National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കായും ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. പരീക്ഷാ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ജൂൺ 27-നകം കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ നിരാഹാരത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം മുൻപ് പ്രഖ്യാപിച്ചിരുന്നു.
അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധം തുടർച്ചയായ ഒന്‍പതാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോനം വാംഗ്ചുക്കും സമരവേദിയിലേക്ക് എത്തിയത്. പരീക്ഷാ നടത്തിപ്പിൽ പൂർണമായ സുതാര്യത ഉറപ്പാക്കുക, വിശ്വസനീയമായ രീതിയിൽ പരീക്ഷാ സംവിധാനം പരിഷ്കരിക്കുക, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്ക് ഇരയായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ പിഴവുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നാള കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കും.
വിദ്യാർഥികളും കർഷകരും സാമൂഹ്യസംഘടനകളും പ്രതിഷേധത്തിൽ പങ്കാളികളാകുമെന്ന് കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിനിടെ പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നേതൃത്വം. അക്രമികൾക്കെതിരെ വധശ്രമം, എസ്സി/എസ്ടി വകുപ്പുകളും ചുമത്തണമെന്നാണ് ആവശ്യം.
സിജെപി പ്രവർത്തകർക്കെതിരെ നേരിട്ടും സൈബറിടങ്ങളിലും നടത്തുന്ന ആക്രമണങ്ങൾക്കും ഭീഷണികൾക്കുമെതിരെ ഡൽഹി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സിജെപി വക്താവ് സൗരവ് ദാസും ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. പ്രതിഷേധത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് അക്രമികളുടെ ശ്രമമെന്ന് സൗരവ് ദാസ് പറഞ്ഞു.
ആക്രമണത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും അധികൃതർ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു.15 പേർ ഉൾപ്പെട്ട സംഭവത്തിൽ പോലീസ് ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിഷയത്തിൽ ഐടി മന്ത്രാലയം കാര്യമായ വിശദീകരണങ്ങൾ നൽകിയില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ.
ബ്ലോക്കിംഗ് ഉത്തരവ് കാണിക്കാൻ കാണിക്കാൻ കഴിയില്ലെന്നും രഹസ്യാത്മകമാണെന്നുമാണ് ഐടി മന്ത്രാലയത്തിലെ അധികൃതർ പറഞ്ഞതെന്നു ഐടി മന്ത്രാലയ സമിതിക്കു മുന്നിൽ ഹാജരായതിനു ശേഷം ജന്തർ മന്തറിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ദീപ്കെ പറഞ്ഞു.
അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിലേക്ക് നയിച്ച പോസ്റ്റ് കാണിക്കാൻ പറഞ്ഞപ്പോൾ അതും രഹസ്യമാണെന്നായിരുന്നു മറുപടിയെന്നും ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും രഹസ്യാത്മകതയുണ്ടായിരുന്നെങ്കിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച സംഭവിക്കുമായിരുന്നില്ലെന്നു ദീപ്കെ പരിഹസിച്ചു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിഷയത്തിൽ വാദം കേൾക്കലിനായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയോട് ഇന്നു ഹാജരാകാൻ നിർദേശം.
കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സിജെപി പ്രവർത്തകർ നടത്തുന്ന പ്രതിഷേധം അഞ്ചാം ദിവസത്തേക്കു കടക്കുമ്പോഴാണ് ദീപ്കെയോട് ഹാജരാകാൻ കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ദീപ്കെ നേരിട്ട് ഡൽഹിയിലെ ഐടി മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഹാജരാകണമെന്നാണു നിർദേശം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടയിലായിരുന്നു മേയ് 21ന് കേന്ദ്രം കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.
രാജ്യസുരക്ഷയെ സംബന്ധിച്ചുള്ള കാരണങ്ങൾ മൂലമായിരുന്നു ബ്ലോക്കെന്ന് സൂചനയുണ്ടായിരുന്നെങ്കിലും യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആദരാഞ്ജലിയർപ്പിച്ചു.
ഡൽഹി ജന്തർ മന്തറിൽ പുരോഗമിക്കുന്ന പ്രതിഷേധത്തിന്റെ മൂന്നാം ദിനത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ഫോട്ടോയ്ക്കു മുന്നിൽ മെഴുകുതിരി കത്തിച്ചായിരുന്നു പ്രവർത്തകർ ആദരാഞ്ജലിയർപ്പിച്ചത്.
കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിനു കർഷകർ പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശ് ആസ്ഥാനമായിട്ടുള്ള ഭാരതീയ കിസാൻ യൂണിയൻ നിലവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ പിന്തുണയ്ക്കായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ മറ്റു കർഷക യൂണിയനുകളുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന.
National
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനത പാർട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ ശനിയാഴ്ച രാത്രി മുഴുവൻ പ്രതിഷേധം തുടർന്നിരുന്നു. പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയാറായില്ല.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കാൻ തയാറല്ലെന്നാണ് പ്രതിഷേധിക്കുന്നവരുടെ നിലപാട്. രാവിലെ കൂടുതൽ ആളുകളോട് ജന്തർ മന്തറിൽ എത്തിച്ചേരാൻ ആഹ്വാനം നൽകിയിട്ടുണ്ട്.
രാവിലെ ഒൻപതോടെ പ്രതിഷേധക്കാരോട് ജന്തർ മന്തിറിൽ എത്താനാണ് ആഹ്വാനം നൽകിയിരിക്കുന്നത്. സിജെപി നേതാക്കളുമായി ഡൽഹി പോലീസ് ചർച്ച നടത്തും. അതേസമയം കനത്ത സുരക്ഷയിൽ ഇന്ന് നീറ്റ് യുജി പുനഃപരീക്ഷ നടത്തും.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറിൽ നടക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകൾ' കൈയിൽ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡൽഹിയിലെ രണ്ടാം ഘട്ട പ്രക്ഷോഭം.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന എല്ലാവരും പ്ലേറ്റും സ്പൂണുമായി വരണമെന്നും ബാക്കി കഥ എല്ലാവർക്കും അറിയാമെന്നും ദിപ്കെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
കൊവിഡ് മഹാമാരിക്കിടെ മുൻനിര പോരാളികൾക്ക് നന്ദി അറിയിക്കാൻ ജനങ്ങളോട് ബാൽക്കണിയിൽ നിന്ന് പാത്രങ്ങൾ കൊട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 മാർച്ചിൽ നടത്തിയ ആഹ്വാനത്തെ പരിഹസിച്ചാണ് ദിപ്കെയുടെ ഈ പരാമർശം. ആദ്യ സമരം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജന്തർ മന്തറിൽ രണ്ടാമത്തെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിനായി ഡൽഹി പോലീസിന്റെ അനുമതി ലഭിച്ചതായി സിജെപി ഭാരവാഹികൾ അറിയിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണമെന്നും തുറന്ന കത്തിൽ അഭിജിത്ത് ആവശ്യപ്പെട്ടു.
പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. വരാനിരിക്കുന്ന പുനഃപരീക്ഷയിലെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്ക കുട്ടികളില്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണെന്നും അഭിജിത്ത് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.
പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന്, തങ്ങളെന്തിനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ രാജ്യത്ത് സ്വന്തം അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ എല്ലാവരും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നാൽ കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകുമെന്നും ദിപ്കെ ചോദിച്ചു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഡൽഹിയിൽ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിക്കു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.
ലോകത്ത് എന്തുസംഭവിച്ചാലും ഉടൻ ട്വീറ്റ് ചെയ്യുന്ന മോദി, സ്വന്തം രാജ്യത്ത് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുമ്പോൾ അവർക്കായി ഒരു അനുശോചന സന്ദേശം പോലും ട്വീറ്റ് ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എത്രനാൾ പ്രധാനമന്ത്രി മൻ കീ ബാത്തും പരീക്ഷ പേ ചർച്ചയും മാത്രം പറഞ്ഞുകൊണ്ടിരിക്കും. രാജ്യത്തെ വിദ്യാർഥികളുടെ മൻ കീ ബാത്ത്കൂടി കേൾക്കാൻ നരേന്ദ്ര മോദി തയാറാകണമെന്നും അഭിജീത് ദിപ്കെ പറഞ്ഞു.
തനിക്കെതിരേ ജയ്പുരിൽവച്ചുണ്ടായ ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നും അഭിജീത് ദിപ്കെ ആരോപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിപ്കെക്കു നേരേ ആക്രമണമുണ്ടായത്.
വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താനും യഥാർത്ഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുമുള്ള ശ്രമമാണിതെന്ന് നാഗ്പുർ വിമാനത്താവളത്തിൽ വച്ചു അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
National
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തോട് കടുത്ത നിലപാടില്ലെന്ന് സൂചിപ്പിച്ച് ബിജെപി. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തേണ്ടതില്ലെന്നുമാണ് കേന്ദ്ര മന്ത്രിമാർ വിശദീകരിക്കുന്നത്.
രാജ്യത്ത് നേട്ടങ്ങൾ കൈവരിക്കുന്ന യുവാക്കളുടെ ഭാഗം തന്നെയാണവരെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. തുടർ സമര പരിപാടികൾ സിജെപി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് നിലപാട് മയപ്പെടുത്തിയത്.
National
ഛത്രപതി സംഭാജിനഗര്‍: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ മഹാരാഷ്ട്രയിലെ വീടിനു സുരക്ഷ ശക്തമാക്കി പോലീസ്. ശനിയാഴ്ച രാവിലെ യുഎസില്‍നിന്ന് ന്യൂഡല്‍ഹിയില്‍ എത്തിയ ദീപ്കെ ഇന്നലെ രാവിലെയാണ് വീട്ടിലെത്തിയത്.
