Kerala
തിരുവനന്തപുരം; സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ സിഐയുടെ പരാതിയിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രതിഷേധക്കാർ ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ചില്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഡിജിപിക്ക് പരാതി നല്കി. തങ്ങള്‍ ബ്ലേഡ് ഉള്‍പ്പെടെയുള്ളവ കൈവശം വെച്ചെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് പരാതിയില്‍ പറയുന്നത്. ആരോപണം വസ്തുതാപരമാണോ എന്നന്വേഷിക്കണം. സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമവും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
District News
മാന്ദാമംഗലം: വെള്ളക്കാരിത്തടത്ത് കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ആനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു.
മേഖലയിലെ കർഷകരുടെ വാഴ, കവുങ്ങ്, തെങ്ങ്, റബ്ബർ, കപ്പ തുടങ്ങിയ വിവിധതരം കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായി എത്തുന്ന ആനകൾ ജനവാസ മേഖലയിലേക്ക് കയറുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം എട്ട് ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
ആനയെ ഉൾവനത്തിലേക്ക് തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുക, കൃഷിനാശം സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുക, ജനവാസ മേഖലയോട് ചേർന്ന് സോളാർ ഫെൻസിംഗ് സ്ഥാപിക്കുക, രാത്രികാല പട്രോളിംഗ് ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ആർആർടി ടീമിനെ സ്ഥിരമായി മേഖലയിൽ വിന്യസിക്കണമെന്നും സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ ഷാജി വാരപ്പെട്ടി, കൺവീനർ ബാബു എന്നിവർ യോഗ നടപടികൾക്ക് നേതൃത്വം നൽകി.
National
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനത പാർട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ ശനിയാഴ്ച രാത്രി മുഴുവൻ പ്രതിഷേധം തുടർന്നിരുന്നു. പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയാറായില്ല.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കാൻ തയാറല്ലെന്നാണ് പ്രതിഷേധിക്കുന്നവരുടെ നിലപാട്. രാവിലെ കൂടുതൽ ആളുകളോട് ജന്തർ മന്തറിൽ എത്തിച്ചേരാൻ ആഹ്വാനം നൽകിയിട്ടുണ്ട്.
രാവിലെ ഒൻപതോടെ പ്രതിഷേധക്കാരോട് ജന്തർ മന്തിറിൽ എത്താനാണ് ആഹ്വാനം നൽകിയിരിക്കുന്നത്. സിജെപി നേതാക്കളുമായി ഡൽഹി പോലീസ് ചർച്ച നടത്തും. അതേസമയം കനത്ത സുരക്ഷയിൽ ഇന്ന് നീറ്റ് യുജി പുനഃപരീക്ഷ നടത്തും.
National
ഇംഫാൽ: തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ ആറ് നാഗ പൗരന്മാർക്കു നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നാഗ വിഭാഗക്കാരുടെ പ്രതിഷേധം.
ഓൾ നാഗ സ്റ്റുഡന്റ്സ് അസോസിയേഷൻ മണിപ്പുരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഡ്യൂലാലാൻഡിലെ തംഗ്ഖുൽ ബാപ്റ്റിസ്റ്റ് പള്ളിയിൽനിന്നും തുടങ്ങി നാലുകിലോമീറ്റർ അകലെയുള്ള ഇംഫാൽ വെസ്റ്റിലെ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് പ്രതിഷേധ റാലി സമാപിച്ചത്.
Kerala
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചത്. യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സ്ക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതാണ്.
ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യോഗദിനാഘോഷത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ചൊവ്വാഴ്ച വിവിധ വകുപ്പുകളുടെ യോഗം നേരിട്ടു വിളിച്ചുചേർത്തിരുന്നു.
ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന മേധാവിയും സർവകലാശാലാ വൈസ് ചാൻസലർമാരുമൊക്കെ യോഗത്തിൽ പങ്കെടുത്തിരുന്നു. സർക്കാരിന്റെ ഭരണകാര്യത്തിൽ ഇടപെട്ട് ഗവർണറുടെ ഈ നടപടി വൻ വിവാദമായിരുന്നു.
NRI
ജനീവ: ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ ലോകനേതാക്കൾ പങ്കെടുക്കുന്ന ജി7 ഉച്ചകോടി പുരോഗമിക്കവെ, തൊട്ടടുത്ത സ്വിറ്റ്സർലൻഡ് അതിർത്തി നഗരമായ ജനീവയിൽ കടുത്ത അക്രമസംഭവങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു.
ആഗോളവത്കരണത്തിനും ജി7 രാജ്യങ്ങളുടെ സാമ്പത്തിക-യുദ്ധ നയങ്ങൾക്കുമെതിരേ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ പോലീസുമായി കടുത്ത ഏറ്റുമുട്ടലിലാണ്.
വേൾഡ് ഇക്കണോമിക് ഫോറം, ജി20 ഉച്ചകോടികൾ എന്നിവ നടക്കുമ്പോൾ ഉണ്ടാകാറുള്ളതിന് സമാനമായി ഇത്തവണയും വൻ ജനക്കൂട്ടമാണ് ജി7 വിരുദ്ധ മുദ്രാവാക്യങ്ങളുമായി അതിർത്തി പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നത്.
യുദ്ധക്കളമായി തെരുവുകൾ
പ്രതിഷേധം അക്രമാസക്തമായതോടെ ജനീവയിലെ തെരുവുകൾ യുദ്ധക്കളമായി മാറി. അക്രമാസക്തരായ ഒരു വിഭാഗം ആളുകൾ തെരുവിലുണ്ടായിരുന്ന കാറുകൾക്ക് തീയിടുകയും കടകളുടെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധക്കാർ കല്ലുകളും മറ്റ് സാധനങ്ങളും എറിഞ്ഞതോടെ സ്വിസ്സ് പോലീസ് കടുത്ത രീതിയിൽ കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷം നിയന്ത്രണവിധേയമാക്കാൻ പോലീസ് ശ്രമം തുടരുകയാണ്.
അതിർത്തി നഗരങ്ങളിൽ പ്രതിഷേധം
ഉച്ചകോടി നടക്കുന്ന ഫ്രഞ്ച് നഗരമായ എവിയാൻ പൂർണമായും സൈനിക സുരക്ഷാ വലയത്തിലായതിനാൽ, അതിർത്തിക്ക് തൊട്ടപ്പുറമുള്ള സ്വിസ് നഗരങ്ങളെയാണ് പ്രതിഷേധക്കാർ തങ്ങളുടെ സമരവേദിയാക്കി മാറ്റിയിരിക്കുന്നത്.
സമാധാനപരമായ അന്തരീക്ഷം തകർക്കാതിരിക്കാൻ ഫ്രഞ്ച്-സ്വിസ് സുരക്ഷാ ഏജൻസികൾ സംയുക്തമായാണ് അതിർത്തികളിൽ കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Kerala
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന പരാതിയിൽ സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
2022 ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, ആര്.കെ.നവീന്‍കുമാര്‍ എന്നിവർ പ്രതിഷേധിച്ചിരുന്നു.
അന്ന് തങ്ങളെ ഇ.പി. ജയരാജന് കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് ഫര്സീന് മജീദ് പരാതി നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ജയരാജനെ പ്രതിചേര്‍ക്കാനാവില്ലെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് തള്ളിയത്.
തുടരന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. വലിയതുറ എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ശബരീനാഥൻ എന്നിവർക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
National
ന്യൂഡൽഹി: ബിജെപിയുടെ രാജ്യസഭാ സീറ്റ് ചോരിയിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും പങ്കാളിയാണെന്നാരോപിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎൽഎമാർ രാഷ്ട്രപതിഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.
മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്. പ്രതിഷേധത്തെത്തുടർന്ന് കോണ്‍ഗ്രസ് മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്വാരി, പ്രതിപക്ഷനേതാവ് ഉമാംഗ് സിംഗർ, ആദിവാസി കോണ്‍ഗ്രസ് മേധാവി വിക്രാന്ത് ഭൂരിയ എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
പത്രിക തള്ളിയതു ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ടാണ് നേതാക്കൾ മാർച്ച് നടത്താൻ തീരുമാനിച്ചത്. എന്നാൽ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്തുവച്ച് നേതാക്കളെ പോലീസ് തടഞ്ഞു. വൈകുന്നേരം തെരഞ്ഞെടുപ്പുകമ്മീഷൻ ആസ്ഥാനത്തിനുമുന്നിൽ മിന്നൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കൾ എത്തിയെങ്കിലും കസ്റ്റഡിയിലെടുത്തു.
National
ന്യൂഡൽഹി: അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം അറിയിക്കാൻ അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് ഡൽഹിയിലെ യുഎസ് എംബസി ഡെപ്യൂട്ടി ചീഫ് ജേസൺ മിക്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.
ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ജേസൺ മിക്സിനെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. ഒമാൻ ഉൾക്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.
കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിൽ മന്ത്രാലയം തങ്ങളുടെ ഉത്കണ്ഠ അറിയിച്ചു. മൂന്ന് ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിന് ആക്രമണങ്ങൾ കാരണമായെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇത്തരം നടപടികൾ സ്വീകാര്യമല്ലെന്നും രാജ്യാന്തര സമുദ്ര വാണിജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഇത് ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയിൽ ഉണ്ട്. ജനങ്ങളുടെ ജീവനുകൾ നഷ്ടപ്പെടുന്നത് തടയാൻ ആവശ്യമായ നടപടികള്‍ യുഎസ് സേന സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജേസൺ മിക്സിനോട് ഇന്ത്യ ആവശ്യപ്പെട്ടു.
Kerala
മൂവാറ്റുപുഴ: അധികൃതരുടെ കടുത്ത അനാസ്ഥയെ തുടർന്ന് റോഡിന് നടുവിലുണ്ടായ കൂറ്റൻ മൺകൂനയിൽ കിടന്ന് വേറിട്ട രീതിയിൽ പ്രതിഷേധിച്ച പൊതുപ്രവർത്തകനും ഓട്ടോറിക്ഷ തൊഴിലാളിയുമായ എം.ജെ. ഷാജിയുടെ സമരം വിജയിച്ചു. വാട്ടർ അതോറിറ്റിയുടെ ഉറപ്പിനെ തുടർന്ന് അദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചു.
