കൊച്ചി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് സംസ്ഥാനമെമ്പാടും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.
എറണാകുളം ബിഎസ്എല്‍ ഓഫീസിലേക്കാണ് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മഹാരാജാസ് കോളജിന്‍റെ പരിസരത്തു നിന്നുമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ജലപീരങ്കി പ്രയോഗിച്ച ശേഷവും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം തുടർന്നു.
സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. അതേസമയം, ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഈ മാസം മൂന്നിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ നടത്തിപ്പില്‍ പരാജയപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് (എന്‍ടിഎ) പകരം കൂടുതല്‍ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ സംഘടനയായ ഫെയ്മ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
നാസിക്കിലെ പ്രിന്‍റിംഗ് പ്രസില്‍ നിന്നാണ് മെഡിക്കല്‍ വിദ്യാര്‍ഥിയായ ശുഭം ഖൈര്‍നാറിന് ചോദ്യ പേപ്പര്‍ പൂര്‍ണരൂപത്തില്‍ കിട്ടിയത്. ഇത് ഹരിയാനയിലെ ഒരു ഡോക്ടർക്ക് കൊറിയര്‍ വഴി ശുഭം കൈമാറി. തുടര്‍ന്ന് മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുകയായിരുന്നു. പിന്നീട് മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും പേപ്പര്‍ ലഭിക്കുകയായിരുന്നു.