പരീക്ഷകളിലെയും റിക്രൂട്ട്മെന്റ് ടെസ്റ്റുകളിലെയും ക്രമക്കേടുകള്‍ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ അഭിജീത് പങ്കെടുത്തിരുന്നു.
ഇന്നലെ രാവിലെ ഛത്രപതി സംഭാജിനഗറിലെത്തിയ ദീപ്കെയെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. 15 ഉദ്യോഗസ്ഥരെയാണ് ഇവിടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ ഏഴുദിവസത്തിനകം നീക്കിയില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം വ്യാപിക്കിപ്പിക്കുമെന്ന് സിജെപി.
ജന്തർ മന്തറിലെ പ്രതിഷേധത്തിന് ഒട്ടേറെ സംസ്ഥാനങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്നും സിജെപി വക്താക്കളായ അശുതോഷ് രങ്കയും സൗരവ് ദാസും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസം, ഭരണപ്രശ്നങ്ങൾ തുടങ്ങിയവയിലെ പിഴവുകൾ ചോദ്യംചെയ്യുന്ന യുവാക്കളുടെ അതിരുകളില്ലാത്ത കൂട്ടായ്മയായി സിജെപി വളരുകയാണ്. സർക്കാരിന് ഞങ്ങൾ ഏഴുദിവസം നൽകും.
ധർമേന്ദ്രപ്രധാൻ രാജിവയ്ക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ വേണം. മറിച്ചായാൽ പ്രക്ഷോഭം രാജ്യവ്യാപകമായി പടരും.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് പിന്തുണയറിച്ച് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അടുത്ത കർമപരിപാടികൾ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും ഇരുവരും പറഞ്ഞു.
Kerala
ന്യൂഡൽഹി: ജന്തർമന്ദറിൽ നടന്ന സിജെപി പ്രതിഷേധ പരിപാടിക്കിടെ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ആനി രാജയെ പിടിച്ചു തള്ളുകയായിരുന്നു. ആക്രമണത്തിൽ ആനി രാജ നിലത്ത് വീണു. പ്രതിഷേധ വേദിയിൽ ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചത്.
തങ്ങളെ ആക്രമിക്കാൻ വന്നവർ ‘പാറ്റയെ കൊല്ലുന്ന കിറ്റ്’ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് എത്തിയതെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് അവർ ആരോപിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്കു വേദിയാകുന്ന ജന്തർ മന്ദർ എന്ന സമരഭൂമിയുടെ മുക്കിലും മൂലയിലും പെരുകി 'പാറ്റകൾ'. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൽനിന്നു ഡിജിറ്റൽ മുന്നേറ്റമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആദ്യമായി ആഹ്വാനം ചെയ്ത പരസ്യപ്രതിഷേധത്തിൽ വിദ്യാർഥികളും യുവാക്കളും സാമൂഹ്യപ്രവർത്തകരുമടങ്ങുന്ന ആയിരങ്ങളാണ് ഡൽഹി ജന്തർ മന്ദറിൽ ഒത്തുകൂടിയത്.
സമൂഹമാധ്യമങ്ങളിൽനിന്നു യുവാക്കൾ തെരുവിലിറങ്ങിയതോടെ രാജ്യത്ത് അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം മാറി.
സ്ക്രീനുകളിൽനിന്നു പ്രതിഷേധം തെരുവുകളിലേക്കെത്തിക്കാനുള്ള സിജെപിയുടെ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങൾക്കു വഴിവയ്ക്കാതിരിക്കാൻ ന്യൂഡൽഹിയുടെ പല ഇടങ്ങളിലും ബാരിക്കേഡുകൾ സജ്ജമാക്കി ഡൽഹി പോലീസ് അണിനിരന്നിരുന്നു.
ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ അതിരാവിലെതന്നെ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ അണിനിരത്തി ഡൽഹി പോലീസ് ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിലും സ്ക്രീനുകളിലെ പ്രതിഷേധം തെരുവുകളിലേക്കെത്തിയില്ലെന്നായിരുന്നു പാർലമെന്റ് പോലീസ് സ്റ്റേഷനിലെ ആൾക്കൂട്ടം വിളിച്ചുപറഞ്ഞിരുന്നത്. രാവിലെ ഒൻപതിനു പാർലമെന്റ് പോലീസ് സ്റ്റേഷനിലെത്തണമെന്നായിരുന്നു സിജെപിയുടെ ആഹ്വാനമെങ്കിലും സ്റ്റേഷനു മുന്നിലെ ആൾക്കൂട്ടം നൂറ് കവിഞ്ഞിരുന്നില്ല.
എന്നാൽ, സമരം ചെയ്യാനുള്ള അനുമതി ലഭിച്ചു പാർലമെന്റ് പോലീസ് സ്റ്റേഷനിൽനിന്നു ജന്തർ മന്ദറിലേക്കു പ്രതിഷേധം നീങ്ങിയതിനു പിന്നാലെ പാറ്റകൾ കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി സമരമുഖത്തേക്കെത്തുകയായിരുന്നു. നൂറിൽനിന്ന് അഞ്ഞൂറിലേക്ക് വളരെ വേഗം മാറിയ പ്രതിഷേധക്കാരുടെ എണ്ണം വിവിധ സർവകലാശാല വിദ്യാർഥികളുടെ കൂടി വരവോടെ ആയിരം കടന്നു.
തൊണ്ട പൊട്ടുന്ന ഉച്ചയോടെ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങൾ ഓരോ കോണിൽനിന്ന് ഉയരുമ്പോഴും അതേറ്റു ചൊല്ലുന്നവരുടെ എണ്ണം ഓരോ നിമിഷവും വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ മുഖം തിരിച്ച പ്രതിഷേധത്തിൽ ഗോദി മാധ്യമങ്ങൾക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നു. എന്നാൽ രാജ്യത്തിന്റെ അഭൂതപൂർവമായ യുവജനപ്രക്ഷോഭം റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാധ്യമങ്ങളുടെയുൾപ്പെടെ പ്രതിനിധികളുണ്ടായിരുന്നു.
പാറ്റകളുടെ മുഖംമൂടികളും പൂക്കളും ത്രിവർണ പതാകയും ഭഗത് സിംഗിന്റെയും എ.പി.ജെ. അബ്ദുൾ കലാമിന്റെയുമൊക്കെ പുസ്തകങ്ങളും ഭരണഘടനയുടെ പകർപ്പുകളും കൈയിൽ കരുതിയെത്തിയ പ്രതിഷേധക്കാർ യുവജന പ്രക്ഷോഭത്തെ വേറിട്ടതാക്കി മാറ്റി.
ഒരുപാട് ശക്തമായ സമരങ്ങൾക്കു സാക്ഷ്യംവഹിച്ച ജന്തർ മന്ദർ രാജ്യത്തെ മറ്റൊരു മഹാപ്രതിഷേധത്തിനും കോക്രോച്ച് ജനത പാർട്ടിയിലൂടെ വേദിയായി. മന്ത്രിയുടെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കിയിട്ടുള്ള സിജെപി വരും ദിവസങ്ങളിൽ പ്രക്ഷോഭത്തെ എങ്ങനെ നയിക്കുമെന്നതാണ് വരും ദിവസങ്ങളിലുണ്ടാകുന്ന സുപ്രധാന ചോദ്യം.
National
ന്യൂഡൽഹി: രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തിറങ്ങി. അംബേദ്കറിന്റെ ആത്മകഥാ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. വിദ്യാഭ്യാസമന്ത്രി രാജിവച്ചേ പറ്റൂ എന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്കെ ജന്തർ മന്ദറിലേക്കാണ് പോകുന്നത്. പ്രതിഷേധക്കാരോട് അങ്ങോട്ട് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്.
രാവിലെ 7.37നാണ് ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്കെ ഇന്ത്യയിൽ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദീപ്കെയെ നേരിട്ട് കണ്ട് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഡൽഹി പോലീസ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ആദ്യ പരസ്യ പ്രതിഷേധം ഇന്ന്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ഡൽഹിയിലെത്തും. വിമാനത്താവളത്തിൽ നിന്ന് നേരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തി ജന്തർമന്തിറിൽ പ്രതിഷേധത്തിന് അനുമതി തേടാനാണ് ശ്രമം.
എന്നാൽ പോലീസ് അനുമതി നൽകാനിടയില്ലെന്നാണ് സൂചന. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, സമാധാനപരമായി മാത്രം പ്രതിഷേധം എന്നാവർത്തിക്കുകയാണ് സിജെപി.
എന്നാൽ ഇതുവരെ അനുമതി തേടി ആരും സമീപിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസിന്റെ വാദം. യുവാക്കളുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് സമാജ്വാദി പാർട്ടിയും ശിവസേന നേതാവ് ആദിത്യ താക്കറെയും പ്രതികരിച്ചു.
National
ന്യൂഡൽഹി: ആക്ഷേപഹാസ്യ രാഷ്ട്രീയകക്ഷിയിൽനിന്ന് രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ മുന്നേറ്റങ്ങളിലൊന്നായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ പ്രഖ്യാപിച്ച പരസ്യപ്രതിഷേധം ഇന്ന്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ അടുത്തിടെയുണ്ടായ ഗുരുതര വീഴ്ചകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണു സമരം.
സമരത്തെ പിന്തുണയ്ക്കുന്നവർ ഇന്നു രാവിലെ ഒന്‍പതിന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്താനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. അവിടെനിന്നു സമരത്തിനുള്ള അനുമതി ലഭിച്ചതിനുശേഷമായിരിക്കും ജന്തർ മന്തറിലേക്ക് നീങ്ങുക.
അമേരിക്കയിൽനിന്ന് ഇന്നലെ പുറപ്പെട്ട സിജെപി സ്ഥാപകനായ അഭിജിത് ദീപ്കെ ഇന്നു രാവിലെ എട്ടോടെ ഡൽഹി വിമാനത്താവളത്തിലെത്തും. നേരത്തേ സിജെപിയെ പിന്തുണയ്ക്കുന്നവരോട് വിമാനത്താവളത്തിലേക്ക് നേരിട്ടെത്താനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും സുരക്ഷാപ്രശ്നങ്ങളെത്തുടർന്ന് പാർലമെന്റ് പോലീസ് സ്റ്റേഷനിലെത്താൻ നിർദേശിക്കുകയായിരുന്നു.
സമാധാനപരമായ പ്രതിഷേധം ലക്ഷ്യമിടുന്ന സിജെപി പ്രതിഷേധത്തിനു വരുന്നവരോട് ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം പരിഷ്കരിക്കുകയെന്ന സന്ദേശം പ്രചരിപ്പിക്കുകയെന്ന ഉദ്ദേശ്യ ത്തോടെ ദേശീയ പതാകയും പുസ്തകവും കൊണ്ടുവരണം, എല്ലാവരും ഫോണുകളിൽ വീഡിയോകൾ റെക്കോർഡ് ചെയ്യണം, പോലീസുകാർക്ക് പൂക്കൾ നൽകണം, എല്ലാവരും പ്രഭാതഭക്ഷണത്തിനുശേഷം മാത്രമായിരിക്കണം സമരത്തിനെത്തേണ്ടത് തുടങ്ങിയ നിർദേശങ്ങളാണു നൽകിയിരിക്കുന്നത്.
National
ന്യൂഡൽഹി: രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൽ തുടങ്ങി ഡിജിറ്റൽ മുന്നേറ്റമായി വളർന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നാളത്തെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് തെന്നിന്ത്യൻ സിനിമാനടൻ പ്രകാശ് രാജ്. സിജെപി നാളെ ഡൽഹി ജന്തർ മന്തറിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധത്തിന് എത്തിച്ചേരാൻ താൻ പരമാവധി ശ്രമിക്കുമെന്നും പ്രകാശ് രാജ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ബിജെപിയുടെ നിരന്തര വിമർശകനായ പ്രകാശ് രാജിന്റെ ഐക്യദാർഢ്യത്തിന് കോക്രോച്ച് ജനത പാർട്ടി തിരിച്ചു നന്ദിയും അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ-സാമൂഹ്യപ്രവർത്തകനായ സോനം വാംഗ്ചുക്കിനുശേഷം നാളത്തെ സിജെപി പ്രതിഷേധത്തിന് പരസ്യപിന്തുണ പ്രഖ്യാപിക്കുന്ന പ്രമുഖനാണ് പ്രകാശ് രാജ്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചില്ലെങ്കിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ശനിയാഴ്ച ഡൽഹിയിൽ നടത്തുമെന്നു പ്രഖ്യാപിച്ച പ്രതിഷേധത്തിൽ താനും പങ്കെടുക്കുമെന്ന് പ്രമുഖ കാലാവസ്ഥാ-സാമൂഹ്യ പ്രവർത്തകനായ സോനം വാംഗ്ചുക്ക്.
മന്ത്രിയുടെ രാജിയാവശ്യം അടുത്തിടെ നടന്ന പരീക്ഷാക്രമക്കേടുകൾ കാരണം മാത്രമല്ലെന്നും രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സന്പ്രദായം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നും സോനം വാംഗ്ചുക്ക് വ്യക്തമാക്കി.
അതിനിടെ, ശനിയാഴ്ച ഡൽഹി ജന്തർ മന്തറിൽ ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധം അരങ്ങേറുന്നതിന് മുന്നോടിയായി മൂന്ന് വക്താക്കളെ സിജെപി നിയമിച്ചു.
അന്വേഷണാത്മക മാധ്യമപ്രവർത്തകനായ സൗരവ് ദാസ്, രാഷ്ട്രീയ വിദഗ്ധനും സിനിമാ സംവിധായകനുമായ വിജേത ദാഹിയ, മുൻ മാനേജ്മെന്റ് കണ്‍സൾട്ടന്റായ അഷുതോഷ് രങ്ക എന്നിവരെയാണ് ഔദ്യോഗിക വക്താക്കളായി സിജെപി നിയമിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഉടനടി അണ്‍ബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടെന്നതിനാൽ സർക്കാരിന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി സിജെപി സ്ഥാപകനായ അഭിജിത് ദീപ്കെക്ക് ഉടനടി ആശ്വാസം നൽകാൻ വിസമ്മതിച്ചത്.
"രാജ്യസുരക്ഷ’യുടെ പേരിൽ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യുന്ന വിഷയം ഐടി നിയമങ്ങൾക്കു കീഴിൽ ഒരു അവലോകന സമിതി വിലയിരുത്തണമെന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം.
സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ യുവാക്കളുടെയുൾപ്പെടെ പിന്തുണയോടെ ഡിജിറ്റൽ മുന്നേറ്റമായി മാറുകയായിരുന്ന കോക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപഹാസ്യ "രാഷ്ട്രീയകക്ഷി’യുടെ എക്സ് അക്കൗണ്ട് കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാതെയായിരുന്നു കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തത്.
അക്കൗണ്ടിൽ ആക്ഷേപകരമായ ചില പോസ്റ്റുകളുണ്ടെങ്കിൽ അതുമാത്രം ബ്ലോക്ക് ചെയ്യണമായിരുന്നുവെന്നും അക്കൗണ്ട് മുഴുവനായി തടഞ്ഞുവയ്ക്കരുതെന്നുമായിരുന്നു അഭിജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
എന്നാൽ കേന്ദ്രത്തിന്റെ പ്രതികരണം തേടി മാത്രമായിരിക്കും അണ്‍ബ്ലോക്ക് ചെയ്യുന്നതു സംബന്ധിച്ച ഉത്തരവുണ്ടാകൂ എന്ന് വ്യക്തമാക്കി ഹൈക്കോടതി കേന്ദ്രസർക്കാരിനു നോട്ടീസ് അയയ്ക്കുകയായിരുന്നു. കേസ് ഇനി ജൂലൈ ആറിനു പരിഗണിക്കും.
National
ന്യൂഡൽഹി: ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ആക്ഷേപഹാസ്യ ഓണ്‍ലൈൻ രാഷ്ട്രീയ കൂട്ടായ്മയായ ’കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി)യുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം ആവശ്യമില്ലെന്നു സുപ്രീംകോടതി.
സിജെപി നിയമസംവിധാനത്തിന് കളങ്കം വരുത്തുന്നതായി ഹർജിക്കാർ വാദിച്ചപ്പോൾ വിഷയത്തെ വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹർജിയിൽ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച അടിയന്തര വാദം ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വ്യാജ നിയമബിരുദങ്ങൾ ഉപയോഗിച്ചു പ്രാക്ടീസ് ചെയ്യുന്നതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും കോടതിമുറിയിലെ വാദപ്രതിവാദങ്ങളും നിരീക്ഷണങ്ങളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നു കേസിൽ ഹാജരായ മറ്റൊരു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആരോപണത്തിനും അടിയന്തര പ്രാധാന്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരുവിഭാഗം യുവാക്കളെ പാറ്റകളോടും പരാദ ജീവികളോടും ഉപമിച്ച് കഴിഞ്ഞ 15ന് ചീഫ് ജസ്റ്റീസ് നടത്തിയ പരാമർശത്തെത്തുടർന്നാണ് സിജെപി രൂപംകൊണ്ടത്.
തന്റെ പരാമർശത്തിലൂടെ യുവാക്കളെ വിമർശിക്കുകയാണു ചെയ്തതെന്ന തരത്തിലുള്ള മാധ്യമറിപ്പോർട്ടുകൾ വല്ലാതെ വേദനിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് കഴിഞ്ഞ 16ന് വിശദീകരണം നൽകിയെങ്കിലും സിജെപി സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സിന്റെ എണ്ണം വർധിപ്പിച്ചു.
വ്യാജ ബിരുദം തരപ്പെടുത്തി തട്ടിപ്പിലൂടെ നിയമരംഗത്തേക്കു കടന്നുവരുന്ന വ്യക്തികളെ ഉദ്ദേശിച്ചാണു താൻ പറഞ്ഞതെന്നും ചില മാധ്യമങ്ങൾ അത് വളച്ചൊടിച്ചു വാർത്തയാക്കുകയാണ് ചെയ്തതെന്നുമാണ് ചീഫ് ജസ്റ്റീസ് നൽകിയ വിശദീകരണം.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണക്കുന്നവർ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെന്ന ബിജെപിയുടെ വാദം തള്ളി സിജെപി സ്ഥാപകൻ അഭിജിത് ദിപ്കേ. സിജെപിയെ പിന്തുടരുന്ന 94.7 ശതമാനം പേരും ഇന്ത്യക്കാരാണെന്ന ഇൻസ്റ്റഗ്രാം വിവരം ദിപ്കേ പുറത്തുവിട്ടു.
പാക്കിസ്ഥാനികളാണ് ഫോളോവേഴ്സ് എന്ന് ആരോപണം കേന്ദ്രമന്ത്രി കിരൺ റിജിജുവടക്കം ഉന്നയിച്ചിരുന്നു. അമേരിക്കയിൽ നിന്നുള്ള ഒരു ശതമാനം പേർ, യുകെയിൽ നിന്ന് 0.7, കാനഡയിൽ നിന്ന് 0.6, യുഎഇയിൽ നിന്ന് 0.6 എന്നിങ്ങനെയാണ് സിജെപിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ കണക്ക് എന്ന് അഭിജിത് ദിപ്കേ പറയുന്നു.