മൂവാറ്റുപുഴ പി.ഒ ജംഗ്ഷനിലും കാവുംപടി റോഡിൽ പോലീസ് സ്റ്റേഷന് സമീപവും പൈപ്പ് പൊട്ടലിനെ തുടർന്ന് ജല അതോറിറ്റി എടുത്ത കുഴികൾ ഗർത്തങ്ങളായി മാറി അപകടങ്ങൾ നിത്യസംഭവമായിരുന്നു. ദിവസങ്ങളോളം ഈ നില തുടർന്നിട്ടും അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി കടുത്ത പ്രതിഷേധവുമായി മുന്നോട്ടുവന്നത്.
ഷാജി റോഡിനു നടുവിലെ തകർന്ന ഭാഗത്തെ മൺകൂനയിൽ കിടന്ന് മണിക്കൂറുകളോളം പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ കൈവശവും അദ്ദേഹം കിടന്നിരുന്ന മൺകൂനയ്ക്കു മുകളിൽ വച്ചിരുന്ന താൽക്കാലിക ഡിവൈഡറിലും പ്ലക്കാർഡുകൾ പതിച്ചിരുന്നു. "അധികാരികളുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ സമരം, റോഡ് സഞ്ചാരയോഗ്യമാക്കുക' - എന്ന് പ്ലക്കാർഡുകളുമായിട്ട് ആയിരുന്നു സമരം.
സംഭവം അറിഞ്ഞ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ നിന്ന് ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അദ്ദേഹത്തോട് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ, വാട്ടർ അതോറിറ്റി അധികൃതർ എത്തി ഉടൻ റോഡ് ശരിയാക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ പിന്നോട്ട് പോകൂ എന്ന് ഷാജി ഉറപ്പിച്ചു പറഞ്ഞു. നിരവധി നാട്ടുകാരും അദ്ദേഹത്തിന് പിന്തുണയുമായി സ്ഥലത്ത് തടിച്ചുകൂടി.
ഒടുവിൽ, മൂവാറ്റുപുഴ വാട്ടർ അതോറിറ്റിയിലെ പി.എച്ച്. സെക്ഷൻ ഏ.ഇ. വിജിൽ ഡബ്ല്യു.എസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിൽ, മൺകൂന നിരപ്പാക്കി അടിയന്തരമായി റോഡ് സഞ്ചാര യോഗ്യമാക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയ ശേഷമാണ് ഷാജി സമരം അവസാനിപ്പിച്ചത്. മുമ്പും അനേകം പൊതുവിഷയങ്ങളിൽ വ്യത്യസ്തമായ സമരമുറകളിലൂടെ ശ്രദ്ധനേടിയിട്ടുള്ള ഷാജിയുടെ ഈ വേറിട്ട പ്രതിഷേധം സമൂഹത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി.
Kerala
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ. സുഗതന്റെ രാജിയാവശ്യപ്പെട്ട് എൽഡിഎഫ്.
എൽഡിഎഫ് കൗൺസിലർമാരാണ് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുഗതൻ നഗരസഭയ്ക്ക് തന്നെ അപമാനമാണെന്ന് എൽഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.
സുഗതനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. ഗുണ്ടാ ലിസ്റ്റിൽ പേരുള്ളയാളാണ് സുഗതൻ. ഇയാളുകൂടെ വൻകിട ഗുണ്ടാ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും എൽഡിഎഫ് കൗൺസിലമാർ വിമർശിച്ചു.
അടുത്ത ദിവസങ്ങളിൽ വാർഡ് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പിന്നാലെ 15ന് വൻ ജനകീയ സമരം കോർപ്പറേഷനിലേക്ക് നടത്തും.
Kerala
തിരുവനന്തപുരം: ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വയോധിക. വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് വയോധികയായ സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു.
കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്. വീട്ടിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് വയോധിക പ്രതിഷേധിച്ചത്.
വയസായവർക്കും സാധാരണക്കാർക്കും നടക്കേണ്ട വഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. പ്രവർത്തകർ അനുനയിപ്പിച്ചാണ് ഇവരെ മാറ്റിയത്. പിന്നാലെ സമരം ഉദ്ഘാടനം കഴിഞ്ഞ് അവസാനിപ്പിച്ചു.
National
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തോട് കടുത്ത നിലപാടില്ലെന്ന് സൂചിപ്പിച്ച് ബിജെപി. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തേണ്ടതില്ലെന്നുമാണ് കേന്ദ്ര മന്ത്രിമാർ വിശദീകരിക്കുന്നത്.
രാജ്യത്ത് നേട്ടങ്ങൾ കൈവരിക്കുന്ന യുവാക്കളുടെ ഭാഗം തന്നെയാണവരെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. തുടർ സമര പരിപാടികൾ സിജെപി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് നിലപാട് മയപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസ് ജില്ലാ കോടതി കീഴ്കോടതിയിലേക്ക് അയച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി പതിനൊന്നിനാണു കൈമാറിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചിരുന്നു. ഇതേത്തുടർന്നാണു ജില്ലാ കോടതി നടപടി.
National
ന്യൂഡൽഹി: താൻ യുഎസിൽനിന്ന് ഡൽഹിയിൽ എത്തുമ്പോൾ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരരുതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അഭ്യർഥന. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ ആറിന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ദിപ്കെ ഇന്ത്യയിൽ എത്തുന്നത്.
താൻ ഡൽഹിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ വരണമെന്ന് സിജെപിയെ പിന്തുണയ്ക്കുന്നവരോട് അഭിജിത് ദിപ്കെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഈ ആഹ്വനത്തിന് ലഭിച്ച ജനപിന്തുണ തങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നുവെന്ന് സിജെപി എക്സിൽ കുറിച്ചു.
വിമാനത്താവളത്തിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുന്നത് സർവീസുകളെ ബാധിക്കുമെന്നും യാത്രക്കാർക്കും സുരക്ഷാ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സിജെപി വ്യക്തമാക്കി. പൊതുജനങ്ങൾക്കും സുരക്ഷാ സേനയ്ക്കും പ്രയാസങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ദയവായി ആരും ഡൽഹി എയർപോർട്ടിലേക്ക് വരരുതെന്നും പാർട്ടി ഔദ്യോഗികമായി അറിയിച്ചു.
ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷം ദിപ്കെ നേരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജന്തർ മന്ദിറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ പ്രകടനത്തിന് നേരിട്ട് അനുമതി വാങ്ങാൻ വേണ്ടിയാണിത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ സമാധാനാന്തരീക്ഷം പാലിക്കണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിലുള്ള യാതൊരു നടപടികളും ഉണ്ടാകരുതെന്നും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.
സമാധാനപരമായ ഈ പ്രതിഷേധ പ്രകടനത്തിന് അധികൃതർ അനുമതി നൽകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സിജെപി വക്താവ് പറഞ്ഞു. എത്ര പേർ പ്രതിഷേധത്തിന് എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Kerala
തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിൽ എത്തിയ ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമനെതിരേ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം.
സിറാജ് ദിനപത്രത്തിന്റെ റിപ്പോർട്ടർ ആയ കെ.എം. ബഷീറിന്റെ കൊലയാളി വാർത്താസമ്മേളനത്തിൽ വേണ്ടെന്നു പറഞ്ഞുകൊണ്ടുള്ള മാധ്യമപ്രവർത്തകരുടെ പ്രതിഷേധം വലിയ ബഹളത്തിനിടയാക്കി. മാധ്യമപ്രവർത്തകർ ശബ്ദമുയർത്തിയതോടെ കൃഷിവകുപ്പ് ഡയറക്ടർ കൂടിയായ വെങ്കിട്ടരാമൻ ഹാളിനു പുറത്തുപോയി.
2019ലാണ് കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. രാത്രിയിൽ മ്യൂസിയത്തിനു സമീപം കാറിൽ അമിതവേഗത്തിൽ പോവുകയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ബഷീർ മരിക്കുകയായിരുന്നു. ശ്രീറാം മദ്യലഹരിയിലായിരുന്നു എന്ന് ആക്ഷേപമുണ്ട്. വലിയ കോലാഹലം ഉണ്ടാക്കിയ ആ കേസ് ഇപ്പോഴും നടക്കുകയാണ്.
സാധാരണയായി വെങ്കിട്ടരാമൻ പത്രസമ്മേളനങ്ങൾ പങ്കെടുക്കാറില്ല എന്നാൽ കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ പത്രസമ്മേളനത്തിനിടെ ഒരു സംശയനിവാരണത്തിന്റെ ഭാഗമായാണ് കൃഷിവകുപ്പ് ഡയറക്ടർ മന്ത്രിയോടൊപ്പം വേദിയിൽ എത്തിയത്. എന്നാൽ, പ്രതിഷേധം ഉയർന്നതോടെ ശ്രീറാം വെങ്കിട്ടരാമൻ പുറത്തുപോവുകയായിരുന്നു.
International
നയ്റോബി: എബോള ബാധിതർക്കായി ക്വാറന്റൈൻ കേന്ദ്രം തുറക്കാനുള്ള അമേരിക്കൻ നീക്കത്തിനെതിരേ കെനിയയിൽ നടന്ന പ്രതിഷേധത്തിൽ രണ്ടു പേർ വെടിയേറ്റു മരിച്ചു. സെൻട്രൽ കെനിയയിലെ നാൻയുകി പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
എബോള പടരുന്ന ഡിആർ കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും രോഗം പിടിപെടുന്ന അമേരിക്കൻ പൗരന്മാരെ ചികിത്സിക്കാനായി കെനിയയിൽ സംവിധാനം ആരംഭിക്കാനാണ് അമേരിക്കൻ പദ്ധതി. ലായ്കിപിയ വ്യോമതാവളത്തിൽ ആരംഭിക്കാൻ പോകുന്ന കേന്ദ്രത്തിനെതിരേ കെനിയൻ ജനതയിൽ അമർഷം ശക്തമാണ്.
