വെല്ലൂർ: ഇഷ്ടികക്കളം ഉടമകളിൽ നിന്ന് പ്രതിമാസം ലക്ഷം രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ട തമിഴക വെട്രി കഴകം നേതാവിനെതിരെ തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാപക പ്രതിഷേധം. നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ പ്രാദേശിക നേതാവിന്റെ ഭീഷണിക്കും പണം തട്ടൽ ശ്രമത്തിനുമെതിരെ ഇഷ്ടികക്കളം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കടലൂർ-ചിറ്റൂർ ഹൈവേ ഉപരോധിച്ചു.
വെല്ലൂർ ജില്ലയിലെ കണിയമ്പാടി ടൗണിന് സമീപമുള്ള പുത്തൂർ ഗ്രാമത്തിലാണ് സംഭവം. മേയ് 22-ന് ടിവികെ കണിയമ്പാടി പഞ്ചായത്ത് യൂണിയൻ ഈസ്റ്റ് സെക്രട്ടറി ടി.ആർ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ നാല് ഇഷ്ടികക്കളങ്ങളിൽ എത്തി ഓരോ ഉടമയോടും പ്രതിമാസം 1 ലക്ഷം രൂപ വീതം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കളം നടത്താൻ അനുവദിക്കില്ലെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പ്രദേശത്തെ മുന്നൂറോളം വരുന്ന ഇത്തരം ചെറുകിട യൂണിറ്റുകളെ ആശ്രയിച്ചാണ് നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ ജീവിക്കുന്നത്. രാഷ്ട്രീയക്കാരുടെ ഇത്തരം പിടിച്ചുപറി തങ്ങളുടെ ഉപജീവനമാർഗ്ഗം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ തെരുവിലിറങ്ങിയത്.
അതേസമയം, ചില ഉടമകൾ തടാകങ്ങളിൽ നിന്നും ജലാശയങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ നിയമവിരുദ്ധമായി മണ്ണ് കടത്തുന്നുണ്ടെന്നും അതാണ് തങ്ങൾ ചോദ്യം ചെയ്തതെന്നുമാണ് ടിവികെ ഭാരവാഹികളുടെ വാദം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് സ്വയം കൈകാര്യം ചെയ്യാതെ റവന്യൂ അധികാരികളെ അറിയിക്കണമെന്ന് പോലീസ് ടിവികെ പ്രവർത്തകർക്ക് നിർദേശം നൽകി.
Tags : TVK party Protest Latest News