പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പത്താം ക്ലാസ് വിദ്യാർഥികൾക്കായി സിബിഎസ്ഇ രണ്ടാമത് ബോർഡ് പരീക്ഷ നടത്തി 53 ദിവസം പിന്നിട്ടിട്ടും ഫലപ്രഖ്യാപനം വൈകുന്നതിൽ ആശങ്ക. മേയ് 15ന് ആരംഭിച്ച് 21ന് അവസാനിച്ച പരീക്ഷയുടെ ഫലമാണ് അനിശ്ചിതത്വത്തിലായത്.
വിദ്യാര്‍ഥികളുടെ പഠനഭാരം കുറക്കുന്നതിനും മികച്ച സ്കോര്‍ നേടാന്‍ രണ്ടാമതൊരു അവസരം നല്കുന്നതിനുമായി ഈ വര്‍ഷം മുതലാണ് പത്താം ക്ലാസിൽ സിബിഎസ്ഇ ഇരട്ട ബോര്‍ഡ് പരീക്ഷ സംവിധാനം ഏര്‍പ്പെടുത്തിയത്. മൂല്യനിർണയം പൂർത്തിയായിട്ടും ഫലപ്രഖ്യാപനം എന്നുണ്ടാകുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
കേരളത്തിൽ ജൂലൈ ആറ് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു. മിക്ക വിദ്യാർഥികളും ആദ്യ ബോർഡ് പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നേടിയത്.
ഫലപ്രഖ്യാപനം വൈകുന്നതിനാൽ പ്ലസ് വണ്ണിലെ വിഷയം തെരഞ്ഞെടുക്കൽ, സ്കൂൾ ട്രാൻസ്ഫർ, ഫീസ് സംബന്ധിച്ച വിഷയം തുടങ്ങി നിരവധി കാര്യങ്ങൾ അനിശ്ചിതത്വത്തിൽ ആകുമെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നത്.
സിബിഎസ്ഇയുടെ ഔദ്യോഗിക കണക്ക് പ്രകാരം ആറ് ലക്ഷത്തിലധികം വിദ്യാർഥികൾ രണ്ടാം ബോർഡ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നു. ആദ്യ ബോർഡ് പരീക്ഷയിൽ 23 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. 93.66 ആയിരുന്നു മൊത്തത്തിലുള്ള വിജയശതമാനം.