പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് ഓരോ വർഷവും കാണാതാകുന്നവരുടെ കണക്ക് പെരുകുന്നു. പോലീസിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം മേയ് വരെ 4,352 പേരെയാണു കാണാതായത്.
കഴിഞ്ഞ വര്‍ഷം ഇത് 11,139 ആയിരുന്നു. 2020ന് ശേഷം കാണാതാകുന്നവരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം ശരാശരി ആയിരത്തിലധികം പേരുടെ വര്‍ധനയാണ് ഉണ്ടായത്.
പല കാരണങ്ങളാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ കേസുകളും ഇവയ്ക്കു പുറമേ നിലനില്ക്കുന്നു. കാണാതായവരില്‍ ഭൂരിഭാഗം പേരെയും തിരിച്ചു കിട്ടിയതായി പോലീസ് രേഖകളില്ല.
കുട്ടികള്‍ തുടങ്ങി വയോധികര്‍ വരെ ഉള്‍പ്പെടുന്നതാണ് കാണാതായവരുടെ പട്ടിക. വീടുകളിലെ നിസാരവഴക്ക് മുതല്‍ യാതൊരു കാരണമില്ലാതെ വീടുവിട്ട് ഇറങ്ങിയവരും തട്ടിക്കൊണ്ടുപോകല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള യാത്രയില്‍ കാണാതായവരുമൊക്കെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടും.
പ്രണയത്തിന്റെ ചൂരില്‍ നാടും വീടും ഉപേക്ഷിച്ച് പോകുന്നവരും ഉണ്ട് കൂട്ടത്തില്‍. സമൂഹ മാധ്യമങ്ങള്‍ക്ക് ഇത്തരം തിരോധാനങ്ങളില്‍ വലിയ പങ്കുണ്ടെന്നാണ് പോലീസിന്റെയടക്കം വിലയിരുത്തല്‍.
ആറര വര്‍ഷം 68,862 പേര്
കഴിഞ്ഞ ആറര വര്‍ഷത്തിനിടെ സംസ്ഥാനത്ത് കാണാതായവരുടെ എണ്ണം 68,862. 2020ല്‍ 8,742 പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021ല്‍ ഇത് 9,713 ആയി ഉയര്‍ന്നു. 2022ല്‍ 11,259, 2023ല്‍ 11,760, 2024ല്‍ 11,897, 2025ല്‍ 11,139, ഈ വര്‍ഷം മേയ് വരെ 4,352 എന്നിങ്ങനെയാണ് കണക്ക്.
ദുരൂഹതയുണ്ടെന്ന് ആരോപണം
കാണാതാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ഏതാനും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഇതില്‍ ദുരൂഹത ആരോപിക്കുന്നു. അവയവക്കച്ചവടത്തിന്റെ മറവില്‍ നടക്കുന്ന മനുഷ്യക്കടത്താണു തിരോധാനങ്ങള്‍ക്കു പിന്നിലെന്നാണ് ഇവരുടെ ആരോപണം.
കാണാതാകുന്നവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീടുകളില്‍ നിന്നുളളവരാണെന്നും ഇത് ചൂഷണം ചെയ്താണ് മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനമെന്നുമാണ് ആരോപണം.