പ്രതിഷേധക്കാരെ നേരിടുന്ന കേന്ദ്രസേന
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം. സിജെപിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി.
പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി പ്രവർത്തകർ. പാർലമെന്റിന് മുന്നിലെ സമരത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചിട്ടാണ് പോലീസ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ആർപിഎഫും പോലീസും സേനയെ വിന്യസിച്ചിരുന്നു. 25 ബറ്റാലിയൻ കേന്ദ്രസേനയേയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധമാർച്ച് അക്രമാസക്തമാവില്ലെന്ന് സിജെപി പോലീസിന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ പോലീസ് പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കാൻ പാർലമെന്റിന് സമീപം കല്ലുകൾ നിറച്ച വാഹനങ്ങൾ തയാറാക്കി നിർത്തിയിട്ടുണ്ടെന്നും സിജെപി പ്രവർത്തകർ ആരോപിക്കുന്നു. അതേസമയം സോനം വാംഗ്ചുകുമായി ചർച്ചയ്ക്കുള്ള നിർദേശം ഇതുവരെ സർക്കാർ അംഗീകരിച്ചില്ല.
സോനം വാംഗ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ, നടൻ പ്രകാശ് രാജ്, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര, എഎപി നേതാവ് ഗോപാൽ റായ്, നടി ശബാന ആസ്മി തുടങ്ങിയവർ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്ത് എത്തിയിരുന്നു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CJP