ലയണൽ മെസി, ഹാരി കെയ്ൻ
അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫൈനല്‍ ചിത്രം ഈ രാത്രി വ്യക്തമാകും. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, കാല്‍പ്പന്ത് കളിയുടെ വക്താക്കളായ ഇംഗ്ലണ്ടിനെ നേരിടും.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഇംഗ്ലീഷ് സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയ്നും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സമയം ഈ അര്‍ധരാത്രി 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് കിക്കോഫ്.
തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് അര്‍ജന്റീനയുടെ ലക്ഷ്യം. എന്നാല്‍, 1966ല്‍ കന്നിക്കപ്പുയര്ത്തിയശേഷം, മറ്റൊരു ഫൈനലിനായാണ് ഇംഗ്ലീഷ് ടീം പന്ത് തട്ടാനിറങ്ങുന്നത്. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും നാലാമതുള്ള ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പ്. ഫൈനലിനു മുമ്പുള്ള ഫൈനലെന്നു വിശേഷിപ്പിക്കാം.
ഫുട്ബോള്‍ കളത്തിലെ ചിരവൈരിപ്പോരാട്ടമെന്ന നിലയിലും ഇംഗ്ലണ്ട് x അര്‍ജന്റീന ശ്രദ്ധേയം. അതുകൊണ്ടുതന്നെ ആരാധകരുടെ ഏറ്റുമുട്ടല്‍ അടക്കം മുന്നില്‍ക്കണ്ട് അറ്റ്ലാന്റ പോലീസ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് സംഘത്തില്‍ ഹാരി കെയ്നൊപ്പം ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, ബുകായൊ സാക്ക തുടങ്ങിയ വന്‍നിരയുണ്ട്. അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലൗതാരൊ മാര്‍ട്ടിനെസ് തുടങ്ങിയ വമ്പന്മാരാണ് മെസിക്കൊപ്പം അര്‍ജന്റൈന്‍ ടീമിലുള്ളത്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആറാം പോരാട്ടമാണിത്. കഴിഞ്ഞ അഞ്ച് പോരാട്ടങ്ങളില്‍ മൂന്ന് എണ്ണത്തില്‍ ഇംഗ്ലണ്ട് ജയം നേടിയിരുന്നു.
Tags : Argentina England semifinal FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights