കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെഎസ്യു പ്രവർത്തകർ നടത്തിയ കടന്നാക്രമണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരവും ആസൂത്രിതവുമായ ആക്രമണമാണ് നടന്നതെന്നും ഒരു വനിതാ മന്ത്രിക്കു നേരെ ഇത്തരമൊരു ഹീനമായ ആക്രമണം കേരളത്തിൽ ആദ്യമായാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഒരേസമയം ബിജെപിയും യൂത്ത് കോൺഗ്രസും മുസ്ലീം ലീഗും കെഎസ്യുവുമെല്ലാം പ്രതിഷേധവുമായി എത്തിയത് ഈ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നതിന് തെളിവാണ്.
രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാത്തവർ ക്രിമിനലുകളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയാണ്. ആരെയും അക്രമിക്കാമെന്നും എന്ത് ക്രൂരതയും ചെയ്യാമെന്നുമുള്ള "കനഗോലു സിദ്ധാന്തം' മുൻനിർത്തി ക്രിമിനലുകളെ വളർത്തുന്ന രീതിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
ജനാധിപത്യപരമായ സംവാദങ്ങൾക്കോ രാഷ്ട്രീയ പോരാട്ടത്തിനോ കഴിയില്ലാത്തവർ വംശഹത്യയുടെയും ക്രിമിനലിസത്തിന്റെയും വഴി തേടുകയാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
Tags : m.v.Govindhan veena george health minister attack KSU