National
മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിലുള്ള ജില്ലാ പഞ്ചായത്ത് പ്രൈമറി സ്കൂളിലെ പ്രധാനാധ്യപകൻ വിനോദ് കട്കെപ്യെരപധാ മദ്യപിച്ച് ബോധമില്ലാതെ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. സിജെപി രാജ്യവ്യാപകമായി നടത്തുന്ന 'സ്കൂൾ നന്നാക്കൂ' എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ സംഭവം പുറത്തറിഞ്ഞത്.
പ്രധാനാധ്യപകൻ മദ്യലഹരിയിൽ തറയിൽ കിടന്നുറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വലിയ വിവാദമായത്. കട്കെ പതിവായി മദ്യപിച്ച് സ്കൂളിലെത്താറുണ്ടെന്നും, വിദ്യാർഥികളോടും രക്ഷിതാക്കളോടും മോശമായി പെരുമാറാറുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസുകൾ എടുക്കാതെ നാട്ടുകാരെക്കൊണ്ട് ക്ലാസുകൾ എടുപ്പിച്ചിരുന്നതായും ആരോപണമുണ്ട്.
രക്ഷിതാക്കൾ നൽകിയ തെളിവുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ ജില്ലാ പരിഷത്ത് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നെങ്കിലും, നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ മഹാരാഷ്ട്ര ജില്ലാ പരിഷത്ത് ജില്ലാ സർവീസസ് ആക്ട് പ്രകാരം ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. രാജ്യത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഓഗസ്റ്റ് 15-നാണ് സിജെപി ഈ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചത്.
National
ന്യൂഡൽഹി: അധികാരകേന്ദ്രങ്ങളിൽനിന്ന് പുറത്തുവരുന്ന ഓരോ വിവാദ പരാമർശത്തെയും തങ്ങളുടെ മൂർച്ചയുള്ള ആക്ഷേപഹാസ്യം കൊണ്ട് ഡിജിറ്റൽ ലോകം എങ്ങനെയാണ് ഏറ്റെടുക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് പാർട്ടികൾ.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തിൽനിന്നു ജനിച്ച കോക്രോച്ച് ജനതാ പാർട്ടിക്കു പിന്നാലെ, ഇപ്പോൾ ഇന്റർനെറ്റിൽ കാട്ടുതീ പോലെ പടരുകയാണ് ‘ദിമാഗി നക്സൽ പാർട്ടി’യും.
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ‘ദിമാഗി നക്സൽ പാർട്ടി’ എന്ന ആക്ഷേപഹാസ്യ പേജ് വെറും 24 മണിക്കൂറിനുള്ളിലാണ് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയത്. ഭരണകൂട വിമർശനങ്ങളെയും രാഷ്ട്രീയ പരിഹാസങ്ങളെയും പ്രതിരോധിക്കുന്ന ഡിജിറ്റൽ തലമുറയുടെ പുതിയ മുഖമായി ഈ അക്കൗണ്ട് മാറിയിരിക്കുന്നു.
ഏതൊരു രാഷ്ട്രീയ പാർട്ടിക്കും വ്യക്തമായൊരു പ്രത്യയശാസ്ത്രവും ആപ്തവാക്യവുമുള്ളതുപോലെ, ഇൻസ്റ്റഗ്രാമിലെ ഈ പുതിയ പേജിനുമുണ്ട് കൃത്യമായ ബയോ: “ചിന്തിക്കുക, ഗവേഷണം നടത്തുക, ചെറുത്തുനിൽക്കുക!”
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശമാണ് ഈ അക്കൗണ്ടിന്റെ ജനനത്തിനു വഴിവച്ചത്. രാജ്യത്ത് സായുധരായ നക്സലുകളെ ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും ചിന്തകളിൽ നക്സലിസമുള്ള "ദിമാഗി നക്സലുകൾ' ഇപ്പോഴുമുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. എന്നാൽ, സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ‘രാജ്യവിരുദ്ധർ’ എന്ന് മുദ്രകുത്താനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് ആരോപിച്ചാണ് ഡിജിറ്റൽ ലോകം ഈ വാക്കുകളെ ഏറ്റെടുത്തത്.
ഏറ്റെടുത്ത് പ്രതിപക്ഷ നേതാക്കളും
പ്രധാനമന്ത്രിയുടെ വാക്കുകൾക്കു പിന്നാലെ പ്രതിപക്ഷ നേതാക്കളും വിഷയം ഏറ്റെടുത്തു. തങ്ങൾ "ദിമാഗി നക്സൽ' ആയതിൽ അഭിമാനിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും എഎപി നേതാവ് അരവിന്ദ് കേജരിവാളും പരസ്യമായി പ്രഖ്യാപിച്ചു.
വിവാദം കൊഴുത്തതോടെ വിശദീകരണവുമായി കേന്ദ്രസർക്കാരിന് രംഗത്തെത്തേണ്ടി വന്നു. ഭരണഘടനയെ നിഷേധിച്ച് മാവോവാദത്തെ പിന്തുണയ്ക്കുന്നവരെയും വിഘടനവാദികളോടൊപ്പം നിലകൊള്ളുന്നവരെയും ആർട്ടിക്കിൾ 370നെ പിന്തുണയ്ക്കുന്നവരെയുമാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വിശദീകരിച്ചു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചതിനു പിന്നാലെ പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെയോടെയാണ് അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചത്. എന്നാൽ അക്കൗണ്ട് പിന്നീട് പൂർവസ്ഥിതിയിലായതായി സിജെപി സ്ഥിരീകരിച്ചു.
സ്വാതന്ത്ര്യദിനത്തിൽതന്നെ തങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് എതിരാളികൾ ശ്രമിച്ചതെന്ന് സിജെപി കുറ്റപ്പെടുത്തി. ഇത്തരം പ്രവൃത്തികൾകൊണ്ട് തങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സിജെപി അടുത്തിടെ സർക്കാർ സ്കൂളുകളുടെ അവസ്ഥ, തൊഴിലില്ലായ്മ, മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
National
പുതുച്ചേരി: തന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് സൗരവ് ദാസ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ തന്റെ കുടുംബവീട്ടിൽ പോലീസെത്തി പരിശോധന നടത്തിയെന്നും അവിടെയുണ്ടായിരുന്നവരെ ചോദ്യംചെയ്തെന്നുമാണ് സൗരവ് ദാസ് എക്സ് പോസ്റ്റിലൂടെ ആരോപിച്ചിരിക്കുന്നത്.
രണ്ട് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് പിന്നിൽ ബിജെപി സർക്കാരിന്റെ നിർദേശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ട് ദിവസം മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതുച്ചേരി സന്ദർശിച്ചിരുന്ന കാര്യം ചൂണ്ടിക്കാണിച്ച സൗരവ് ദാസ്, തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് ആരോപിച്ചു.
പുതുച്ചേരി പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത അദ്ദേഹം, തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന നടപടിയാണിതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ഗുണ്ടകളെപ്പോലെ പെരുമാറുന്നതിന് പകരം നിയമവ്യവസ്ഥയെ മാനിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പരിശോധനയിലൂടെ തന്നെ തളർത്താനാവില്ലെന്നും, ഇത്തരം ഭീഷണികൾ തങ്ങളുടെ ദൃഢനിശ്ചയത്തെയാണ് ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെയും ബിജെപി സർക്കാരിന്റെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.
National
ചത്രപതി സംഭാജിനഗർ: ജെൻ സി യുവാക്കളെ സംബന്ധിച്ച കാര്യത്തിൽ ബിജെപി, ‘ഗോഡ്ഫാദർ’ ആയ ആർഎസ്എസ് ചീഫ് മോഹൻ ഭാഗവതിനെ കേൾക്കാൻ തയാറാകണമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) കൺവീനർ അഭിജിത് ദീപ്കെ.
മുംബൈയിൽ ജെൻ സി യുവാക്കളോടു സംവദിച്ചുകൊണ്ട് ഭാഗവത് നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ദീപ്കെ. ജെൻ സി യുവാക്കളെ രാജ്യവിരുദ്ധരും തീവ്രവാദികളുമായി കണക്കാക്കരുതെന്നും അവരെ കേൾക്കാൻ തയാറാകണമെന്നുമാണ് ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ യുവാക്കൾ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം അവരുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടലെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിജെപി പ്രതിഷേധം മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചതിനു ശേഷം ആർഎസ്എസ് പ്രമുഖൻ നടത്തിയ ജെൻ സി അനുകൂല പ്രതികരണത്തിനു വൻ വാർത്താപ്രാധാന്യമാണു കൈവന്നത്.
നേരത്തെ ബിജെപി പ്രസിഡന്റ് തങ്ങളെ വൈറസ് എന്നാണു വിളിച്ചതെന്ന് ദീപ്കെ ഓർമിപ്പിച്ചു. “മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തീവ്രവാദികളുടെ ബി ടീമായി വിശേഷിപ്പിച്ചു. ഇവരെല്ലാംതന്നെ മാർഗദർശിയും താത്വികാചാര്യനുമായ മോഹൻ ഭാഗവതിനെ കേൾക്കണമെന്നാണ് തങ്ങൾക്ക് പറയാനുള്ളത്.
ഇവർ ഇത് കേൾക്കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. കാരണം, ബിജെപിയുടെ നിലപാടുകളും ഭാഗവതിന്റെ കാഴ്ചപ്പാടുകളും ഇപ്പോഴും വിരുദ്ധധ്രുവങ്ങളിലാണ് നീങ്ങുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.
National
ഛത്രപതി സംഭാജിനഗർ (മഹാരാഷ്ട്ര): : രാജ്യത്തുടനീളമുള്ള ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനും പുതിയ കാന്പയ്നുമായി കോക്രോച്ച് ജനതാപാർട്ടി. സിജെപി കോർകമ്മിറ്റി യോഗത്തിന് ശേഷം, സ്ഥാപകൻ അഭിജിത് ദീപ്കെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ക്യാ ബോൽതി പബ്ലിക് (ജനം എന്തു പറയുന്നു) എന്ന കാന്പയ്നിലൂടെ രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ജനങ്ങൾ എന്താണു ചിന്തിക്കുന്നതെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കയാണെന്നും മനസിലാക്കാൻ സാധിക്കുമെന്നും ദീപ്കെ വ്യക്തമാക്കി.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത് വിദ്യാർഥി പ്രക്ഷോഭത്തിന്റെ വലിയ വിജയമാണ്. കഴിഞ്ഞ 12 വർഷമായി കേന്ദ്രസർക്കാർ ജനങ്ങളുടെ മനസിൽ ഉണ്ടാക്കിയ ഭയം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. ജനങ്ങൾ ഇനി തെരുവിലിറങ്ങും- ദീപ്കെ പറഞ്ഞു.
മഹാത്മാഗാന്ധി,അംബേദ്കർ, നെഹ്റു എന്നിവരുടെ വികസിത ഭാരതമെന്ന് കാഴ്ചപ്പാടിന് അനുസൃതമായും ഇന്ത്യൻ ഭരണഘടനയിലൂന്നിയുമായിരിക്കും സിജെപി പ്രവർത്തിക്കുക. രാജ്യത്തെ 60 ശതമാനം ആളുകളും 35 വയസിന് താഴെയുള്ളവരാണ്. തൊഴിലിലായ്മ രാജ്യനേരിടുന്ന വലിയൊരു പ്രശ്നമാണ്. അത് രാജ്യവ്യാപകവിഷയമാക്കി സിജെപി മാറ്റും- ദീപ്കെ വ്യക്തമാക്കി.
National
മുംബൈ: സമ്മര്‍ദഗ്രൂപ്പായി തുടരുമെന്നും രാഷ്ട്രീയപാര്‍ട്ടി രൂപീകരണം ആലോചനയിലില്ലെന്നും കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെ.
കൂട്ടായ്മ ദേശീയതലത്തില്‍ വ്യാപിപ്പിക്കുമെന്നും ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുക്കു മെന്നും മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍ രണ്ടു ദിവസമായി സഹപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചകൾക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് ആദ്ദേഹം പറഞ്ഞു.
ജുഡിഷറിയിലും രാഷ്ട്രീയത്തിലും മാധ്യമത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനിലുമെല്ലാം ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയകക്ഷികളുടെ അവസ്ഥ പരമദയനീയമാണ്.
ജനം രാവിലെ ഒരുഭാഗത്ത് വോട്ട് ചെയ്യുന്നു. വൈകുന്നേരം മറുഭാഗത്തുള്ള ചിലർ സർക്കാർ രൂപീകരിക്കുന്നു. ഈ സാഹചര്യത്തിലാണു സമ്മർദഗ്രൂപ്പായി തുടരാനുള്ള തീരുമാനമെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി.
സോനം വാങ്ചുക്ക് മാർഗദർശിയായി തുടരുമെന്ന് സിജെപി മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു. അദ്ദേഹത്തോട് ഉപദേശങ്ങൾ തേടും. പ്രക്ഷോഭത്തിനിടെ പരിക്കേറ്റവർക്ക് വൈദ്യസഹായവും നിയമസഹായവും നൽകുമെന്നും സൗരവ് ദാസ് വ്യക്തമാക്കി.
അതിനിടെ പരീക്ഷാക്രമക്കേടിന്റെ പേരിൽ ജാർഖണ്ഡിൽ ദേവന്ദ്രനാഥ് മഹാതോ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.
National
മഹാരാഷ്ട്ര: നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും. ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും വിദ്യാർഥികളെയും നേരിട്ട് കണ്ട് സംവദിക്കാൻ രാജ്യ വ്യാപക പര്യടനവും തുടർ സമരപരിപാടികളും ചർച്ചയാകും.
ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിൽ പാർട്ടി വക്താക്കളും പ്രധാനപ്പെട്ട പ്രവർത്തകരും പങ്കെടുക്കും. ജന്തർമന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വോളണ്ടിയർമാരോടും വിദ്യാർഥികളോടും സിജെപി നേതൃത്വം ചർച്ച നടത്തിയിരുന്നു. രാജ്യവ്യാപക പര്യടനമായ ലിസനിംഗ് ടൂറിന്റെ സമയക്രമം നാളെ പുറത്തുവിട്ടേക്കും. എന്നാൽ സിജെപി രാഷ്ട്രീയ പാർട്ടി ആക്കാനുള്ള പദ്ധതിയില്ലെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ജാർഖണ്ഡ്, പഞ്ചാബ് അടക്കം മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിൽ സ്വീകരിക്കുന്ന നിലപാടും യോഗത്തിൽ ചർച്ചയാകും.
National
ഛത്രപതി സംഭാജിനഗർ: ഡൽഹി ജന്തർമന്തറിലെ പ്രക്ഷോഭത്തിനുശേഷമുള്ള കർമപരിപാടികൾ ആസൂത്രണംചെയ്യുന്നതിന് കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കൾ കൂടിയാലോചനകളിലേക്ക്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ ഛത്രപതി സംഭാജിനഗറിലെ വസതയിൽ ബുധനാഴ്ചയാണ് ആലോചനായോഗം.
