പ്രതീകാത്മക ചിത്രം
മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വനത്തിൽ തള്ളിയ കേസിൽ യുവതിയും കാമുകനും പിടിയിൽ. ഐരോളി സ്വദേശി ബലിറാം സൂര്യനാഥ് കുശ്വാഹ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സുനിത കുശ്വാഹ (40), ഇവരുടെ കാമുകനും ഓട്ടോറിക്ഷാ ഡ്രൈവറുമാരായ രാഹുൽ ദശരഥ് പ്രജാപതി (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ബലിറാമിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 11 മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ഐരോളിയിലായിരുന്നു ബലിറാം താമസിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബലിറാമിന്റെ സഹോദരൻ സുനിതയെ കാണാനെത്തിയിരുന്നു. ബലിറാമിന്റെ കാണാതാകലിനെക്കുറിച്ച് സുനിതയോട് ചോദിച്ചപ്പോൾ വ്യത്യസ്തമായ മറുപടിയാണ് ഇവർ നൽകിയത്. ഇതിൽ സംശയം തോന്നിയ സഹോദരൻ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സുനിതയ്ക്ക് രാഹുൽ പ്രജാപതിയുമായി ബന്ധമുണ്ടെന്ന് ബലിറാം കണ്ടെത്തിയിരുന്നു. ഇതോടെ ബലിറാമിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു.
രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബലിറാമിനെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ കഴുത്തറുത്ത് മരണം ഉറപ്പാക്കി. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വനത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി.
Tags : Murder BodyParts Dumped Forest