നയ്റോബി: എബോള ബാധിതർക്കായി ക്വാറന്റൈൻ കേന്ദ്രം തുറക്കാനുള്ള അമേരിക്കൻ നീക്കത്തിനെതിരേ കെനിയയിൽ നടന്ന പ്രതിഷേധത്തിൽ രണ്ടു പേർ വെടിയേറ്റു മരിച്ചു. സെൻട്രൽ കെനിയയിലെ നാൻയുകി പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
എബോള പടരുന്ന ഡിആർ കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും രോഗം പിടിപെടുന്ന അമേരിക്കൻ പൗരന്മാരെ ചികിത്സിക്കാനായി കെനിയയിൽ സംവിധാനം ആരംഭിക്കാനാണ് അമേരിക്കൻ പദ്ധതി. ലായ്കിപിയ വ്യോമതാവളത്തിൽ ആരംഭിക്കാൻ പോകുന്ന കേന്ദ്രത്തിനെതിരേ കെനിയൻ ജനതയിൽ അമർഷം ശക്തമാണ്.
തിങ്കളാഴ്ച വ്യോമതാവളത്തിനു സമീപം പ്രതിഷേധിച്ചവർക്കു നേർക്ക് പോലീസ് നടത്തിയ വെടിവയ്പിലാണു രണ്ടു പേർ മരിച്ചതെന്നു സൂചനയുണ്ട്. എന്നാൽ, മരണത്തെക്കുറിച്ച് അറിയില്ലെന്നാണു പോലീസ് വക്താവ് അറിയിച്ചത്.
ഇതിനിടെ, അമേരിക്കൻ ക്വാറന്റൈൻ കേന്ദ്രം സ്ഥാപിക്കുന്നതു മൂന്നാഴ്ചത്തേക്കുകൂടി വിലക്കി കെനിയൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കെനിയൻ സർക്കാരും അമേരിക്കയും തമ്മിലുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ അറിയിക്കാനും കോടതി നിർദേശിച്ചു.
Tags : US Ebola quarantine center Kenyans protest