ഡൽഹി പ്രക്ഷോഭത്തിനുശേഷം കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കണമെന്ന് സന്നദ്ധഭടന്മാരോടും അണികളോടും സിജിപി നേതൃത്വം അഭ്യർഥിച്ചിരുന്നു. നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതിനു യോഗത്തിൽ പങ്കെടുക്കണമെന്ന് ഇവരോടും സിജിപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗശേഷം മാധ്യമപ്രവർത്തകരെ കാണുമെന്നും സിജെപി വ്യക്തമാക്കി.
National
മുംബൈ: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് നടത്തിയ സമരം വിജയം കണ്ടതിന് പിന്നാലെ തുടർ സമര പരിപാടികൾ ആലോചിക്കാനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കൾ യോഗം ചേരും.
ഓഗസ്റ്റ് അഞ്ചിന് മുംബൈയിലെ ഛത്രപതി സംബാജി നഗറിലുള്ള ദീപ്കെയുടെ വസതിയിലാണ് യോഗം. സമരക്കാർക്കെതിരായ നിയമനടപടികൾ, തുടർ സമരപരിപാടികൾ, സംഘടന ശക്തിപ്പെടുത്തൽ മുതലായവ ചർച്ചയാകും.
യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അഭിപ്രായങ്ങൾ ആരായാൻ പ്രധാന നേതാക്കൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന യോഗത്തിന് ശേഷം നേതാക്കൾ വാർത്താസമ്മേളനം വിളിച്ചു തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും.
National
കൊച്ചി: നീറ്റ് വിഷയത്തില്‍ വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു സംഘടന എതിരല്ലെന്നും സിജെപിയുടെ നേതൃത്വത്തില്‍ നടന്നതുപോലുള്ള അക്രമസമരങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിരേന്ദ്ര സിംഗ് സോളങ്കി.
ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരേ പെല്ലറ്റുകള്‍ ഉപയോഗിച്ചുവെന്നത് തെറ്റായ പ്രചാരണമാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ആദ്യമുയര്‍ത്തിയത് എബിവിപിയാണ്. വിഷയത്തില്‍ വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങളെ സംഘടന പിന്തുണയ്ക്കും.
പിഎം ശ്രീ പദ്ധതി കേരളത്തില്‍ അടിയന്തരമായി നടപ്പാക്കണമെന്നും എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ് ആരോപിച്ചു.
National
ന്യൂഡൽഹി: പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കുമെന്നുൾപ്പെടെയുള്ള ഉറപ്പുകളിൽനിന്ന് സർക്കാർ പിന്മാറിയാൽ രാജ്യവ്യാപകമായി പുതിയ പ്രക്ഷോഭമുണ്ടാകുമെന്നു കോക്രോച്ച് ജനതാ പാർട്ടി. പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത വിധത്തിൽ സർക്കാർ ലജ്ജിക്കണമെന്നും പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് അമിതമായ ബലപ്രയോഗം നടത്തിയെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു.
ഇത്രയധികം രക്തം ചിന്തിയിട്ടും സർക്കാരിന്റെ അത്യാഗ്രഹം മതിയായില്ലെങ്കിൽ, വിദ്യാർഥികളെ ഇനിയും ഇതുപോലെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് അഭിജിത് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പോലീസും സർക്കാരും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.
പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ഭീകരവാദികളല്ലെന്നും അവർക്കെതിരേയുള്ള നടപടികൾ നിർത്തിവെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾക്ക് സിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിഷേധക്കാർക്കെതിരേ നടപടിയെടുക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് ലംഘിക്കപ്പെടുന്നുവെന്നാരോപിച്ചാണ് അഭിജിത് ദീപ്കെ രംഗത്തെത്തിയത്. വിദ്യാർഥികൾക്കെതിരേയുള്ള അതിക്രമങ്ങളും പ്രതികാരനടപടികളും തുടർന്നാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
National
ന്യൂഡൽഹി: പ്രതിഷേധിക്കുന്ന യുവതലമുറയെ "ജനറേഷൻ ഗട്ടർ" എന്ന് വിളിച്ച് അധിക്ഷേപിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷമായ മറുപടിയുമായി കോക്റോച് ജനതാ പാർട്ടി. സ്വന്തം പാർട്ടിയിലുള്ളവർ പോലും ഗൗരവത്തോടെ കാണാത്ത ഒരു നേതാവാണ് കങ്കണയെന്നും, അവരേക്കാൾ ഈ രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിച്ചത് ഇന്നത്തെ യുവതലമുറയാണെന്നും സിജെപി വക്താവ് സൗരവ് ദാസ് തിരിച്ചടിച്ചു.
ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത യുവാക്കൾ ഉപയോഗിച്ച ഭാഷ "ഛർദ്ദിക്കാൻ തോന്നുന്നത്" ആണെന്നാണ് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള എംപിയായ കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. "സ്വയം 'പാറ്റകൾ' എന്ന് വിളിക്കുന്ന ഇവർ അതുപോലെ തന്നെയാണ് പെരുമാറുന്നതും. ലഹരി ഉപയോഗിക്കാനും മദ്യപിക്കാനും മാതാപിതാക്കളുടെ പണത്തിൽ അഹങ്കരിക്കാനുമാണ് ഇവർക്ക് താല്പര്യം. ഇവരെ ഞാൻ 'ജനറേഷൻ ഗട്ടർ' എന്ന് വിളിക്കുന്നു. രാജ്യത്തിന് നൽകാൻ ഇവരുടെ പക്കൽ ഒന്നുമില്ല," എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
*വിമർശനവുമായി സിജെപി
കങ്കണയുടെ പരാമർശത്തെ പരിഹസിച്ചുകൊണ്ട് സിജെപി വക്താവ് സൗരവ് ദാസ് രംഗത്തെത്തി. "കങ്കണ റണാവത്തിനെ സ്വന്തം പാർട്ടിയിലെ ആളുകൾ പോലും ഗൗരവമായി കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. അങ്ങനെയുള്ള ഒരാളെ പുതിയ തലമുറയിലെ ആരും കേൾക്കാൻ പോകുന്നുമില്ല," സൗരവ് ദാസ് പറഞ്ഞു. എംപിയായാൽ വലിയ ജോലിയൊന്നും കാണില്ലെന്നാണ് വിചാരിച്ചതെന്നും എന്നാൽ ഒരുപാട് പണിയുണ്ടെന്ന് മനസിലായെന്നും സ്വന്തം മണ്ഡലം സന്ദർശിച്ചപ്പോൾ കങ്കണ പറഞ്ഞതും സൗരവ് ദാസ് ചൂണ്ടിക്കാട്ടി, കങ്കണയ്ക്ക് രാഷ്ട്രീയത്തോട് എത്രത്തോളം ഗൗരവമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പരിഹസിച്ചു.
"ഈ രാജ്യത്തിന് വേണ്ടി നിങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുള്ളത് ജെൻ സി യുവാക്കളാണ്. തകർന്നുകൊണ്ടിരുന്ന ജനാധിപത്യത്തിലുള്ള വിശ്വാസം വീണ്ടെടുത്തത് ഈ തലമുറയാണ്," സൗരവ് ദാസ് വ്യക്തമാക്കി. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 20 മുതലാണ് സിജെപി സമരം ആരംഭിച്ചത്. ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ചിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടാവുകയും നൂറിലധികം പോലീസുകാർക്കും നിരവധി വിദ്യാർത്ഥികൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധങ്ങളുടെ പേരിൽ കേരളത്തിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ
ഭാഗമായി എല്ലാ കേസുകളും പിൻവലിക്കാമെന്നു കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിലെ യുഡിഎഫ് സർക്കാർ അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ഡൽഹിയിൽ നടന്ന പ്രതിഷേധ സമരത്തിനു മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി നേതൃത്വം നൽകുന്ന കേരളത്തിലെ സർക്കാർ, ഡൽഹി സമരത്തിന് പിന്തുണ നൽകി ഒത്തുകൂടിയവർക്കെതിരെ വ്യാപകമായി കേസെടുത്തത് ഔചിത്യരഹിതമാണെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവർക്കെതിരെ പോലും കള്ളക്കേസുകൾ ചുമത്തിയിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും കത്തിൽ പറയുന്നു.
National
ന്യൂഡൽഹി: ആക്ഷേപഹാസ്യത്തിൽനിന്നു ഡിജിറ്റൽ മുന്നേറ്റമായും ഒടുവിൽ യുവജനപ്രക്ഷോഭമായും വളർന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ഭാവി കാര്യപരിപാടികളിലേക്ക് കണ്ണുംനട്ടു ദേശീയ രാഷ്ട്രീയം.
കേവലം രണ്ട് മാസത്തിനിടെ ഒരു കേന്ദ്രമന്ത്രിയുടെ രാജി നേടിയെടുത്ത സമൂഹമാധ്യമ അക്കൗണ്ട് യുവജനങ്ങളുടെയും വിദ്യാർഥികളുടെയും വ്യക്തമായ പിന്തുണയോടെ എത്ര ദൂരം പോകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏകദേശം 97 കോടിക്കടുത്ത് രജിസ്റ്റേർഡ് വോട്ടർമാരുള്ള രാജ്യത്ത് 2.69 കോടി ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള കോക്രോച്ച് ജനതാ പാർട്ടിക്ക് എന്തൊക്കെ ചലനങ്ങൾ ഭാവിയിൽ സൃഷ്ടിക്കാൻ കഴിയുമെന്നും ചോദ്യമുയരുന്നുണ്ട്.
മെറ്റയുടെയും മറ്റ് സമൂഹമാധ്യമ ട്രാക്കർമാരുടെയും കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 41 കോടിക്കും 55 കോടിക്കുമിടയിൽ ആളുകൾ പ്രതിദിനം ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ വലിയൊരു വിഭാഗം ഇപ്പോഴും കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്നവരല്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഇക്കൂട്ടത്തിൽ വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന ഏതൊരു പ്രായവിഭാഗവുമുണ്ടാകും.
എന്നാൽ തങ്ങളുടെ ഡിജിറ്റൽ റീച്ച് ഉപയോഗിച്ചും കൃത്യമായ രാഷ്ട്രീയ പ്രയോഗത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ മാത്രമല്ലാതെ തെരുവിലും രാജ്യത്തുടനീളവും യുവജനങ്ങളെ സംഘടിപ്പിക്കുവാൻ കഴിഞ്ഞുവെന്നതാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന പ്രസ്ഥാനത്തിന് ധർമേന്ദ്ര പ്രധാന്റെ രാജി വരെയെത്തുന്ന വിജയം സമ്മാനിച്ചത്.
തുടക്കം മുതലേ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യമുന്നയിച്ചിരുന്ന സിജെപി പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്കാരത്തിനും വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിവർത്തനത്തിനും പരിഗണന കൊടുത്തതിലൂടെ ഇന്ത്യയുടെ സംവിധാനത്തിൽ രോഷം പൂണ്ടിരുന്ന ഒരു കൂട്ടം വിദ്യാർഥികളും യുവാക്കളും കൂട്ടത്തോടെ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു തെരുവുകളിലേക്കിറങ്ങി.
തങ്ങൾ ഉപയോക്താക്കളായ വിദ്യാഭ്യാസ സംവിധാനത്തിലെ അതൃപ്തി നേരിട്ട് പ്രകടിപ്പിക്കാൻ പതിനായിരങ്ങൾ ജന്തർ മന്തറിലെത്തിയതാണ് വിജയത്തിന് ഊർജമായത്.
രാജ്യത്തെ നിലവിലുള്ള ഏറ്റവും വലിയ യുവജന പ്രസ്ഥാനം രാഷ്ട്രീയകക്ഷിയാകുമോ എന്ന ചോദ്യമുയരുന്നുണ്ട്.
സിജെപിയുടെ ഭാവി തന്ത്രം ഉടൻ പ്രഖ്യാപിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചിട്ടുണ്ട്.പഞ്ചാബിലടക്കമുള്ള ചോദ്യപേപ്പർ ചോർച്ചയിൽ ഇടപെടാൻ സാധ്യതയുണ്ടെന്നാണ് സിജെപിയുടെ വക്താക്കൾ വ്യക്തമാക്കുന്നത്.
യുവാക്കൾക്കുവേണ്ടി യുവാക്കൾ നടത്തുന്ന പ്രസ്ഥാനം യുവാക്കളെ മാത്രം വോട്ടുബാങ്കാക്കുന്ന പാർട്ടിയായി മാറുമോയെന്നതിൽ സന്ദേഹം നിലനിൽക്കുന്നു. കുറഞ്ഞ പക്ഷം രാഷ്ട്രീയരംഗത്ത് ചുവടുറപ്പിക്കാനായിരിക്കും അവർ അവരുടെ പ്ലാറ്റ്ഫോമിന്റെ വിജയം നിലവിൽ ഉപയോഗിക്കുക.
National
ന്യൂഡൽഹി: പരീക്ഷ ക്രമക്കേടില്‍ പ്രതിഷധിച്ച വിദ്യാർഥികള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതില്‍ അതൃപ്തിയുമായി സിജെപി. ആസാം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസെടുത്തതായും സിജെപി വക്താവ് സൗരവ് ദാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എൻഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ യാതൊരുവിധ ശിക്ഷാനടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ മുൻപ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നിലവിൽ ചില സംസ്ഥാനങ്ങളിൽ ഈ ഉറപ്പ് പൂർണമായി ലംഘിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പാർട്ടി ആരോപിച്ചു.
പ്രതിഷേധം പിൻവലിക്കുന്നതിന്റെ ഭാഗമായി നേതാക്കളായ ജെ.പി. നഡ്ഡയും ഡോ. ജിതേന്ദ്ര സിംഗും സിജെപി നേതൃത്വത്തിന് നൽകിയ ഉറപ്പുകൾ എത്രയും വേഗം പാലിക്കണം. വിവിധയിടങ്ങളിൽ തടവിലാക്കപ്പെട്ട വിദ്യാർഥികളെ ഉടനടി വിട്ടയക്കണമെന്നും സിജെപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
National
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് തന്നെ ചുമതലയേറ്റെടുക്കും.
പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും ആദ്യ നടപടി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി റിക്രൂട്ട്മെന്റ് നടപടികളും വേഗത്തിലാക്കും.
ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് ഭക്ഷ്യമന്ത്രിയായ പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്ന് 2004 മുതല്‍ ലോക്സഭയെ പ്രതിനിധീകരിക്കുന്ന 64 കാരനായ പ്രള്‍ഹാദ് ജോഷി നേരത്തേ കല്‍ക്കരി, ഖനി, പാര്‍ലമെന്ററികാര്യ മന്ത്രാലയങ്ങളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.
അതേസമയം, ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം.
