കൊച്ചി: കേരളത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവമായ നടപടികള്‍ ഇനിയും സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു പ്രത്യാശിക്കുന്നതായി കെസിബിസി. ക്രൈസ്തവസമൂഹത്തിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്നും മൂന്നു ദിവസമായി പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസിയുടെ വര്‍ഷകാല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ മറ്റു ഭാഗങ്ങൾ ചുവടെ:
പുതിയ സർക്കാരിൽ പ്രതീക്ഷ
ഉജ്ജ്വല വിജയത്തിന്റെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് മന്ത്രിസഭയ്ക്ക് കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യനീക്കങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പാവപ്പെട്ട ജനങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും സംസ്ഥാനത്ത് സുസ്ഥിര വികസനവും ഉറപ്പുവരുത്താനും പ്രതിസന്ധികളില്‍ കഴിയുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ക്കു കൈത്താങ്ങാകാനും ഈ സര്‍ക്കാരിനു കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
ലഹരിവിരുദ്ധ പ്രവര്ത്തനങ്ങള്ക്കുപൂർണ പിന്തുണ
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടൻതന്നെ, ലഹരിനിര്മാര്ജനത്തിനുള്ള പദ്ധതി ‘ഓപ്പറേഷന് തൂഫാന്’ പ്രഖ്യാപിച്ചിരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. ഈ പദ്ധതിക്കും തുടര്‍നീക്കങ്ങള്‍ക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നു. കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൂര്‍ണ സഹകരണം ലഹരിനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്നും സര്‍ക്കാരിന് ഉണ്ടാകും.
വയനാട്-വിലങ്ങാട് പുനരധിവാസം
കെസിബിസിയുടെ വയനാട്-വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 80 ഭവനനിര്‍മാണങ്ങള്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി പൂര്‍ത്തിയാക്കാനായത് അഭിമാനകരമാണ്. 180 ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. ഈ വലിയ പദ്ധതിക്ക് കരുത്തു പകര്‍ന്നവർക്ക് നന്ദി.
മുനമ്പത്ത് വാഗ്ദാനം പാലിക്കണം
മുനമ്പം ജനതയുടെ ഭൂസ്വത്തിനുമേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങളെ കെസിബിസി പിന്തുണയ്ക്കുന്നു. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ച് ആ ജനതയ്ക്ക് നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആശുപത്രികളിലെ സമരങ്ങളും പ്രതിസന്ധികളും
സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനനിരക്കിനേക്കാള് കൂടിയ വേതനം നല്കുന്ന കത്തോലിക്കാ ആശുപത്രികളില്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ്. സമരത്തിനു നേതൃത്വം നല്കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പളപരിഷ്കരണം ചികിത്സച്ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാകാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.
സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പളപരിഷ്കരണത്തിന്റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണം. അതുവഴി പ്രശ്നങ്ങള്‍ പരിഹരിക്കണം.
കഴിഞ്ഞ നാളുകളില്‍ കണ്ടതുപോലെ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ചു മിന്നല്‍ പണിമുടക്കുകള്‍ ഉണ്ടാകുകയും നൂറുകണക്കിന് രോഗികള്‍ പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യം വീണ്ടും ഉടലെടുക്കാതിരിക്കാന്‍ ആവശ്യമായ കര്‍ശന നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം.
തീരദേശം, മത്സ്യത്തൊഴിലാളികള്‍
ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. തീരശോഷണവും കടലാക്രമണവും വര്‍ധിക്കുന്നതിനനുസരിച്ച് ഇത്തരം പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് നിപതിച്ചുകൊണ്ടിരിക്കുന്നത്. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര് പങ്കെടുത്തു. ലെയോ പതിനാലാമന്‍ മാർപാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്കന്‍ വര്‍ഷാചരണത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ഒത്തുചേര്‍ന്ന മെത്രാന്മാര് സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അറിയിച്ചു.
മലയോരജനതയുടെ അതിജീവന പ്രതിസന്ധി പ്രധാനം
മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവശ്രദ്ധ അര്‍ഹിക്കുന്നതാണെന്ന് കെസിബിസി. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷികമേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കര്‍ഷകരും കൃഷിയും നേരിടുന്ന പ്രതിസന്ധികള്‍ ആഴത്തില്‍ പഠിച്ച് കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് ഉതകുന്ന പദ്ധതികള്‍ തയാറാക്കാനും നടപ്പില്‍ വരുത്താനും പുതിയ സര്‍ക്കാരിനാകണം.
കാര്‍ഷികമേഖലകളില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗശല്യം, മലയോരമേഖലകളില്‍ അവശ്യനിര്മിതികള്ക്കുപോലും നിയമതടസങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ പ്രതിസന്ധികളില്‍ ഗൗരവപൂര്‍ണമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം.
പുതിയ വനംമന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. വന്യമൃഗ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ പക്ഷത്തുനിന്ന് തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരിക്കാനും വനംവകുപ്പ് തയാറാകണം. മനുഷ്യജീവനും സ്വത്തിനും പ്രാഥമിക പരിഗണന നല്‍കിക്കൊണ്ട് വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ ഉചിതമായ പരിഷ്കരണങ്ങള്‍ വരുത്തണം. വനം സംബന്ധമായി ജീവിതം വഴിമുട്ടിയിരിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ പ്രതിസന്ധി സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണനയ്ക്കെടുക്കണമെന്നും കെസിബിസി അഭ്യർഥിച്ചു.
Tags : kcbc J.B. Koshy Commission report