തിങ്കളാഴ്ച വ്യോമതാവളത്തിനു സമീപം പ്രതിഷേധിച്ചവർക്കു നേർക്ക് പോലീസ് നടത്തിയ വെടിവയ്പിലാണു രണ്ടു പേർ മരിച്ചതെന്നു സൂചനയുണ്ട്. എന്നാൽ, മരണത്തെക്കുറിച്ച് അറിയില്ലെന്നാണു പോലീസ് വക്താവ് അറിയിച്ചത്.
ഇതിനിടെ, അമേരിക്കൻ ക്വാറന്റൈൻ കേന്ദ്രം സ്ഥാപിക്കുന്നതു മൂന്നാഴ്ചത്തേക്കുകൂടി വിലക്കി കെനിയൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കെനിയൻ സർക്കാരും അമേരിക്കയും തമ്മിലുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ അറിയിക്കാനും കോടതി നിർദേശിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവും അനാസ്ഥയും ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. ബൈക്ക് അപകടത്തെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലാണ് പുഴു അരിച്ച നിലയിലായത്. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഈ ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞ മാസം 28-നായിരുന്നു രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. തുടര്‍ന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളുടെ കാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കമ്പിയിട്ടിരുന്നു. സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്.
വാർഡിലെത്തിച്ച രോഗിയുടെ കെട്ടിവെച്ചിരുന്ന കാലിൽ പുഴുക്കൾ അരിക്കുന്നതായി കൂടെയുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയിൽ പ്രകോപിതരായ ബന്ധുക്കൾ വാർഡിൽ വലിയ രീതിയിൽ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആശുപത്രി അധികൃതർ ഒടുവിൽ മുറിവ് വൃത്തിയാക്കുകയും രോഗിയെ അടിയന്തരമായി വീണ്ടും ഐസിയുവിലേക്ക് തന്നെ മാറ്റുകയും ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലെ പോലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു.
പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചത്. യുഡിഎഫ് സർക്കാർ വന്ന ശേഷമാണ് ഈ വകുപ്പ് ഒഴിവാക്കിയത്.
2022 ജൂൺ 13നായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉള്ളിൽവച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് ഗവർണർ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവൻ പാടണമെന്ന് ലോക്ഭവൻ നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് തള്ളുകയായിരുന്നു. വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് സഭയിൽ ആലപിച്ചത്.
എന്നാൽ ഗവർണറുടെ നിലപാടിനെതിരെ സർക്കാരിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. പരമ്പരാഗതമായി സഭയിൽ തുടരുന്ന രീതിയാണിതെന്നും ഇതിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.
എന്നാൽ ബിജെപി ഇതിനെ എതിർത്തു. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടിയത് വിവാദമായിരുന്നു. വി.ഡി.സതീശൻ സംഘപരിവാറിന് കീഴടങ്ങിയെന്ന് സിപിഎം അന്ന് ആരോപിച്ചിരുന്നു.
Kerala
കോട്ടയം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജിന്റെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം. പാലാ പൂഞ്ഞാറിലെ വസതിയിലാണ് പ്രതിഷേധം.
സ്ഥലത്ത് വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്ഐ പ്രവർത്തകരെ നേരിടാൻ ബിജെപി പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം കടുക്കുന്നു. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം.
സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിന്റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു.
സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് മുതര്‍ന്ന നേതാക്കളായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന് അടക്കമുള്ള നേതാക്കളെത്തി അനുനയിപ്പിച്ചു.
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു.
പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സിഎംആര്‍എല്‍ എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്, സിഎംആര്‍എല്‍ ഓഫീസ്, പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ ബംഗളൂരു ഓഫീസ്, കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റു രണ്ടു കമ്പനികളുടെ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം പരിശോധന തുടരുന്നു. കോഴിക്കോട്ടും കണ്ണൂരിലും സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Kerala
കണ്ണൂർ: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ വ്യാപക പ്രതിഷേധവുമായി സിപിഎം.
പരിശോധന നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിലും തിരുവനന്തപുരത്തെ വാടകവീടിനു മുന്നിലും തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിന്റെ വീടിനു മുന്നിലും പ്രതിഷേധം നടന്നു.
കണ്ണൂരിലെ പിണറായിയുടെ വീടിനു മുന്നിൽ നടന്ന പ്രതിഷേധത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും നേതൃത്വം നല്കി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടക്കുന്നതിനു പിന്നിൽ കോൺഗ്രസ്- ബിജെപി ഡീൽ ആണെന്ന് കെ.കെ. രാഗേഷ് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇഡി റെയ്ഡ് നടത്തുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാക്കൾ. ബേക്കറി ജംഗ്ഷനിലുള്ള വാടക വീടിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കെ.കെ. ജയചന്ദ്രൻ, മുൻമന്ത്രി വി. ശിവൻ കുട്ടി, വി. ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
National
വെല്ലൂർ: ഇഷ്ടികക്കളം ഉടമകളിൽ നിന്ന് പ്രതിമാസം ലക്ഷം രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ട തമിഴക വെട്രി കഴകം നേതാവിനെതിരെ തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാപക പ്രതിഷേധം. നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ പ്രാദേശിക നേതാവിന്റെ ഭീഷണിക്കും പണം തട്ടൽ ശ്രമത്തിനുമെതിരെ ഇഷ്ടികക്കളം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കടലൂർ-ചിറ്റൂർ ഹൈവേ ഉപരോധിച്ചു.
വെല്ലൂർ ജില്ലയിലെ കണിയമ്പാടി ടൗണിന് സമീപമുള്ള പുത്തൂർ ഗ്രാമത്തിലാണ് സംഭവം. മേയ് 22-ന് ടിവികെ കണിയമ്പാടി പഞ്ചായത്ത് യൂണിയൻ ഈസ്റ്റ് സെക്രട്ടറി ടി.ആർ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ നാല് ഇഷ്ടികക്കളങ്ങളിൽ എത്തി ഓരോ ഉടമയോടും പ്രതിമാസം 1 ലക്ഷം രൂപ വീതം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കളം നടത്താൻ അനുവദിക്കില്ലെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പ്രദേശത്തെ മുന്നൂറോളം വരുന്ന ഇത്തരം ചെറുകിട യൂണിറ്റുകളെ ആശ്രയിച്ചാണ് നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ ജീവിക്കുന്നത്. രാഷ്ട്രീയക്കാരുടെ ഇത്തരം പിടിച്ചുപറി തങ്ങളുടെ ഉപജീവനമാർഗ്ഗം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ തെരുവിലിറങ്ങിയത്.
അതേസമയം, ചില ഉടമകൾ തടാകങ്ങളിൽ നിന്നും ജലാശയങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ നിയമവിരുദ്ധമായി മണ്ണ് കടത്തുന്നുണ്ടെന്നും അതാണ് തങ്ങൾ ചോദ്യം ചെയ്തതെന്നുമാണ് ടിവികെ ഭാരവാഹികളുടെ വാദം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് സ്വയം കൈകാര്യം ചെയ്യാതെ റവന്യൂ അധികാരികളെ അറിയിക്കണമെന്ന് പോലീസ് ടിവികെ പ്രവർത്തകർക്ക് നിർദേശം നൽകി.
National
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അസാധാരണ ഭാഗ്യചിഹ്നമായി പാറ്റ മാറി. ബിജെപിക്കെതിരേയെന്നു തെളിയിക്കുന്ന ആശയങ്ങളോടെ തുടങ്ങിയ രാഷ്ട്രീയ അക്ഷേപഹാസ്യമായ "കോക്രോച്ച് ജനതാ പാർട്ടി'യുടെ (സിജെപി) സമൂഹമാധ്യമങ്ങളിലെ വൻ കുതിപ്പിനു സമാനതകളില്ല.
അംഗീകൃത രാഷ്ട്രീയപാർട്ടിയല്ലെങ്കിലും ആക്ഷേപഹാസ്യം നിറഞ്ഞ ഓണ്‍ലൈൻ കൂട്ടായ്മയായി സിജെപി വളർന്നുകഴിഞ്ഞു. നരേന്ദ്ര മോദി ഭരണത്തിനെതിരായ പുതുതലമുറയായ ജെൻസിയുടെ പ്രതിഷേധവും രോഷവും സിജെപിയുടെ വെബ്സൈറ്റിലെ വാക്കുകളിൽ തെളിഞ്ഞുനിൽക്കുന്നു,
സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ പത്രപ്രവർത്തന പശ്ചാത്തലമുള്ളയാളുമാണ്. യുപിഎ സർക്കാരിനെ താഴെയിറക്കിയ 2013ലെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ പങ്കുചേർന്ന് ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ കൂടെയുണ്ടായിരുന്നു.
പിന്നീട് അമേരിക്കയിലേക്കു മാറിയെങ്കിലും അഭിജീത് ഇന്ത്യൻ രാഷ്ട്രീയത്തെ സസൂക്ഷ്മം പിന്തുടരുന്നുണ്ട്. നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ് ഇദ്ദേഹം.
Kerala
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.
ഇന്ന് രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.
അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പോലീസിനോട് നടപടി നിർത്തിവയ്ക്കാൻ ചെന്നിത്തല നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതോടെ പ്രദേശത്ത് നിന്ന് പോലീസ് പിരിഞ്ഞുപോയി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലായാൽ സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസുടമകളുടെ ആശങ്ക.
ജൂൺ 15 മുതൽ ആണ് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും മുഖ്യമന്ത്രി തങ്ങളെയും കേൾക്കണമെന്നും സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.
നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
Kerala
കൊച്ചി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് സംസ്ഥാനമെമ്പാടും എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.