National
ന്യൂഡൽഹി: പുതുതലമുറ നവീനമായ ചിന്തകൾ സമരമാർഗങ്ങളാക്കിയപ്പോഴും മുറുകെപ്പിടിച്ചത് രാഷ്ട്രപിതാവിന്റെ ആദർശങ്ങളെ. ജന്തർ മന്തറിലെ സമരപ്പന്തലിൽ ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങൾ പ്രതിഷ്ഠിച്ച സമരക്കാർ സമാധാനപരമായ പ്രതിഷേധത്തിലൂടെ യുവാക്കളെ സംഘടിതശക്തിയാക്കി മാറ്റാൻ കഴിയുമെന്നും ഒരു കേന്ദ്രമന്ത്രിയുടെ രാജി ചോദിച്ചുവാങ്ങാൻ കഴിയുമെന്നും തെളിയിച്ചു.
സ്ക്രീനിലെ പിന്തുണ സ്ട്രീറ്റിലെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് സിജെപിയുടെ വിജയം. ഭരണഘടനയിൽ പൂർണവിശ്വാസം. മഹാത്മാഗാന്ധി വിജയിപ്പിച്ച നിരാഹാരമെന്ന ആയുധം. സോനം വാംഗ്ചുകിന്റെ നിരാഹാരം ആരംഭിച്ചതിനു ശേഷം ജന്തർ മന്തറിലെത്തുന്ന ആൾക്കൂട്ടം ഇരട്ടിയായത് സമരമാർഗത്തെ സാധൂകരിച്ചു.
സോനത്തിനെ നിർബന്ധപൂർവം പോലീസ് സമരസ്ഥലത്തുനിന്ന് നീക്കംചെയ്തപ്പോൾ ജന്തർ മന്തറിലെത്തിയ പ്രതിഷേധക്കാരുടെ എണ്ണം ഇരട്ടിക്കിരട്ടിയായതും ജനവികാരത്തിന്റെ ശരിയായ വിലയിരുത്തലായി.
സമൂഹമാധ്യമങ്ങൾ മുഖ്യപങ്കു വഹിച്ചെങ്കിലും സമരപ്പന്തലും മൈക്കും സ്പീക്കറും പ്രസംഗങ്ങളും തന്നെയായിരുന്നു ഗ്രൗണ്ട് റിയാലിറ്റി. വേദിയിൽ തീപ്പൊരി പ്രസംഗങ്ങൾ നടത്തി സിജെപി വക്താക്കളായ അഭിജിത് ദീപ്കെയും അശുതോഷ് രങ്കയും നേഹ ബോറയും രാജ്യമാകെ കത്തിപ്പടർന്നു.
വിദ്യാർഥികളുടെയും യുവാക്കളുടെയും നൈസർഗിക സൃഷ്ടികളും സർക്കാരിനെ ട്രോൾ ചെയ്തുള്ള മുദ്രാവാക്യങ്ങളും വൈറലായി. സിജെപിയെ പിന്തുണക്കുന്ന പലരും കോക്രോച്ചിന്റെ വേഷമണിഞ്ഞും പാറ്റകളുടെ മുഖംമൂടി ധരിച്ചും എത്തിയത് സമരത്തിന് വേറിട്ട മുഖം നൽകി.
ജനങ്ങളുടെ കോടതിയും ഇവിഎമ്മുകളെ ചോദ്യം ചെയ്തുള്ള സദസുകളും അഭിഭാഷകരുടെ പ്രഭാഷണങ്ങളും സമരത്തെ വേറിട്ടതാക്കി. പഴമയും പുതുമയും ചേർന്ന്, ചരിത്രത്തിൽ കാലുറപ്പിച്ച് ഭാവിയിലേക്കുള്ള കുതിപ്പിന്റെ ഉത്തമോദാഹരണമായി ജന്തർ മന്ത്രർ സമരം.
National
ഡൽഹി മുതൽ ധാക്കയും കാഠ്മണ്ഡുവും ബെൽഗ്രേഡും വരെ, നീതിയെക്കുറിച്ചാണ് ചോദ്യം; ഭാവിയാണ് സ്വപ്നം.ഒടുവിൽ ഭരണക്കഞ്ഞിയിൽ പാറ്റ വീണു. ബിജെപിയും മോദിയും ഭരണത്തിലിരുന്ന 12 വർഷക്കാലത്ത് സർക്കാരിനെ വിമർശിക്കുന്നത് അപകടകരമായിരുന്നു. സ്വന്തം റിസ്കിൽ മാത്രം ചെയ്യേണ്ട കാര്യം. വിയോജിപ്പുകളെല്ലാം വളരെ വേഗത്തിലും പതിവായും വിദഗ്ധമായും അടിച്ചമർത്തപ്പെട്ടിരുന്നു."പാറ്റകൾ’രംഗപ്രവേശം ചെയ്യുന്നതുവരെ കാര്യങ്ങൾ അങ്ങനെയായിരുന്നു.
വെറുമൊരു ഓൺലൈൻ മീം ആയി ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ രൂപപ്പെട്ട ഈ നീക്കം സമീപവർഷങ്ങളിൽ മോദിയുടെ രാഷ്ട്രീയാധികാരത്തിനുനേരേയുണ്ടായ ഏറ്റവും അപ്രതീക്ഷിതവും ശക്തവുമായ വെല്ലുവിളികളിലൊന്നായി മാറി. ഗവൺമെന്റിനെ മടുക്കുകയും എന്നാൽ, അതിനെ ഒട്ടുംതന്നെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയായിരുന്നു പിന്നിൽ.
ഹാസ്യത്തെ തങ്ങളുടെ ഏറ്റവും വലിയ ആയുധമാക്കിയ ഈ ഇന്ത്യൻ ജെൻസികൾ മീമുകളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും സർക്കാരിനെ രൂക്ഷമായി പരിഹസിക്കുകയും മോദിക്കെതിരേയുള്ള ആക്ഷേപങ്ങൾ ഓൺലൈനിൽ നിറയ്ക്കുകയും ചെയ്തു.വിഷയങ്ങൾ വ്യത്യസ്തമാണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങുന്നത് ഒരേ വിഭാഗമാണ്. വിദ്യാർഥികളും യുവാക്കളും. ഇവിടെയത് നീറ്റ്. മറ്റൊരിടത്ത് സർക്കാർ ജോലിയിലെ സംവരണം. വേറൊരിടത്ത് അഴിമതി. മറ്റെവിടെയോ യുദ്ധം, ജീവിതച്ചെലവ്, ജനാധിപത്യം, മനുഷ്യാവകാശം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡൽഹി, ധാക്ക, കാഠ്മണ്ഡു, ബെൽഗ്രേഡ്, ന്യൂയോർക്ക്, പാരീസ്, സാന്റിയാഗോ, കൊളംബോ എന്നിവിടങ്ങളിൽനിന്നുള്ള വാർത്തകൾ ഒരുമിച്ച് വായിച്ചാൽ വ്യക്തമായ ഒരു രാഷ്ട്രീയ യാഥാർഥ്യം കാണാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുതിയ പ്രതിഷേധമുഖം യുവത്വമാണ്.
നീറ്റ്: പരീക്ഷയ്ക്കപ്പുറമുള്ള ചോദ്യം
ഡൽഹിയിലെ നീറ്റ് പ്രതിഷേധം ഒരു പരീക്ഷാ വിവാദമായി മാത്രമായിരുന്നില്ല. സ്വാഭാവിക പ്രതിഷേധത്തിനപ്പുറം പരീക്ഷാസമ്മർദം, തുടർച്ചയായ മത്സരത്തിന്റെ മാനസികഭാരം, വിജയത്തെ ജീവിതത്തിന്റെ ഏക മാനദണ്ഡമാക്കുന്ന സാമൂഹിക മനോഭാവം എന്നിവയും ചർച്ചയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാസമ്മർദവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ ആത്മഹത്യകളുണ്ടായി.
അതിർത്തി കടക്കുന്ന യുവജന രാഷ്ട്രീയം
ഒറ്റപ്പെട്ടതല്ല ഇന്ത്യയിലെ പ്രതിഷേധം. ബംഗ്ലാദേശിൽ സർക്കാർ ജോലിയിലെ സംവരണ സംവിധാനത്തിനെതിരായ വിദ്യാർഥിപ്രക്ഷോഭം ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്തിന്റെ രാഷ്ട്രീയഗതിയെ മാറ്റിമറിച്ചു.
നേപ്പാളിൽ യുവാക്കൾ ഭരണത്തിലെ കാര്യക്ഷമത, തൊഴിൽ, അഴിമതി, രാഷ്ട്രീയ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ തുടർച്ചയായി ശബ്ദമുയർത്തുകയാണ്. സെർബിയയിൽ ഒരു പൊതുദുരന്തത്തെത്തുടർന്ന് ഭരണപരാജയവും അഴിമതിയും ചോദ്യം ചെയ്ത വിദ്യാർഥി പ്രക്ഷോഭങ്ങൾ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി. ശ്രീലങ്കയിലെ സാന്പത്തിക തകർച്ചയ്ക്കെതിരായ ‘അരഗലയ ’യിൽ വിദ്യാർഥികളും യുവജനങ്ങളും നിർണായക പങ്കുവഹിച്ചു. അമേരിക്കയിലെ പ്രമുഖ സർവകലാശാലകളിൽ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അരങ്ങേറി.
ചരിത്രത്തിന്റെ തുടർച്ച
ചരിത്രത്തിലൂടെ നടന്നാൽ വേറെയും രജതരേഖകൾ കാണാം. 1968ൽ ഫ്രാൻസിലുണ്ടായ വിദ്യാർഥിപ്രക്ഷോഭം രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചിന്തയെ മാറ്റിമറിച്ചു. 1989ൽ ചൈനയിലെ ടിയാനൻമെൻ സ്ക്വയറിൽ വിദ്യാർഥികൾ ജനാധിപത്യത്തിനായി നടത്തിയ സമരം ഇന്നും ലോകമനഃസാക്ഷിയെ സ്പർശിക്കുന്നു. ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളിലും ചിലിയിലെ വിദ്യാഭ്യാസപരിഷ്കാര പ്രസ്ഥാനങ്ങളിലും യുവാക്കൾ മുന്നണിയിലായിരുന്നു. ഓരോ കാലഘട്ടത്തിലും വിദ്യാർഥി പ്രതിഷേധങ്ങൾ ഭരണകൂടങ്ങളോട് നീതിയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളാണ് ഉന്നയിച്ചത്.
അക്രമാസക്ത സമരങ്ങളേക്കാൾ സമാധാനപരമായ പ്രക്ഷോഭങ്ങളായിരുന്നു ലോകത്ത് കൂടുതലും. സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങൾ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. അവ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ദീർഘകാല സ്ഥിരതയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയ
ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തികളിലൊന്നാണ് സോഷ്യൽ മീഡിയ. ഇന്നത്തെ പ്രക്ഷോഭങ്ങൾ സ്മാർട്ട് ഫോണുകളിലും ഡിജിറ്റൽ ശൃംഖലകളിലുമാണ് വളരുന്നത്. ഒരു ഹാഷ്ടാഗ്, ഒരു വീഡിയോ, ഒരു ലൈവ് സംപ്രേഷണം. അതുമതി.
സന്ദേശം മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നു. ഡൽഹിയിലെ ഒരു വിദ്യാർഥിയുടെ അനുഭവം ധാക്കയിലോ ബെൽഗ്രേഡിലോ ന്യൂയോർക്കിലോ ഉള്ള യുവാവിന് ഉടൻ മനസിലാക്കാൻ കഴിയുന്നു. പ്രതിഷേധങ്ങൾക്ക് ദേശീയ അതിർത്തികൾ ഇല്ലാതാകുന്നതും അതുകൊണ്ടാണ്. എന്നാൽ, സോഷ്യൽ മീഡിയയുടെ മറ്റൊരു മുഖവും അവഗണിക്കാനാവില്ല. ഡിജിറ്റൽ മാധ്യമങ്ങൾ വ്യാജവിവരങ്ങളിലൂടെ പ്രതിഷേധങ്ങളെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു. അതോടെ സമരക്കാരുടെ ഉത്തരവാദിത്വം കൂടുന്നു.
പ്രതിഷേധങ്ങളുടെ സന്ദേശം
ഇന്നത്തെ യുവതലമുറ അധികാരം പിടിച്ചെടുക്കാനല്ല തെരുവിലിറങ്ങുന്നത്; അധികാരപ്രയോഗത്തിൽ കൂടുതൽ ഉത്തരവാദിത്വം തേടിയാണ്. പരീക്ഷകളിൽ സുതാര്യത വേണം. നിയമനങ്ങളിൽ നീതി വേണം. അഴിമതി അവസാനിക്കണം. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കണം.ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ യുവാക്കളുടെ ശബ്ദം കേൾക്കണം. ഇതെല്ലാമാണ് സമരവേദികളിൽ മുഴങ്ങുന്നത്.
ഭരണകൂടം കേൾക്കേണ്ട മുന്നറിയിപ്പ്
ലാത്തിയും പെല്ലറ്റുകളുമായി സമരങ്ങളെ നേരിടുന്ന ഭരണകൂടങ്ങൾ ലക്ഷണങ്ങളോടാണ് പോരാടുന്നത്. രോഗത്തോടല്ല. വിശ്വാസ പ്രതിസന്ധിയാണ് പ്രശ്നങ്ങളുടെ അടിത്തറ. യുവാക്കളുടെ ചോദ്യം ലളിതമാണ്:
"ഞങ്ങളുടെ അധ്വാനത്തിനും സ്വപ്നങ്ങൾക്കും ഭാവിക്കും ഉറപ്പുണ്ടോ?’ ആ ചോദ്യത്തെ ആർജവത്തോടെ നേരിടുന്ന സമൂഹങ്ങളാണ് ജനാധിപത്യത്തിന്റെയും നാളെയുടെയും വിജയികൾ. അതല്ലെങ്കിൽ തെരുവുകളിൽ പാറ്റകളുടെ ഇരന്പം ഇടയ്ക്കിടെ ഉയർന്നെന്നി രിക്കും.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സഹസ്ഥാപകൻ: ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. ജന്തർ മന്തറിൽ ഉയർന്ന നൂറുകണക്കിനു പോസ്റ്ററുകളിലൊന്നാണിത്.
ചീഫ് ജസ്റ്റീസ് രാജ്യത്തെ യുവാക്കളെക്കുറിച്ച് നടത്തിയ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഉയർന്നുവന്ന ഒരു സമൂഹമാധ്യമ അക്കൗണ്ട് വിദ്യാഭ്യാസമന്ത്രിയുടെ രാജി വരെയെത്തുന്നതിലേക്കു നയിച്ച മുന്നേറ്റമായി വളർന്നതിന്റെ ചരിത്രമാണ് കോക്രോച്ച് ജനതാ പാർട്ടിയുടേത്.
മേയ് 15ന് ചീഫ് ജസ്റ്റീസ് നടത്തിയ പരാമർശത്തിൽനിന്ന് കേവലം രണ്ടുമാസംകൊണ്ട് വമ്പിച്ച യുവജനപ്രതിഷേധവും വിജയവും.
മേയ് 3: 22 ലക്ഷം പേർ പരീക്ഷയെഴുതിയ നീറ്റ് യുജി പരീക്ഷ നടക്കുന്നു.
