മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഏതാണ്ട് അതേ രീതിയാണ് ആസാമിലെ ജോര്‍ഹട്ട് മേഖല. ലോകപ്രശസ്തമായ ആസാം തേയിലയിലൂടെ ഇന്ത്യയുടെ തേയില തലസ്ഥാനമായ ജോര്‍ഹട്ടില്‍ സമൃദ്ധമായ 130ലധികം തേയിലത്തോട്ടങ്ങളുണ്ട്. സായിപ്പന്മാര് 1870കളില്‍ മൂന്നാറില്‍ തേയിലകൃഷി ആരംഭിച്ചെങ്കില്‍, ആസാമിലെ സിന്നമോറ ടീ എസ്റ്റേറ്റ് 1850കളിലാണു സ്ഥാപിതമായത്. മൂന്നാറിലെ 7,900 അടി ഉയരത്തിലുള്ള കൊളുക്കുമലയാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം.
കേരളത്തിലും ആസാമിലും ഒരുമിച്ചാണു നിയമസഭാ തെരഞ്ഞെടുപ്പ്. ആസാമില്‍ പക്ഷേ കേരളത്തിലേതുപോലെ വമ്പന്‍ തെരഞ്ഞെടുപ്പു പ്രചാരണമില്ല. രാഷ്ട്രീയവും ചൂടുപിടിച്ചിട്ടില്ല. കേരളത്തില്‍ പ്രചാരണം കൊഴുത്തിട്ടും ആസാമില്‍ തണുപ്പാണ്. ഉള്‍ഗ്രാമങ്ങളില്‍ പേരിനുപോലും പ്രചാരണകോലാഹലമില്ല. കേരളത്തിലേതുപോലുള്ള വീറും വാശിയും ആസാമിലെ തെരഞ്ഞെടുപ്പില്‍ പതിവില്ല.
കേരളവും ആസാമും ഒരുമിച്ച്
ഏപ്രില്‍ ഒമ്പതിനാണ് കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വിധിയെഴുത്ത്. തമിഴ്നാട്ടില്‍ ഏപ്രില്‍ 23നും പശ്ചിമബംഗാളില്‍ ഏപ്രില്‍ 23, 29 തീയതികളിലുമാണ് പോളിംഗ്. അഞ്ചു സംസ്ഥാനങ്ങളും വോട്ടണ്ണലിനു മേയ് നാലുവരെ കാത്തിരിക്കേണ്ടിവരും. കേരളത്തിലും ബംഗാളിലും അടക്കം 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ആസാമില്‍ ഒഴിവാക്കിയിരുന്നു.
അനധികൃത ബംഗ്ലാദേശികളെ ഒഴിവാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കിയതിനാലാണ് ആസാമില്‍ എസ്ഐആര്‍ ഒഴിവാക്കിയതെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം. ആസാമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്ക് 798 സ്ഥാനാര്‍ഥികളുണ്ട്. ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണു പ്രധാന മത്സരം. എഐയുഡിഎഫ്, എജിപി, എജെപി, യുപിപിഎല്‍, ബിപിഎഫ് തുടങ്ങിയ പാര്‍ട്ടികളുമുണ്ട്.
» ഹാട്രിക് നേടാന്‍ ബിജെപി
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഭരണത്തുടര്‍ച്ച നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ഹാട്രിക് ജയത്തിനായാണു ബിജെപി കോപ്പുകൂട്ടുന്നത്. പത്തു വര്‍ഷമായി പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന്, കേരളത്തിന്റെ അത്ര പ്രതീക്ഷ ആസാമിലില്ല. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനും കോണ്‍ഗ്രസിലെ യുവനേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു വന്‍ തിരിച്ചുവരവു നടത്താന്‍ കഴിഞ്ഞിട്ടില്ല.
ദുര്‍ബല പ്രതിപക്ഷമെന്നതാണു ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസില്‍നിന്നുള്ള കാലുമാറ്റങ്ങള്‍ക്ക് അറുതിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും മണി, മസില് പവറുമെല്ലാം ബിജെപിക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ സഹായങ്ങളും ബിജെപിക്കുണ്ടെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു.