എറണാകുളം ബിഎസ്എല്‍ ഓഫീസിലേക്കാണ് എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മഹാരാജാസ് കോളജിന്റെ പരിസരത്തു നിന്നുമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ജലപീരങ്കി പ്രയോഗിച്ച ശേഷവും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം തുടർന്നു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. അതേസമയം, ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഈ മാസം മൂന്നിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ നടത്തിപ്പില്‍ പരാജയപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് (എന്‍ടിഎ) പകരം കൂടുതല്‍ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ സംഘടനയായ ഫെയ്മ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
നാസിക്കിലെ പ്രിന്റിംഗ് പ്രസില്‍ നിന്നാണ് മെഡിക്കല്‍ വിദ്യാര്‍ഥിയായ ശുഭം ഖൈര്‍നാറിന് ചോദ്യ പേപ്പര്‍ പൂര്‍ണരൂപത്തില്‍ കിട്ടിയത്. ഇത് ഹരിയാനയിലെ ഒരു ഡോക്ടർക്ക് കൊറിയര്‍ വഴി ശുഭം കൈമാറി. തുടര്‍ന്ന് മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുകയായിരുന്നു. പിന്നീട് മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും പേപ്പര്‍ ലഭിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി നടക്കുന്ന തർക്കങ്ങൾ അവസാനിപ്പിക്കണമെന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അണികളെ നേതാക്കൾ നിയന്ത്രിക്കണമെന്നും ഒരിക്കലും ചെയ്തുകൂടാൻ പാടില്ലാത്ത കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
വിജയം ആരുടെയും ഒറ്റയ്ക്ക് ഉള്ള നേട്ടം അല്ല. കൂട്ടായ നേട്ടമാണ്. തെരുവ് യുദ്ധത്തിൽ ആരും പങ്കാളികളാക്കരുത്. നേതാക്കൾ നിയന്ത്രിക്കണം. ശെരിയോ തെറ്റോ എന്നു നേതാക്കൾ തീരുമാനിക്കണം.
വിഷയത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നില്ല. ഘടകക്ഷികളിൽനിന്ന് അഭിപ്രായങ്ങൾ തേടും. ഇന്ന ആള് വരണമെന്നുള്ള അഭിപ്രായം ഘടകകക്ഷികളിൽനിന്ന് ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വില പുതുക്കി നിശ്ചയിക്കാൻ അടിയന്തരമായി അനുമതി വേണമെന്നുമാണ് കമ്പനികളുടെ ആവശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്.
പെട്രോൾ വിൽപ്പനയിൽ നിലവിൽ ലിറ്ററിന് 20 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ പ്രവണത തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് വരെ എത്തിയേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർധന വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, കമ്പനികളുടെ ശിപാർശയിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ഇത്തരം നീക്കങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നതിനാൽ നിലവിൽ വില വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണു കേന്ദ്രം. ഇന്ധനവില വർദ്ധന സംബന്ധിച്ച യാതൊരു ശിപാർശയും നിലവിൽ മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, വില വർധിപ്പിക്കാനുള്ള നീക്കമുണ്ടായാൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എണ്ണക്കമ്പനികൾ.
National
ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ എത്തുമെന്ന സൂചനയെ തുടർന്ന് പള്ളിപ്പരിസരത്ത് വൻ തിരക്ക്. വിജയ്യെ കാണാൻ പുലർച്ചെ തന്നെ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു.
എന്നാൽ അവസാന നിമിഷം വിജയ് സന്ദർശനം റദ്ദാക്കുകയായിരുന്നു. ഇതോടെ പ്രവർത്തകർ പള്ളിയിൽ കയറി മുദ്രാവാക്യം വിളിച്ചു. അൾത്താരയുടെ മുന്നിൽ നിന്നാണ് ടിവികെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.
തുടർന്ന് രാവിലെ നടക്കേണ്ടിയിരുന്ന വിശുദ്ധ കുർബാന മുപ്പതു മിനിറ്റ് വൈകി. പള്ളിക്കുള്ളിൽ മൊബൈൽ ഫോണും ഫോട്ടോഗ്രാഫിയും നിരോധിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ആളുകൾ കയറിയത്.
Kerala
കൊച്ചി: കാലടി സര്‍വകലാശാലയില്‍ അധ്യാപകരുടെ പ്രതിഷേധം. വിരമിക്കുന്ന ദിവസം പ്രഫസര്‍ ഡോ. ലിസി മാത്യുവിനെതിരെ നടപടി എടുക്കാനുള്ള വിസിയുടെ നീക്കമാണ് പ്രതിഷേധത്തിന് കാരണം. തനിക്കെതിരെ കള്ളക്കഥകള്‍ മെനയുകയാണെന്നും സിസ തോമസ് വിസിയായി ചുമതലയേറ്റ ശേഷം ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും ലിസി മാത്യു പ്രതികരിച്ചു.
ഇന്നലെ ഒരു ചാര്‍ജ് മെമ്മോയും വിശദീകരണ കുറിപ്പും കിട്ടി. ജീവിതത്തില്‍ ഏറ്റവും നല്ല കാര്യത്തിന് കിട്ടിയ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യങ്ങളാണിത്. മൂന്നു വലിയ കുറ്റങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അതിലൊന്ന് തീര്ഥപാതപുരാണം എന്ന പുസ്തകത്തിന്റെ ഡമ്മി കോപ്പി ഗവര്‍ണര്‍ക്ക് എത്തിച്ചു എന്ന കടുത്ത ആരോപണമാണ്.
31 വര്‍ഷത്തെ സേവനത്തിന് ലഭിച്ച മികച്ച പ്രതിഫലമാണിത്. വിരമിക്കുന്ന ദിവസം തന്നെയാണ് നടപടി എടുക്കാന്‍ നീക്കമിട്ടത്. സിസ തോമസ് വിസിയായ ശേഷം നടക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇഷ്ടമില്ലാത്തവരെ തകര്‍ക്കാനാണ് അവരുടെ ശ്രമം.
ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം അച്ചടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും എസ്എഫ്ഐ നേതാവിനെ ജയിപ്പിച്ചുവെന്ന പരാതിയിലും എനിക്കൊരു പങ്കുമില്ല. ഉണ്ടെന്ന തരത്തില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥിരം വിസി സ്ഥാനത്തേക്ക് വരാന്‍ എനിക്ക് യോഗ്യതയുണ്ട് എന്നാണ് ഇപ്പോഴും കരുതുന്നത്.
അതുകൊണ്ടായിരിക്കും എപ്പോഴും എന്നെ മാത്രം ഉന്നം വെക്കുന്നത് എന്ന് ലിസി മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ചട്ടമ്പിസ്വാമിയുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയാറാക്കി വെള്ളക്കടലാസ് നിറച്ച് പ്രകാശനം നടത്താനുള്ള നീക്കത്തിലും തോറ്റ ബിഎഫ്എ വിദ്യാര്‍ഥിയെ ജയിപ്പിച്ചതിലും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലിസി മാത്യുവിനെതിരെ കുറ്റപത്രം നല്‍കിയത്.
Kerala
കൊച്ചി: കെഎസ്ഇബി ജീവനക്കാരുടെ ജീവന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി. ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് വെസ്റ്റ് സെക്ഷന്‍ അധികൃതര്‍ കത്തു നല്‍കിയത്. ലോഡ് ഷെഡിംഗ് ഉണ്ടാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് പരാതി എത്തിയിരിക്കുന്നത്.
വേനല്‍ ചൂട് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാത്രി ഒമ്പതിനു ശേഷം വൈദ്യുതി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുന്നുണ്ട്.
കൂടാതെ സബ്സ്റ്റേഷനില്‍ നിന്നുള്ള 11 കെ വി ഫീഡറില്‍ ലോഡ് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ഈ ഫീഡറുകള്‍ തനിയെ ട്രിപ്പാകുന്നത് മൂലവും വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. ഇത്തരം സമയങ്ങളില്‍ പൊതുജനം ഓഫീസില്‍ വരികയും ഡ്യൂട്ടിയിലുള്ള ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനാല്‍ രാത്രികാലങ്ങളില്‍ ആലുവ തോട്ടക്കാട്ടുകര ഓള്‍ഡ് ദേശം റോഡില്‍ സ്ഥിതിചെയ്യുന്ന കെഎസ്ഇബി വെസ്റ്റ് സെക്ഷന്‍ ഓഫീസിനും നൈറ്റ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും മതിയായ സുരക്ഷ ഒരുക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.
Kerala
തേഞ്ഞിപ്പലം: നാല് വർഷ ബിരുദ പരീക്ഷാ തീയതി മാറ്റുന്നതുമായി ബന്ധപ്പെട്ട എംഎസ്എഫ് ഉപരോധസമരത്തിൽ സംഘർഷം. പരീക്ഷ നീട്ടിവയ്ക്കാമെന്ന ഉറപ്പ് പരീക്ഷാ കണ്ട്രോളർ ലംഘിച്ചെന്ന് ആരോപിച്ച് എംഎസ്എഫിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ നടത്തിയ ഉപരോധ സമരമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇന്നലെ വൈകീട്ട് നാലോടെ തുടങ്ങിയ പരീക്ഷാഭവൻ ഉപരോധ സമരത്തിനിടെ ജീവനക്കാർ രംഗത്തുവരികയും വാക്കേറ്റം പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു. തേഞ്ഞിപ്പലം പോലീസ് പരീക്ഷാഭവനിൽ എത്തിയെങ്കിലും പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസ് വിദ്യാർഥികൾ പൂട്ടിയിട്ടതിനാൽ അകത്തേക്ക് പ്രവേശിക്കാനായില്ല.
പരീക്ഷ പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു യൂണിയൻ ഭാരവാഹികൾ. ഇതിനിടെ ഓഫീസിനുള്ളിൽ കുടുങ്ങിയ ജീവനക്കാരെ പുറത്തിറക്കണമെന്ന ആവശ്യവുമായി ഇടത് സർവീസ് സംഘടന ഭാരവാഹികൾ രംഗത്തെത്തുകയും വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിനിടയാക്കുകയുമായിരുന്നു.
തേഞ്ഞിപ്പലം സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരേ തിരിഞ്ഞ ഇടതു ജീവനക്കാരെ പോലീസ് ബലംപ്രയോഗിച്ച് തിരിച്ചയച്ചു. ബിരുദ വിദ്യാർഥികളുടെ ഇന്റേണ്‍ഷിപ്പ് സമയത്തുതന്നെ നാലാം സെമസ്റ്റർ പരീക്ഷകൾ മേയ് ഏഴ് മുതൽ നടത്താൻ തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളായ എംഎസ്എഫ് നേതാക്കൾ പരീക്ഷാഭവൻ ഉപരോധിച്ചിരുന്നു.