അതിനിടെ കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജിയെത്തി. പാർട്ടിയുടെ പിന്നിലുള്ളവർക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. നീതിന്യായ വ്യവസ്ഥയെ താറടിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് ഹർജിയിലെ ആരോപണം. ആരാണ് ഹർജി നൽകിയതെന്ന് വ്യക്തമല്ല.
SUNDAY DEEPIKA
സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ, വിവരാവകാശ നിയമം ഉപയോഗിച്ചുള്ള പോരാട്ടങ്ങളിൽ പങ്കാളിത്തമുള്ള, സർവോപരി തൊഴിൽരഹിതരായ ജെൻ സീ യുവാക്കളെ പാറ്റ (വടക്കൻ കേരളത്തിലെ കൂറ തന്നെ) എന്ന് ഈ മാസം 15ന് സുപ്രീകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വിശേഷിപ്പിച്ചതിനുള്ള പ്രതികരണമായി, അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ യുവാവ് അഭിജീത് ദീപ്കെ, തൊട്ടു പിറ്റേദിവസം, 2026 മേയ് 16ന് "സ്ഥാപിച്ച' കോക്രോച്ച് ജനതാ പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒന്നരക്കോടിയും കടന്ന് കുതിച്ചപ്പോൾ, 38 കൊല്ലം മുമ്പൊരു മേയ് 16ന്, ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു കോക്രോച്ചിനെയാണ് കുറച്ചു വിമാനക്കമ്പക്കാരെങ്കിലും ഓർമിച്ചിരിക്കുക.
രഹസ്യാത്മകതയുടെ പരകോടിയിൽ ലോക്ഹീഡ് മാർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്കങ്ക് വർക്ക്സ്, അമേരിക്കൻ സർക്കാരിന്റെ പ്രതിരോധ ഗവേഷണ ഏജൻസിയുടെ നിർദേശമനുസരിച്ച് 1978 നവംബർ ഒന്നിന് നിർമിച്ചിറക്കിയ ലോക്ഹീഡ് എഫ്-117 നൈറ്റ്ഹ്വാക്ക് ആക്രമണ വിമാനം, അമേരിക്കൻ സേനയുടെ ചരിത്രത്തിൽ ആദ്യത്തെ സ്റ്റെൽത്ത് അറ്റാക്ക് വിമാനമായിരുന്നു. ഈ അമൂല്യപോർവിമാനത്തെപ്പറ്റി ഒരാളും അറിയരുതെന്ന നിർബന്ധം അമേരിക്കയ്ക്കുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ തുടർന്നുള്ള പത്തുകൊല്ലം, അമേരിക്കൻ സേനയിലുള്ളവർ പോലും യുദ്ധങ്ങളിൽ തങ്ങളെ അനുയാത്ര ചെയ്തിട്ടുള്ള നൈറ്റ്ഹ്വാക്കിനെപ്പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എങ്കിലും, ഇതേപോലെയുള്ള നിഗൂഢ പറക്കൽ വിമാനങ്ങൾ ക്രമേണ റഷ്യയും മറ്റു രാജ്യങ്ങളും വികസിപ്പിച്ചെടുത്തുതുടങ്ങിയതോടെ 1988 മേയ് മാസം 16ന് അമേരിക്ക, എഫ്-117 നൈറ്റ് ഹ്വാക്കിനെ ലോകസമക്ഷം അവതരിപ്പിച്ചു. ഒപ്പം, ഈ വിമാനത്തിന്റെ ഇരട്ടപ്പേരും ലോകം അറിഞ്ഞു- കോക്രോച്ച്.
ഇരുളിന്റെ മറപറ്റി എല്ലാവരുടേയും കണ്ണുവെട്ടിച്ച്, നിശബ്ദമായി പറന്നിറങ്ങുന്നതുകൊണ്ടു മാത്രമല്ല, കറുത്ത പെയിന്റടിച്ച വിമാനത്തിന്റെ മൊത്തം ആകൃതിയും ഈ മറുപേരുവീഴാൻ കാരണമായിട്ടുണ്ടാവാം. 1989ലെ അമേരിക്കയുടെ പാനമ അധിനിവേശം, 1991 ലെ ഗൾഫ് യുദ്ധം, 1999ലെ യുഗോസ്ലാവിയ സംഘർഷം, 2001ലെ ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം എന്നിവ തുടങ്ങി 2003ലെ ഇറാക്കി ഫ്രീഡം യുദ്ധം വരെ അമേരിക്കയക്കുവേണ്ടി ശത്രുവിന്റെ കണ്ണുവെട്ടിച്ച് ആക്രമണങ്ങൾ നടത്തിയ പാറ്റകൾ 2008ൽ സർവീസിൽനിന്ന് വിരമിച്ചു.
പറക്കുന്നു എന്ന ആദ്യ കാരണത്താലും, ആകൃതിയുടെ പൊരുത്തംമൂലവും വിമാനങ്ങൾക്ക് ഷഡ്പദങ്ങളുടെ, കീടങ്ങളുടെ പേരിടുന്ന പതിവ് 1978ൽ ആരംഭിച്ചതൊന്നുമല്ല. ബ്രിട്ടനിലെ ദ ഹാവിലാൻഡ് വിമാനക്കമ്പനിക്കാണ് ഇക്കാര്യത്തിൽ ആചാര്യസ്ഥാനം. ലണ്ടനിൽ 1920ൽ സ്ഥാപിതമായ ദ ഹാവിലാൻഡ് എയർക്രാഫ്റ്റ് കമ്പനി, ഇന്നത്തെ ബോയിംഗും എയർബസും ഒക്കെയായിരുന്നു, ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ.
നിശാശലഭം എന്നു മലയാളത്തിൽ പറയാവുന്ന മോത്ത് പരമ്പരയിൽപ്പെട്ട ഹാവിലാൻഡ് വിമാനങ്ങൾ ലോകമെങ്ങും സേനകളുടേയും സിവിൽ വ്യോമയാന കമ്പനികളുടേയും പ്രിയങ്കരമായ ആകാശയാനങ്ങളായിരുന്നു. 1925ൽ നിർമിച്ച ഡിഎച്ച്60 മോത്തായിരുന്നു ഇതിൽ ആദ്യത്തേത്. പിൻവന്ന വർഷങ്ങളിൽ ജിപ്സി മോത്ത്, ജയന്റ് മോത്ത്, ടൈഗർ മോത്ത്, ഹ്വാക്ക് മോത്ത്, പസ് മോത്ത്, സ്വാളോ മോത്ത്, ഫോക്സ് മോത്ത്, ലെപ്പേഡ് മോത്ത്, ഹോണെറ്റ് മോത്ത്, മോത്ത് മൈനർ എന്നിങ്ങിനെ വൈവിധ്യമാർന്ന നിശാശലഭ വിമാനങ്ങൾ ലോകത്തിന്റെ ആകാശത്ത് പറന്നു -കൂട്ടത്തിൽ ഇന്ത്യയിലും.
ഇന്ത്യൻ വ്യോമയാനരംഗത്തിന്റെ പിതാവെന്ന് നിസംശയം പറയാവുന്ന ജെആർഡി ടാറ്റ 1932ൽ, പിൽക്കാലത്ത് എയർ ഇന്ത്യ എന്ന് അറിയപ്പെട്ട ടാറ്റ ഏവിയേഷൻ സർവീസ് സ്ഥാപിച്ച അതേ കൊല്ലംതന്നെ, കറാച്ചിയിൽനിന്ന് ബോംബേ ജുഹു വിമാനത്താവളത്തിലേക്ക് തപാൽ ഉരുപ്പടികളുമായി ടാറ്റ തന്നെ പറത്തിയത് ദ ഹാവിലാൻഡ് പസ് മോത്ത് വിമാനമായിരുന്നു. വിവിധ നാട്ടുരാജ്യങ്ങളുടെ രാജക്കാൻമാരും രാജകുമാരൻമാരും പിൻവന്ന കൊല്ലങ്ങളിൽ ബ്രിട്ടനിൽനിന്നു വരുത്തിയ ഹാവിലാൻഡ് വിമാനങ്ങളിൽ ഇന്ത്യയുടെ ആകാശത്ത് പറന്നിട്ടുണ്ട്.
തുടക്കത്തിൽ പറഞ്ഞ ലോക്ഹീഡ് എഫ്-117നു പിന്നാലെ വന്ന അനേകം പോർവിമാനങ്ങൾക്ക് പക്ഷികളുടേയും പ്രാണികളുടേയും പേരുനൽകിയിട്ടുണ്ട്- പ്രത്യേകിച്ച് അമേരിക്കയിൽ. എഫ്-15 ഈഗിൾ, ജനറൽ ഡൈനാമിക്സ് ഫൈറ്റിംഗ് ഫാൽക്കൺ, ഹ്വാക്കർ ഹരിക്കേയ്ൻ, ഹാരിയർ ജമ്പ് ജെറ്റ്, കർട്ടിസ് പി-40 വാർ ഹ്വാക്ക്, സെസ്ന എ-37 ഡ്രാഗൺഫ്ളൈ, ഫെയറി ഫ്ളൈകാച്ചർ ആൻഡ് ഫയർ ഫ്ളൈ തുടങ്ങിയവ അവയിൽ ചിലതുമാത്രം.
