ലണ്ടൻ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബൗളർമാർ ആധിപത്യം സ്ഥാപിച്ചതോടെ ആദ്യ ദിനം ഇരു ടീമുകളും തകർന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 140 റൺസിന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് ആറുവിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലാണ്. 29 റൺസിന് ആറുവിക്കറ്റ് നഷ്ടമായ അവരെ ഗ്ലെൻ ഫിലിപ്സ് (31) നഥാൻ സ്മിത്ത് (ആറ്) കൂട്ടുകെട്ടാണ് കൂട്ട തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കിവീസ് ബൗളർമാർ പുറത്തെടുത്തത്. മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംണ്ടിന്റെ തകര്‍ച്ച തുടങ്ങി. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 41 റൺസിന് നാലു വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നിരുന്നു.
ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ഏകദിന ശൈലിയിൽ കൗണ്ടർ അറ്റാക്ക് നടത്തിയ ഹാരിബ്രൂക്കാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലെത്തിച്ചത്. 71 പന്തിൽ ഏഴു ഫോറും ഒരു സിക്സറുമടക്കം 56 റൺസ് ബ്രൂക്ക് നേടി. ബെന്‍ ഡക്കറ്റ് 19 റണ്‍സെടുത്തപ്പോള്‍ ജോ റൂട്ട് ഒരു റണ്ണിന് പുറത്തായി.
ന്യൂസിലന്‍ഡിന് വേണ്ടി കെയ്ൽ ജാമിസണ് 62 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ സ്മിത്ത് മൂന്നും വില്യം ഒറൗർക്കെ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡിന് ഒല്ലി റോബിന്‍സണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്.
Tags : Lords Test New Zealand England