സമരത്തെത്തുടർന്ന് നടന്ന ചർച്ചയിൽ പരീക്ഷകൾ മേയ് 11ലേക്ക് മാറ്റുമെന്ന് കണ്ട്രോളർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ഈ ഉറപ്പ് പാലിക്കാനോ പരീക്ഷാ തിയതി പുനഃക്രമീകരിച്ച് ഉത്തരവിറക്കാനോ അധികൃതർ തയാറായില്ലെന്നാണ് ആരോപണം.
ഒടുവിൽ വൈസ് ചാൻസലർ ഇടപെടുകയും പരീക്ഷകൾ പുനഃക്രമീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് കണ്‍ട്രോളറുടെ ഓഫീസിൽ ഫയൽ നടപടികൾ ആരംഭിച്ചതോടെയാണ് വൈകുന്നേരം അഞ്ചോടെ സമരം അവസാനിപ്പിച്ചത്. സർവകലാശാല യൂണിയൻ ചെയർപേഴ്സണ്‍ പി.കെ. ഷിഫാന, ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സൽമാൻ കാപ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
Kerala
കൊച്ചി: അഞ്ചു വയസുകാരന്റെ മരണത്തിനിടയാക്കിയ ലയണ്‍സ് ജംഗിള്‍ പാര്‍ക്കിനെതിരെ പ്രതിഷേധം മുറുകുന്ന സാഹചര്യത്തില്‍ പരസ്പരം പഴിചാരി കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും. ലൈസന്‍സ് ഇല്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്.
പ്രീ സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ആദം മരിച്ച സംഭവത്തില്‍ പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന പാര്ക്കിന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. പാര്‍ക്ക് ഉടമകള്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും ലൈസന്‍സ് വേണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. അജി പറഞ്ഞെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നുമാണ് പ്രസിഡന്റ് ജിന്‍സി അജിയുടെ ആരോപണം.
എന്നാല്‍ പാര്‍ക്ക് ഉടമകള്‍ സമീപിച്ചത് ഓപ്പണ്‍ ജിം ആരംഭിക്കാനായാണ് ഇതിന് ലൈസന്‍സ് വേണ്ടെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. ചൊവ്വാഴ്ചയാണ് പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ആദം പാര്ക്കിന് പിന്നിലെ ചതുപ്പില്‍ വീണു മരിച്ചത്.
പാര്‍ക്കിലേക്ക് ബുധനാഴ്ച ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ലയണ്‍സ് ക്ലബ് അല്ല ട്വന്റി 20 പാര്‍ട്ടി നേതാക്കളുമായുള്ള അടുത്ത ബന്ധമുള്ള ആളുകള്‍ നടത്തുന്നതിനാലാണ് പാര്‍ക്കിനെതിരെ നടപടി സ്വീകരിക്കാതിരിക്കാത്തത് എന്ന ആരോപണവും ഡിവൈഎഫ്ഐ ഉയര്‍ത്തിയിരുന്നു.
NRI
ന്യൂജഴ്സി: 2026ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് വേദിയാകുന്ന ന്യൂജഴ്സിയിൽ യാത്രാനിരക്കിനെച്ചൊല്ലി വൻ വിവാദം. മെറ്റ്ലൈഫ് സ്റ്റേഡിയത്തിലേക്കുള്ള ട്രെയിൻ, ബസ് യാത്രകൾക്ക് ഒരാൾക്ക് 150 ഡോളർ (ഏകദേശം 12,500 രൂപ) ഈടാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്.
ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള ചെലവ് ഫിഫ വഹിക്കുന്നില്ലെന്ന് ന്യൂജഴ്സി ഗവർണർ മൈക്കി ഷെറിൽ ആരോപിച്ചു. നികുതിപ്പണം ഇതിനായി ചെലവാക്കാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി.
ആതിഥേയ നഗരങ്ങൾ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നതാണെന്നും ഇത്തരം ഉയർന്ന നിരക്ക് സാമ്പത്തിക നേട്ടത്തെ ബാധിക്കുമെന്നും ഫിഫ പ്രതികരിച്ചു. മത്സരം നടക്കുന്ന എട്ട് ദിവസങ്ങളിൽ സാധാരണ യാത്രക്കാർക്ക് നിയന്ത്രണമുണ്ടാകും.
40,000 ആരാധകർക്ക് മാത്രമായിരിക്കും ട്രെയിൻ സർവീസ് ലഭിക്കുക. ന്യൂയോർക്ക് ഗവർണറും മറ്റ് ഡെമോക്രാറ്റിക് നേതാക്കളും ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു.
ലോകകപ്പ് ഫൈനൽ കാണാനെത്തുന്നവരെ പിഴിഞ്ഞുള്ള ഈ നീക്കം മേഖലയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ഇവരുടെ പക്ഷം. ജൂലൈ 19നാണ് ഫൈനൽ മത്സരം നടക്കുന്നത്.
National
നോയിഡ: സിഐടിയു നേതാക്കളെ അനധികൃതമായി കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് സിപിഎം ജനറൽ സെക്രട്ടറ എം.എ.ബേബിയുടെ നേതൃത്വത്തിൽ നോയിഡയിൽ കുത്തിയിരിപ്പ് സമരം. കളക്ടറുടെ വസതിക്ക് മുന്നിൽ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധം.
കളക്ടറെ കാണാനെത്തിയ സിഐടിയു സംഘത്തെ പോലീസ് അധികൃതമായി കസ്റ്റഡിയിലെടുത്ത് എന്നാരോപിച്ചാണ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചത്. സിഐടിയു നേതാക്കളെ വിട്ടയക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നാണ് എം.എ.ബേബി പറഞ്ഞു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ അമ്രാറാം, ആർ. അരുൺ കുമാർ, എ.എ.റഹീം എംപി, വി.ശിവദാസൻ എംപി എന്നിവരടങ്ങുന്ന സംഘത്തെ നോയിഡ അതിർത്തിയിൽ വെച്ച് പോലീസ് തടഞ്ഞത് മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം. അധ്യാപകരിൽ നിന്നുള്ള ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മരണത്തിന് കാരണമെന്ന ആരോപണം ശക്തമായതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.
രാവിലെ ക്യാമ്പസിന് മുന്നിൽ കോട്ട് ഊരിമാറ്റി പ്രതിഷേധിച്ച വിദ്യാർത്ഥികൾ പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി. ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നും മാനസികമായി പീഡിപ്പിക്കുന്ന മറ്റ് രണ്ട് അധ്യാപകർക്കെതിരെ നടപടി വേണമെന്നുമാണ് പ്രധാന ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷൻ, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജാതിയുടെയും നിറത്തിന്റെയും പേരിൽ അധ്യാപകർ അധിക്ഷേപിച്ചതായി നിതിൻ രാജ് സുഹൃത്തുക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ഇന്റേണൽ മാർക്ക് അകാരണമായി കുറച്ചതായും കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദേശത്തിലുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് രണ്ട് അധ്യാപകരെ കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ അംഗങ്ങളോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും അവർ വഴങ്ങിയില്ല.
ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്. വനിതാ ബിൽ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെ.സി. വേണുഗോപാൽ എംപി എതിർത്ത് സംസാരിച്ചു.
ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും വേണുഗോപാൽ പറഞ്ഞു. ഇതോടെ സ്പീക്കർ ഇടപെട്ടു. എന്നാൽ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തി. എല്ലാം സംസാരിക്കാൻ അവസരം നൽകുമെന്നും എല്ലാവർക്കും സമയം ലഭിക്കുമെന്നും സ്പീക്കർ പറഞ്ഞു.
ബിൽ അവതരിപ്പിക്കാൻ അനുവദിച്ചാൽ അല്ലേ ചർച്ച നടക്കൂവെന്നും ബില്ലിനെക്കുറിച്ച് അറിയാതെയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
International
വാഷിംഗ്ടണ്‍ ഡിസി: മാര്‍പാപ്പയ്ക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയതിനു പിന്നാലെ, തന്നെ യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ചിത്രം പുറത്തുവിട്ടത്.
അമേരിക്കന്‍ പതാകയുടെ പശ്ചാത്തലത്തില്‍ സൈനികര്‍, വിമാനങ്ങള്‍, നഴ്സുമാര്‍ എന്നിവര്ക്കിടയില്നിന്ന് രോഗിയായ ഒരാളുടെ തലയില്‍ കൈവച്ച് രോഗശാന്തി നല്കുന്ന രീതിയിലാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. കൈയില്‍നിന്നു പ്രത്യേക പ്രകാശം പരക്കുന്നതായും ചിത്രത്തിലുണ്ട്.
സ്വന്തം ചിത്രം ഉപയോഗിച്ച് ട്രംപ് എഐ പരീക്ഷണങ്ങള്‍ നടത്തുന്നത് ഇതാദ്യമല്ല. മുമ്പ് മാര്‍പാപ്പയുടെ വസ്ത്രം ധരിച്ചുകൊണ്ടുള്ള എഐ ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.
വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് പേജിലും അന്ന് ആ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ട്രംപിന്റെ പുതിയ ചിത്രത്തിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ട്രംപിന്റെ നടപടി അപലപനീയമാണെന്നും അദ്ദേഹത്തിന്റേതു മതനിന്ദയാണെന്നും മാപ്പു പറയണമെന്നും അമേരിക്കയിലെ വിവിധ സഭാ വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു.
NRI
ലണ്ടൻ: യുകെയിലെ യുഡിഎഫ് പ്രവർത്തകരുടെ ഐക്യത്തെ തകർക്കുക എന്ന ദുഷ്പ്രേരണയോടെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി.
ഇത്തരം പ്രവണതകൾ ജനാധിപത്യ രാഷ്ട്രീയ സംസ്കാരത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്നും അത്യന്തം നിർഭാഗ്യകരവും അപലപനീയവുമാണെന്നും പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭിന്നതയുണ്ടെന്ന തരത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും യുഡിഎഫ് പ്രവർത്തകരെ നേതൃവ്യത്യാസങ്ങളുടെ പേരിൽ വിഭജിക്കാനുള്ള കുപ്രയത്നങ്ങളും നടക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.
യാഥാർഥ്യത്തിൽ, യുഡിഎഫ് പ്രവർത്തകർ ഒരുമിച്ചും ദൃഢമായും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അവർ വ്യക്തമാക്കി.
