പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി പണവും സ്വർണവും കവർന്നു. സാമൂഹിക പ്രവർത്തകനായ ഹരീഷ് ചന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ അതിക്രമിച്ച് കയറിയ സായുധ സംഘം ഒൻപത് ലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്നത്. വീട്ടിലുള്ളവരുടെ വായ്ക്കുള്ളിൽ ബാൻഡേജ് തിരുകി, കെട്ടിയിട്ടായിരുന്നു കവർച്ച.
വീട്ടിലെത്തിയ അക്രമിസംഘം ഫോണിൽ ഹരീഷ് ചന്ദ്രനെ ബന്ധപ്പെടുകയും ഒരു മീറ്റിംഗിനായി വന്നതാണെന്ന് അറിയിക്കുകയും ചെയ്തു. സ്ഥലത്തില്ലെന്ന് മറുപടി നൽകുന്നതിനിടെ ഹരീഷ് ചന്ദ്രന്റെ ഫോൺ സ്വിച്ച് ഓഫായി.
പിന്നാലെ തങ്ങളെ അകത്തേക്ക് ഇരുത്താനും ചായ നൽകാനും ഹരീഷ് ചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അക്രമികൾ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മൂന്ന് മക്കളെയും വിശ്വസിപ്പിച്ചു. തുടർന്ന് വീട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി. ബഹളം വച്ചതോടെ വായ്ക്കുള്ളിൽ ബാൻഡേജ് തിരുകിയ ശേഷം കെട്ടിയിട്ടു.
പണവും സ്വർണവും വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിജിറ്റൽ വിഡിയോ റെക്കോർഡറും കൈക്കലാക്കിയ ശേഷമാണ് സംഘം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. അക്രമികൾ പോയതിനു ശേഷം ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കെട്ടഴിച്ചുമാറ്റിയ കുടുംബാംഗങ്ങൾ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.