ഉള്ളൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ ഡ്യൂട്ടി ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഡോ. അഭിജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ അവഗണനയാണ് പുഴുവരിക്കാന്‍ ഇടയാക്കിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
മുറിവ് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് വൃത്തിയാക്കാനോ വീണ്ടും ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തയാറായില്ലെന്നാണ് കണ്ടെത്തല്‍.
ഡിഎംഇ ആരോഗ്യ മന്ത്രി കെ. മുരളീധരന് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ജീവനക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടില്‍ അതൃപ്തനായ മന്ത്രി വീണ്ടും വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
കഴിഞ്ഞ മാസം 28ന് ആണ് കൊല്ലം പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിന് ബൈക്കപകടത്തില്‍ പരിക്കേറ്റതും തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി കാലില്‍ കമ്പിയിട്ടതും. അഞ്ചു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ പിന്നീട് വാര്‍ഡിലേക്കു മാറ്റി. വാര്‍ഡിലെത്തിച്ച ശേഷമാണ് കാലില്‍ പുഴുവരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.
വിവരം ഡ്യൂട്ടിയിലുണ്ടായിരുന്നവരെ അറിയിച്ചിട്ടും സംഭവദിവസം രാത്രി ഏഴുവരെ ആരും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബഹളംവച്ചതോടെ വീണ്ടും രാജേന്ദ്ര പ്രസാദിനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. വിഷയം വലിയ വിവാദമായതോടെയാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന് അന്വേഷണത്തിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. തുടർന്നാണ് വിശദമായ അന്വേഷണം ഉണ്ടായതും ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തതും.
Tags : Doctor Suspended Medical Negligence