ചില ഇടതുപക്ഷ അനുകൂലികൾ രാഷ്ട്രീയ ലാഭത്തിനായി നിഗൂഢ അജണ്ടകളോടെ ബോധപൂർവം ഇത്തരം തെറ്റായ പ്രചാരണങ്ങൾ സൃഷ്ടിക്കുന്നതായി അവർ ആരോപിച്ചു.
സമൂഹത്തിൽ ഭിന്നത വിതയ്ക്കാനും യുഡിഎഫിന്റെ ഐക്യം ദുർബലപ്പെടുത്താനുമുള്ള ഈ നീക്കങ്ങൾ ശക്തമായി ചെറുക്കപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കപ്പെടേണ്ട സമയത്ത്, അവയെ ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് അതീവ ആശങ്കാജനകമാണെന്നും എല്ലാ പ്രവർത്തകരോടും പൊതുജനങ്ങളോടും അവർ അഭ്യർഥിച്ചു.
സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കാതെയും പങ്കുവയ്ക്കാതെയും ജാഗ്രത പാലിക്കണമെന്നും ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് ശേഷം പോലും പരാജയഭീതിയിൽ നടത്തുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയണം. യുഡിഎഫ് പ്രവർത്തകരുടെ ഐക്യവും പ്രതിബദ്ധതയും ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.
ഭരണരൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കോൺഗ്രസ് പാർട്ടിയുടെ പരമോന്നത നേതൃത്വത്തിന്റെ മാർഗനിർദേശപ്രകാരം ജനാധിപത്യ രീതിയിൽ മുന്നോട്ട് പോകുന്നതാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Kerala
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന കിംചി കൾച്ചർ പരിപാടിയിൽ പ്രതിഷേധം. സംഘാടക പിഴവിനെ തുടർന്ന് പരിപാടിയുടെ ഭാഗമായി സ്റ്റോറുകൾ അടക്കം അടച്ചതോടെയാണ് കാണികൾ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.
10, 11, 12 തീയതികളിലായാണ് സ്റ്റേഡിയത്തിൽ കിംചി കൾച്ചർ എന്ന പരിപാടി സംഘടിപ്പിച്ചത്. കൊച്ചിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ മഴ പെയ്തതോടെ തുണി കൊണ്ട് മാത്രം ഒരുക്കിയ മിക്ക സ്റ്റോറുകളിലും വെള്ളം കയറുകയും തുണികളും ടോയ്സും സാധനങ്ങളും അടക്കം നനയുകയും ചെയ്തതോടെ സ്റ്റോറുകൾ അടച്ചു.
ഇതോടെ 200 രൂപ കൊടുത്ത് പരിപാടി കാണാനായി എത്തിയവർക്ക് ഒന്നും കാണാനോ വാങ്ങാനോ സാധിച്ചില്ല. മഴയിൽ സാധനങ്ങൾ നശിച്ചതോടെ റീഫണ്ട് ആവശ്യപ്പെട്ട് പ്രതിഷേധമുണ്ടായിരുന്നു. തുടർന്ന് പാലാരിവട്ടം പോലീസ് സ് റ്റേഷനിൽ വച്ച് നടന്ന ഒത്തു തീർപ്പു ചർച്ചയിൽ പരിപാടിയുടെ സംഘാടകർ റീഫണ്ട് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.
കാണികളും വെൻഡേഴ്സും അടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ ബുക്ക് മൈ ഷോ ആപ്പ് വഴി ടിക്കറ്റ് എടുത്തവർക്കും സംഘാടകർ റീഫണ്ട് നൽകുമെന്നും അറിയിച്ചു.
പാൻ ഏഷ്യൻ രുചികൾ, കെ പോപ് ഡാൻസ്, ചൈനീസ് ഫാൻ ഡാൻസ്, ചൈനീസ് ഡ്രാഗൺ ഡാൻസ് തുടങ്ങിയ പരിപാടികൾ ആയിരുന്നു കിംചി കൾച്ചർ ഫെസ്റ്റിവൽ ഓഫർ ചെയ്തിരുന്നത്. എന്നാൽ മോമോസും ന്യൂഡിൽസും മാത്രമാണ് സ്റ്റാളുകളിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള തപാൽ ബാലറ്റുകൾ ഇന്നലെയും പൂർണതോതിൽ ലഭ്യമായില്ല. എറണാകുളം മഹാരാജാസ് കോളജിലെ പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രത്തിൽ വോട്ട് ചെയ്യാനാകാതിരുന്ന ഉദ്യോഗസ്ഥർ പ്രതിഷേധിച്ചു.
ജില്ലയ്ക്കു പുറത്തെ വോട്ടർമാരായ ഉദ്യോഗസ്ഥർക്കാണ് ബാലറ്റ് പേപ്പറുകൾ എത്താത്തതിനെത്തുടർന്ന് വോട്ട് ചെയ്യാനാകാതെ വന്നത്. ജില്ലയ്ക്കകത്തും പുറത്തുമുള്ള വോട്ടർമാർക്കായി പ്രത്യേകം ബൂത്തുകൾ ഇവിടെ സജ്ജീകരിച്ചിരുന്നു.
എന്നാൽ തൃശൂർ, വയനാട് ജില്ലകളിലെ ബാലറ്റുകൾ എത്താതിരുന്നതിനാൽ വോട്ട് ചെയ്യാനായില്ലെന്ന് അധ്യാപകസംഘടനാ നേതാക്കൾ ആരോപിച്ചു. ഉച്ചവരെ കാത്തിരുന്ന ഉദ്യോഗസ്ഥർ പലരും വോട്ട് ചെയ്യാതെയാണ് പോളിംഗ് സ്റ്റേഷനുകളിലേക്കു പോയത്.
ബാലറ്റുകൾ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എഫ്എസ്ഇടിഒ) പ്രവർത്തകർ പോളിംഗ് സാമഗ്രി വിതരണകേന്ദ്രത്തിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
ഇന്നലത്തെ കോടതി ഉത്തരവുപ്രകാരം, പോളിംഗ് ഡ്യൂട്ടിയിലുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് നേതാക്കൾ പറഞ്ഞു. പോളിംഗ് ഡ്യൂട്ടിയിലുള്ളവരുടെ പരിശീലനസ്ഥലങ്ങളിൽ വോട്ടിംഗിന് അവസരമൊരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എല്ലായിടത്തും അതുണ്ടായില്ല.
Kerala
വയനാട്: പ്രിയങ്ക ഗാന്ധി എത്തുമ്പോൾ പ്രതിഷേധത്തിനൊരുങ്ങി വയനാട്ടിൽ ജീവനൊടുക്കിയ ഡിസിസി മുൻ ട്രഷറർ എൻ.എം. വിജയന്റെ കുടുംബം. സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച എത്തുമ്പോൾ ഉപവാസസമരം നടത്തുമെന്ന് കുടുംബം വ്യക്തമാക്കി.
കേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണന് സീറ്റ് നൽകിയെന്നും പ്രിയങ്ക ഗാന്ധിയുടെ നീതികേട് പൊറുക്കാൻ കഴിയാത്തതെന്നും കുടുംബം പ്രതികരിച്ചു.
അച്ഛന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ മാറ്റിനിർത്തുമെന്നും സംരക്ഷിക്കില്ലെന്നും പ്രിയങ്ക ഗാന്ധി വീട്ടിലെത്തി ഉറപ്പു നൽകിയതാണ്. പാർട്ടി നിങ്ങൾക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാൽ കേസിൽ പ്രതിയായ ബാലകൃഷ്ണന് സീറ്റ് നൽകി ഇപ്പോൾ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനും എത്തുകയാണ്.
കോൺഗ്രസും പ്രിയങ്ക ഗാന്ധിയും എൻ.എം. വിജയന്റെ കുടുംബത്തെ വഞ്ചിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തതാണ്. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരൻ ആയ ഐ.സി. ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ പിതാവിനെ സ്നേഹിക്കുന്ന കോൺഗ്രസുകാർ തയാറാകണമെന്നും കുടുംബം കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: മണലൂർ മണ്ഡലത്തിലും വോട്ടിനായി കിറ്റ് വിതരണത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്. വിതരണത്തിനായി തയാറാക്കിയ 500ലധികം കിറ്റുകൾ കണ്ടെത്തി.
വാടാനപ്പളി സെന്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലാണ് കിറ്റ് തയാറാക്കി വച്ചിരുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സ്ഥലത്ത് യുഡിഎഫ് പ്രവർത്തകരും പിന്നാലെ എൽഡിഎഫ് പ്രവർത്തകരും എത്തി പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും ബിജെപി നേതാവിന്റെ നിർദേശ പ്രകാരം കിറ്റുകൾ വിതരണം ചെയ്തിരുന്നു. കിറ്റുകൾ തയാറാക്കിയത് ബിജെപി നേതാവ് രാധാകൃഷ്ണൻ പറഞ്ഞിട്ടെന്ന് കാർത്തിക സൂപ്പർ മാർക്കറ്റ് ഉടമ ബിമൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
100ലധികം കിറ്റുകൾ തയാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. 50 കിറ്റുകളുടെ പണം തന്നെന്നും 48 പേർ എത്തി കിറ്റുകൾ വാങ്ങിയെന്നും ബിമൽ പറഞ്ഞിരുന്നു.
ബിജെപിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തെന്ന പരാതി ഉയർന്നതിന് വന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കേസെടുത്തിരുന്നു. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്ന് പരാതി എൽഡിഎഫ് നൽകുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: എഫ്സിആർഎ നിയമഭേദഗതി ബിൽ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കെഎൽസിഎ.
രജിസ്ട്രേഷൻ സാങ്കേതികകാരണങ്ങളാൽ പുതുക്കിയില്ലെങ്കിൽപ്പോലും വസ്തുക്കൾ ഏറ്റെടുക്കാനുള്ള നിയമഭേദഗതി ഇത്തരത്തിൽ പ്രവർത്തനം നടത്തുന്ന വിഭാഗങ്ങളുടെ ക്ഷേമപരിപാടികൾ ഇല്ലാതാക്കാനും ദുർബലമാക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ്.
