേധക്കാരുടെ കൈ മന്ത്രിയുടെ ശരീരത്തിൽ സ്പർശിക്കുന്നതായി ഒരു കാഴ്ചയും മാധ്യമങ്ങളിലൂടെ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കഴുത്തിൽ കൈ വയ്ക്കുന്നതുമാത്രമാണ് കാണാൻ സാധിച്ചത്. ആ പരിക്ക് എന്താണെന്ന് കാണാൻ സാധിച്ചിട്ടില്ല. സിപിഎം നേതാക്കൻമാർ കരിങ്കൊടി പ്രതിഷേധം തടയാൻ വേണ്ടി ഇങ്ങനെ ഒരു സംഭവം കെട്ടിച്ചമച്ചതാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു വൈസ് പ്രസിഡന്റിന്റെ പ്രസ്താവന കണ്ടു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മുഹമ്മദ് ഷമ്മാസ് പറഞ്ഞത്.സംഭവം പോലീസ് അന്വേഷിക്കട്ടെയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ്യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്.
മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പിണറായി കോട്ടയത്ത് എത്തിയത്. ഹെലികോപ്റ്റർ മാർഗം കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം അറിയിച്ചു.
തുടർന്ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപവും കുടമാളൂരിലുമാണ് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
District News
പേരാമ്പ്ര: കോളജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്ന മുതുകാട് ഗവ. ഐടിഐയിലെ നിരവധി കെഎസ്യു പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി. പരിക്കേറ്റ രണ്ടു പ്രവർത്തകരെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് ജെയിൻ ജോണി (29) നും മർദനമേറ്റു. ഇദ്ദേഹവും ആശുപത്രിയിൽ ചികിത്സ തേടി. എസ്എഫ്ഐ പ്രവർത്തകരാണ് മർദനമഴിച്ചുവിട്ടതെന്ന് കെഎസ്യു നേതാക്കൾ പറഞ്ഞു. പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്എഫ്ഐയാണ് തെരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത്.
Kerala
കാസര്‍ഗോഡ്: പുതുതലമുറയുടെ ആശങ്കകള്‍ അകറ്റുന്ന സര്‍ക്കാര്‍ ആയിരിക്കും വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാരെന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിര്‍ദേശങ്ങള്‍ ഉൾപ്പെടുത്തി ജെൻസി മാനിഫെസ്റ്റോ യുഡിഎഫിന് ഉണ്ടായിരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ജെന്‍സി കണക്ട് യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ജെന്‍സി പാര്‍ലമെന്റ് ഉദുമ ലളിത് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Kerala
തൃശൂർ: തൃശൂർ ഗവ. ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്യു ആക്രമണമെന്ന് പരാതി. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു, യൂണിറ്റ് സെക്രട്ടറി ദേവപ്രസാദ്, പ്രസിഡന്റ് റുവൈസ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ അഞ്ച് പേരും ചികിത്സയിലാണ്. നാഷണൽ മൂട്ട് കോമ്പറ്റീഷനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മൂട്ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ വിജയിച്ചിരുന്നു.
ഇതേ തുടർന്ന് അഖിലേന്ത്യ മൂട്ട് കോമ്പറ്റീഷനായുള്ള ഒരുക്കങ്ങൾ ക്യാമ്പസിൽ പുരോഗമിക്കുകയാണ്. ഇതിനിടെ കെഎസ്യു പ്രവർത്തകർ സംഘം ചേർന്നെത്തി ആക്രമിച്ചതായാണ് എസ്എഫ്ഐയുടെ പരാതി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിദ്യാർഥികളെ നേരിൽ കണ്ട് നിർദേശങ്ങൾ സ്വീകരിക്കാൻ കെഎസ്യു. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്ര 20ന് കാസർഗോഡുനിന്ന് ആരംഭിക്കും.
പുതുതലമുറയുടെ കാഴ്ചപ്പാടുകളും ലഭ്യമാകുന്ന നിർദേശങ്ങളും ഉൾപ്പെടുത്തി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള സമഗ്രമായ വികസന രേഖ ‘സ്റ്റുഡന്റസ് മാനിഫെസ്റ്റോ’ തയാറാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പത്രസമ്മേളനത്തിൽ പറഞ്ഞു.
20ന് കാസർഗോഡു നിന്നാരംഭിച്ച് 28ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയിൽ എൽഎഡിഎഫ് ഭരണത്തിൽ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാരത്തകർച്ച തുറന്നുകാട്ടുന്ന സംവാദസദസുകൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്രയിൽ വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ വൈസ് ക്യാപ്റ്റൻമാരായും സംസ്ഥാന ജനറൽ സെക്രട്ടറിമാർ, എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ സ്ഥിരാംഗങ്ങളായും യാത്രയുടെ ഭാഗമാകും.
Kerala
പാലക്കാട്: വോട്ട് ചെയ്യാനായി പാലക്കാട്ട് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കെഎസ്യു പാലക്കാട് ജില്ലാ സെക്രട്ടറി ഇക്ബാൽ.