» അവസരവാദ രാഷ്ട്രീയക്കളി
കേരളത്തിലെ ‘സിജെപി’ പ്രയോഗം ആസാമിലുമുണ്ട്. കേരളത്തില്‍ സിപിഎമ്മിനെതിരേ കോണ്‍ഗ്രസിന്റെ ആരോപണം ആണെങ്കില്‍ ആസാമില്‍ സ്ഥിതി മറിച്ചാണ്. കോണ്‍ഗ്രസില്‍നിന്നു കാലുവാരിയെത്തിയവരുടെ പാര്‍ട്ടിയെന്ന നിലയില്‍ ആസാമില്‍ ബിജെപി ആണ് സിജെപി! എന്തൊരു വിരോധാഭാസം. മുന്‍ കോണ്‍ഗ്രസുകാരെ കുത്തിനിറച്ചതില്‍ ബിജെപിക്കുള്ളില്‍ അമര്‍ഷവും അതൃപ്തിയും ഉണ്ടെങ്കിലും ആരും കാര്യമാക്കുന്നില്ല. പഴയ ബിജെപിക്കാർക്കു സീറ്റില്ലെന്നതാണു പ്രശ്നം.
ആശയാധിഷ്ഠിത രാഷ്ട്രീയത്തില്‍നിന്ന് അവസരവാദ രാഷ്ട്രീയത്തിലേക്കു രാജ്യം മാറുന്നതിന്റെ നേര്‍സാക്ഷ്യംകൂടിയാണ് ആസാം. തെരഞ്ഞെടുപ്പിനു മുമ്പായി എംഎല്‍എമാരും പാര്‍ട്ടി മാറുന്നത് ഇപ്പോള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇരുനൂറിലധികം എംഎല്‍എമാരും എംപിമാരും ബിജെപിയില്‍ ചേര്‍ന്നു. കൂറുമാറിയവരില്‍ 40 ശതമാനം കോണ്ഗ്രസുകരാണ്.
» ഉളുപ്പില്ലാതെ മാറി പ്രദ്യുത്
ആസാമിലെ കോണ്‍ഗ്രസ് എംപി പ്രദ്യുത് ബോര്‍ഡോലോയ് ആണ് ഒടുവിലത്തേയാള്. മുഖ്യമന്ത്രി ഹിമന്ത ശര്‍മയ്ക്കെതിരേ അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്ന ആളായിരുന്നു പ്രദ്യുത്. മുസ്ലിം വസ്ത്രം ധരിച്ച ഒരാളെ മുഖ്യമന്ത്രി ഹിമന്ത വെടിവയ്ക്കുന്നതിന്റെ വിവാദ വീഡിയോ പുറത്തുവന്നതു ഫെബ്രുവരി പത്തിനാണ്. “ഹിമന്തയെ ഓര്‍ത്തു നാണക്കേട് തോന്നുന്നു. ആസാമിന്റെ സാമൂഹിക ഘടനയെ ഒറ്റയ്ക്കു നശിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ ഇത്രയും ഭ്രാന്തമായ പുനര്‍നിര്‍മാണം മുമ്പൊരിക്കലും കണ്ടിട്ടില്ല” എന്നായിരുന്ന പ്രദ്യുത് ട്വീറ്റ് ചെയ്തത്.
ഇതേ പ്രദ്യുത് ബോര്ഡലോയി ആണ് കഴിഞ്ഞ 18ന് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്കാര്‍ഫും തൊപ്പിയും ധരിച്ച് നാണംകെട്ട പുഞ്ചിരിയോടെ ഹിമന്തയോടൊപ്പം നില്ക്കുന്ന പ്രദ്യുതിന്റെ ഫോട്ടോയാണു പിറ്റേന്നു പത്രങ്ങളില്‍ വന്നത്. ആസാം കണ്ട ഏറ്റവും അഴിമതിക്കാരനായ അധികാര ദല്ലാളന്മാരില് ഒരാളെന്നാണ് പ്രദ്യുതിനെ നേരത്തേ സംസ്ഥാന ബിജെപി വിശേഷിപ്പിച്ചത്. കൂറുമാറിയതോടെ ‘വിലപ്പെട്ട കാര്യകര്‍ത്താ’ ആയി സ്വാഗതം ചെയ്തു. ഏറ്റവും വലിയ അഴിമതിക്കാരനെന്നു ബിജെപി ആരോപിച്ച ഹിമന്ത ശര്‍മയാണ് ഇപ്പോള്‍ ബിജെപിയുടെ ആസാം മുഖ്യമന്ത്രി!
» അഴിമതിക്കാരന് പുണ്യാളന്!