കോക്രോച്ചിനും ജനതാ പാർട്ടിയുടെ ചുരുക്കമായ സിജെപിക്കുമുള്ള ഒരു വിമാന കണക്ഷനെപ്പറ്റിക്കൂടി
സിജെപി എന്നു പറഞ്ഞാൽ പൈലറ്റുമാർക്ക് ആദ്യം ഓർമവരിക, സൈറ്റേഷൻ ജെറ്റ് പൈലറ്റ്സ് ആയിരിക്കും. സെസ്ന സൈറ്റേഷൻ, ബീച്ച്ക്രാഫ്റ്റ് പ്രീമിയർ ജെറ്റു വിമാനങ്ങൾ പറത്തുന്നവർക്കായുള്ള സുരക്ഷാ അസോസിയേഷനാണ് സിജെപി. വിമാനങ്ങൾ പറത്തുമ്പോഴുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്, പൈലറ്റുമാർക്കായി അതീവ ഗൗരവത്തോടെ നടത്തുന്ന ഏറെ സുരക്ഷാ പാഠ്യപദ്ധതികൾ ഇവർക്കുണ്ട്.
Leader Page
ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറി ‘കോക്രോച്ച് ജനതാ പാർട്ടി.’ പാറ്റ പാർട്ടി സോഷ്യൽ മീഡിയയിൽ വൈറലായെന്നു പറഞ്ഞാൽ പോരാ, സൂപ്പർ മെഗാ ഹിറ്റാണ്. കേന്ദ്രസർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരേ പുകയുന്ന ജനരോഷത്തിന്റെ പ്രതിഫലനമായ പ്രതിഭാസം. ഏതായാലും പാറ്റാക്കൂട്ടങ്ങൾ സോഷ്യൽ മീഡിയയിൽ തീയായി ആളിപ്പടരുകയാണ്.
ജെൻസി വൈബിൽ പാറ്റാപ്പട പെരുകിയപ്പോൾ കേന്ദ്രസർക്കാർ പകച്ചു, ഞെട്ടി, ഭയന്നു, വിറച്ചു. സമൂഹമാധ്യങ്ങളിൽ സെൻസേഷൻ ആയ കോക്രോച്ച് ജനതാ പാർട്ടിയെന്ന സിജെപിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതോടെ കേന്ദ്രസർക്കാരിന്റെ വെപ്രാളം വെളിപ്പെട്ടു. പുതുവിസ്മയമായി ചരിത്രം തിരുത്തിയ പാറ്റ പാർട്ടിയെന്ന പ്രതിഭാസത്തിന്റെ വൻകുതിപ്പു തടയാനാകാതെ വെപ്രാളത്തിലാണു കേന്ദ്രം.
ഊരാക്കുടുക്കിൽ കേന്ദ്രം
ആറു ദിവസത്തിൽ രണ്ടു കോടിയോളം പേർ പിന്തുടർന്ന ഇൻസ്റ്റയിലും പാറ്റകളുടെ പടയെ നിരോധിക്കാനുള്ള ആലോചനയിലാണു മോദി സർക്കാർ. 2,00,000ലേറെ പേർ ഫോളോ ചെയ്തു തുടങ്ങിയ എക്സിലെ ഹാൻഡിൽ സുരക്ഷയുടെ പേരിൽ തടഞ്ഞെങ്കിലും പകരം തുടങ്ങിയ എക്സ് അക്കൗണ്ടും കേന്ദ്രത്തെ ഊരാക്കുടുക്കിലാക്കി. കൂടുതൽ ആവേശത്തോടെയാണ് എക്സിലെ പുതിയ സിജെപിയെ യുവത പിന്തുടരുന്നത്.
ഇന്ത്യയിൽ 23 ലക്ഷം വിദ്യാർഥികളുടെ ഭാവി ദുരിതത്തിലും ആശങ്കയിലുമാക്കിയ മെഡിക്കൽ നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന സിജെപിയുടെ ആവശ്യത്തിനു ലഭിക്കുന്ന ജനപിന്തുണ സർക്കാരിന് അവഗണിക്കാനാകില്ല. തൊഴിലില്ലായ്മയാണു സിജെപി ഉയർത്തുന്ന മറ്റൊരു പ്രധാന പ്രശ്നം.
പതിവ് വ്യാജപ്രചാരണം
കോക്രോച്ച് ജനതാ പാർട്ടിക്ക് ഫോളോവേഴ്സിന്റെ എണ്ണം ഓരോ മണിക്കൂറിലും കൂടുകയാണ്. നിരോധിക്കുംതോറും ഇന്ത്യയിലെ ചെറുപ്പക്കാർ കൂടുതൽ ആവേശത്തിലും രോഷത്തിലുമാണ്. അതിവേഗം പെരുകുന്ന പാറ്റക്കൂട്ടങ്ങളെപ്പോലെ പാറ്റ പാർട്ടിയും ശരവേഗത്തിൽ മുന്നേറുകയാണ്. നിരോധിച്ചാലും പാറ്റകൾ പെരുകും. രാജ്യസുരക്ഷയല്ല, ബിജെപി സർക്കാരിന്റെ ഭാവിക്കാണു ഭീഷണിയെന്നു സിജെപി ആരാധകർ പറയുന്നു. പതിവുപോലെ ബിജെപി അനുകൂലികൾ വ്യാജപ്രചാരണം തുടങ്ങി.
സിജെപിയുടെ ഫോളോവേഴ്സിൽ 49 ശതമാനം പേരും പാക്കിസ്ഥാനികളാണെന്ന് ആരോപിക്കുന്ന ഗ്രാഫിക്സ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റയിലും എക്സിലും വ്യാപകമായി പ്രചരിപ്പിച്ചു. 14 ശതമാനം യുഎസിൽനിന്നും ബംഗ്ലാദേശിൽനിന്നുമാണെന്നും വെറും ഒന്‍പതു ശതമാനം പേർ മാത്രമേ ഇന്ത്യയിൽനിന്നുള്ളൂവെന്നുമാണു പ്രചരിപ്പിച്ചത്. എന്നാൽ, ഇൻസ്റ്റയിലെ ഫോളോവേഴ്സിൽ 94 ശതമാനം പേരും ഇന്ത്യക്കാരാണെന്നു പേജിന്റെ സ്രഷ്ടാവ് അഭിജീത് ദിപ്കെ അറിയിച്ചു. ഇൻസ്റ്റഗ്രാമിന്റെ മാതൃകന്പനിയായ മെറ്റ ഡേറ്റ നൽകിയിട്ടുമില്ല.
ഓർവെലിന്റെ ആനിമൽ ഫാം
വിഖ്യാത ആംഗലേയ സാഹിത്യകാരൻ ജോർജ് ഓർവെലിന്റെ ആക്ഷേപഹാസ്യ നോവലായ ‘ആനിമൽ ഫാം’ ഓർക്കാതിരിക്കില്ല. മോശമായി പെരുമാറുന്ന കാർഷികമൃഗങ്ങൾ തുല്യവും സ്വതന്ത്രവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് അവയുടെ മനുഷ്യ യജമാനനെ അട്ടിമറിക്കുന്നതാണ് ഇതിവൃത്തം. എങ്കിലും, വിപ്ലവം വഞ്ചിക്കപ്പെടുന്നു. പന്നികൾ ചരിത്രം കൈകാര്യം ചെയ്യുന്നു. കൽപ്പനകൾ മാറ്റിയെഴുതുന്നു, വിദ്യാഭ്യാസം കുറഞ്ഞ മൃഗങ്ങളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യാൻ പ്രചാരണം ഉപയോഗിക്കുന്നു!
മനുഷ്യവസ്ത്രം ധരിച്ച് പന്നികൾ കർഷകരുമായി ഇടപഴകാൻ തുടങ്ങുന്നു. പന്നികളെയും മനുഷ്യരെയും വേർതിരിച്ചറിയാൻ മറ്റു മൃഗങ്ങൾക്കു കഴിയുന്നില്ല. എല്ലാ മൃഗങ്ങളും തുല്യരാണ്, പക്ഷേ ചില മൃഗങ്ങൾ മറ്റുള്ളവയേക്കാൾ കേമമാണെന്ന പരിഹാസമാണു ശ്രദ്ധേയം. പന്നികളുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ, ഫാം ഒടുവിൽ മറ്റുള്ളവരെ അടിച്ചമർത്തുന്ന പൂർണ ഏകാധിപത്യ അവസ്ഥയിലേക്കു വഴുതിവീഴുന്നു.
വെട്ടിലായി ചീഫ് ജസ്റ്റീസ്
സന്പൂർണ നിയന്ത്രണത്തിലൂടെ ആദർശവാദികളെ എങ്ങനെ ദുഷിപ്പിക്കാമെന്ന് ഓർവെലിന്റെ നോവലിൽ തെളിയുന്നു. സിജെപിയുടെ എക്സ് ഹാൻഡിൽ തടഞ്ഞതുമായി ഇതിനു നേരിട്ടു ബന്ധമില്ലായിരിക്കാം. വിപ്ലവകാരികൾ പലപ്പോഴും അവർ ഒരിക്കൽ പോരാടിയ സ്വേച്ഛാധിപതികളായി മാറുന്നതെങ്ങനെയെന്നു നോവലിൽ ചിത്രീകരിച്ചിട്ടുണ്ട്. ആഡംബരത്തിൽ ജീവിച്ചുകൊണ്ടു ഭരണവർഗം തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നു. 1945ൽ പ്രസിദ്ധീകരിച്ച ആനിമൽ ഫാമിന്റെ മുന്നറിയിപ്പ് ഇന്നും പ്രസക്തമാണ്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചെറുപ്പക്കാരെക്കുറിച്ചു നടത്തിയ പരാമർശത്തോടുള്ള രോഷമാണ് കോക്രോച്ച് പാർട്ടിക്കു ലഭിച്ച സ്വീകാര്യത. മേയ് 15ലെ ചീഫ് ജസ്റ്റീസിന്റെ ‘പരാന്നഭോജികൾ’, ‘കോക്രോച്ച്സ്’ എന്നീ അനുചിത പരാമർശങ്ങൾക്ക് അദ്ദേഹം വിശദീകരണം നൽകി. വ്യാജ ബിരുദധാരികളെ ഉദ്ദേശിച്ചാണു പരാമർശമെന്നും ഇന്ത്യയിലെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും സൂര്യകാന്ത് പറഞ്ഞു. ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യവും വിമർശിക്കാനും തിരുത്തിക്കാനുമുള്ള ജനങ്ങളുടെ അവകാശവും സംരക്ഷിക്കേണ്ട ചീഫ് ജസ്റ്റീസ് തമാശയായിപ്പോലും കോടതിയിൽ പറയരുതാത്ത ആക്ഷേപമാണ് ഉണ്ടായതെന്നു യുവത വിശ്വസിക്കുന്നു.