മേയ് ആറ്-എട്ട്: പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു
മേയ് 12: നീറ്റ് യുജി പരീക്ഷ റദ്ദാക്കി
മേയ് 13: സിബിഎസ്ഇ പരീക്ഷയുടെ മൂല്യനിർണയത്തിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നു.
മേയ് 15: തൊഴിലൊന്നും ലഭിക്കാത്ത, സ്വന്തം പ്രഫഷനിൽ ഒരിടവുമില്ലാത്ത ചില യുവാക്കൾ “പാറ്റകളെപ്പോലെയാണ്’’. അവർ സമൂഹത്തിലെ പരാദങ്ങളാണ്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും വിവരാവകാശ പ്രവർത്തകരുമൊക്കെയായി മാറി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു-സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പരാമർശം.
മേയ് 16: ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർഥിയായ അഭിജിത് ദീപ്കെ കോക്രോച്ച് ജനതാ പാർട്ടി എന്ന സമൂഹമാധ്യമ അക്കൗണ്ട് ചീഫ് ജസ്റ്റീസ് സൂര്യകാന്തിനെതിരേയുള്ള ആക്ഷേപഹാസ്യമായി ആരംഭിക്കുന്നു
മേയ് 21: സിജെപിക്ക് രാജ്യത്തെ രാഷ്ട്രീയകക്ഷികളെക്കാൾ ഫോളോവേഴ്സ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നു.
ജൂൺ ആറ്: അമേരിക്കയിൽനിന്നു ഇന്ത്യയിലെത്തിയ അഭിജിത് ദീപ്കെ ജന്തർ മന്തറിൽ സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം നടത്തുന്നു.
ജൂൺ 20: ആദ്യ പരസ്യ പ്രതിഷേധത്തിനുശേഷം രാജ്യവ്യാപകമായി വിവിധ പ്രതിഷേധങ്ങൾ നടത്തിയ സിജെപി ജന്തർ മന്തറിൽ രണ്ടാമതും പ്രതിഷേധം നടത്തുന്നു. ഒരു ദിവസത്തേക്കായിരുന്നു പ്രതിഷേധത്തിന് അനുമതിയെങ്കിലും സമരക്കാർ വേദിയൊഴിയാൻ കൂട്ടാക്കിയില്ല.
ജൂൺ 21: നീറ്റ് യുജിയുടെപുനഃപരീക്ഷ. ജന്തർ മന്തറിലെ സിജെപി പ്രതിഷേധം അനിശ്ചിതകാലത്തേക്ക്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കി സിജെപി.
ജൂൺ 28: പ്രതിഷേധം പുരോഗമിക്കുന്നതിനടെ സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറിൽ നിരാഹാരം ആരംഭിക്കുന്നു. വിദ്യാർഥി സംഘടനയായ എഐഎസ്എയുടെ ആറ് വിദ്യാർഥികളും സോനം വാംഗ്ചുകിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചു.
ജൂലൈ ഒമ്പത്: പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സിജെപി.
ജൂലൈ 16: സമരവേദിയിൽനിന്ന് സോനം വാംഗ്ചുകിനെ പോലീസ് നിർബന്ധപൂർവം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നു. ഇതോടെ ജന്തർ മന്തറിലേക്കെത്തുന്ന പ്രതിഷേധക്കാരുടെ എണ്ണം ഇരട്ടിയാകുന്നു.
ജൂലൈ 20: പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങി. സിജെപി പ്രഖ്യാപിച്ച പാർലമെന്റ് മാർച്ചിൽ ഡൽഹിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മാർച്ചിനൊടുവിൽ ഡൽഹി പോലീസ് വിദ്യാർഥികൾക്കും യുവാക്കൾക്കും നേരേ ആക്രമണം നടത്തിയതും പെല്ലറ്റ് ഗണ്ണുകളും കണ്ണീർവാതകവും പ്രയോഗിച്ചതും പൊതുജനരോഷത്തിനു കാണമായി.
നൂറിലേറെ പ്രതിഷേധക്കാർ ആശുപത്രികളിൽ ചികിത്സ തേടി. അനേകം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിലെ സമരവേദി തല്ലിത്തകർത്ത പോലീസ് അന്നേദിവസം സമരവേദിയിൽനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. എഐഎസ്എയുടെ നിരാഹാരം തുടരുകയായിരുന്ന മൂന്ന് വിദ്യാർഥികൾ നിരാഹാരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയമായി സിജെപി പ്രതിനിധികൾ ചർച്ച നടത്തി.
ജൂലൈ 21: ജന്തർ മന്തർ വീണ്ടും സമരക്കാർ വീണ്ടെടുക്കുന്നു. വിദ്യാർഥികളും യുവാക്കളും മാതാപിതാക്കളും സാധാരണക്കാരുമടങ്ങുന്ന വൻ ജനപ്രവാഹം. മന്ത്രിയുടെ രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിയുടെ വസതിക്കു പിന്നിൽ പ്രതിഷേധം നടത്തി.
ജൂലൈ 23: പാർലമെന്റ് മാർച്ചിലെ പോലീസ് അതിക്രമങ്ങൾക്കെതിരേയുള്ള പ്രതിഷേധം സിജെപി പ്രസ്ഥാനത്തെ രാജ്യവ്യാപകമാക്കുന്നു.
ജൂലൈ 24: സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയുടെയും ജിതേന്ത്ര സിംഗിന്റെയും സന്ദർശനത്തെത്തുടർന്നായിരുന്നു ഇത്.
ജൂലൈ 25: സർക്കാരിന്റെ ഒത്തുതീർപ്പു ശ്രമങ്ങൾ. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയുമായും ജിതേന്ത്ര സിംഗുമായും വീണ്ടും ചർച്ച. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് സിജെപി. ധർമേന്ദ്ര പ്രധാൻ രാജിക്കു വഴങ്ങി. സിജെപി പ്രക്ഷോഭം അവസാനിപ്പിച്ചു.
National
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാർഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍.
സിജെപി സമരത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിച്ച് ഡല്‍ഹി മെട്രോ കോര്പ്പറേഷന്.
ദിവസങ്ങളായി ജന്തര്‍ മന്തറില്‍ നിരോധിച്ചിരുന്ന ഇന്റര്‍നെറ്റ് സര്‍വീസും പുനഃസ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് നിയന്ത്രണങ്ങള്‍ നീക്കിയതായി അറിയിച്ചത്.
Editorial
ഗതികെട്ട ബിജെപി സർക്കാർ മുള്ളാണി ലാത്തികളും പെല്ലറ്റ് ഗണ്ണുകളും അടിയറവച്ച് ഇന്ത്യൻ യുവത്വത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നു. 2026 ജൂലൈ 25, ശനി ഉച്ചകഴിഞ്ഞ് 2.20. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ സുവർണനിമിഷം. നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.
ധർമേന്ദ്ര പ്രധാനെ മോദി സർക്കാർ എളിയിൽനിന്നിറക്കി. എങ്ങനെ? ഏകാധിപത്യ പ്രവണതകളുടെ ഒരു വ്യാഴവട്ടക്കാലത്തെ നേരിടാൻ ജനാധിപത്യം അറ്റകൈയായി അതിന്റെ ചോരത്തിളപ്പിനെ ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവിലിറക്കി. പ്രതിപക്ഷം സംശയനിരീക്ഷണങ്ങൾക്കൊടുവിൽ യുവാക്കൾക്കു പിന്നിൽ അണിനിരന്നു. ജനാധിപത്യ-മതേതരവിരുദ്ധ ഭരണത്തിൽ അസംതൃപ്തരായവരും പിന്തുണച്ചു. സർക്കാർ തോറ്റു, ജനാധിപത്യം ജയിച്ചു.
ഇന്ത്യൻ യുവാക്കളുടെ രണ്ടരമാസ വിപ്ലവം ബിജെപി സർക്കാരിനു മാത്രമല്ല, അധികാരോന്മത്തരായ രാഷ്ട്രീയക്കാർക്കെല്ലാം മുന്നറിയിപ്പാണ്. മേയ് 16നാണ് സിജെപി സമൂഹമാധ്യമത്തിൽ അക്കൗണ്ട് തുടങ്ങിയത്. അവർ സ്വയം പാറ്റകളെന്നു വിളിച്ചതല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസിൽനിന്നുണ്ടായ അത്തരമൊരു പരാമർശത്തെ, തൊഴിൽരഹിതരും വർഗീയവിരുദ്ധരും വിദ്യാഭ്യാസമേഖലയുടെ തകർച്ചയിലും വർഗീയവത്കരണത്തിലും എതിർപ്പുണ്ടായിരുന്ന കൗമാരക്കാരും യുവാക്കളും ബുദ്ധിപരമായി ഏറ്റെടുക്കുകയായിരുന്നു. ആദ്യം ഭരണ-പ്രതിപക്ഷങ്ങൾക്കു പുച്ഛമായിരുന്നു. പക്ഷേ, അവർ കേന്ദ്രസർക്കാരിനെ നേരിടാൻ സമൂഹമാധ്യമത്തിൽനിന്നിറങ്ങി തലസ്ഥാനത്തെത്തി.
നിരാഹാര സത്യഗ്രഹം, പ്രസംഗങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ... പ്രകടനങ്ങളിലൊന്നിലേക്ക് പോലീസിനെയും പോലീസ് വേഷം കെട്ടിയ സംഘപരിവാറുകാരെയും അഴിച്ചുവിട്ടു. അവർ മുള്ളാണി തറച്ച ലാത്തികൊണ്ട് കൗമാരക്കാരുടെ തല തല്ലിപ്പൊളിച്ചു, പെല്ലറ്റ് ഗണ്ണുകൾ നിർദയം ഉപയോഗിച്ചു, പെൺകുട്ടികളെ അപമാനിച്ചു, രാജാവിനെക്കാൾ വലിയ രാജഭക്തസംഘങ്ങൾ വിദ്യാർഥികളെ തെരുവിൽ നേരിട്ടു. ഇക്കഴിഞ്ഞ 21ന്, മടിച്ചും സംശയിച്ചും നിന്ന കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു മാർച്ച് നടത്തി. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ പോലീസ് വലിച്ചിഴച്ചു. യുവാക്കൾ ഭീഷണിക്കു വഴങ്ങിയില്ല.
സമരം ശക്തമായി. പ്രധാനമന്ത്രി അപകടം മണത്തു. പരന്പരാഗത പ്രതിപക്ഷമല്ല മറുവശത്ത്. അവർക്ക് ഇഡിയെയും ഇസി (ഇലക്ഷൻ കമ്മീഷൻ)യെയും പേടിയില്ല. 23നു രാത്രി 11.52ന് പ്രധാനമന്ത്രി സമരക്കാരെ അഭിസംബോധന ചെയ്തു, ജെൻസി ശൈലിയിൽ ഫ്രണ്ട് വീഡിയോയിൽ ചിത്രീകരിച്ച സെൽഫി വീഡിയോയിൽ ഫ്രണ്ട്സ് എന്നു വിളിച്ച് സംസാരിച്ചു.
ചോദ്യപേപ്പർ ചോർച്ച ഒരു ചെറിയ വിഷയമല്ലെന്നും ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അതു വേദനയുണ്ടാക്കിയെന്നും സങ്കടപ്പെട്ടു. രണ്ടര മാസമായി സർക്കാർ ഒട്ടേറെ നടപടികളെടുത്തെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു. പക്ഷേ, സിജെപിയും പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടി. സംഘപരിവാറിന്റെ നുണപ്രചാരണങ്ങൾ സമൂഹമാധ്യമത്തിൽ പഴയതുപോലെ ഏശിയില്ല.
സർക്കാരിന്റെ കൊട്ടാരം വിദൂഷകരായിരുന്ന ഗോദി മീഡിയയെ യുവാക്കൾ സമരഭൂമിയിൽനിന്ന് ആട്ടിപ്പായിച്ചു. സർക്കാർ ചർച്ചയ്ക്കു തയാറായി. രാജിയൊഴിച്ച് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. യുവാക്കൾ സമ്മതിച്ചില്ല. 24 മണിക്കൂറിനകം മന്ത്രി രാജിവച്ചില്ലെങ്കിൽ സമരം രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് തീർത്തു പറഞ്ഞു.
ആ വെല്ലുവിളി സർക്കാരിനു തള്ളിക്കളയാനായില്ല. സംഘപരിവാർ ബുൾഡോസറുകൾ തച്ചുടച്ച ജനാധിപത്യ, മതേതരാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മനുഷ്യപാറ്റകൾ തക്കം പാർത്തിരിക്കുന്നുണ്ടെന്നും അവരുടെ പിന്തുണ സമരത്തിനുണ്ടാകുമെന്നും തോന്നിക്കാണണം. തൊഴിൽരഹിതർ, വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയവർ, പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ, ദളിതർ... പാറ്റകളാകാൻ കാത്തിരിക്കുന്നവർ ഏറെ. പരീക്ഷണം സാധ്യമല്ല. 24 മണിക്കൂർ തികയുംമുന്പ് മന്ത്രി രാജിവച്ചു.
12 വർഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി ഇത്തരമൊരു കയ്പ് രുചിച്ചിട്ടില്ല. ഇതൊരു മരുന്നാണെന്ന് അവർ തിരിച്ചറിയുമോയെന്ന് അറിയില്ല. പക്ഷേ, രാജ്യം ജനാധിപത്യ ഉണർവിലാണ്. അതിനു യുവരക്തം ലഭിച്ചിരിക്കുന്നു. ഭയപ്പെടുത്തലിന്റെ സംഘക്കോട്ട പാറ്റകൾ കരണ്ടു. അവരിൽ അരാജകവാദികളുണ്ടായിരിക്കാം. പക്ഷേ, അവർ ആദ്യമായി ഈ സർക്കാരിനെ വരച്ചവരയിൽ നിർത്തി. കഴിഞ്ഞ 12 വർഷം ചരിത്രത്തിലെ ഏറ്റവും ജീർണ പ്രതിപക്ഷമായിരുന്ന പാർട്ടികളെപ്പോലും രാഷ്ട്രീയം പഠിപ്പിച്ചു.
രാജ്യദ്രോഹികൾ, അരാജകവാദികൾ, വിദേശ ചാരന്മാർ.... കപട ദേശീയവാദികളുടെ ഫാസിസ്റ്റ് അടവുകൾ പഴയതുപോലെ ചെലവാകില്ല. ഇഡിയെ ഭയമില്ലാത്ത യുവാക്കൾ രാജാവ് നഗ്നനാണെന്നു തെളിയിച്ചുകഴിഞ്ഞു. ജനാധിപത്യത്തിന്റെ വഴിയിലേക്കു മടങ്ങിയില്ലെങ്കിൽ ബിജെപി സർക്കാരിന് അപ്രതീക്ഷിത ചികിത്സകൾക്കു വിധേയമാകേണ്ടിവരും. അലസരായിരുന്നാൽ പ്രതിപക്ഷത്തിന്റെ അവസാന ബസും കടന്നുപോകും.