ശതകോടികളുടെ ശാരദ ചിട്ടിഫണ്ട് അഴിമതിയിലെ നേരിട്ടുള്ള പങ്കു മുതല്‍ ദശലക്ഷക്കണക്കിനു കോടിയുടെ ലൂയി ബര്‍ഗര്‍, കോവിഡ് കാലത്തെ പിപിഇ കിറ്റ്, ഫ്ളൈ ഓവര്‍ പദ്ധതി അഴിമതികള്‍, ഉള്‍ഫ തീവ്രവാദികളെ സഹായിക്കല്‍ തുടങ്ങി ഹിമന്തയ്ക്കെതിരേ ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ വേഗം ആവിയായി. ബിജെപി വാഷിംഗ് മെഷിനീലെത്തിയതോടെ പുണ്യാളനായ അഴിമതിവീരനാണ് ഇപ്പോള്‍ നായകന്.
ഡല്‍ഹിയില്‍ താനുമായി സംസാരിക്കുമ്പോള്‍ വളര്‍ത്തുനായയ്ക്കു ബിസ്കറ്റ് നല്കിക്കൊണ്ടിരുന്ന് രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നാണു ബിജെപിയിലേക്കു കൂറുമാറാന്‍ ഹിമന്ത പറഞ്ഞ ന്യായം. ഹിമന്തയുടെ കൂറുമാറ്റത്തോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങി. ആസാമിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ മൂന്നിലൊന്നു പേര് മുമ്പു കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവരാണ്. ഇതൊരു പാര്‍ട്ടിയുടെ തകര്‍ച്ചയും മറ്റൊരു പാര്‍ട്ടിയുടെ വളര്‍ച്ചയും മാത്രമല്ല, പുതിയൊരു രാഷ്ട്രീയ ആവാസവ്യവസ്ഥയുടെ സ്വാംശീകരണം കൂടിയാണ്.
» വിമര്‍ശിച്ചവര്‍ പ്രതിരോധിക്കുന്നു
അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും പണത്തിനും പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ പരക്കം പായാന്‍ തുടങ്ങിയോടെ പ്രത്യയശാസ്ത്രമൊക്കെ ചവറ്റുകൊട്ടയിലായി. ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ മുന്നറിയിപ്പു നല്‍കിയിരുന്ന നേതാക്കള്‍ കൂറുമാറി അതിലേറെ ശക്തിയോടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മതനിരപേക്ഷ നിലപാടുകളിലും വീഴ്ചയുണ്ടായി. മൃദു ഹിന്ദുത്വം മുതല്‍ തീവ്രവാദികളെ ഊട്ടിവളര്ത്തുന്നതുവരെ പലതും മറനീക്കി.
ദേശീയവാദത്തിന്റെ മറവില്‍ ഹിന്ദുത്വവാദം മറയില്ലാതെ ബിജെപി പുറത്തെടുത്തു. ഇതോടെ, പ്രതിപക്ഷ പാര്‍ട്ടികളിലും വര്‍ഗീയതയുടെ പുതുരൂപങ്ങള്‍ തെളിയുന്നുവെന്നാണ് ആക്ഷേപം. അധികാരവും പണവും കേന്ദ്രീകരിച്ചതോടെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിക്കു വേഗത്തില്‍ കഴിയുന്നു. ഇന്ത്യയിലാകെ വലിയ സംഘടനാശക്തി ഉണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ബലം ചോര്‍ന്നതാണ് ആസാമിലും പ്രശ്നം.
» വൈകിയെത്തിയ സഖ്യബോധം
പത്രികാ സമര്‍പ്പണത്തിനു തൊട്ടുമുമ്പായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചിട്ടുണ്ട്. വൈകിയെത്തിയ സഖ്യംമൂലം പോരാട്ടമെങ്കിലുമുണ്ടെന്നു പറയാം. ആകെയുള്ള 126 സീറ്റുകളില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മത്സരിക്കും. 11 സീറ്റുകള്‍ റൈജോര്‍ ഡോളിന് വിട്ടുകൊടുത്തു, ഗൗരിപുര്‍, ഗോള്‍പാറ ഈസ്റ്റ് സീറ്റുകളില്‍ സൗഹൃദമത്സരമാണ്. ആസാം ജാതിയ പരിഷത്തിന് (എജെപി) പത്ത്, സിപിഎമ്മിനും ഓള് പാര്‍ട്ടി ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സിനും (എപിഎച്ച്എല്‍സി) രണ്ടു വീതം, സിപിഐഎംഎലിന് ഒന്ന് എന്നിങ്ങനെയാണു സീറ്റു വിഭജനം.