പാറ്റകളും പരാദങ്ങളുമല്ല ജനം
“... സിസ്റ്റത്തെ ആക്രമിക്കുന്ന പരാന്നഭോജികൾ ഇതിനകംതന്നെയുണ്ട്. നിങ്ങൾ അവരോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നു. തൊഴിൽ ലഭിക്കാത്ത പാറ്റകളെപ്പോലെയുള്ള ചെറുപ്പക്കാരുണ്ട്... അവരിൽ ചിലർ മാധ്യമങ്ങളായി മാറുന്നു. ചിലർ സോഷ്യൽ മീഡിയ ആയി മാറുന്നു. ചിലർ വിവരാവകാശ പ്രവർത്തകരായി മാറുന്നു. എല്ലാവരെയും അവർ ആക്രമിക്കാൻ തുടങ്ങുന്നു” എന്ന ചീഫ് ജസ്റ്റീസിന്റെ വായ്മൊഴിയാണു വിവാദമായത്. മുതിർന്ന അഭിഭാഷകരുടെ നിയമനം സംബന്ധിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെ, ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ഒരഭിഭാഷകനെ വിമർശിക്കുന്നതിനിടയിലായിരുന്നു പരാമർശം.
“പൗരന്മാരെ പാറ്റകളും പരാദങ്ങളുമായാണ് അധികാരത്തിലിരിക്കുന്നവർ കരുതുന്നത്. പാറ്റകൾ ചീഞ്ഞ സ്ഥലങ്ങളിലാണു പെരുകുന്നതെന്ന് അവർ അറിയണം. ഇന്നത്തെ ഇന്ത്യ അങ്ങനെയാണ്” -സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ ചിക്കാഗോയിൽ വിശദീകരിച്ചു. കോക്രോച്ച് ജനതാ പാർട്ടിയെ ജെൻസി തലമുറ നെഞ്ചിലേറ്റിയതിൽ അദ്ഭുതമില്ല. എങ്കിലും ഇത്രയധികം രോഷം ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിലുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് അഭിജീത് പറഞ്ഞു. എല്ലാ പാറ്റകളും ഒന്നിച്ചു ചേർന്നാൽ എന്തിനെയും ആരെയും തകർക്കും. കോടിക്കണക്കിനു പാറ്റകൾ ഭരണ സംവിധാനങ്ങളിലൂടെ കടന്നുകയറിയാൽ പിടിച്ചുനിൽക്കാനാകില്ലെന്ന് അഭിജീത് ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി)’ ആദ്യ എക്സ് അക്കൗണ്ട് റദ്ദാക്കിയത് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം.
സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ബ്യൂറോ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഐടി ആക്ടിലെ സെക്ഷൻ 69(എ) പ്രകാരമാണ് അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ എക്സിന് കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
സിജെപിയുടെ ആദ്യ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിയെങ്കിലും രണ്ടാമത് തുടങ്ങിയ അക്കൗണ്ട് പതിനായിരങ്ങളാണ് ഫോളോ ചെയ്യുന്നത്. അതേസമയം, രണ്ടു ദിവസത്തിനുള്ളിൽ രണ്ടു കോടിയോളം ഫോളോവേഴ്സിലെത്തിയ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരേ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ, വരും ദിവസങ്ങളിൽ ഇതിനായുള്ള നടപടിയുണ്ടാകുമെന്നാണു സൂചന.
തൊഴിലില്ലാത്ത യുവാക്കളെ വിമർശിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തിനു പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബോസ്റ്റണ്‍ സർവകലാശാലാ വിദ്യാർഥിയായ അഭിജീത് ദിപ്കെയായിരുന്നു ഈ ആക്ഷേപഹാസ്യ കൂട്ടായ്മയ്ക്കു പിന്നിൽ.
പാക്കിസ്ഥാനിലും പാറ്റാ പാർട്ടി
ഇന്ത്യയിലെ പാറ്റാ പാർട്ടിക്കു സമാനമായ ആക്ഷേപഹാസ്യ ഓണ്‍ലൈൻ രാഷ്ട്രീയ കൂട്ടായ്മ പാക്കിസ്ഥാനിലും പ്രചരിക്കുന്നുണ്ട്. കോക്രോച്ച് അവാമി ലീഗ് (സിഎഎൽ), കോക്രോച്ച് അവാമി പാർട്ടി (സിഎപി) തുടങ്ങിയ പേരുകളിലാണ് ഓണ്‍ലൈൻ രാഷ്ട്രീയകൂട്ടായ്മ പാക്കിസ്ഥാനിൽ പ്രചരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ നീക്കവുമായി ഇതിനു ബന്ധമില്ല.
National
ന്യൂഡൽഹി: ക്രോക്രോച്ച് ജനതാ പാർട്ടിയുടെ ഫോളോവേഴ്സ് അനുനിമിഷം വർധിക്കുമ്പോൾ പാർട്ടി ‘ക്രിയേറ്ററുടെ’ മാതാപിതാക്കൾക്ക് ഉറക്കം നഷ്ടപ്പെട്ടു.
മകൻ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ആശങ്കയിലാണ് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ മാതാപിതാക്കൾ. തങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടതായി ദിപ്കെയുടെ മാതാപിതാക്കളായ ഭഗ്വാനും അനിതയും പറയുന്നു.
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയം ദിപ്കെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരം വാർത്തകൾ പത്രങ്ങളിൽ വായിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗർ സ്വദേശിയായ ഭഗ്വൻ ദിപ്കെ പറഞ്ഞു.
മകൻ രാഷ്ട്രീയത്തിൽനിന്നും മാറി ജോലി നേടുന്നതിൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അനിത പ്രതികരിച്ചു. അവൻ സുരക്ഷിതനായി വീട്ടിലെത്തണമെന്നാണ് ആഗ്രഹം. രാഷ്ട്രീയത്തിൽ തുടരണമോയെന്നത് അവന്റെ തീരുമാനമാണ്. പക്ഷേ അവൻ രാഷ്ട്രീയത്തിൽ തുടരുന്നത് ഞങ്ങളാഗ്രഹിക്കുന്നില്ല. ദീപ്കെയുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും അമ്മ പറഞ്ഞു.
ഛത്രപതി സംഭാജിനഗറിലാണ് ദിപ്കെ സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. തുടർപഠനത്തിനായി പൂനയിലേക്കു പോയി. എന്നാൽ എൻജിനിയറിംഗ് ബുദ്ധിമുട്ടായതിനാൽ വിദേശത്തു ജേർണലിസം പഠിക്കാൻ തീരുമാനിച്ചെന്നും അനിത കൂട്ടിച്ചേർത്തു.
സിജെപിയെക്കുറിച്ച് ആദ്യം അറിഞ്ഞത് അയൽക്കാരിൽനിന്നാണെന്നും മാതാപിതാക്കൾ പറഞ്ഞു. അവൻ പ്രശസ്തനായതോടെ തങ്ങൾ ആശങ്കയിലായി. ഇത്തരം ആളുകൾ അറസ്റ്റ് ചെയ്യപ്പെടാറുണ്ട്. അവന് ഇനി എന്തു സംഭവിക്കുമെന്നോർത്ത് തങ്ങൾ രണ്ടു ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ഭഗ്വൻ ദിപ്കെ പറയുന്നു.
Kerala
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ(സിജെപി) എക്സ് ഹാൻഡിൽ വിലക്കിയത് രാജ്യസുരക്ഷാ ആശങ്കകളെ തുടർന്നെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമാണെന്നും 2000 -ലെ ഐടി ആക്ട് സെക്ഷൻ 69 A അനുസരിച്ചാണ് നടപടിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സിജെപിക്കെതിരെ കൂടുതൽ നടപടികൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന ആക്ഷേപഹാസ്യ കൂട്ടായ്മായാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാർട്ടി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയായ അഭിജീത് ദിപ്കെയാണ് സിജെപിയുടെ സ്ഥാപകൻ.
ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിലെ ഫോളോവർമാരുടെ എണ്ണത്തിൽ മറികടന്ന് മണിക്കൂറുകൾക്കുള്ളിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത്. അക്കൗണ്ട് വിലക്കിയതിന് പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചിരുന്നു.
National
@cockroachjantaparty എന്ന ഹാൻഡിലിനു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റ അക്കൗണ്ട് ഇന്നലെ പത്തു ദശലക്ഷം കടന്നു.
ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടായ @bjp4indiaയ്ക്ക് 8.7 ദശലക്ഷം ഫോളോവേഴ്സുണ്ട്.
കോണ്‍ഗ്രസിന്റെ @incindia അക്കൗണ്ടാണ് 13.2 ദശലക്ഷം ഫോളോവേഴ്സുമായി മുന്നിൽ. 2012 ൽ സ്ഥാപിതമായ ആം ആദ്മി പാർട്ടിക്ക് 1.9 ദശലക്ഷം ഫോളോവേഴ്സാണുള്ളത്.