National
ന്യൂഡൽഹി: ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. സമരക്കാർ ഉന്നയിച്ച നാല് പ്രധാന ആവശ്യങ്ങളിൽ ഒന്നാമത്തേത് മാത്രമാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജി. ബാക്കിയുള്ള നിർണായക ആവശ്യങ്ങൾ കൂടി നേടിയെടുക്കുന്നതുവരെ ഡൽഹി ജന്തർമന്തറിലും രാജ്യവ്യാപകമായും സമരം ശക്തമായി തുടരുമെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി.
ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾക്കെതിരെ പോലും ഒരുതരത്തിലുള്ള നിയമനടപടികളും സ്വീകരിക്കരുത്, സമരത്തിന് നേരെ അതിക്രമം കാട്ടിയ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഡൽഹി പോലീസും പരസ്യമായി മാപ്പ് പറയുക എന്നീ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവച്ചിരിക്കുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ സിജെപിയും പ്രതിപക്ഷവും ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞത്. ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചുനൽകുകയായിരുന്നു. മന്ത്രിയുടെ രാജി ആവശ്യമില്ലെന്നായിരുന്നു ആദ്യം കേന്ദ്ര സർക്കാരിന്റെ നിലപാടെങ്കിലും, പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ ഉറച്ചുനിന്നതോടെ സർക്കാരിന് ഒടുവിൽ വഴങ്ങേണ്ടി വന്നു.
മന്ത്രിയുടെ രാജി സമരത്തിന് ലഭിച്ച വലിയൊരു വിജയമാണ്.വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോക്കമില്ലെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
National
ന്യൂഡൽഹി: കേന്ദ്ര വിഭ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനം വന്നതോടെ ആർപ്പ് വിളിച്ച് സിജെപി പ്രവർത്തകർ. കഴിഞ്ഞ ഒരു മാസത്തിലേറെയായി ജന്തർമന്തറിലെ വെയിലും മഴയും വകവെയ്ക്കാതെ സമരം ചെയ്ത വിദ്യാർഥികൾക്കു മുന്നിൽ ഗത്യന്തരമില്ലാതെ കേന്ദ്രസർക്കാർ കീഴടങ്ങുകയായിരുന്നു.
രാജിപ്രഖ്യാപനം വന്നതോടെ പരസ്പരം മധുരം പങ്കുവച്ചും ജയ് വിളിച്ചുമാണ് അവർ വിജയം ആഘോഷിച്ചത്. പരാജയം അറിയാത്ത സമരവീര്യത്തിന്റെ വിജയമായാണിത്, രാജ്യത്തിന്റെ ഭാവി തലമുറയ്ക്കായുള്ള പോരാട്ടത്തിൽ ഭരണകൂടത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് തെളിയിക്കുന്ന ചരിത്രപരമായ നിമിഷമാണിതെന്നും സമര നേതാക്കൾ പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ ധർമ്മേന്ദ്ര പ്രധാൻ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നതായിരുന്നു സമരക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. സർക്കാരുമായി നടത്തിയ പലവട്ട ചർച്ചകളിലും മന്ത്രിയുടെ രാജി അനിവാര്യമാണെന്ന് സമരക്കാർ കടുപ്പിച്ച് നിന്നിരുന്നു.
ഒടുവിൽ പ്രതിരോധത്തിലായ കേന്ദ്രസർക്കാർ പ്രധാന്റെ രാജി അംഗീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. മന്ത്രിയുടെ രാജിക്ക് പുറമെ സമരക്കാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളിലും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാർ. എങ്കിലും തങ്ങളുടെ ഐതിഹാസിക സമരത്തിന് ലഭിച്ച ഈ ആദ്യ വിജയത്തിന്റെ ആഹ്ളാദത്തിലാണ് രാജ്യത്തെ വിദ്യാർഥി സമൂഹം.
National
പാറ്റ്ന: സിജെപി പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചും വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ഇന്നു ബിഹാറിൽ നടന്ന പ്രതിഷേധം പലേടത്തും അക്രമാസക്തമായി. എട്ടു ജില്ലകളിലേക്കു പ്രതിഷേധം പടർന്നു. സംഘർഷം രൂക്ഷമായതോടെ സിവാനിൽ സമരക്കാരെ പിരിച്ചുവിടാൻ പോലീസ് വെടിവച്ചതായി റിപ്പോർട്ടുണ്ട്. പലേടത്തും ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നു ബിഹാറിൽ പ്രതിഷേധക്കാർ ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
പാറ്റ്ന, ഛപ്ര, സിവാനും, ഗയ, ആറ, സമസ്തിപ്പൂർ, സഹർസ, നവാദ തുടങ്ങിയ നിരവധി ജില്ലകളിൽ പ്രതിഷേധം, ഉപരോധം, തീവയ്പ്പ്, പോലീസുമായുള്ള ഏറ്റുമുട്ടൽ എന്നിവ റിപ്പോർട്ട് ചെയ്തു. പലേടത്തും പോലീസ് ലാത്തിച്ചാർജ് നടത്തി. ഛപ്രയിൽ പോലീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി. നിരവധിയാളുകൾക്കു പരിക്കേറ്റു.
റെയ്ഡ്, സംഘർഷം
സംഘർഷം കനത്തതോടെ പാറ്റ്നയിലെ വിഐപി മേഖലകൾ കനത്ത സുരക്ഷാ വലയത്തിലാണ്. പാറ്റ്നയിലെ ഡാക് ബംഗ്ലാവ് ചൗരാഹയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് ഒന്നിലേറെ തവണ ലാത്തിച്ചാർജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പാറ്റ്നയിലെ ഗാന്ധി മൈതാനത്തിനടുത്തുള്ള ജെ.പി. ഗോലംബറിലും രാംഗുലാം ചൗക്കിലും സംഘടിച്ച വിദ്യാർഥികൾക്കു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു.
പാറ്റ്നയിൽ ഒരു വിദ്യാർഥി നേതാവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. 14 കമ്പനി അർധസൈനിക വിഭാഗത്തെയും 300 പിടിസി ജവാന്മാരെയും 500 അധിക ഹോം ഗാർഡുകളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ബിഹാർ ബന്ദിന് ജനശക്തി ജനതാദൾ അധ്യക്ഷനും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവും പിന്തുണ പ്രഖ്യാപിച്ചെത്തി. വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത അദ്ദേഹം ഗാന്ധി മൈതാനത്തുള്ള രാംഗുലാമിന്റെ പ്രതിമയിൽ കയറി നിന്നു ബന്ദിന് പിന്തുണയറിച്ച് സംസാരിച്ചു.
ഛപ്രയിലെ ഥാനാ ചൗക്കിൽ പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പോലീസിനു നേരെ കനത്ത കല്ലേറുണ്ടായതിനെത്തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
കളക്ടറേറ്റിന് കല്ലേറ്
സമസ്തിപൂരിലും സിവാനിലും പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു റാലികൾ സംഘടിപ്പിച്ചു. പാറ്റ്ന മുതൽ ജഹാനാബാദ് വരെയുള്ള പ്രദേശങ്ങളിൽ പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. സീതാമർഹിയിൽ കളക്ടറേറ്റിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി.
സിവാനിൽ ബന്ദിനിടെ പലലേടത്തും പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ അധിക സുരക്ഷാ സേനയെ വിന്യസിച്ചു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഐസ, ആർവൈഎ പ്രവർത്തകർ സമസ്തിപൂരിലും ഗയയിലും ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ചു. സർക്കാർ വിദ്യാർഥികളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ബിഹാർ ബന്ദിന് പിന്തുണ നൽകി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ശബ്ദമുയർത്തണമെന്നും ഐസ ആഹ്വാനം ചെയ്തു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തുന്ന സമരം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നു. 26 ദിവസത്തെ നിരാഹാരസമരം അവസാനിപ്പിച്ചതിനെച്ചൊല്ലി ഉയർന്ന വിമർശനങ്ങളെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് ശക്തമായി തള്ളിക്കളഞ്ഞു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണു സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ആരുടേയും സ്വഭാവ സർട്ടിഫിക്കറ്റിനായി കാത്തുനിൽക്കുന്നില്ലെന്നും വാംഗ്ചുക് പ്രതികരിച്ചു. അതേസമയം, കേന്ദ്ര സർക്കാരുമായുള്ള രണ്ടാംഘട്ട ചർച്ചകൾ പൂർത്തിയായെന്നും മൂന്നാംഘട്ട ചർച്ച നാള നടക്കുമെന്നും ചർച്ചയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ മാധ്യമങ്ങളോടു പറഞ്ഞു.
നിരാഹാരസമരം അവസാനിപ്പിച്ചതോടെ സർക്കാരുമായി ഒത്തുതീർപ്പിലെത്തിയെന്ന ആരോപണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ വാംഗ്ചുക് നിഷേധിച്ചു. ലഡാക്കിലെ കഠിനമായ തണുപ്പിൽനിന്ന് ഡൽഹിയിലെ കൊടും ചൂടിൽ 26 ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചതിലൂടെ തന്റെ ശരീരഭാരം പതിനൊന്ന് കിലോ കുറഞ്ഞെന്നും ആന്തരാവയവങ്ങളെവരെ ബാധിക്കുന്ന അവസ്ഥയിലെത്തിയെന്നും വാംഗ്ചുക് വ്യക്തമാക്കി.
സമരക്കാരെ അടിച്ചമർത്താൻ ശക്തമായ നീക്കം നടക്കുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണു സമരം അവസാനിപ്പിച്ചത്. മുൻപ് ലഡാക്കിൽ യുവാക്കൾക്കുനേരേ നടന്ന വെടിവയ്പിനു സമാനമായ സാഹചര്യം ഡൽഹിയിൽ ഉണ്ടാകാതിരിക്കാനും വിദ്യാർഥികൾക്കെതിരെയുള്ള നിയമനടപടികൾ ഒഴിവാക്കാനുമാണ് താൻ മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവരുമായി സിജെപി പ്രതിനിധികൾ രണ്ടാം ഘട്ട ചർച്ച നടത്തി. ചില പ്രധാന ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് തത്ത്വത്തിൽ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു. വിഷയം കൂടുതൽ ചർച്ച ചെയ്യുന്നതിനായി നാളെ ഉച്ചയ്ക്കു ശേഷം വീണ്ടും ചർച്ച നടക്കും.
വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചെങ്കിലും ജന്തർ മന്തറിൽ സമരക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അഭിഭാഷകർ, കർഷക സംഘടനകൾ, എൻജിഒ എന്നിവരുടെ പിന്തുണയോടെ സമരം വ്യാപിക്കുകയാണ്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ഡൽഹിയിലെ 18 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി.
സിജെപി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ
പരീക്ഷയിൽ നടന്ന ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക.
നീറ്റ് പരീക്ഷാത്തട്ടിപ്പും സമ്മർദവും കാരണം ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെയുള്ള എല്ലാ കേസുകളും എഫ്ഐആറുകളും പിൻവലിക്കുക.
പ്രതിഷേധക്കാർക്കുനേരേ അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കുക.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർ മന്തറിലെ സമരം തുടരുമെന്നും ഉറച്ച നിലപാടിൽനിന്നു പിന്നോട്ടില്ലെന്നും സിജെപി നേതാക്കൾ വ്യക്തമാക്കി.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിർണായക നിലപാട് പ്രഖ്യാപിക്കും. സമരരംഗത്തുള്ള സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചയ്ക്ക് നിർണായക ചർച്ച നടത്തും.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനത്തുനിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ രാജ്യവ്യാപക പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പിലാണ് സിജെപിയും പ്രതിപക്ഷവും. നിരന്തരമായ പ്രതിഷേധങ്ങളെ അവഗണിച്ച് പാർട്ടിയും സർക്കാരും ധർമേന്ദ്ര പ്രധാന് തുടർന്നും സംരക്ഷണം നൽകുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.
വെള്ളിയാഴ്ച കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രൻക എന്നിവരുമായി നടത്തിയ രണ്ട് മണിക്കൂർ ചർച്ചയിൽ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം അങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു.
ധർമേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച സിജെപി, സർക്കാർ അതിന് വഴങ്ങുന്നില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ സമരക്കാരുമായുള്ള രണ്ടാംവട്ട ചർച്ചയിൽ സിജെപിയുടെ രണ്ട് ആവശ്യങ്ങൾക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകി. എന്നാൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി എന്ന പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാജിക്കാര്യത്തിൽ പ്രതികരിക്കാൻ ഇന്ന് ഉച്ചവരെ സമയം തേടിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തിപ്പെടുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) രണ്ട് ഔദ്യോഗിക വക്താക്കളുമായാണ് കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിംഗും ചർച്ച നടത്തിയത്.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിന്റെ ഭാഗമായുള്ള പഴയ വിപി ഹൗസിന്റെ 504-ാം മുറിയിലായിരുന്നു കൂടിക്കാഴ്ച. സിജെപിയുടെ ഔദ്യോഗിക വക്താക്കളായ അശുതോഷ് രങ്കയും സൗരവ് ദാസും കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു.
മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പ്രതിഷേധങ്ങളിൽനിന്നു പിന്നോട്ടില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി ആവർത്തിച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക, പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും മന്ത്രിമാരുമായുള്ള ചർച്ചയിൽ ഉന്നയിച്ചു. ഈ രണ്ട് ആവശ്യത്തിനും കേന്ദ്രം അനുകൂല പ്രതികരണമറിയിച്ചിട്ടുണ്ടെന്ന് സിജെപി വക്താക്കൾ അറിയിച്ചു.
എന്നാൽ, ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ കേന്ദ്രം ഇന്ന് ഉച്ചയോടെ പ്രതികരിക്കുമെന്നാണ് അറിയിച്ചതെന്ന് സിജെപി അറിയിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ലെങ്കിൽ ജൂലൈ 20ലെപ്പോലെ ഒരു ദേശീയ പ്രതിഷേധത്തിനു കൂടി ആഹ്വാനമുണ്ടാകുമെന്ന് അശുതോഷ് അറിയിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ രാജിക്കാര്യത്തിൽ കേന്ദ്രവുമായുള്ള അടുത്തവട്ട ചർച്ചകൾ ഇന്നു നടക്കും.
Leader Page
എന്റെ മുന്‍ കാമുകന് പോലും എന്നെ ഇത്രയധികം അവഗണിച്ചിട്ടില്ല. ഒരു കൈയില്‍ വൈഫൈയും മറുകൈയില്‍ സത്യവും പിടിച്ചുകൊണ്ടാണ് ഞങ്ങള്‍ വളര്‍ന്നത് - മെഡിക്കല്‍ നീറ്റ് യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ജെന്‍സീയുടെ ചില പ്രയോഗങ്ങളാണിത്.