ക്രൈസ്തവർ മാത്രമാണ് ഇതിനെ എതിർക്കുന്നതെന്ന് വരുത്തിത്തീർക്കാനാണു ചില നിക്ഷിപ്ത കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്നും ഇത്തരം പ്രചാരണങ്ങൾക്കെതിരേയും നിയമഭേദഗതിക്കെതിരേയും പ്രതിഷേധ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. ബിജു ജോസി കരുമാഞ്ചേരി, രതീഷ് ആന്റണി എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: എഫ്സിആര്‍എ വിഷയത്തില്‍ സഭകളുടെ ആശങ്കകള്‍ അറിയിച്ചതില്‍ പി.സി. ജോര്‍ജ് ബിഷപ്പുമാരേയും ക്രൈസ്തവ സഭയേയും അവഹേളിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചതില്‍ ഓള് ഇന്ത്യ കാത്തലിക്ക് യൂണിയന് (എഐസിയൂ) സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യത്തെ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം രാജ്യത്തിന്റെ നവോഥാന രംഗത്തും വിദ്യാഭ്യാസ രംഗത്തും ആതുരാലയങ്ങള്‍ക്കും വിസ്മരിക്കാന്നാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ളത് രാഷ്ട്രീയ നേതാക്കള്‍ ചരിത്രം മനസിലാക്കി പ്രതികരിക്കണമെന്നും യോഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ ചെയര്മാന് അല്‍ഫോന്‍സ് പേരേര അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ തോമസ് തേവരത്ത്, സി.ജെ. ജെയിംസ്, ആന്റണി തൊമ്മാന, സൈബി അക്കര, ഫ്രാന്‍സി ആന്റണി, ബാബു അത്തിപ്പൊഴിയില്‍, ജോസ് ആന്റണി, പ്രഫ.ജെ. ജേക്കബ്, ബാബു അമ്പലത്തുംകാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
ഉപ്പുതറ: മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്നു മാസം. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടച്ചത്. എന്നാൽ, മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം തുറക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കുട്ടികളുമായി കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഏത്തുന്ന സീസൺ കൂടിയാണിത്.
കഴിഞ്ഞ ഡിസംബറിലാണ് പാലത്തിന്റെ സുരക്ഷാപരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി താത്കാലികമായി അടച്ചത്. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസ് ഉപയോഗിച്ചാണ് മൂന്ന് കോടി രൂപ ചെലവിൽ പാലം നിർമിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു പ്രാഥമിക അറിയിപ്പ്. എന്നാൽ, പണികൾ അനിശ്ചിതമായി നീളുകയാണ്.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ് വാഗമണ്ണിലേത്. ദൂരപ്രദേശങ്ങളിൽനിന്നുപോലും വാഗമൺ അഡ്വഞ്ചർ പാർക്കിലെ പ്രധാന ആകർഷണമായ ഈ ചില്ലുപാലം കാണാൻ ആളുകളെത്തുന്നുണ്ട്.
ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് കോലാഹലമേട്ടിൽ ഈ വിസ്മയമൊരുക്കിയത്. അഡ്വഞ്ചർ പാർക്കിൽ വൻ തിരക്ക് അനുഭവപ്പെടുമ്പോഴും ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞു കിടക്കുന്നതു ടൂറിസം വരുമാനത്തെയും ബാധിക്കുന്നുണ്ട്.
Kerala
പാലാ: ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ബിൽ (FCRA) ഭേദഗതി നമ്മുടെ രാജ്യത്തെ സാധാരണക്കാരുടെ ഇടയിൽ പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങൾക്കിടയിൽ അതിൽ പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷത്തിനിടയിൽ കടുത്ത ആശങ്കകളും അസ്വസ്ഥതകളും ഉയർത്തിയിട്ടുണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
പൊതുവിൽ ആ ബിൽ റെഗുലേറ്ററി മാനദണ്ഡത്തിൽനിന്ന് കൺട്രോളിംഗ് ആയിട്ടുള്ള ഒരു ആക്ടിലേക്ക്, നിലപാടിലേക്കു മാറുന്നതുപോലെ തോന്നുന്നു. കാലാകാലങ്ങളിലായി FCRA നിയമത്തിൽ ഭേദഗതികൾ വരാറുണ്ട്. നല്ലതുമാണ്. നിയമത്തിലെ പഴതുകൾ അടയ്ക്കാനും കാര്യക്ഷമമായി നിയമം നടപ്പിലാക്കാനുമാണ് ഭേദഗതി വരുന്നത്. എന്നാൽ, ഇപ്പോൾതന്നെ കർശന വ്യവസ്ഥകളുമായി നിലനിൽക്കുന്ന FCRA വീണ്ടും കർശനമാക്കുന്നത് സദുദ്ദേശ്യത്തോട് കൂടിയാണോ എന്നുള്ള സംശയമുണ്ട്.
സർക്കാരിനു ജനങ്ങളുടെ എല്ലാ ഭൗതികാവശ്യങ്ങളും നിറവേറ്റാൻ സാധിക്കണമെന്നില്ല. അതുകൊണ്ടാണ് എൻജിഒകളും മറ്റ് പൊതു ട്രസ്റ്റുകളും വ്യക്തികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി മുന്നോട്ടു പോകുന്നത്. രാഷ്ട്രത്തിന് അതൊരു കൈത്താങ്ങാണ്. മറ്റ് രാജ്യങ്ങളിൽനിന്ന് ഒരു സഹായവും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റെ നിലപാടല്ല, മറിച്ച് വ്യർത്ഥാഭിമാനത്തിന്റെ ലക്ഷണമാണ്. ക്രിമിനൽ പ്രവൃത്തികളെ പ്രതിരോധിക്കാൻ ട്രസ്റ്റുകൾക്കു മൂക്കുകയറിടേണ്ടതില്ല. രാജ്യത്തിൽ അവയെ നിയന്ത്രിക്കാൻ ഗൗരവതരമായ നിയമ സംവിധാനങ്ങൾ നമുക്കു വേറെയുണ്ട്.
ഭാഷാ, മത ന്യൂനപക്ഷങ്ങളെയും അവരുടെ അന്താരാഷ്ട്ര കൂട്ടായ്മയെയും തള്ളിപ്പറയുന്ന സമീപനമാണ് പുതിയ എഫ്സിആർഎ. ഇത്തരം നിയമങ്ങൾ പാവപ്പെട്ടവരെ ഗൗരവതരമായി ബാധിക്കും. ദാതാക്കൾക്കു വിശ്വാസം ഉള്ളതുകൊണ്ടാണ് അവർ നൽകുന്നത്. സ്വത്തുക്കൾ ദാതാക്കളുടെ ഇഷ്ടത്തിനനുസരിച്ചല്ല വിനിയോഗിക്കപ്പെടുന്നതെങ്കിൽ അത് അവർക്കു തിരികെ നൽകുകയാണ് വേണ്ടത്. അത് സ്വന്തമാക്കാൻ സർക്കാർ തത്രപ്പെടേണ്ടതില്ല.
ഏതെങ്കിലും സംഘടനകള്‍ വിദേശപണം ദുരുപയോഗം ചെയ്താൽ കർശനമായി നടപടികളെടുക്കുകയും നിയന്ത്രിക്കുകയും തന്നെ വേണം. അതിൽ ആർക്കും എതിർപ്പില്ല. അതേസമയം, ദുരൂഹമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. 2026 ബിൽ ഭേദഗതിയിലെ ഒരു പ്രധാന ഘടനാപരമായ മാറ്റം നമ്മളെ ആശങ്കയിലേക്ക് എത്തിച്ചിരിക്കുന്നു. എഫ്സിആർഎ റദ്ദായാലോ പുതുക്കാതിരുന്നാലോ വേണ്ടെന്നുവച്ചാലോ അതു വഴി ആർജിച്ച സ്ഥാപനങ്ങളും സ്ഥലങ്ങളുമൊക്കെ ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.
നിയമം നേരിട്ട് മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നില്ലെങ്കിലും അതിലേക്കുള്ള ഒരു നോട്ടം ഉള്ളതായിട്ട് ഭയക്കണം. ഫണ്ടുകളുടെ ലഭ്യത കുറയുമ്പോൾ സ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ മേൽ നിയന്ത്രണം ഉണ്ടാകുമ്പോൾ സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഭരണവും അവതാളത്തിലാകും. ഇവിടെ മതപരമായ സേവന പ്രവർത്തനങ്ങൾ ഭരണഘടന ആർട്ടിക്കിൾ 25, സ്ഥാപനങ്ങളുടെ നടത്തിപ്പ് ആർട്ടിക്കിൾ 26, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങൾ-സ്ഥാപനങ്ങളുടെ ഭരണ സ്വാതന്ത്ര്യം ആർട്ടിക്കിൾ 30 എന്നിവയ്ക്കെതിരേ നിൽക്കുന്നു.
ജീവകാരുണ്യ സംഘടനകളെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലാണ് നിയമത്തിന്റെ ഫലം വരുന്നത്. അതായത് നിയമലംഘനം നടത്താതെ പ്രവർത്തിക്കുന്നവരെയും ശിക്ഷിക്കപ്പെടുന്ന രീതി. സാധാരണക്കാർക്കു ദുരിതം സമ്മാനിക്കുകയാവും ഈ നിയമത്തിന്റെ പരിണത ഫലം.
Kerala
കൊച്ചി: കൊച്ചിയില്‍ ഗ്യാസ് ഏജന്‍സി മാനേജര്‍ക്ക് നേരെ ആക്രമണം. മുണ്ടംവേലിയിലെ സൂപ്പര്‍ ഫ്ളെയിംസ് ഭാരത് ഗ്യാസ് ഏജന്‍സിയിലെ മാനേജര്‍ രാജേഷിന് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്.
മാനേജര്‍ക്ക് നേരെ കത്തി വീശി എത്തിയ ഡെന്നിസ് അറയ്ക്കല്‍ എന്ന പ്രതിയെ ഏജന്‍സി ജീവനക്കാര്‍ തടഞ്ഞു. ഇന്ന് രാവിലെ 9.50 ഓടെയാണ് സംഭവം. സംഭവത്തിൽ മാനേജര്‍ രാജേഷ് തോപ്പുംപടി പോലീസില്‍ പരാതി നല്കി.
പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിലിണ്ടര്‍ വിതരണം പൂര്‍ണമായും നിര്‍ത്തി ഏജന്‍സി തൊഴിലാളികള്‍ പ്രതിഷേധിച്ചു.
ഇതാദ്യമായല്ല ഡെന്നിസ് ഗ്യാസ് ഏജന്‍സിയിലുള്ളവരെ ആക്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഏജന്‍സിയിലെ ഡെലിവറി ബോയ്യെ ഇയാള്‍ ആക്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മാനസികസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് കേസ് നല്‍കിയിരുന്നില്ല.
Kerala
കൊച്ചി: എടയാറില്‍ തീപിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്കാരം വൈകുന്നു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കമ്പനിയില്‍ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
തീപിടിത്തത്തില്‍ ബിഹാര്‍ സ്വദേശിയായ ശത്രുഘ്നന്‍ മുഖ്യ (45) എന്നയാളാണ് മരിച്ചത്. മുഖ്യയുടെ മൃതദേഹവുമായി എടയാര്‍ ജംഗഷനിലേക്ക് പോകും. റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുമെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എടയാറിലെ കമ്പനികളില്‍ 11 വയസു മുതലുള്ള കുട്ടികള്‍ പണിയെടുക്കുന്നുണ്ട്. ഈ കമ്പനികളില്‍ ചെക്കിംഗും സുരക്ഷാ മാനദണ്ഡങ്ങളുമില്ല. കൊള്ള ലാഭം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനെതിരെ പ്രതികരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം ഇന്ന് രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നായിരുന്നു തീരുമാനം.
ബോയിലര്‍ പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായത്. ചോര്‍ച്ച അടയ്ക്കാനായി കമ്പനിക്ക് ഉള്ളിലേക്ക് പോയ സമയത്താണ് ശത്രുഘ്നന്‍ മുഖ്യ അപകടത്തില്‍ പെട്ടത്. ഏലൂരില്‍ നിന്നുള്‍പ്പെടെ എട്ടോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചത്.
ബന്ധുക്കള്‍ എത്തി ആളെ കാണാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളി ഉള്ളില്‍ കുടുങ്ങിയ വിവരം അറിയുന്നത്. കത്തിക്കരിഞ്ഞ നിലയിലാണ് ഇയാളുടെ മൃതദേഹം ഫയര്‍ഫോഴ്സ് അധികൃതര്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിനാനിപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. സമാനമായ സാഹചര്യങ്ങളില്‍ കളമശേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കമ്പനികളില്‍ മുമ്പും തീപിടിത്തം ഉണ്ടായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കായംകുളത്തെ ഇടതുസ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരേ യുഡിഎഫ് നേതാവ് നടത്തിയ ആക്ഷേപം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നു സിപിഎം.
തെരഞ്ഞെടുപ്പുരംഗം രാഷ്ട്രീയമായ നിലപാടുകളും വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടാനുള്ളതാണ്.
എന്നാൽ അതിൽനിന്നും വ്യത്യസ്തമായി സ്ത്രീകളെ അധിക്ഷേപിക്കുന്നതിനുള്ള രംഗമാക്കി തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ മാറ്റുന്ന രീതി കേരളത്തിന് അംഗീകരിക്കാനാവുന്നതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
Kerala
കൊച്ചി: ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യദിനമായ ഈസ്റ്റർ ദിനത്തിൽ ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷ നിശ്ചയിച്ച നടപടി പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ.
വിദ്യാർഥികളുടെ മതവിശ്വാസത്തെയും ആത്മീയ ആവശ്യങ്ങളെയും പൂർണമായി അവഗണിച്ചാണ് ഇത്തരം തീരുമാനം എടുത്തതെന്നും കൗൺസിൽ ആരോപിച്ചു.
പരീക്ഷ തീയതി പുനഃപരിശോധിച്ച് മറ്റൊരു അനുയോജ്യമായ ദിവസത്തേക്ക് മാറ്റണമെന്നു യൂത്ത് കൗൺസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ആവശ്യപ്പെട്ടു. ജനറൽ കോ ഓർഡിനേറ്റർ ഷിജോ ഇടയാടിയിൽ അധ്യക്ഷത വഹിച്ചു.
District News
പുൽപ്പള്ളി: വ്യാപാരി വ്യവസായി സമിതി പുൽപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി പോസ്റ്റ് ഓഫീസിന് മുന്നിൽ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.
രാജ്യത്ത് പാചകവാതകം ലഭിക്കാത്തതിനാൽ നിരവധി ഹോട്ടലുകളും കൂൾ ബാറുകളും അടച്ചുപൂട്ടുകയാണ്. ഈ സാഹചര്യത്തിലും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ കേന്ദ്രസർക്കാർ നടത്തണമെന്നും വ്യാപാരികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.
ഏരിയ സെക്രട്ടറി സി.ജി. ജയപ്രകാശ് സമരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മനോജ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം അജിത് കെ. ഗോപാൽ, ശ്രീജ, പി.എസ്. ചാക്കോ, പുൽപ്പള്ളി യൂണിറ്റ് സെക്രട്ടറി സ്മിതിൽ സ്കറിയ, ജില്ലാ കമ്മിറ്റിയംഗം എസ്. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: പാചക വാതക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസിന് മുന്പിൽ അടുപ്പ് കൂട്ടൽ സമരം നടത്തി.
സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എ.വി. മാത്യു, കെ.വി. രാജു, കെ.ജി. സുനിൽ കുമാർ, അബ്ദുൾ അഷറഫ് എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ രാഷ്ട്രീയ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ കെപിസിടിഎ പ്രക്ഷോഭത്തിലേക്ക്.
യൂണിവേഴ്സിറ്റിയിലെ ഇടതു സിന്‍ഡിക്കറ്റ് രാഷ്ട്രീയ പക്ഷപാത നിറഞ്ഞ ഭരണ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അധ്യാപകരുടെ പ്രമോഷനുകള്‍, ഗൈഡ് ഷിപ്പ് തുടങ്ങിയവ രാഷ്ട്രീയ കാരണങ്ങളാല്‍ തടഞ്ഞു വച്ചിരിക്കുകയാണ്.
പരീക്ഷയുടെ തലേയാഴ്ച്ചയാണ് പാഠപുസ്തകം പുറത്തിറങ്ങുന്നത്. സിലബസിലുള്ള ഭാഗമല്ല പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്നത്.
ചോദിക്കടലാസുകള് പാഠ്യപദ്ധതി ഉദ്ദേശങ്ങളുമായി ആനുപാതികമായ ബന്ധം പുലര്‍ത്തുന്നില്ല. യാതൊരു യുക്തിയും ഇക്കാര്യത്തില്‍ പാലിക്കുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദങ്ങൾ പൊളിയുന്നു. വീണാ ജോർജിന്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് ലഭിച്ചു.
പ്രതികൾ കഴുത്തിന് ആക്രമിച്ചതായി റിപ്പോർട്ടിലും ഇല്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നാണു റിപ്പോർട്ടിലുള്ളത്. കഴുത്തിന്റെ പല ഭാഗങ്ങളിൽ തൊടുമ്പോൾ വേദന മാത്രമാണുള്ളത്.
എന്നാൽ, ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണു പരാതിയിൽ ഉണ്ടായിരുന്നത്. ആയുധം ഉപയോഗിച്ചില്ലെന്നു പോലീസും മൊഴി നൽകിയിരുന്നു.
കഴിഞ്ഞ മാസം 25നായിരുന്നു സംഭവം. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പരിക്കുകകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നേ ദിവസമുണ്ടായ പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റെന്ന് ആരോപിച്ച് മന്ത്രി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം വിട്ട ജി. സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനർ. കുലംകുത്തിയെന്നും വർഗവഞ്ചകനെന്നും അധിക്ഷേപിച്ചുകൊണ്ടുമാണ് ബാനർ.
"കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും' എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് സുധാകരന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സിപിഎമ്മുമായി ഇടഞ്ഞ ജി. സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും സുധാകരൻ പറഞ്ഞിരുന്നു.
അതേസമയം യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രിയിൽ ജി. സുധാകരനെതിരെ ജന്മനാട്ടിൽ സിപിഎം പ്രകടനം നടത്തിയിരുന്നു.
ചാരുമൂട്ടിൽ നിന്നും കരിമുളയ്ക്കൽ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാഘവൻ, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.
Kerala
ആലപ്പുഴ: ജി.സുധാകരനെതിരെ ജന്മനാട്ടില് സിപിഎം പ്രതിഷേധം. ചാരുമൂട്ടില്‍ നിന്നും കരിമുളയ്ക്കല്‍ ഭുവനേശ്വരന്‍ രക്തസാക്ഷി മണ്ഡപത്തിലേക്ക് നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി.സുധാകരൻ പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരെ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ താൻ ഒന്നും പറയില്ലെന്നും ആരെയും വ്യക്തിഹത്യ ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സുധാകരനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: കോൺഗ്രസിന്റെ സീറ്റ് കൈമാറ്റത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ പ്രതിഷേധം. കോൺഗ്രസിന്റെ തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപിക്ക് കൈമാറുന്നതിന് എതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സീറ്റ് കോൺഗ്രസ് നിലനിർത്തണമെന്നും ആളില്ലാത്ത സിഎംപിയുടെ സി.പി. ജോണിന് സീറ്റ് നൽകരുത് എന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ. സി.പി. ജോണിനെതിരെ ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്ററുകൾ. നഗരത്തിൽ കൈപ്പത്തി ചിഹ്നം വരച്ച് ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്.
അതേസമയം മുൻ ഡിസിസി പ്രസിഡന്റും മുൻ മന്ത്രിയുമായ വി.എസ്ശി. ശിവകുമാർ തിരുവനന്തപുരത്ത് മത്സരിക്കാൻ താല്പര്യം നേതൃത്വത്തെ അറിയിച്ചതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ സിഎംപിക്ക് ഈ സീറ്റ് നൽകാനും അവിടെ പാർട്ടിയുടെ ജനറൽ സെക്രട്ടറി സി.പി. ജോണിനെ മത്സരിപ്പിക്കാനുമാണ് യുഡിഎഫ് നേൃത്വത്തിന്റെ നീക്കം.