പാർലമെന്റ്
ന്യൂഡൽഹി: ഈമാസം 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായായി 19ന് സർവകക്ഷി യോഗം ചേരും. പാർലമെന്റ് നടപടികൾ സുഗമമായി നടത്താനും പരിഗണനയ്ക്കുവരുന്ന ബില്ലുകളിൽ പിന്തുണയും തേടിയാണ് സർവകക്ഷിയോഗം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, ഓപ്പറേഷൻ സിന്ദൂറിലെ സൈനികരുടെ മരണം സംബന്ധിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പരാമർശം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരേ ആയുധമാക്കും. തെറ്റായ വിവരം നൽകി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി രാജ്നാഥ് സിംഗിനെതിരേ കോൺഗ്രസ് ഇതിനോടകം അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്.
ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്ന ചില ബില്ലുകൾ കേന്ദ്രസർക്കാർ സമ്മേളനത്തിൽ പരിഗണനയ്ക്കെടുത്തേക്കും. 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന 130-ാം ഭരണഘടനാഭേദഗതി ഉൾപ്പെടുന്ന ബില്ലുകളടക്കമാണ് അവതരിപ്പിക്കുക. നിലവിൽ ജെപിസിയുടെ പരിഗണനയിലുള്ള ബില്ലിന്റെ അന്തിമ റിപ്പോർട്ട് വൈകാതെ പാർലമെന്റിൽ സമർപ്പിക്കും.
കുറ്റകൃത്യത്തിൽ ജയിലിലാകുന്ന മന്ത്രിമാരുടെ സ്ഥാനം നഷ്ടമാകുമെന്ന ബില്ലിലെ വ്യവസ്ഥ ഭേദഗതി ചെയ്തു സസ്പെൻഷൻ മാത്രമാക്കി മാറ്റാൻ പാർലമെന്ററി സമിതി ശിപാർശ ചെയ്തിട്ടുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ വീണ്ടും പരിഗണനയ്ക്കു കൊണ്ടുവന്നേക്കും.
തൃണമൂൽ കോൺഗ്രസിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും നേരിട്ട പ്രതിസന്ധിയാണു ഭരണഘടനാഭേദഗതികൾ ഉൾപ്പെടുന്ന ബില്ലുകൾ പരിഗണനയ്ക്കെടുക്കാൻ കേന്ദ്രസർക്കാരിന് നൽകുന്ന ആത്മവിശ്വാസം.
കഴിഞ്ഞ സമ്മേനത്തെ അപേക്ഷിച്ചു ലോക്സഭയിൽ തൃണമൂലിന്റെ 21 എംപിമാരുടെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽനിന്നുള്ള ആറ് എംപിമാരുടെയും പിന്തുണയില്ലാതെയാണു പ്രതിപക്ഷം മൺസൂൺ സമ്മേളനത്തെ നേരിടാനൊരുങ്ങുന്നത്. ഭരണഘടനാഭേദഗതിയിൽ ഉൾപ്പെടുന്ന ഒരു ബില്ലും ഇരുസഭകളിലും പാസാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണു പ്രതിപക്ഷം.
Tags : Parliament Opposition