കുച്ചു പുച്ചു, റിസൈന്‍ കരോ (രാജിവയ്ക്കൂ). വിദ്യാഭ്യാസ മന്ത്രിയെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വൈറലായ ടോഡ്ലര്‍ ഓഡിയോ ക്ലിപ്പിലെ ഈ പരിഹാസ സ്പിന്നിന്റെ ലെവലൊന്നു വേറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ഇത്തരം പരിഹാസമുണ്ട്. എല്ലാ മതങ്ങളെയും ജാതികളെയും ലിംഗഭേദങ്ങളെയും ഒന്നിപ്പിച്ചതിനു കേന്ദ്രസര്‍ക്കാരിനു നന്ദി പറയാനും വിദ്യാര്‍ഥികള്‍ മറന്നില്ല. മൊബൈലിലും ലാപ്ടോപ്പിലും നോക്കി സമയം കളയുന്നവരാണു യുവാക്കളെന്നു തെറ്റിദ്ധരിച്ചവരുടെ വായടപ്പിക്കുന്നതാണു ധൈര്യത്തോടെ തെരുവിലിറങ്ങി പോരാടിയ വിദ്യാര്‍ഥികള്‍.
ചെറുത്തുനില്പിന്റെ രാഷ്ട്രീയം
ജന്തര്‍ മന്തറില്‍ നീണ്ട പ്രസംഗങ്ങളില്ല. പകരം ഇന്‍സ്റ്റഗ്രാം റീലുകളും മീമുകളും അടക്കമുള്ള സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ പ്രതിഷേധത്തിന്റെ ഭാഷയെ പുനര്‍നിര്‍വചിക്കുന്നു. രസകരവും കുറിക്കു കൊള്ളുന്നതുമായ മുദ്രാവാക്യങ്ങള്‍, സ്റ്റിക്കറുകള്‍, ജിഫ്, കാര്ട്ടൂണുകള്, പോസ്റ്ററുകള്‍, പ്ലാക്കാര്‍ഡുകള്‍, വേഷവിധാനങ്ങള്‍ തുടങ്ങിയവയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുടരുന്ന പ്രക്ഷോഭത്തെ ശ്രദ്ധേയമാക്കുന്നത്.
ലോകത്താകെ ജനാധിപത്യത്തിന്റെ മറവില്‍ ഏകപക്ഷീയമായി ഭരിക്കുന്നവര്ക്കെതിരേയുള്ള ചെറുത്തുനില്പിന്റെ പുതുരാഷ്ട്രീയമാണ് ഇന്ത്യയിലും ഉണ്ടായത്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ രീതിയിലും കൊടിക്കീഴിലുമല്ലാതെ പ്രതികരിക്കുന്ന ജെന്‍സി മുന്നറിയിപ്പാണ്. ദളിതനും ആദിവാസിയും നയിച്ച ഇന്ത്യയിലെ സമരമെന്ന പ്രത്യേകതയുമുണ്ട്. സിജെപി നേതാവ് അഭിജിത് ദിപ്കെ ദളിതനും 26 ദിവസം ഉപവസിച്ചു സമരത്തിനു ശക്തി പകര്‍ന്ന സോനം വാംഗ്ചുക്ക് ആദിവാസിയുമാണ്. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടിയല്ല ഇരുവരും പോരാടിയതെന്നതും ശ്രദ്ധേയമായി.
പാറ്റകള്‍ പെരുകിയ ആക്ഷേപം
പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ പാറ്റകളോട് (കോക്രോച്ച്) ഉപമിച്ച സുപ്രീകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പ്രയോഗത്തെ ആക്ഷേപഹാസ്യ രാഷ്ട്രീയ സ്വത്വത്തിന്റെ ബാഡ്ജാക്കി മാറ്റിയതാണു കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന സിജെപി. വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ നിഷ്ഠുര മര്‍ദനത്തിന്റെ വീഡിയോകള്‍ കണ്ടു സമയം പാഴാക്കാനില്ലെന്നു പറഞ്ഞ ഇതേ ചീഫ് ജസ്റ്റീസിനെതിരേ വന്ന പരിഹാസ ട്രോള്‍മഴയില്‍ കണ്ടതു രാജ്യത്തിന്റെ നൊമ്പരമാണ്.
നീറ്റ് പരീക്ഷയില്‍ ആവര്‍ത്തിക്കുന്ന ക്രമക്കേടുകള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതിയിലെ പി.എസ്. നരസിംഹയും അലോക് അരാദേയും അടങ്ങിയ ബെഞ്ചിന്റെ ഇന്നലത്തെ നിരീക്ഷണം പ്രതീക്ഷയാണ്.
അവഗണിച്ച് തീയില്‍ ചാടി
തുടക്കത്തില്‍ അവഗണിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിനും പ്രതിപക്ഷ സമരങ്ങള്‍ക്കും മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയിട്ടും പ്രശ്നം ആളിക്കത്തുകയാണ്. മന്ത്രി രാജിവച്ചാലും ഇല്ലെങ്കിലും പെട്ടെന്നു തീയണയാനിടയില്ല. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസം ചര്‍ച്ചയ്ക്കുള്ള നോട്ടീസുകളും സ്പീക്കറെ കണ്ടുള്ള ആവശ്യവും തള്ളിയ സര്‍ക്കാരിനു മൂന്നാം ദിവസം ചര്‍ച്ചയ്ക്കു തയാറാണെന്നു പ്രഖ്യാപിക്കേണ്ടിവന്നു. എന്നിട്ടും വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂര്‍ണമായി സ്തംഭിച്ചു.
Kerala
ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തുന്ന സമരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ട മൗനത്തിനു ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും പരിഹാസവും. മതിലുകളില്ലാത്ത വീടിന്റെ ഗേറ്റ് പൂട്ടിയിടുന്ന ചിത്രം പങ്കുവച്ചാണ് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചത്.
ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ നൂറു കണക്കിനു ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. പാറ്റകളെ ഹിറ്റ് അടിച്ചുതീർക്കാമെന്ന ലാഘവത്തിൽ ഇരുന്ന സർക്കാരിന് അങ്കലാപ്പ് തുടങ്ങി എന്നതിന്റെ ലക്ഷണമാണ് രാത്രി 11.30ന് ധൃതിപ്പെട്ട് ഇറക്കിയ വിഡിയോയെന്നു പലരും ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർച്ച കേസുകൾ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന നിയമം മൺസൂൺ സമ്മേളനത്തിൽത്തന്നെ പാർലമെന്റിൽ പാസാക്കാൻ ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞത്.
മൂന്നു മിനിറ്റ് നീണ്ട സന്ദേശത്തിൽ ചോദ്യപേപ്പർ വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ വേദന മനസിലാക്കുന്നുവെന്നും ഫലപ്രദമായ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയ്ക്കു ശേഷം 19 ലക്ഷത്തോളം കുട്ടികളുടെ ഒരു അക്കാദമിക വർഷംനഷ്ടപ്പെടാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സമരം ചെയ്യുന്ന വിദ്യാർഥികളും പ്രതിപക്ഷവും മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യമായ ധർമേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു. എന്നാൽ, സന്ദേശം പുറത്തിറക്കി ഒരു മണിക്കൂറിനകം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ കടുത്ത മറുപടിയെത്തി. പരീക്ഷണ നാളുകളിലൂടെ കടന്നുപോകുന്ന വിദ്യാർഥികളുടെ ബുദ്ധിയെ ഇത്തരം പരിതാപകരമായ വീഡിയോകൾ പങ്കുവച്ച് അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രിക്കു മുന്നിൽ മൂന്നു പ്രധാന ആവശ്യങ്ങളാണു പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി പുറത്താക്കുക, നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, രാജ്യത്തെ വിദ്യാർഥികളോടു മാപ്പ് പറയുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾ. രാജ്യത്തെ വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നതു വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നടത്തിവന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ടുനിന്ന ഉപവാസ സമരമാണ് ഒടുവിൽ അവസാനിച്ചത്.
ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ഡോ. ജിതേന്ദ്ര സിംഗ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.
ആശുപത്രിയിൽ വച്ച് കേന്ദ്രമന്ത്രിമാരുമായി നടത്തിയ ദീർഘനേരത്തെ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. രാജ്യത്ത് വരാൻ സാധ്യതയുള്ള അക്രമസംഭവങ്ങൾ തടയുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് സോനം വാംഗ്ചുക് എക്സിൽ കുറിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ ഉപവാസം അവസാനിപ്പിക്കാൻ അഭ്യർഥിച്ച് കത്തുകൾ നൽകിയിരുന്നു. കേന്ദ്ര സർക്കാരുമായി നടത്തിയ ദീർഘമായ ചർച്ചകൾക്കും, രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ചർച്ചകളിലെ നിബന്ധനകളെക്കുറിച്ച് ഉടൻ തന്നെ മറ്റൊരു വീഡിയോയിലൂടെ വിശദീകരിക്കും. അതുവരെ രാജ്യത്ത് എവിടെയും ഒരിടത്തും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാംഗ്ചുക് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷവും കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും പ്രതിഷേധം ശക്തമാക്കിയിരിക്കെ കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ നീക്കി.
പകരം രാജസ്ഥാൻ കേഡറിലെ 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുമായ നരേഷ് പാൽ ഗംഗാവാറിനെ സെക്രട്ടറിയായി നിയമിച്ചു.
National
ന്യൂഡൽഹി: പോലീസിന്റെ എല്ലാ നിയന്ത്രണങ്ങളും മറികടന്ന് ആയിരക്കണക്കിനാളുകളാണ് സമരവേദിയിലേക്ക് ഒഴുകിയെത്തുന്നത്. ജന്തർ മന്തർ ഉൾക്കൊള്ളുന്നതിലും അധികം ആളുകൾ എത്തുന്നതോടെ സമരാനുകൂലികൾ ഡൽഹിയിലെ ഏറ്റവും തിരക്കേറിയ കൊണാട്ട് പ്ലേസും പരിസര പ്രദേശങ്ങളിലുമായി നിറയും.
രാത്രിയാകുമ്പോഴേക്കാണ് സമരമേഖല നിറയുന്നത്. ഇവരെ പോലീസ് തടയുന്നതോടെ രാത്രിയിൽ ജന്തർ മന്തറിന് പുറത്തെ സമരവേദി യുദ്ധക്കളമായി മാറുന്നതാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെ വരെ നീണ്ടു. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതോടെ പ്രതിഷേധക്കാർ കൈ യിൽ കിട്ടിയത് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. തങ്ങളെ മർദിച്ച പോ ലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ വളഞ്ഞിട്ട് തിരിച്ചടിച്ചു. കൂടാതെ യൂണിഫോമില്ലാതെ മർദിച്ചവരെയും വിദ്യാർഥികൾ തിരിച്ചടിച്ചു.
വൈകുന്നേരത്തോടെ പ്രതിഷേധക്കാർ കൂടുതൽ എത്തുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടയ്ക്കണമെന്ന് വ്യാപാരികൾക്ക് പോലീസ് നിർദേശം നൽകി. അതേസമയം പ്രതിഷേധത്തെ തകർക്കാൻ ചിലർ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് സിജെപി ചൂണ്ടിക്കാട്ടി.
രാജ്യ തലസ്ഥാനം ബാരിക്കേഡുകളും പോലീസ് സന്നാഹങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജന്തർ മന്തറിലെ സമരസ്ഥലത്തേക്ക് ആളുകൾ എത്തുന്നത് തടയാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹമാണുള്ളത്. നിസാമുദ്ദീൻ അടക്കമുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികളെ പോലീസ് തടഞ്ഞുനിർത്തി വഴിയിൽ ഇറക്കിവിട്ടു.
ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണമുണ്ട്. പോലീസ് നിയന്ത്രണം കടുപ്പിച്ചതോടെ മിക്കയിടത്തും വലിയ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്.
അതേസമയം, ദേശസുരക്ഷാ നിയമ പ്രകാരം ആളുകളെ മൂന്നു മാസം വരെ മുൻകൂട്ടി തടങ്കലിൽ വയ്ക്കാൻ ഡൽഹി പോലീസിനുള്ള പ്രത്യേക അധികാരം ഒക്ടോബർ 18 വരെ നീട്ടി നൽകി ഡൽഹി ലഫ്.ഗവർണറുടെ ഔദ്യോഗിക വിജ്ഞാപനമിറങ്ങി. എന്നാൽ, ഇത് സാധാരണ ഭരണനടപടിയുടെ ഭാഗമാണെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യർ. രാഷ്ട്രീയത്തിനതീതമായി മാനുഷികതയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും, യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം നൽകേണ്ടതെന്നും അവരുടെ ഭാവി സുരക്ഷിതമാകട്ടെയെന്നും അവർ വ്യക്തമാക്കി.
പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപി നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 34 ദിവസം പിന്നിട്ട സമര കേന്ദ്രത്തിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിനിടയിൽ, സമരക്കാർ പറയുന്നിടത്ത് വെച്ചോ അല്ലെങ്കിൽ ജന്തർ മന്തറിലോ ചർച്ചയാകാമെന്ന് കേന്ദ്ര സർക്കാർ വീണ്ടും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് 'കോക്ക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക യുവജന പ്രതിഷേധത്തിന് പ്രമുഖ നടൻ മമ്മൂട്ടിയുടെ പിന്തുണ. യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തെന്നും, അവരുടെ ശബ്ദം കേൾക്കുകയും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും വേണമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.
സിനിമ-സാംസ്കാരിക-കായിക രംഗത്തെ നിരവധി പ്രമുഖർ ഇതിനകം പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലർ ജന്തർ മന്തറിലെ സമരവേദിയിൽ നേരിട്ടെത്തിയപ്പോൾ മറ്റുചിലർ സമൂഹമാധ്യമങ്ങളിലൂടെയാണ് ഐക്യദാർഢ്യം അറിയിച്ചത്. ഇതിനിടെ, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിജെപി നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും സമരത്തിന് പരസ്യ പിന്തുണയുമായി എത്തിയതോടെ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുകയാണ്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെയുണ്ടായ പോലീസ് അത്രിക്രമങ്ങളിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യവുമായി നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് സിജെപി.
സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാജ്യവ്യാപകമായി തെരുവിലിറങ്ങുന്ന പ്രതിഷേധക്കാർക്ക് പ്രത്യേക മാർഗനിർദേശങ്ങളും സിജെപി നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നാണ് സിജെപി നിർദേശം.
പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗനിർദേശം നൽകിയിട്ടുണ്ട്. അതേസമയം സമരം ശക്തമാകുന്നതിനിടെ സമരക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.
ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. സമരക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ചർച്ച നടത്താമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. എന്നാൽ ജന്തർ മന്ദറിൽ ചർച്ച നടത്താമെന്നാണ് സിജെപിയുടെ നിലപാട്.
Kerala
അഹില്യാനഗർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ മൗന സമരം നടത്തി. മഹാരാഷ്ട്രയിലെ അഹില്യാനഗറിലാണ് രണ്ടു മണിക്കൂർ നീണ്ടുനിന്ന സമരം സംഘടിപ്പിച്ചത്.
അഹില്യാനഗറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു മൗന സമരം. പ്രതിഷേധത്തിന് മുന്നോടിയായി അദ്ദേഹം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളുടെയും പോലീസ് നടപടികളുടെയും വാർത്തകൾ വേദനാജനകമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിഷേധക്കാരുടെ അമർഷത്തെ ക്രമസമാധാന പ്രശ്നമായി കാണാതെ, അത് സമൂഹത്തിന്റെ വേദനയും പ്രതീക്ഷയുമായി കാണണമെന്ന് ഹസാരെ കത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ സർക്കാരിന് വീഴ്ചയൊന്നും സംഭവിക്കില്ലെന്നും ഹസാരെ കത്തിൽ പരാമർശിച്ചു.