ഭരണപക്ഷത്ത് ബിജെപി 90 സീറ്റിലും ആസാം ഗണ പരിഷത്ത് (എജിപി) 26 സീറ്റിലും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) 11 സീറ്റിലുമാണു മത്സരിക്കുന്നത്. മസ്ബത്ത്, ബിശ്വനാഥ്, ഖുംതായ്, ചബുവ, ഗോസൈഗാവ്, രംഗപാര, മാര്‍ഗരിറ്റ, നഹര്‍കതിയ, ടിറ്റാബോര്‍ എന്നിവയുള്‍പ്പെടെ 21 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സാന്നിധ്യം ബിജെപിക്കും കോണ്‍ഗ്രസിനും ഭീഷണിയാണ്.
» ജൈത്രയാത്ര തടയാനാകുമോ?
കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയ്, റൈജോര്‍ ഡോളിന്റെ അഖില്‍ ഗൊഗോയ്, എജെപിയുടെ ലുരിന്‍ജ്യോതി ഗൊഗോയ് എന്നിവരെല്ലാം അപ്പര്‍ ആസാമിലെ പ്രബലമായ അഹോം സമുദായത്തില്പ്പെട്ടവരാണെന്നതു പ്രതിപക്ഷത്തിനു പ്രതീക്ഷയാണ്. 45 മണ്ഡലങ്ങളിലെ അഹോം വോട്ടര്‍മാരിലും മേഖലയിലെ തേയിലത്തോട്ടം തൊഴിലാളികളിലും ഭൂരിപക്ഷം പ്രതിപക്ഷത്തിനു കിട്ടുമോയെന്നതില്‍ ഉറപ്പില്ല.
2021ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 75 സീറ്റുകളാണു നേടിയത്. ബിജെപിക്ക് 60 എംഎംഎല്‍എമാരെ കിട്ടി. കോണ്‍ഗ്രസ് നയിച്ച മഹാസഖ്യം 50 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 29 സീറ്റുകള്‍ കിട്ടി. ആസാമില്‍ ഹാട്രിക് ജയം നേടാനുള്ള ഹിമന്തയുടെയും ബിജെപിയും ജൈത്രയാത്ര തടയാന്‍ പ്രതിപക്ഷത്തിനു കഴിയുമോയെന്നതാണു ചോദ്യം.
ആസാമിന്റെ ജനവിധി നിര്‍ണയിക്കുന്നതില്‍ തേയിലത്തൊഴിലാളികള്‍ നിര്‍ണായകമാണ്. അപ്പര്‍ ആസാമിലെ 35 നിയമസഭാ സീറ്റുകളില്‍ തേയിലത്തൊഴിലാളികള്ക്കു നിര്‍ണായക സ്വാധീനമുണ്ട്. നിലവില്‍ ദിവസക്കൂലി 250 രൂപയുള്ള തൊഴിലാളികളുടെ വേതനം ഏപ്രില്‍ ഒന്നു മുതല്‍ 280 രൂപയാക്കിയ പ്രഖ്യാപനത്തോടെ തേയിലത്തോട്ടങ്ങളില്‍ വീണ്ടും താമര വിരിയുമെന്നു ബിജെപി പറയുന്നു.
500 രൂപയാണു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. വോട്ടൊടുപ്പിനു കൃത്യം ഒരാഴ്ച മുമ്പാണു ശമ്പളവര്‍ധന. വെറും 30 രൂപ കൂട്ടി ദിവസം 280 രൂപ മാത്രം കൂലി നല്കി ആസാമില്‍ തൊഴിലാളികളെ വശീകരിക്കുമ്പോള്‍, കേരളത്തിലെ തൊഴിലാളികള്‍ ചിരിക്കുന്നുണ്ടാകും.
തേയിലത്തൊഴിലാളികളെ അവരുടെ ഭൂമിയുടെ ഉടമകളാക്കി സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. ‘മിഷന് ബസുന്ധര’യുടെ കീഴില്‍, തേയിലത്തോട്ട കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു നല്കുന്നു. 760 തോട്ടങ്ങളിലെ 3.5 ലക്ഷം കുടുംബങ്ങള്‍ക്കു ഭൂമിയവകാശം ലഭിക്കുമെന്നു സര്‍ക്കാര്‍ പറയുന്നു. പ്രധാനമന്ത്രി മോദി ഗുണഭോക്താക്കള്‍ക്കു കഴിഞ്ഞ മാസം പാട്ടക്കരാറിന്റെ ഡിജിറ്റല്‍ രേഖ വിതരണം ചെയ്തു. വടക്കന്‍ ആസാമിലെ പിന്നാക്ക പ്രദേശങ്ങളില്‍ വികസനം നടപ്പാക്കിയെന്നും ബിജെപി പറയുന്നു.
Tags : CJP Assam Another CJP