ഡൽഹി ചാണക്യപുരിയിലെ നാഷണൽ റെയിൽ മ്യൂസിയം
173 വർഷങ്ങളുടെ ചരിത്രമുണ്ട് ഇന്ത്യയുടെ യാത്രാ ട്രെയിനുകൾക്ക്. ബ്രിട്ടീഷുകാർ ആവിയന്ത്രങ്ങൾ അവരുടെ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതുമുതൽ വിവിധ ഡീസൽ, ഇലക്ട്രിക് ലോക്കോമോട്ടീവുകൾ വരെ നീളുന്നു പൈതൃക ചരിത്രം. 1853 ഏപ്രിൽ 16ന് മുംബൈ മുതൽ താനെ വരെ 34 കിലോമീറ്റർ ആദ്യമായി ഓടിത്തീർത്തതു മുതൽ ഇന്ന് ബുള്ളറ്റ് ട്രെയിൻവരെയെത്തി നിൽക്കുന്നതാണ് ഇന്ത്യയിലെ യാത്രാ ട്രെയിനുകളുടെ കാലഘട്ടം. ഒന്നര നൂറ്റാണ്ടിലധികമുള്ള ആ ദീർഘ ചരിത്രത്തിലേക്ക് തിരിഞ്ഞുനടന്ന് അദ്ഭുതപ്പെടുവാൻ രാജ്യതലസ്ഥാനം അവസരമൊരുക്കുന്നതാണ് നാഷണൽ റെയിൽ മ്യൂസിയം എന്ന പ്രദർശനശാല. പല പ്രവിശ്യകളാലും നാട്ടുരാജ്യങ്ങളാലും വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യയെ ഒന്നിപ്പിച്ച റെയിൽവേയുടെ ചരിത്രം അടുത്തറിയാനും ആ ചരിത്രത്തിന്റെ നിർമിതികളായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല വർണങ്ങളിലെ എഞ്ചിനുകൾ തൊട്ടറിയാനും നാഷണൽ റെയിൽ മ്യൂസിയം അവസരമൊരുക്കുന്നു.173 വർഷങ്ങളുടെ ചരിത്രമുണ്ട് ഇന്ത്യയുടെ യാത്രാ ട്രെയിനുകൾക്ക്.
ബ്രിട്ടീഷുകാർ ആവിയന്ത്രങ്ങൾ അവരുടെ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതുമുതൽ വിവിധ ഡീസൽ, ഇലക്ട്രിക് ലോക്കോമോട്ടീവുകൾ വരെ നീളുന്നു പൈതൃക ചരിത്രം. 1853 ഏപ്രിൽ 16ന് മുംബൈ മുതൽ താനെ വരെ 34 കിലോമീറ്റർ ആദ്യമായി ഓടിത്തീർത്തതു മുതൽ ഇന്ന് ബുള്ളറ്റ് ട്രെയിൻവരെയെത്തി നിൽക്കുന്നതാണ് ഇന്ത്യയിലെ യാത്രാ ട്രെയിനുകളുടെ കാലഘട്ടം. ഒന്നര നൂറ്റാണ്ടിലധികമുള്ള ആ ദീർഘ ചരിത്രത്തിലേക്ക് തിരിഞ്ഞുനടന്ന് അദ്ഭുതപ്പെടുവാൻ രാജ്യതലസ്ഥാനം അവസരമൊരുക്കുന്നതാണ് നാഷണൽ റെയിൽ മ്യൂസിയം എന്ന പ്രദർശനശാല. പല പ്രവിശ്യകളാലും നാട്ടുരാജ്യങ്ങളാലും വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യയെ ഒന്നിപ്പിച്ച റെയിൽവേയുടെ ചരിത്രം അടുത്തറിയാനും ആ ചരിത്രത്തിന്റെ നിർമിതികളായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല വർണങ്ങളിലെ എഞ്ചിനുകൾ തൊട്ടറിയാനും നാഷണൽ റെയിൽ മ്യൂസിയം അവസരമൊരുക്കുന്നു.