പരാതികൾ ക്ഷമയോടെ കേൾക്കാനും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അനുകൂലമായ ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനും കേന്ദ്രസർക്കാരിനോട് അദ്ദേഹം അഭ്യർഥിച്ചു. പ്രതിഷേധത്തിന് ശേഷം അദ്ദേഹം തന്റെ ഗ്രാമമായ റാലേഗൻ സിദ്ധിയിലേക്ക് മടങ്ങി.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ക്രൂരമായ പോലീസ് അതിക്രമം നേരിട്ട് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് ഡൽഹി പോലീസ്.
വ്യാഴാഴ്ച എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഡൽഹി പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 21കാരി സാക്ഷിയാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നത്. പെൺകുട്ടി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു.
ഇതിന് പിന്നാലെ സാക്ഷിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച് ആശുപത്രി അധികൃതരും മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. സാക്ഷി നിലവിൽ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.
തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സാക്ഷിക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന രണ്ട് എംബിബിഎസ് വിദ്യാർഥികൾ സിപിആർ നൽകുകയും പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
National
ന്യൂഡൽഹി: ഒടുവിൽ സമരക്കാർക്ക് വഴങ്ങി കേന്ദ്രസർക്കാർ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസർക്കാർ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചത്.
സമരക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടു. ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
സമരക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ചർച്ച നടത്താമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. അതേസമയം സമരം ശക്തമായതിന് പിന്നാലെ ഡൽഹിയിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുണ്ട്. കൊണാട്ട് പ്ലെയിസിലെ കെട്ടിടങ്ങൾ വൈകിട്ട് 6.30 ന് അടയ്ക്കണമെന്ന് നിർദേശമുണ്ട്.
സമരക്കാരെ നേരിടാൻ തലസ്ഥാനത്ത് 30 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് സേനവിന്യാസം വർധിപ്പിച്ചത്.
Kerala
കൊച്ചി: രാജ്യതലസ്ഥാനത്ത് സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടി ഭാവന. "ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?" എന്ന് ചോദ്യമുന്നയിച്ചുകൊണ്ടാണ് താരം തന്റെ പ്രതിഷേധിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്
ഡൽഹി പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച താരം, കണ്ടുനിൽക്കാൻ കഴിയാത്തത്രയും ഹൃദയഭേദകമാണ് ഈ കാഴ്ചകളെന്ന് കുറിച്ചു. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളല്ല, മറിച്ച് ഈ നാടിന്റെ വിദ്യാർഥികളാണെന്ന് ഓർമ്മിപ്പിച്ച ഭാവന, ഭരണകൂടത്തിന്റെ ഈ നടപടിയിൽ ലജ്ജ തോന്നുന്നുവെന്നും തുറന്നടിച്ചു.
തന്റെ നിലപാടുകൾക്കൊപ്പം നടി രമ്യ നമ്പീശൻ പങ്കുവെച്ച പോസ്റ്റും ഭാവന റീഷെയർ ചെയ്തിട്ടുണ്ട്. "അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഓരോരുത്തർക്കുമൊപ്പം ഉറച്ചുനിൽക്കുന്നു" എന്നായിരുന്നു രമ്യയുടെ പോസ്റ്റ്. ചരിത്രത്തിൽ യുവാക്കൾ ഓർമിക്കപ്പെടുന്നത് അവരുടെ അപാരമായ ധൈര്യത്തിന്റെ പേരിലാണെന്നും, അനീതിക്ക് മുന്നിൽ കണ്ണടയ്ക്കാത്ത വിദ്യാർഥികളിലൂടെയാണ് ലോകത്തിലെ എല്ലാ വലിയ മാറ്റങ്ങളും ആരംഭിച്ചതെന്നും ആ പോസ്റ്റിൽ പറയുന്നുണ്ട്.
Kerala
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും വിദ്യാർഥികളുടെ ഭാവി വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി സിജെപി. ധർമേന്ദ്ര പ്രധാൻ രാജിവച്ചേ തീരൂ എന്ന ഒറ്റവരി മറുപടിയാണ് സിജെപി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ നൽകിയത്.
ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലുള്ള വിചാരണയും കർശന ശിക്ഷയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചിരുന്നു. വിദ്യാർഥികളുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കുമെന്നും ഇതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ചോർന്നത്. വിഷയത്തിൽ 81 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. എന്നാൽ ചോദ്യപേപ്പർ ചോർച്ചയുടെയും തുടർന്നുണ്ടായ പ്രതിസന്ധികൾ കൈകാര്യം ചെയ്തതിലുമുള്ള വീഴ്ചയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ സിജെപി ഉറച്ചുനിൽക്കുകയാണ്.
National
ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു. ജന്തർമന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്കും പരിസരപ്രദേശങ്ങൾക്കും ചുറ്റും കൂടുതൽ പോലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്. കേരളമടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.
അതേസമയം, പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടും.
സർക്കാരും വിഷയത്തിൽ ചർച്ചയ്ക്ക് തയാറാണെന്ന് അറിയിക്കുന്നുണ്ടെങ്കിലും ചർച്ച എപ്പോൾ, ഏത് രീതിയിൽ നടത്തുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്രത്തിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് സഭാ നടപടികൾ ഇന്നും സ്തംഭിക്കാനാണ് സാധ്യത.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി).
ചർച്ചയ്ക്കായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ സിജെപി പ്രതിനിധികളെ അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിപ്പിച്ചുവെന്നും എന്നാൽ നിഷ്പക്ഷ വേദിയല്ലാത്തതിനാൽ ക്ഷണം നിരസിച്ചുവെന്നും പാർട്ടി വക്താവ് സൗരവ് ദാസ് ജന്തർ മന്തറിൽ മാധ്യമങ്ങളോട് പറഞ്ഞു.
സമരവേദിയായ ജന്തർ മന്തറിലോ അതല്ലെങ്കിൽ ഒരു നിഷ്പക്ഷ വേദിയിലോ ചർച്ചയാകാമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ നിലപാട്. വിഷയം ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ നല്ലതാണെന്നും സൗരവ് ദാസ് പറഞ്ഞു.
National
ന്യൂഡൽഹി: സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കുക, പരീക്ഷാ വിവാദങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, സമാധാനപരമായ രീതിയിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമെതിരെ യാതൊരുവിധ നിയമനടപടികളും ഉണ്ടാകരുത്,
പ്രതിഷേധക്കാർക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെയും കർശന നിയമനടപടി സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കോക്രോച്ച് ജനതാ പാർട്ടി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയാൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സോനം വാംഗ്ചുക് അറിയിച്ചിരുന്നു.
National
ന്യൂഡൽഹി: സിജെപി നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ പിന്തുണ പ്രഖ്യാപിച്ച് സമരം ചെയ്യുന്ന സോനം വാംഗ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ച് സിജെപി നേതൃത്വം.
രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും, ആരോഗ്യം മോശമാകുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന സോനത്തിന്റെ ജീവൻ പരമപ്രധാനമാണെന്നും സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു.
അതേസമയം നിക്ഷ്പക്ഷമായ ഒരിടത്ത് മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂവെന്ന് സിജെപി നേതൃത്വം അറിയിച്ചു. ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചക്ക് പോകില്ലെന്ന് സിജെപി വക്താക്കൾ അറിയിച്ചു. കഴിഞ്ഞ തവണ ചർച്ചയ്ക്ക് പോയപ്പോൾ പോലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവർത്തിക്കാൻ അനുവദിക്കില്ല. ചർച്ചയ്ക്ക് സാധ്യത ഇല്ലെന്നും സിജെപി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണമായി തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ പ്രതിഷേത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ സൂചകമായി കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിനെത്തിയത്. രാജ്യത്തെ വിദ്യാർഥികൾ ചെയ്ത തെറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു. തങ്ങളുടെ പരാതികൾ കേൾക്കണമെന്ന് മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടതെന്നും രാഹുൽ പറഞ്ഞു.
ലോക പ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂർണമായും സങ്കീർണവും അഴിമതി നിറഞ്ഞതുമായി മാറിയിരിക്കുന്നു. നീറ്റ് പരീക്ഷയുടേതടക്കം രാജ്യത്ത് ഇതുവരെ 152 ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ടെന്നും രാഹുൽ വിശദമാക്കി.
ഏഴരക്കോടിയോളം വിദ്യാർഥികളുടെ ഭാവി ഇതിലൂടെ അനിശ്ചിതത്വത്തിലായി. ഇത്രയധികം തട്ടിപ്പുകൾ നടന്നിട്ടും കുറ്റക്കാർക്കെതിരെ യാതൊരു ശിക്ഷാ നടപടിയും ഉണ്ടായിട്ടില്ല. നീറ്റ് പരീക്ഷയ്ക്കായി സർക്കാർ ബജറ്റിൽ വകയിരുത്തുന്ന തുകയിലും വലിയ തട്ടിപ്പുകളാണ് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
വിദ്യാർഥികളുടെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ യോഗ്യനല്ലെന്നും രാജി വയ്ക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഇതുകൂടാതെ വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടിയിൽ പ്രധാനമന്ത്രി മാപ്പ് പറയണം. സമരം ചെയ്ത വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിനെതിരെയുണ്ടായ പോലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകികൊണ്ടാണ് അഖിലേഷ് പോലീസ് നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. വിദ്യാർഥികളെ കേൾക്കാൻ നിങ്ങൾ തയാറായില്ലെങ്കിൽ അവർ തെരുവുകളിലേക്ക് ഇറങ്ങും. വിദ്യാർഥികൾക്കെതിരെയുള്ള പോലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ കീറി. വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചു. അടിയേറ്റ് അവരുടെ ദേഹത്ത് നിന്ന് ചോരചീന്തി. അവരുടെ കാലുകൾ തകർന്നു. നമ്മുടെ പെൺമക്കളുടെ വസ്ത്രങ്ങളും നിങ്ങൾ കീറുമോയെന്നും അഖിലേഷ് ചോദിച്ചു.
പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയാറാകാതിരുന്നതിനാലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ധർണ നടത്തിയതെന്നും അഖിലേഷ് യാദവ് വിശദീകരിച്ചു. വിദ്യാർഥികളുടെ ശബ്ദം ഉറക്കെ കേൾപ്പിക്കാനായാണ് താനും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ളവർ അവിടെ പോയതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ചലോ സൻസദ് മാർച്ചിനെതിരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
തങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും പാഴാക്കരുതെന്നായിരുന്നു ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനോടു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ മറുപടി.
പോലീസ് അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെ തങ്ങൾക്കു വീഡിയോകളിൽ താത്പര്യമില്ലെന്നായി ജസ്റ്റീസ് സൂര്യകാന്ത്. കാണാൻ തങ്ങൾക്കു സമയമില്ലെന്നും ജസ്റ്റീസ് സൂര്യകാന്ത് അറിയിച്ചു.
പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ കോടതിയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അഭിഭാഷകൻ പറയുന്നതു കേൾക്കാൻ കോടതി തയാറായില്ല. ഓൺലൈൻ ആക്ടിവിസത്തിന്റെ മറവിൽ സർക്കാരിനെതിരെ പ്രതിഷേധിച്ചവരെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പരാമർശത്തിൽനിന്നാണ് കോക്രോച്ച് ജനത പാർട്ടിയുടെ ഉദയം.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർ ഇന്ന് പാർലമെന്റിൽ എത്തിയത് കറുപ്പു വസ്ത്രമണിഞ്ഞ്.
പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കും എതിരേയായിരുന്നു പ്രതിഷേധം. രാവിലെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിന് എതിരെ മുദ്രാവാക്യം മുഴക്കി.
ശേഷം രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾ കറുപ്പു വസ്ത്രമണിഞ്ഞ എംപിമാർ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. എസ്പി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും കോൺഗ്രസ് എംപിമാർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ഡിഎംകെ കോൺഗ്രസിനൊപ്പം പ്രതിക്ഷേധത്തിൽ നിന്നു വിട്ടുനിന്നെങ്കിലും തമിഴ്നാടിന്റെ പ്രാദേശിക വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തി.
പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയാറാണെന്ന് ലോക്സഭാ സ്പീക്കർ ഓംബിർള അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.
National
ന്യൂഡൽഹി: ഡൽഹിയിലെ നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുകിനെ കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ സന്ദർശിച്ചു. മൂന്നാഴ്ചയോളം നീണ്ട ഉപവാസത്തിനൊടുവിലാണ് വാംഗ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സിജെപി നടത്തുന്ന പ്രക്ഷോഭത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയത്തിൽ അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളെ പോലീസ് മോചിപ്പിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാവുന്നതാണെന്ന് സന്ദർശനത്തിന് ശേഷം ജെ.പി നദ്ദ പ്രതികരിച്ചു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' ആരംഭിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ആളിപ്പടരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലായി. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പോലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച സംഭവം പ്രതിഷേധത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ക്രമസമാധാന പാലനത്തിന്റെ പേരിൽ നടന്ന പോലീസ് നടപടിയെ ശക്തമായി അപലപിച്ച രാഹുൽ ഗാന്ധി, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും പ്രതിഷേധക്കാർക്കെതിരായ പോലീസ് അതിക്രമങ്ങളും സഭയിൽ ഉന്നയിച്ച് ഇരുസഭകളും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സഭയ്ക്കുള്ളിൽ ചർച്ചയ്ക്ക് സർക്കാർ തയാറായിറായില്ലെങ്കിൽ സമരം പാർലമെന്റ് മന്ദിരത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും.
അതേസമയം, വിഷയം കൂടുതൽ സങ്കീർണമായതോടെ അനുനയ നീക്കങ്ങളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ നിരാഹാര സമരത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സോനം വാംഗ്ചുക്കിനെ സന്ദർശിച്ച് ചർച്ച നടത്തി. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് CJP നേതൃത്വം.
Kerala
ന്യൂഡൽഹി: പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടയിൽ ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് വിജേത ദഹിയയെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി ഔദ്യോഗിക ചുമതലകളിൽ നിന്നെല്ലാം അദ്ദേഹത്തെ ഒഴിവാക്കിയതായി സിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.