പതിറ്റാണ്ടുകളായുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടികളെ മറികടക്കാൻ ഒരു ആക്ഷേപഹാസ്യ പ്രചാരണത്തിനു കഴിഞ്ഞത് ജനങ്ങളെ ദുരിതത്തിലാക്കുന്ന ഭരണാധികാരികൾക്കുള്ള യുവതലമുറയുടെ മുന്നറിയിപ്പായാണു കരുതുന്നത്.
National
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അസാധാരണ ഭാഗ്യചിഹ്നമായി പാറ്റ മാറി. ബിജെപിക്കെതിരേയെന്നു തെളിയിക്കുന്ന ആശയങ്ങളോടെ തുടങ്ങിയ രാഷ്ട്രീയ അക്ഷേപഹാസ്യമായ "കോക്രോച്ച് ജനതാ പാർട്ടി'യുടെ (സിജെപി) സമൂഹമാധ്യമങ്ങളിലെ വൻ കുതിപ്പിനു സമാനതകളില്ല.
അംഗീകൃത രാഷ്ട്രീയപാർട്ടിയല്ലെങ്കിലും ആക്ഷേപഹാസ്യം നിറഞ്ഞ ഓണ്‍ലൈൻ കൂട്ടായ്മയായി സിജെപി വളർന്നുകഴിഞ്ഞു. നരേന്ദ്ര മോദി ഭരണത്തിനെതിരായ പുതുതലമുറയായ ജെൻസിയുടെ പ്രതിഷേധവും രോഷവും സിജെപിയുടെ വെബ്സൈറ്റിലെ വാക്കുകളിൽ തെളിഞ്ഞുനിൽക്കുന്നു,
സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ പത്രപ്രവർത്തന പശ്ചാത്തലമുള്ളയാളുമാണ്. യുപിഎ സർക്കാരിനെ താഴെയിറക്കിയ 2013ലെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ പങ്കുചേർന്ന് ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ കൂടെയുണ്ടായിരുന്നു.
പിന്നീട് അമേരിക്കയിലേക്കു മാറിയെങ്കിലും അഭിജീത് ഇന്ത്യൻ രാഷ്ട്രീയത്തെ സസൂക്ഷ്മം പിന്തുടരുന്നുണ്ട്. നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ് ഇദ്ദേഹം.
National
ന്യൂഡൽഹി: “സിസ്റ്റം കണക്കാക്കാൻ മറന്നുപോയ ജനങ്ങൾക്കുവേണ്ടിയുള്ള ഒരു രാഷ്ട്രീയ പാർട്ടി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം” എന്നാണു കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സ്ഥാപകനായ അഭിജീത് ദിപ്കെയുടെ പരിഹാസം.
മറ്റൊരു പിഎം കെയേഴ്സ് സ്ഥാപിക്കാനോ നികുതിദായകരുടെ ശന്പളസ്ലിപ്പിൽ ദാവോസിൽ അവധിക്കു പോകാനോ അഴിമതിയെ “തന്ത്രപരമായ ചെലവ് ”എന്ന് പുനർനാമകരണം ചെയ്യാനോ അല്ല. പണം എവിടേക്കാണു പോയതെന്ന് ഉറക്കെ ആവർത്തിച്ച് എഴുത്തിലൂടെ ചോദിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. സിജെപിക്ക് അഞ്ച് ആവശ്യങ്ങൾ. സ്പോണ്‍സർമാർ പൂജ്യം. ഒരു വലിയ, ശാഠ്യക്കാരായ കൂട്ടം’’- അഭിജീത് വിശദീകരിക്കുന്നു.
“മടിയന്മാരെന്നു വിളിക്കപ്പെടുന്ന, ഓണ്‍ലൈനിൽ നിരന്തരം വിളിക്കപ്പെടുന്ന, അടുത്തിടെ പാറ്റകൾ എന്നു വിളിക്കപ്പെടുന്ന യുവാക്കൾക്കായി ഒരു പാർട്ടി കെട്ടിപ്പടുക്കുക. അത്രമാത്രം. അതാണു ദൗത്യം. ബാക്കിയെല്ലാം ആക്ഷേപഹാസ്യമാണ്.’’ -അഭിജീത് വ്യക്തമാക്കി. ഒരിക്കൽ വായിക്കുക. രണ്ടുതവണ വായിക്കുക. തുടർന്ന് വായിക്കേണ്ട ഒരാൾക്ക് അയയ്ക്കുക എന്ന് സിജെപിയുടെ വെബ്സൈറ്റിലുണ്ട്.
സിജെപിയിൽ ചേരുന്നവരുടെ മതം, ജാതി, ലിംഗഭേദം എന്നിവ പരിശോധിക്കുന്നില്ല. എന്നാലും നാല് മാനദണ്ഡങ്ങളുണ്ട്. തൊഴിലില്ലാത്തവരായിരിക്കുക, മടിയനായിരിക്കുക, ഓണ്‍ലൈനിൽ നിരന്തരം സംസാരിക്കുക, പ്രൊഫഷണലായി സംസാരിക്കുക എന്നിവ.
അംഗത്വം സൗജന്യമാണ്, ആജീവനാന്തം. നിങ്ങൾക്കു മാത്രമേ റദ്ദാക്കാൻ കഴിയൂ. ഫീസില്ല. രജിസ്റ്റർ ചെയ്യാൻ മിസ്ഡ് കോൾ ഇല്ലെന്നും വെബ്സൈറ്റിൽ പരിഹാസമുണ്ട്.
Leader Page
മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഏതാണ്ട് അതേ രീതിയാണ് ആസാമിലെ ജോര്‍ഹട്ട് മേഖല. ലോകപ്രശസ്തമായ ആസാം തേയിലയിലൂടെ ഇന്ത്യയുടെ തേയില തലസ്ഥാനമായ ജോര്‍ഹട്ടില്‍ സമൃദ്ധമായ 130ലധികം തേയിലത്തോട്ടങ്ങളുണ്ട്. സായിപ്പന്മാര് 1870കളില്‍ മൂന്നാറില്‍ തേയിലകൃഷി ആരംഭിച്ചെങ്കില്‍, ആസാമിലെ സിന്നമോറ ടീ എസ്റ്റേറ്റ് 1850കളിലാണു സ്ഥാപിതമായത്. മൂന്നാറിലെ 7,900 അടി ഉയരത്തിലുള്ള കൊളുക്കുമലയാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം.
കേരളത്തിലും ആസാമിലും ഒരുമിച്ചാണു നിയമസഭാ തെരഞ്ഞെടുപ്പ്. ആസാമില്‍ പക്ഷേ കേരളത്തിലേതുപോലെ വമ്പന്‍ തെരഞ്ഞെടുപ്പു പ്രചാരണമില്ല. രാഷ്ട്രീയവും ചൂടുപിടിച്ചിട്ടില്ല. കേരളത്തില്‍ പ്രചാരണം കൊഴുത്തിട്ടും ആസാമില്‍ തണുപ്പാണ്. ഉള്‍ഗ്രാമങ്ങളില്‍ പേരിനുപോലും പ്രചാരണകോലാഹലമില്ല. കേരളത്തിലേതുപോലുള്ള വീറും വാശിയും ആസാമിലെ തെരഞ്ഞെടുപ്പില്‍ പതിവില്ല.
കേരളവും ആസാമും ഒരുമിച്ച്
ഏപ്രില്‍ ഒമ്പതിനാണ് കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വിധിയെഴുത്ത്. തമിഴ്നാട്ടില്‍ ഏപ്രില്‍ 23നും പശ്ചിമബംഗാളില്‍ ഏപ്രില്‍ 23, 29 തീയതികളിലുമാണ് പോളിംഗ്. അഞ്ചു സംസ്ഥാനങ്ങളും വോട്ടണ്ണലിനു മേയ് നാലുവരെ കാത്തിരിക്കേണ്ടിവരും. കേരളത്തിലും ബംഗാളിലും അടക്കം 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ആസാമില്‍ ഒഴിവാക്കിയിരുന്നു.
അനധികൃത ബംഗ്ലാദേശികളെ ഒഴിവാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കിയതിനാലാണ് ആസാമില്‍ എസ്ഐആര്‍ ഒഴിവാക്കിയതെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം. ആസാമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്ക് 798 സ്ഥാനാര്‍ഥികളുണ്ട്. ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണു പ്രധാന മത്സരം. എഐയുഡിഎഫ്, എജിപി, എജെപി, യുപിപിഎല്‍, ബിപിഎഫ് തുടങ്ങിയ പാര്‍ട്ടികളുമുണ്ട്.
» ഹാട്രിക് നേടാന്‍ ബിജെപി
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഭരണത്തുടര്‍ച്ച നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ഹാട്രിക് ജയത്തിനായാണു ബിജെപി കോപ്പുകൂട്ടുന്നത്. പത്തു വര്‍ഷമായി പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന്, കേരളത്തിന്റെ അത്ര പ്രതീക്ഷ ആസാമിലില്ല. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനും കോണ്‍ഗ്രസിലെ യുവനേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു വന്‍ തിരിച്ചുവരവു നടത്താന്‍ കഴിഞ്ഞിട്ടില്ല.
ദുര്‍ബല പ്രതിപക്ഷമെന്നതാണു ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസില്‍നിന്നുള്ള കാലുമാറ്റങ്ങള്‍ക്ക് അറുതിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും മണി, മസില് പവറുമെല്ലാം ബിജെപിക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ സഹായങ്ങളും ബിജെപിക്കുണ്ടെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു.
