കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്യു നേതാവിന്റെ വീടിന് നേരെ ബോംബേറ്. കെഎസ്യു നേതാവ് ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ 2.30ഓടെയാണ് ആക്രമണമുണ്ടായത്. റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. അതേസമയം പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീണാ ജോർജ് ആശുപത്രി വിട്ടു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മന്ത്രി വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് ആശുപത്രി വിട്ടത്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം.
മന്ത്രിയുടെ പരിക്ക് ഗുരുതരമാണെന്നും കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും ഡോക്ടർമാർ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. റോഡു മാർഗം തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രിക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
Tags : Veena George protest ksu attack kerala police