കോൺഗ്രസ് പാർട്ടി സസ്പെൻഡ് ചെയ്തുവെന്ന് പറഞ്ഞാലും പാലക്കാടിന്റെ എംഎൽഎയാണ് രാഹുൽ. രാഹുലേട്ടന്റെ കൂടെ ഉണ്ടാകും. എംഎൽഎയുടെ കൂടെ വരുന്നതിൽ എന്താണ് പ്രശ്നമെന്നും ഇക്ബാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് എംഎൽഎ ഓഫീസിലെത്തിയത്.
എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞെന്നും ബാക്കി കോടതിയിൽ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ പാലക്കാട് എത്തിയത്.
District News
ചേര്‍ത്തല: കാർഷിക സർവകലാശാലയിൽ സെമസ്റ്റർ ഫീസ് വർധനവിനെതിരെയും മന്ത്രി പി. പ്രസാദിന്റെ വിദ്യാർഥി വിരുദ്ധ പ്രസ്താവനയിലും പ്രതിഷേധിച്ച് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മന്ത്രിയുടെ കോലവും കത്തിച്ചു. കെപിസിസി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു.
കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യുവൽ കുര്യാക്കോസ്, ഡിസിസി ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി, ആർ. രവിപ്രസാദ്, ഫ്രാൻസിസ് ജോളി, തൻസിൽ നൗഷാദ്, അജയ് കൃഷ്ണൻ, പി.എസ്. ഫഹദ്, അമിനുൽ അസ്ലം തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവല്ല : വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി കരാറിൽ ഒപ്പിട്ട പിണറായി വിജയൻ സർക്കാരിനെതിരേ കെഎസ്യു തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരത്തിൽ കരാർ കോപ്പി കത്തിച്ചു പ്രതിഷേധം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി അധ്യക്ഷത വഹിച്ചു. വിഷ്ണു പുതുശേരി, ജേക്കബ് വർഗീസ്, ആർ. അശ്വിൻ, ഷൈൻ സന്തോഷ്, വിഷ്ണു കുന്നന്താനം, റിജോ വള്ളംകുളം, ജോഫിൽ ജോസഫ്, മെൽവിൻ തോമസ്, റിയോൺ ജോൺ എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: പിഎം ശ്രീ വിഷയത്തിൽ സിപിഎം, ബിജെപി ഡീൽ ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാൻ കെഎസ്യു. നാളെ വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് കെഎസ്യു നെറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
നാളെ സ്പീക്ക് അപ്പ് കാമ്പയ്നും, ചൊവ്വാഴ്ച നിയോജക മണ്ഡലതലങ്ങളിൽ സ്റ്റുഡൻസ് വാക്ക് പരിപാടിയും ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. തുടർന്ന് 1000 വിദ്യാർഥികളെ അണി നിർത്തി ലോംഗ് മാർച്ചും സംഘടിപ്പിക്കാൻ മാരമൺ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമിനമായതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കേന്ദ്രത്തിന്റെ അജണ്ടകളെ രാജ്യത്തിന്റെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കാനുള്ള ഉപാധിയായി പിഎം ശ്രീ ഉപയോഗിക്കുന്നുവെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കേരളത്തിന്റെ മേഖലയെ ആർഎസ്എസിനു തീറെഴുതിയ മന്ത്രി വി. ശിവൻകുട്ടിയെ വഴിയിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് എൻഎസ്യു -ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമാസ്,സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍. വിഷയത്തില്‍ എസ്എഫ്ഐ, സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സമരം ചെയ്യാന്‍ തയാറാകുമോയെന്നും അദ്ദേഹംചോദിച്ചു.
സിപിഐ അടക്കമുള്ള സ്വന്തം മുന്നണിയിലെ പാര്‍ട്ടികളുടെ എതിര്‍പ്പിനെ മറികടന്നുള്ള ഇത്തരം തീരുമാനത്തിലൂടെ സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ ബ്രാന്‍ഡിംഗിന് വഴങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടക അടക്കമുള്ള അയല്‍ സംസ്ഥാനങ്ങള്‍ സംഘപരിവാര്‍ ക്യാമ്പയ്ന് എതിര്‍പ്പ് പ്രകടിപ്പിച്ച് നിലകൊള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്‍ഹമാണെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കെഎസ്യു നേതാക്കളെ മുഖംമൂടിയും വിലങ്ങുമിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഉത്തരവ്
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറോടാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പോലീസ് നടപടിയെ ന്യായീകരിക്കുകയായിരുന്നു സര്‍ക്കാര്‍. തിരിച്ചറിയല്‍ പരേഡിന് വേണ്ടിയാണ് മുഖംമൂടി ധരിപ്പിച്ചത് എന്നായിരുന്നു മന്ത്രി വി.എന്‍. വാസവന് നിയമസഭയില്‍ പറഞ്ഞത്.
Kerala
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പോലീസിനെ മറികടന്ന് വിസിയുടെ ചേമ്പറിലേക്ക് കടക്കാനുളള പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടർന്ന് പോലീസും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചും സംഘർഷത്തിൽ കലാശിച്ചു. കെ. മുരളീധരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.