» അവസരവാദ രാഷ്ട്രീയക്കളി
കേരളത്തിലെ ‘സിജെപി’ പ്രയോഗം ആസാമിലുമുണ്ട്. കേരളത്തില്‍ സിപിഎമ്മിനെതിരേ കോണ്‍ഗ്രസിന്റെ ആരോപണം ആണെങ്കില്‍ ആസാമില്‍ സ്ഥിതി മറിച്ചാണ്. കോണ്‍ഗ്രസില്‍നിന്നു കാലുവാരിയെത്തിയവരുടെ പാര്‍ട്ടിയെന്ന നിലയില്‍ ആസാമില്‍ ബിജെപി ആണ് സിജെപി! എന്തൊരു വിരോധാഭാസം. മുന്‍ കോണ്‍ഗ്രസുകാരെ കുത്തിനിറച്ചതില്‍ ബിജെപിക്കുള്ളില്‍ അമര്‍ഷവും അതൃപ്തിയും ഉണ്ടെങ്കിലും ആരും കാര്യമാക്കുന്നില്ല. പഴയ ബിജെപിക്കാർക്കു സീറ്റില്ലെന്നതാണു പ്രശ്നം.
ആശയാധിഷ്ഠിത രാഷ്ട്രീയത്തില്‍നിന്ന് അവസരവാദ രാഷ്ട്രീയത്തിലേക്കു രാജ്യം മാറുന്നതിന്റെ നേര്‍സാക്ഷ്യംകൂടിയാണ് ആസാം. തെരഞ്ഞെടുപ്പിനു മുമ്പായി എംഎല്‍എമാരും പാര്‍ട്ടി മാറുന്നത് ഇപ്പോള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇരുനൂറിലധികം എംഎല്‍എമാരും എംപിമാരും ബിജെപിയില്‍ ചേര്‍ന്നു. കൂറുമാറിയവരില്‍ 40 ശതമാനം കോണ്ഗ്രസുകരാണ്.
» ഉളുപ്പില്ലാതെ മാറി പ്രദ്യുത്
ആസാമിലെ കോണ്‍ഗ്രസ് എംപി പ്രദ്യുത് ബോര്‍ഡോലോയ് ആണ് ഒടുവിലത്തേയാള്. മുഖ്യമന്ത്രി ഹിമന്ത ശര്‍മയ്ക്കെതിരേ അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്ന ആളായിരുന്നു പ്രദ്യുത്. മുസ്ലിം വസ്ത്രം ധരിച്ച ഒരാളെ മുഖ്യമന്ത്രി ഹിമന്ത വെടിവയ്ക്കുന്നതിന്റെ വിവാദ വീഡിയോ പുറത്തുവന്നതു ഫെബ്രുവരി പത്തിനാണ്. “ഹിമന്തയെ ഓര്‍ത്തു നാണക്കേട് തോന്നുന്നു. ആസാമിന്റെ സാമൂഹിക ഘടനയെ ഒറ്റയ്ക്കു നശിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ ഇത്രയും ഭ്രാന്തമായ പുനര്‍നിര്‍മാണം മുമ്പൊരിക്കലും കണ്ടിട്ടില്ല” എന്നായിരുന്ന പ്രദ്യുത് ട്വീറ്റ് ചെയ്തത്.
ഇതേ പ്രദ്യുത് ബോര്ഡലോയി ആണ് കഴിഞ്ഞ 18ന് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്കാര്‍ഫും തൊപ്പിയും ധരിച്ച് നാണംകെട്ട പുഞ്ചിരിയോടെ ഹിമന്തയോടൊപ്പം നില്ക്കുന്ന പ്രദ്യുതിന്റെ ഫോട്ടോയാണു പിറ്റേന്നു പത്രങ്ങളില്‍ വന്നത്. ആസാം കണ്ട ഏറ്റവും അഴിമതിക്കാരനായ അധികാര ദല്ലാളന്മാരില് ഒരാളെന്നാണ് പ്രദ്യുതിനെ നേരത്തേ സംസ്ഥാന ബിജെപി വിശേഷിപ്പിച്ചത്. കൂറുമാറിയതോടെ ‘വിലപ്പെട്ട കാര്യകര്‍ത്താ’ ആയി സ്വാഗതം ചെയ്തു. ഏറ്റവും വലിയ അഴിമതിക്കാരനെന്നു ബിജെപി ആരോപിച്ച ഹിമന്ത ശര്‍മയാണ് ഇപ്പോള്‍ ബിജെപിയുടെ ആസാം മുഖ്യമന്ത്രി!
» അഴിമതിക്കാരന് പുണ്യാളന്!
ശതകോടികളുടെ ശാരദ ചിട്ടിഫണ്ട് അഴിമതിയിലെ നേരിട്ടുള്ള പങ്കു മുതല്‍ ദശലക്ഷക്കണക്കിനു കോടിയുടെ ലൂയി ബര്‍ഗര്‍, കോവിഡ് കാലത്തെ പിപിഇ കിറ്റ്, ഫ്ളൈ ഓവര്‍ പദ്ധതി അഴിമതികള്‍, ഉള്‍ഫ തീവ്രവാദികളെ സഹായിക്കല്‍ തുടങ്ങി ഹിമന്തയ്ക്കെതിരേ ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ വേഗം ആവിയായി. ബിജെപി വാഷിംഗ് മെഷിനീലെത്തിയതോടെ പുണ്യാളനായ അഴിമതിവീരനാണ് ഇപ്പോള്‍ നായകന്.
ഡല്‍ഹിയില്‍ താനുമായി സംസാരിക്കുമ്പോള്‍ വളര്‍ത്തുനായയ്ക്കു ബിസ്കറ്റ് നല്കിക്കൊണ്ടിരുന്ന് രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നാണു ബിജെപിയിലേക്കു കൂറുമാറാന്‍ ഹിമന്ത പറഞ്ഞ ന്യായം. ഹിമന്തയുടെ കൂറുമാറ്റത്തോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങി. ആസാമിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ മൂന്നിലൊന്നു പേര് മുമ്പു കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവരാണ്. ഇതൊരു പാര്‍ട്ടിയുടെ തകര്‍ച്ചയും മറ്റൊരു പാര്‍ട്ടിയുടെ വളര്‍ച്ചയും മാത്രമല്ല, പുതിയൊരു രാഷ്ട്രീയ ആവാസവ്യവസ്ഥയുടെ സ്വാംശീകരണം കൂടിയാണ്.
» വിമര്‍ശിച്ചവര്‍ പ്രതിരോധിക്കുന്നു
അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും പണത്തിനും പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ പരക്കം പായാന്‍ തുടങ്ങിയോടെ പ്രത്യയശാസ്ത്രമൊക്കെ ചവറ്റുകൊട്ടയിലായി. ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ മുന്നറിയിപ്പു നല്‍കിയിരുന്ന നേതാക്കള്‍ കൂറുമാറി അതിലേറെ ശക്തിയോടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മതനിരപേക്ഷ നിലപാടുകളിലും വീഴ്ചയുണ്ടായി. മൃദു ഹിന്ദുത്വം മുതല്‍ തീവ്രവാദികളെ ഊട്ടിവളര്ത്തുന്നതുവരെ പലതും മറനീക്കി.
ദേശീയവാദത്തിന്റെ മറവില്‍ ഹിന്ദുത്വവാദം മറയില്ലാതെ ബിജെപി പുറത്തെടുത്തു. ഇതോടെ, പ്രതിപക്ഷ പാര്‍ട്ടികളിലും വര്‍ഗീയതയുടെ പുതുരൂപങ്ങള്‍ തെളിയുന്നുവെന്നാണ് ആക്ഷേപം. അധികാരവും പണവും കേന്ദ്രീകരിച്ചതോടെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിക്കു വേഗത്തില്‍ കഴിയുന്നു. ഇന്ത്യയിലാകെ വലിയ സംഘടനാശക്തി ഉണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ബലം ചോര്‍ന്നതാണ് ആസാമിലും പ്രശ്നം.
» വൈകിയെത്തിയ സഖ്യബോധം
പത്രികാ സമര്‍പ്പണത്തിനു തൊട്ടുമുമ്പായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചിട്ടുണ്ട്. വൈകിയെത്തിയ സഖ്യംമൂലം പോരാട്ടമെങ്കിലുമുണ്ടെന്നു പറയാം. ആകെയുള്ള 126 സീറ്റുകളില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മത്സരിക്കും. 11 സീറ്റുകള്‍ റൈജോര്‍ ഡോളിന് വിട്ടുകൊടുത്തു, ഗൗരിപുര്‍, ഗോള്‍പാറ ഈസ്റ്റ് സീറ്റുകളില്‍ സൗഹൃദമത്സരമാണ്. ആസാം ജാതിയ പരിഷത്തിന് (എജെപി) പത്ത്, സിപിഎമ്മിനും ഓള് പാര്‍ട്ടി ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സിനും (എപിഎച്ച്എല്‍സി) രണ്ടു വീതം, സിപിഐഎംഎലിന് ഒന്ന് എന്നിങ്ങനെയാണു സീറ്റു വിഭജനം.
ഭരണപക്ഷത്ത് ബിജെപി 90 സീറ്റിലും ആസാം ഗണ പരിഷത്ത് (എജിപി) 26 സീറ്റിലും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) 11 സീറ്റിലുമാണു മത്സരിക്കുന്നത്. മസ്ബത്ത്, ബിശ്വനാഥ്, ഖുംതായ്, ചബുവ, ഗോസൈഗാവ്, രംഗപാര, മാര്‍ഗരിറ്റ, നഹര്‍കതിയ, ടിറ്റാബോര്‍ എന്നിവയുള്‍പ്പെടെ 21 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സാന്നിധ്യം ബിജെപിക്കും കോണ്‍ഗ്രസിനും ഭീഷണിയാണ്.