ന്യൂഡൽഹി: താൻ യുഎസിൽനിന്ന് ഡൽഹിയിൽ എത്തുമ്പോൾ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരരുതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അഭ്യർഥന. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ ആറിന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ദിപ്കെ ഇന്ത്യയിൽ എത്തുന്നത്.
താൻ ഡൽഹിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ വരണമെന്ന് സിജെപിയെ പിന്തുണയ്ക്കുന്നവരോട് അഭിജിത് ദിപ്കെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഈ ആഹ്വനത്തിന് ലഭിച്ച ജനപിന്തുണ തങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നുവെന്ന് സിജെപി എക്സിൽ കുറിച്ചു.
വിമാനത്താവളത്തിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുന്നത് സർവീസുകളെ ബാധിക്കുമെന്നും യാത്രക്കാർക്കും സുരക്ഷാ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സിജെപി വ്യക്തമാക്കി. പൊതുജനങ്ങൾക്കും സുരക്ഷാ സേനയ്ക്കും പ്രയാസങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ദയവായി ആരും ഡൽഹി എയർപോർട്ടിലേക്ക് വരരുതെന്നും പാർട്ടി ഔദ്യോഗികമായി അറിയിച്ചു.
ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷം ദിപ്കെ നേരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജന്തർ മന്ദിറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ പ്രകടനത്തിന് നേരിട്ട് അനുമതി വാങ്ങാൻ വേണ്ടിയാണിത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ സമാധാനാന്തരീക്ഷം പാലിക്കണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിലുള്ള യാതൊരു നടപടികളും ഉണ്ടാകരുതെന്നും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.
സമാധാനപരമായ ഈ പ്രതിഷേധ പ്രകടനത്തിന് അധികൃതർ അനുമതി നൽകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സിജെപി വക്താവ് പറഞ്ഞു. എത്ര പേർ പ്രതിഷേധത്തിന് എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Tags : Delhi airport CJP protest