ഇന്ത്യയുടെ റെയിൽ ഗതാഗതത്തിന്റെ ചരിത്രം വിളിച്ചോതുന്ന റെയിൽ മ്യൂസിയം ഡൽഹി ചാണക്യപുരിയിൽ 11 ഏക്കറിലാണ്. കാലപ്പഴക്കം വന്ന രാജ്യത്തെ ഐതിഹാസികവും വിഭിന്നവും ചരിത്രപരവുമായ റെയിൽവേ കോച്ചുകളും എഞ്ചിനുകളും പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന വി.വി.ഗിരി 1971 ഒക്ടോബർ ഏഴിനാണ് റെയിൽ മ്യൂസിയത്തിനു തറക്കല്ലിട്ടത്. 1977 ഫെബ്രുവരി ഒന്നിന് റെയിൽവേ മന്ത്രിയായിരുന്ന കമലാപതി ത്രിപാഠി മ്യൂസിയം പൊതുജനങ്ങൾക്കു തുറന്നു കൊടുത്തു.നാഷണൽ റെയിൽ മ്യൂസിയം ഒരു റെയിൽവേ യാർഡിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. ഒരു വശത്ത് നാഷണൽ റെയിൽ മ്യൂസിയത്തിന്റെയും ഇന്ത്യൻ റെയിൽവേയുടെയും ചരിത്രവും വികാസവും കഥകളും പുരാവസ്തുക്കളും.
മ്യൂസിയത്തിനു പുറത്താണ് സന്ദർശകരെ ആകർഷിക്കുന്ന കാഴ്ചവസ്തുക്കളുള്ളത്. റെയിൽവേ പാളങ്ങളിൽ അങ്ങിങ്ങായി തൊട്ടുരുമ്മി കിടക്കുന്ന സ്റ്റീം ലോക്കോമോട്ടീവുകളുടെയും ഡീസൽ ലോക്കോമോട്ടീവുകളുടെയും ഇലക്ട്രിക് ലോക്കോമോട്ടീവുകളുടെയും യഥാർഥ എഞ്ചിനുകൾ. നൂറിലധികം വർഷം പഴക്കമുള്ള പാളങ്ങളിൽ ഒരിക്കൽ കൂകിപ്പാഞ്ഞിരുന്ന എഞ്ചിനുകൾ നമ്മുടെ സ്പർശനവും കാത്ത് കിടക്കുകയാണ് നാഷണൽ റെയിൽ മ്യൂസിയം മുറ്റത്ത്.ഇന്ത്യയിലെ രാജഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ആർഭാടകരമായ ട്രെയിൻ യാത്രക്കായി നിർമിച്ചെടുത്ത റോയൽ സലൂണുകൾ, പണ്ടുകാലത്ത് ചരക്കുകൾ നീക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന വാഗണുകൾ, രാഷ്ട്രപതിമാർ ഉപയോഗിച്ചിരുന്ന പ്രസിഡന്റ് സലൂണ്, യുദ്ധകാലത്ത് സൈനികരെ സുരക്ഷിതമായി പാളങ്ങളിലൂടെ എത്തിച്ചിരുന്ന കവചമുള്ള തീവണ്ടി എന്നിങ്ങനെ കൗതുക കാഴ്ചകൾ റെയിൽ മ്യൂസിയത്തിലുണ്ട്.
50 രൂപ ടിക്കറ്റെടുത്ത് അകത്തുകയറിയാൽ ഇന്ത്യൻ റെയിൽവേയുടെ 150 വർഷത്തെ ചരിത്രം നാഷണൽ റെയിൽ മ്യൂസിയത്തിൽ അനുഭവിച്ചറിയാം. അതിനോടൊപ്പം 20 രൂപ കൂടി ചെലവാക്കിയാലാകട്ടെ റെയിൽ മ്യൂസിയത്തിനു പുറത്തുള്ള ടോയ് ട്രെയിനിൽ മ്യൂസിയത്തിനു ചുറ്റും കറങ്ങുകയും ചെയ്യാം. മൊത്തത്തിൽ പാളങ്ങളെ അടുത്തറിഞ്ഞുള്ള മ്യൂസിയം സന്ദർശനം പാളങ്ങളിലെ ഒരു യാത്രയിലൂടെ പര്യവസാനം കുറിച്ച് ചരിത്രാന്വേഷികൾക്ക് നാഷണൽ റെയിൽ മ്യൂസിയത്തിന്റെ സന്ദർശനം അവസാനിപ്പിക്കാം: ഇന്ത്യൻ റെയിൽവേയുടെ ഭൂതകാലത്തെ കൈയെത്തിപ്പിടിച്ച ഓർമകളുമായി.
Tags : NationalRailMuseum SundayDeepika