തിങ്കളാഴ്ച നടന്ന പാർലമെന്റ് മാർച്ചിനിടയിലാണ് വിജേത ദഹിയ ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വിദ്യാർത്ഥികളായ പ്രതിഷേധക്കാർ പോലീസിന്റെ ലാത്തിച്ചാർജിനും കണ്ണീർവാതക പ്രയോഗത്തിനും ഇരയായി ആശുപത്രികളിൽ കഴിയുമ്പോഴുള്ള ഈ ദൃശ്യങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി നിലവാരത്തിനും തത്വങ്ങൾക്കും നിരക്കാത്തതും തികഞ്ഞ സംവേദനക്ഷമതയില്ലായ്മയും കാണിക്കുന്നതാണ് ഈ നടപടിയെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ വിജേത ദഹിയ താൻ ആരോടും കണക്ക് പറയേണ്ടതില്ലെന്ന് വ്യക്തമാക്കി. വിശക്കുമ്പോൾ ബർഗർ കഴിക്കുന്നതിൽ എന്താണ് തെറ്റെന്നും, താൻ സമരത്തിന് ഇറങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആരും ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിട്ടില്ലെന്നും സർക്കാരിനെയാണ് ചോദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷാ ചോർച്ചാ വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ പാർട്ടിക്കുള്ളിലെ ഈ സംഭവവികാസങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
National
ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്ദറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.
തിങ്കളാഴ്ച രാത്രിയോടെ ജന്തർ മന്ദറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘടനകളുടെ സമരവേദികളും ബാനറുകളുമടക്കം പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമങ്ങളും അധികാരികൾ നടത്തുമ്പോൾ വീണ്ടും സമരക്കാർ വിവിധ മേഖലകളിൽനിന്ന് ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തുന്നത് തുടരുന്നു.
അതിജീവിക്കാനായി പ്രത്യേകം രൂപമുള്ള പാറ്റയെന്ന ജീവിയെപ്പോലെത്തന്നെയാണ് ഡൽഹിയിൽ സമരം നടത്തുന്ന പ്രതിഷേധക്കാരും.
കനത്ത ലാത്തിച്ചാർജിനു വിധേയമായി പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്ദറിന്റെ സമരഭൂമിയെ പോലീസ് തിങ്കളാഴ്ച പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ജന്തർ മന്ദറിന്റെ ബാരിക്കേഡുകൾക്കടുത്തേക്ക് സ്വയം ഒഴുകിയെത്തി.
ഒരു നേതൃത്വവും ആവശ്യപ്പെടാതെ, ഒരു സംഘടനയുടെയോ പാർട്ടിയുടെയോ ബാനറുകളും കൈയിലേന്താത്ത സാധാരണക്കാരായിരുന്നു തിങ്കളാഴ്ച രാത്രിയോടെ രാത്രി ഒത്തുകൂടിയത്.
ആദ്യം അൻപതും പിന്നീടും നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്ത് കുത്തിയിരുന്ന് രാത്രിയിലും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ ജന്തർ മന്ദറിലേക്ക് വിദ്യാർഥികളും യുവാക്കളും വീണ്ടുമെത്തി കോക്രോച്ച് ജനതാ പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധത്തിനു 32-ാം ദിവസവും തുടർച്ച നൽകുകയാണ്.
ഇന്നും അഞ്ഞൂറിലധികം വിദ്യാർഥികളും യുവാക്കളുമാണ് സമരഭൂമിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതിഷേധം ഇനിയും തുടരുമെന്ന് ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു പ്രതിഷേധ റാലി പാർലമെന്റിലേക്കുണ്ടാകാതെ ഇരിക്കാനുള്ള സകല നടപടികളും പോലീസെടുത്തിട്ടുണ്ട്.
ജന്തർ മന്ദറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്ര സേനയെയും വിന്യസിച്ച് അക്രമസാധ്യത നിർവീര്യമാക്കുകയാണ് അധികൃതർ ശ്രമിക്കുന്നത്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും മറ്റ് സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.
പ്രധാന സ്ഥലങ്ങളിൽ അധികാരികൾ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും, നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു. തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ സ്പെഷ്യൽ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 70 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സമരക്കാർ പൊതുമുതൽ നശിപ്പിച്ചതായും 20 വാഹനങ്ങൾ തകർത്തതായും പോലീസ് അറിയിച്ചു. പ്രതിഷേധക്കാർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജന്തർമന്തറിലെ സമരപ്പന്തലിൽ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്ത പോലീസ്, സോനം വാംഗ്ചുക്ക് അടക്കമുള്ള നേതാക്കൾ പ്രതിഷേധിച്ചിരുന്ന വേദി പൂർണ്ണമായി പൊളിച്ചുമാറ്റി. പ്രദേശത്ത് ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്.
തുടർന്ന് അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രവർത്തകർ പാർലമെന്റിലേയ്ക്ക് ലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലുംപോലീസ് തടഞ്ഞു. പാർലമെന്റ് മന്ദിരത്തിന് സമീപവും കണ്ണീർവാതകം പ്രയോഗിച്ചു.
പോലീസ് നടപടിയെ തുടർന്ന് ചിതറിപ്പോയ സിജെപി പ്രവർത്തകർ രാത്രിയോടെ വീണ്ടും ജന്തർമന്തറിലേക്ക് തിരിച്ചെത്തി സമരം പുനരാരംഭിച്ചു. വരുംദിവസങ്ങളിൽ പാർലമെന്റിലേയ്ക്ക് വീണ്ടും മാർച്ച് നടത്തുമെന്നും തുടർനടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സംഘടന അറിയിച്ചു. സമരക്കാരുടെ ഈ തിരിച്ചുവരവ് എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ഡൽഹി പോലീസ് അടിയന്തര ചർച്ചകൾ നടത്തിവരികയാണ്
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു ഇന്നലെ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിലെ ജനപങ്കാളിത്തം സര്‍ക്കാരിനെയും പോലീസിനെയും അദ്ഭുതപ്പെടുത്തി.
പ്രതീക്ഷിച്ചതിലും വളരെ കൂടുതലാളുകള്‍ സമരത്തിനെത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും ബാരിക്കേഡുകള്‍, ടിയര്‍ ഗ്യാസ് ഷെല്ലുകള്‍, ലാത്തിച്ചാര്‍ജ്, എന്നിവയും മഴയു മെല്ലാം അവഗണിച്ചെത്തിയ പെണ്‍കുട്ടികളടങ്ങിയ ജനക്കൂട്ടം വൈകുന്നേരമായിട്ടും പിന്തിയാന്‍ തയാറാകാതെ തുടര്‍ന്നതും പോലീസിനെ വെട്ടിലാക്കി. നിയന്ത്രിക്കാനോ അറസ്റ്റ് ചെയ്തു നീക്കാനോ പോലും കഴിയാത്തത്ര വന്‍ ജനക്കൂട്ടമായിരുന്നു പ്രതിഷേധിക്കാനെത്തിയത്.
സോനം വാംഗ്ചുക് നിരാഹാരം ആരംഭിച്ച ദിവസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പലമടങ്ങ് ജനപിന്തുണയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തിന് അനുകൂലമായി ഉണ്ടായത്. വാംഗ്ചുകിനെ അറസ്റ്റ് ചെയ്തു നീക്കിയശേഷം ശനിയാഴ്ചയും ഞായറാഴ്ചയും ജന്തര്‍ മന്തറിലെ സമരപ്പന്തലിലേക്ക് വന്‍ ജനപ്രവാഹമായിരുന്നു.
ഡല്‍ഹിയിലും വിദൂര സ്ഥലങ്ങളിലുംനിന്നുമുള്ള ഡോക്ടര്‍മാറും ഐഐടി, ഐഐഎം അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ളവരുൾപ്പെടെ നിരവധി പേർ സമരക്കാര്‍ക്ക് പിന്തുണയുമായെത്തി. കുട്ടികൾക്കൊപ്പം നിരവധി മാതാപിതാക്കളും അനുഭാവം പ്രകടിപ്പിക്കാനായി സമരപ്പന്തലിലെത്തി.
നിര്‍ഭയ കൂട്ടമാനഭംഗത്തിനെതിരേ ദേശീയ തലസ്ഥാനം കണ്ടതിനു സമാനമായ രീതിയിലാണ് ഇപ്പോഴത്തെ പ്രതിഷേധവും ശക്തിപ്രാപിക്കുന്നത്. മോദി അനുകൂല മാധ്യമങ്ങള്‍ വാര്‍ത്ത മുക്കുകയോ അപ്രധാനമായി ചെറുതായി കൊടുക്കുകയോ ചെയ്തിട്ടും സമൂഹമാധ്യമങ്ങളിലൂടെയാണ് സിജെപി ആളെ കൂട്ടിയത്.
വിദ്യാര്‍ഥിപ്രതിഷേധം ഇനിയും ശക്തിപ്രാപിച്ചാല്‍ അപകടമാണെന്നും എത്രയും വേഗം അമര്‍ച്ച ചെയ്യണമെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ യുവതീയുവാക്കള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് നിരോധനാജ്ഞയും ബാരിക്കേഡുകളും അടക്കമുള്ള എല്ലാ നിയന്ത്രണങ്ങളും മറികടന്നു പാര്‍ലമെന്റ് ഗേറ്റിൽ എത്തിയതോടെ പാര്‍ലമെന്റിന്റെ എല്ലാ കവാടങ്ങളും ഒരു മണിക്കൂറോളം അടച്ചിട്ടു.
2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിനുശേഷം ആദ്യമായാണു സുരക്ഷയുടെ പേരില്‍ പകല്‍സമയത്ത് പാര്‍ലമെന്റിന്റെ എല്ലാ ഗേറ്റുകളും ഒരേസമയം അടച്ചിട്ടതെന്ന് മുതിര്‍ന്ന എംപിമാര്‍ പറഞ്ഞു.
എംപിമാര്‍, പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍ എന്നിവരെല്ലാം പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ പുറത്തിറങ്ങാനാകാതെ ഒരു മണിക്കൂറോളം കുടുങ്ങി. ലോക്സഭയും രാജ്യസഭയും പ്രതിപക്ഷ ബഹളത്തില്‍ പലതവണ നിര്‍ത്തിവച്ചതിനാലും ഉച്ചഭക്ഷണത്തിനുമായി മന്ത്രിമാരും എംപിമാരും പുറത്തേക്കു പോകുന്ന സമയത്തായിരുന്നു ഗേറ്റടയ്ക്കല്.
National
ന്യൂഡൽഹി: സിജെപി സമരപ്പന്തല്‍ പൊളിച്ച് നീക്കി കേന്ദ്രസേന. പ്രതിഷേധക്കാരെ ജന്തർ മന്തറിൽ നിന്ന് പോലീസ് അടിച്ചോടിക്കുകയാണ്. ജന്തര്‍ മന്തറിലെ സുരക്ഷാ വലയം ഭേദിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
പാർലമെന്റിന് സമീപത്തെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു. അതേസമയം, സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ ചർച്ച നടത്തി. രണ്ടുമണിക്കൂർ കാത്തിരുന്ന ശേഷം 10 മിനിറ്റ് കൂടിക്കാഴ്ച നടത്തിയെന്ന് വക്താക്കൾ പറഞ്ഞു. മൂന്ന് ആവശ്യങ്ങൾ അടങ്ങിയ കത്ത് നഡ്ഡയ്ക്ക് കൈമാറി.
ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സോനം വാംഗ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്.
National
ന്യൂഡൽഹി: സിജെപി നടത്തിയ പാർലമെന്റ് മാർച്ച് രാജ്യ തലസ്ഥാനത്തെ സംഘർഷഭരിതമാക്കിയതിന് പിന്നാലെ പ്രതിരോധത്തിലായി കേന്ദ്രസർക്കാർ. പ്രതിഷേധക്കാരുമായി ചർച്ചകൾക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് അറിയിച്ചു.
കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡ ചർച്ചകൾക്കു വിളിച്ചതായാണ് സിജെപി വൃത്തങ്ങൾ അറിയിക്കുന്നത്. സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരടങ്ങുന്ന സിജെപി സംഘം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കാണുമെന്നാണ് റിപ്പോർട്ടുകൾ.
പാർലമെന്റ് മാർച്ച് അക്രമാസക്തമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം കൂടുതൽ ശക്തമായതിന് പിന്നാലെ ആയിരുന്നു കൂടിക്കാഴ്ച.
സിജെപിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി. തുടർന്ന് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചിട്ടാണ് പോലീസ് സുരക്ഷ ഒരുക്കിയത്. പോലീസിന് പുറമേ 25 ബറ്റാലിയൻ കേന്ദ്രസേനയേയും പ്രതിഷേധം അടിച്ചമർത്താൻ നിയോഗിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ ഡൽഹിയുടെ വിവിധ മേഖലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം. സിജെപിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി.
പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി പ്രവർത്തകർ. പാർലമെന്റിന് മുന്നിലെ സമരത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചിട്ടാണ് പോലീസ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ആർപിഎഫും പോലീസും സേനയെ വിന്യസിച്ചിരുന്നു. 25 ബറ്റാലിയൻ കേന്ദ്രസേനയേയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധമാർച്ച് അക്രമാസക്തമാവില്ലെന്ന് സിജെപി പോലീസിന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ പോലീസ് പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കാൻ പാർലമെന്റിന് സമീപം കല്ലുകൾ നിറച്ച വാഹനങ്ങൾ തയാറാക്കി നിർത്തിയിട്ടുണ്ടെന്നും സിജെപി പ്രവർത്തകർ ആരോപിക്കുന്നു. അതേസമയം സോനം വാംഗ്ചുകുമായി ചർച്ചയ്ക്കുള്ള നിർദേശം ഇതുവരെ സർക്കാർ അംഗീകരിച്ചില്ല.
സോനം വാംഗ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ, നടൻ പ്രകാശ് രാജ്, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര, എഎപി നേതാവ് ഗോപാൽ റായ്, നടി ശബാന ആസ്മി തുടങ്ങിയവർ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്ത് എത്തിയിരുന്നു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നു പാർലമെന്റിലേക്ക് മാർച്ച് നടത്തും. ‘ചലോ സൻസദ്’എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധറാലി രാവിലെ ഒന്‍പതിന് സമരവേദിയായ ജന്തർ മന്തറിൽനിന്നാണ് ആരംഭിക്കുക.
സാമൂഹികപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പ്രതിഷേധസ്ഥലത്തുനിന്ന് മാറ്റിയതിനെത്തുടർന്ന് വിദ്യാർഥികളും യുവാക്കളും രക്ഷിതാക്കളുമടങ്ങുന്ന വൻ ജനസാഗരമാണ് കഴിഞ്ഞ രണ്ടു ദിവസമായി ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്നത്.
വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് ഡൽഹി പോലീസ് തലസ്ഥാനത്ത് അതീവ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെത്തന്നെ തലസ്ഥാനനഗരത്തിന്റെ വിവിധ മേഖലകളിൽ അധിക സേനയെ വിന്യസിച്ച അധികൃതർ ജന്തർ മന്തറിന്റെ പ്രവേശന കവാടങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മാർച്ചിലെ ജനബാഹുല്യം മുന്നിൽക്കണ്ട് വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മാർച്ചിന് അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ റാലിയുമായി മുന്നോട്ടുപോയാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയേക്കുമെന്നാണ് സൂചന.
പ്രതിഷേധക്കാർ പാർലമെന്റിലേക്കു കടക്കാതിരിക്കാൻ അവിടെയും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കണ്ണീർ വാതക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വാഹനപരിശോധനയും കർശനമാക്കി.