പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി (പ്രിയദർശിനി)ക്ക് ഇന്ന് ഒരു മാസം പൂർത്തിയാകുന്നു. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിനു പിന്നാലെ ജൂണ്‍ 15 മുതൽ നടപ്പാക്കിയ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി പ്രതീക്ഷിച്ചതിലും ഏറെ വിജയകരമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ദിരാ ഗാരന്റിയിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു സ്ത്രീകളുടെ സൗജന്യയാത്ര. അധികാരത്തിലേറി മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര പദ്ധതി നടപ്പാക്കി. സൗജന്യയാത്രയ്ക്കായി ബജറ്റിൽ 600 കോടി രൂപയും നീക്കിവച്ചു.
രണ്ടരക്കോടിയിലേറെ സൗജന്യ ടിക്കറ്റുകൾ
ഒരുമാസമാകുന്പോൾ 2.5 കോടിയിലേറെ സൗജന്യ ടിക്കറ്റുകൾ സ്ത്രീകൾക്കു നൽകിയെന്നാണ് കണക്ക്. പ്രതിദിനം എട്ടിനും 11 ലക്ഷത്തിനും ഇടയിൽ സ്ത്രീകൾ സൗജന്യ യാത്ര ചെയ്യുന്നുവെന്നാണ് കണക്കുകൾ. പ്രിയദർശിനി പദ്ധതി തുടങ്ങിയ ശേഷം യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. ഇരുചക്രവാഹനങ്ങളിൽ അടക്കം സഞ്ചരിച്ചിരുന്ന സ്ത്രീകൾ അടക്കം ബസുകളിൽ സഞ്ചരിക്കുന്നതായാണ് കണക്കുകൾ.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് യാത്രാചെലവിനത്തിനുള്ള വലിയൊരു തുക ലാഭിക്കാൻ കഴിയുന്നുണ്ട്. ഇവരെ ലക്ഷ്യമാക്കി കെഎസ്എഫ്ഇ ചിട്ടികളും ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 2.25 മുതൽ 2.75 കോടി രൂപ വരെ സൗജന്യയാത്രയ്ക്ക് കെഎസ്ആർടിസിക്ക് ചെലവുവരുന്നുണ്ട്.
പ്രതിമാസം കണക്കാക്കുന്പോൾ ഇത് 75 മുതൽ 80 കോടി രൂപ വരെയാണ്. സർക്കാർ സമയബന്ധിതമായി കെഎസ്ആർടിസിക്ക് പണം അനുവദിച്ചില്ലെങ്കിൽ ഡീസലും ടയറും സ്പെയർ പാര്‍ട്ടുകളും വാങ്ങുന്നത് അടക്കമുള്ള നിത്യോപയോഗ ചെലവുകൾ പ്രതിസന്ധിയിലാകും. ഓയിൽ കന്പനികളിൽനിന്ന് കടം പറഞ്ഞാണ് ഡീസൽ വാങ്ങുന്നത്.
നഷ്ടത്തിലായി സ്വകാര്യ ബസ് വ്യവസായം
കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ പ്രിയദർശനി സൗജന്യയാത്ര സ്വകാര്യ ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതായാണ് ബസുടമകളുടെ സംഘടനകൾ പറയുന്നത്. പ്രതിദിനം 12,000- 14,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകൾക്ക് ഇപ്പോൾ 10,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നാണ് വാദം.
സംസ്ഥാനത്ത് സർവീസ് നടത്തുന്ന 11,936 ബസുകളുടെ സർവീസിനെ ഗുരുതരമായി ബാധിക്കുമത്രേ. സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി പകുതിയാക്കി ബജറ്റിൽ വെട്ടിച്ചുരുക്കിയിരുന്നു.
എന്നാൽ, ഇതു സ്വകാര്യ ബസ് വ്യവസായത്തിന്റെ നഷ്ടം കുറയ്ക്കില്ലെന്ന് ബസുടമകൾ പറയുന്നു. പണിമുടക്ക് അടക്കമുള്ള സമരമാർഗങ്ങളും സ്വീകരിച്ചു. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ.
Tags : Priyadarshini FreeTravelScheme completes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews