സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ, വിവരാവകാശ നിയമം ഉപയോഗിച്ചുള്ള പോരാട്ടങ്ങളിൽ പങ്കാളിത്തമുള്ള, സർവോപരി തൊഴിൽരഹിതരായ ജെൻ സീ യുവാക്കളെ പാറ്റ (വടക്കൻ കേരളത്തിലെ കൂറ തന്നെ) എന്ന് ഈ മാസം 15ന് സുപ്രീകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വിശേഷിപ്പിച്ചതിനുള്ള പ്രതികരണമായി, അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ യുവാവ് അഭിജീത് ദീപ്കെ, തൊട്ടു പിറ്റേദിവസം, 2026 മേയ് 16ന് "സ്ഥാപിച്ച' കോക്രോച്ച് ജനതാ പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒന്നരക്കോടിയും കടന്ന് കുതിച്ചപ്പോൾ, 38 കൊല്ലം മുമ്പൊരു മേയ് 16ന്, ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു കോക്രോച്ചിനെയാണ് കുറച്ചു വിമാനക്കമ്പക്കാരെങ്കിലും ഓർമിച്ചിരിക്കുക.
രഹസ്യാത്മകതയുടെ പരകോടിയിൽ ലോക്ഹീഡ് മാർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്കങ്ക് വർക്ക്സ്, അമേരിക്കൻ സർക്കാരിന്റെ പ്രതിരോധ ഗവേഷണ ഏജൻസിയുടെ നിർദേശമനുസരിച്ച് 1978 നവംബർ ഒന്നിന് നിർമിച്ചിറക്കിയ ലോക്ഹീഡ് എഫ്-117 നൈറ്റ്ഹ്വാക്ക് ആക്രമണ വിമാനം, അമേരിക്കൻ സേനയുടെ ചരിത്രത്തിൽ ആദ്യത്തെ സ്റ്റെൽത്ത് അറ്റാക്ക് വിമാനമായിരുന്നു. ഈ അമൂല്യപോർവിമാനത്തെപ്പറ്റി ഒരാളും അറിയരുതെന്ന നിർബന്ധം അമേരിക്കയ്ക്കുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ തുടർന്നുള്ള പത്തുകൊല്ലം, അമേരിക്കൻ സേനയിലുള്ളവർ പോലും യുദ്ധങ്ങളിൽ തങ്ങളെ അനുയാത്ര ചെയ്തിട്ടുള്ള നൈറ്റ്ഹ്വാക്കിനെപ്പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എങ്കിലും, ഇതേപോലെയുള്ള നിഗൂഢ പറക്കൽ വിമാനങ്ങൾ ക്രമേണ റഷ്യയും മറ്റു രാജ്യങ്ങളും വികസിപ്പിച്ചെടുത്തുതുടങ്ങിയതോടെ 1988 മേയ് മാസം 16ന് അമേരിക്ക, എഫ്-117 നൈറ്റ് ഹ്വാക്കിനെ ലോകസമക്ഷം അവതരിപ്പിച്ചു. ഒപ്പം, ഈ വിമാനത്തിന്റെ ഇരട്ടപ്പേരും ലോകം അറിഞ്ഞു- കോക്രോച്ച്.
ഇരുളിന്റെ മറപറ്റി എല്ലാവരുടേയും കണ്ണുവെട്ടിച്ച്, നിശബ്ദമായി പറന്നിറങ്ങുന്നതുകൊണ്ടു മാത്രമല്ല, കറുത്ത പെയിന്റടിച്ച വിമാനത്തിന്റെ മൊത്തം ആകൃതിയും ഈ മറുപേരുവീഴാൻ കാരണമായിട്ടുണ്ടാവാം. 1989ലെ അമേരിക്കയുടെ പാനമ അധിനിവേശം, 1991 ലെ ഗൾഫ് യുദ്ധം, 1999ലെ യുഗോസ്ലാവിയ സംഘർഷം, 2001ലെ ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം എന്നിവ തുടങ്ങി 2003ലെ ഇറാക്കി ഫ്രീഡം യുദ്ധം വരെ അമേരിക്കയക്കുവേണ്ടി ശത്രുവിന്റെ കണ്ണുവെട്ടിച്ച് ആക്രമണങ്ങൾ നടത്തിയ പാറ്റകൾ 2008ൽ സർവീസിൽനിന്ന് വിരമിച്ചു.
പറക്കുന്നു എന്ന ആദ്യ കാരണത്താലും, ആകൃതിയുടെ പൊരുത്തംമൂലവും വിമാനങ്ങൾക്ക് ഷഡ്പദങ്ങളുടെ, കീടങ്ങളുടെ പേരിടുന്ന പതിവ് 1978ൽ ആരംഭിച്ചതൊന്നുമല്ല. ബ്രിട്ടനിലെ ദ ഹാവിലാൻഡ് വിമാനക്കമ്പനിക്കാണ് ഇക്കാര്യത്തിൽ ആചാര്യസ്ഥാനം. ലണ്ടനിൽ 1920ൽ സ്ഥാപിതമായ ദ ഹാവിലാൻഡ് എയർക്രാഫ്റ്റ് കമ്പനി, ഇന്നത്തെ ബോയിംഗും എയർബസും ഒക്കെയായിരുന്നു, ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ.
നിശാശലഭം എന്നു മലയാളത്തിൽ പറയാവുന്ന മോത്ത് പരമ്പരയിൽപ്പെട്ട ഹാവിലാൻഡ് വിമാനങ്ങൾ ലോകമെങ്ങും സേനകളുടേയും സിവിൽ വ്യോമയാന കമ്പനികളുടേയും പ്രിയങ്കരമായ ആകാശയാനങ്ങളായിരുന്നു. 1925ൽ നിർമിച്ച ഡിഎച്ച്60 മോത്തായിരുന്നു ഇതിൽ ആദ്യത്തേത്. പിൻവന്ന വർഷങ്ങളിൽ ജിപ്സി മോത്ത്, ജയന്റ് മോത്ത്, ടൈഗർ മോത്ത്, ഹ്വാക്ക് മോത്ത്, പസ് മോത്ത്, സ്വാളോ മോത്ത്, ഫോക്സ് മോത്ത്, ലെപ്പേഡ് മോത്ത്, ഹോണെറ്റ് മോത്ത്, മോത്ത് മൈനർ എന്നിങ്ങിനെ വൈവിധ്യമാർന്ന നിശാശലഭ വിമാനങ്ങൾ ലോകത്തിന്റെ ആകാശത്ത് പറന്നു -കൂട്ടത്തിൽ ഇന്ത്യയിലും.
ഇന്ത്യൻ വ്യോമയാനരംഗത്തിന്റെ പിതാവെന്ന് നിസംശയം പറയാവുന്ന ജെആർഡി ടാറ്റ 1932ൽ, പിൽക്കാലത്ത് എയർ ഇന്ത്യ എന്ന് അറിയപ്പെട്ട ടാറ്റ ഏവിയേഷൻ സർവീസ് സ്ഥാപിച്ച അതേ കൊല്ലംതന്നെ, കറാച്ചിയിൽനിന്ന് ബോംബേ ജുഹു വിമാനത്താവളത്തിലേക്ക് തപാൽ ഉരുപ്പടികളുമായി ടാറ്റ തന്നെ പറത്തിയത് ദ ഹാവിലാൻഡ് പസ് മോത്ത് വിമാനമായിരുന്നു. വിവിധ നാട്ടുരാജ്യങ്ങളുടെ രാജക്കാൻമാരും രാജകുമാരൻമാരും പിൻവന്ന കൊല്ലങ്ങളിൽ ബ്രിട്ടനിൽനിന്നു വരുത്തിയ ഹാവിലാൻഡ് വിമാനങ്ങളിൽ ഇന്ത്യയുടെ ആകാശത്ത് പറന്നിട്ടുണ്ട്.
തുടക്കത്തിൽ പറഞ്ഞ ലോക്ഹീഡ് എഫ്-117നു പിന്നാലെ വന്ന അനേകം പോർവിമാനങ്ങൾക്ക് പക്ഷികളുടേയും പ്രാണികളുടേയും പേരുനൽകിയിട്ടുണ്ട്- പ്രത്യേകിച്ച് അമേരിക്കയിൽ. എഫ്-15 ഈഗിൾ, ജനറൽ ഡൈനാമിക്സ് ഫൈറ്റിംഗ് ഫാൽക്കൺ, ഹ്വാക്കർ ഹരിക്കേയ്ൻ, ഹാരിയർ ജമ്പ് ജെറ്റ്, കർട്ടിസ് പി-40 വാർ ഹ്വാക്ക്, സെസ്ന എ-37 ഡ്രാഗൺഫ്ളൈ, ഫെയറി ഫ്ളൈകാച്ചർ ആൻഡ് ഫയർ ഫ്ളൈ തുടങ്ങിയവ അവയിൽ ചിലതുമാത്രം.
കോക്രോച്ചിനും ജനതാ പാർട്ടിയുടെ ചുരുക്കമായ സിജെപിക്കുമുള്ള ഒരു വിമാന കണക്ഷനെപ്പറ്റിക്കൂടി
സിജെപി എന്നു പറഞ്ഞാൽ പൈലറ്റുമാർക്ക് ആദ്യം ഓർമവരിക, സൈറ്റേഷൻ ജെറ്റ് പൈലറ്റ്സ് ആയിരിക്കും. സെസ്ന സൈറ്റേഷൻ, ബീച്ച്ക്രാഫ്റ്റ് പ്രീമിയർ ജെറ്റു വിമാനങ്ങൾ പറത്തുന്നവർക്കായുള്ള സുരക്ഷാ അസോസിയേഷനാണ് സിജെപി. വിമാനങ്ങൾ പറത്തുമ്പോഴുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്, പൈലറ്റുമാർക്കായി അതീവ ഗൗരവത്തോടെ നടത്തുന്ന ഏറെ സുരക്ഷാ പാഠ്യപദ്ധതികൾ ഇവർക്കുണ്ട്.
Tags : cockroach May 16th cjp sunday deepika