പ്രതീകാത്മക ചിത്രം
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
ഹോർമുസ് കടലിടുക്ക് ഈ യുദ്ധത്തിലെ ഏറ്റവും പ്രധാന ആയുധവും പ്രതിരോധവുമാണ്. അണുബോംബിനേക്കാൾ വിലപ്പെട്ടത് എന്നാണ് ഒരു ഇറേനിയൻ നേതാവ് ഈ കപ്പൽച്ചാലിനെ വിശേഷിപ്പിച്ചത്.
ഹോർമുസിലെ ഗതാഗതത്തിന് ഇറാൻ തടസം സൃഷ്ടിച്ചപ്പോൾ ഇന്ധനവില കുതിച്ചുകയറി. കാരണം, ലോകത്തിലെ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊരു ഭാഗം (20 ശതമാനം) ഹോർമുസിലൂടെയാണു പോകുന്നത്. ഇറാന്റെ നടപടി ഇറാഖ്, ബഹറിൻ, കുവൈറ്റ്, ഖത്തർ രാജ്യങ്ങൾക്കു സമുദ്രം വഴിയുള്ള മുഴുവൻ വ്യാപാരവും മുടക്കി. ഒമാൻ, യുഎഇ, സൗദി അറേബ്യ എന്നിവയുടെ വ്യാപാരം ഭാഗികമായി തടസപ്പെട്ടു.
സമുദ്രം വഴിയുള്ള ഇറാന്റെ വ്യാപാരത്തിൽ 94 ശതമാനവും ഹോർമുസ് കടന്നാണ്. ഹോർമുസിൽ അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചപ്പോൾ ഇറാൻ വിഷമത്തിലായി. എണ്ണ ഉപരോധം മറികടന്നും അല്ലാതെയും ഇറാൻ എണ്ണ കയറ്റുമതി നടത്തിയത് ഹോർമുസ് വഴിയാണ്. ഇറാന് അറബിക്കടലിന്റെ വടക്ക് ഒമാൻ ഉൾക്കടലിലെ ജാസ്ക്, ചബഹർ തുറമുഖങ്ങൾ ഉണ്ടെങ്കിലും അവ താരതമ്യേന ചെറുതാണ്.
നാവിക ഉപരോധം വന്നപ്പോൾ ഇറാന്റെ തുറമുഖങ്ങളിൽനിന്നും അവയിലേക്കുമുള്ളവയെ യുഎസ് സേന തടഞ്ഞു. ഉപരോധം നീണ്ടപ്പോഴാണ് ഇറാൻ സമാധാന കരാറിനു തയാറായത്. കാരണം, കയറ്റുമതി കൂടാതെ ഇറാനു മുന്നോട്ടു പോകാനാകില്ല. എണ്ണ വിറ്റു പണം കിട്ടിയിട്ടു വേണം റഷ്യയിൽനിന്നു ധാന്യങ്ങളും ചൈനയിൽനിന്ന് ആയുധങ്ങളും വാങ്ങാൻ. ഇറാനെ ഞെരുക്കാനുള്ള ഏറ്റവും വലിയ മാർഗമായിട്ടാണ് നാവിക ഉപരോധത്തെ അമേരിക്ക ഇപ്പോൾ കാണുന്നത്. ബോംബിംഗും നശീകരണവുംകൊണ്ടു സാധിക്കാത്തത് ഇതുവഴി സാധിക്കാമെന്ന് വാഷിംഗ്ടൺ കരുതുന്നു.
ഉപരോധം മറികടക്കാൻ തങ്ങൾക്കു വഴിയുണ്ടെന്ന് ഇറാൻ ഇന്നലെയും അവകാശപ്പെട്ടിട്ടുണ്ട്. യുദ്ധസാഹചര്യത്തിൽ അതത്ര എളുപ്പമല്ല. സമാധാന സാഹചര്യത്തിൽ എണ്ണ കയറ്റുമതി വിലക്കുകൾ കപ്പലുകളെ അടിസ്ഥാനമാക്കിയായിരുന്നു. കപ്പലിന്റെ പേരും കൊടിയും മറ്റും മാറ്റി കാര്യം സാധിച്ചിരുന്നു. യുദ്ധസാഹചര്യത്തിൽ ഇറാനിലേക്കു പോകുന്നതും അവിടെനിന്നു വരുന്നതുമായ എല്ലാറ്റിനെയും തടയും. കുറച്ചു ദിവസത്തെ നാവിക ഉപരോധത്തിനിടെ അതു മനസിലായതാണ്. ബംഗാൾ ഉൾക്കടലിൽ വച്ചുപോലും അന്ന് ഇറാന്റെ എണ്ണ പിടികൂടി. കരയുദ്ധം കൂടാതെ ഇറാനെ ഒതുക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ട്രംപിന്റെ ഉപദേഷ്ടാക്കൾ കരുതുന്നുണ്ട്.
ഹോർമുസ് പിടിച്ചടക്കൽ പ്രഖ്യാപിച്ച ട്രംപിനത് അനായാസം സാധിച്ചെന്നു വരില്ല. യുദ്ധക്കപ്പലുകൾക്കു പകരം ചെറിയ സ്പീഡ് ബോട്ടുകളും മീൻപിടിത്ത വള്ളങ്ങളും ചരക്കുകടത്തിനുള്ള ഉരുക്കളുമൊക്കെ യാനപാത്രങ്ങളും ആയുധപ്പുരകളുമാക്കിയാണ് ഇറാനിപ്പോൾ ഹോർമുസിൽ ആധിപത്യം കാണിക്കുന്നത്. കൊതുകുപട (Mosquito fleet) എന്നാണു തങ്ങളുടെ സ്പീഡ് ബോട്ട് വ്യൂഹത്തെ ഇറാൻ വിശേഷിപ്പിക്കുന്നത്. മെഷീൻ ഗണ്ണും കപ്പൽവേധ മിസൈലുകളുമൊക്കെ ഘടിപ്പിച്ച സ്പീഡ് ബോട്ടുകൾ റഡാർ പരിധിയിൽപ്പെടുകയുമില്ല.
കടലിന്റെ ഒരു വശം മുഴുവൻ ഇറാന്റെ കരഭൂമിയായതും അമേരിക്കയെ വിഷമിപ്പിക്കും. ചെറിയ സേനാ വിഭാഗങ്ങൾക്ക് ഒളിത്താവളങ്ങൾ ധാരാളം. തോളിൽനിന്നു വിക്ഷേപിക്കാവുന്ന ചെറിയ റോക്കറ്റുകൾ മതി വലിയ എണ്ണടാങ്കറുകളിലോ യുദ്ധക്കപ്പലുകളിലോ വിള്ളൽ വീഴ്ത്താൻ.
Tags : Hormuz battle Iran War US America conflict Attack AirStrike Defense MissileStrike Crisis MilitaryOperation WarZone Oilprice