Binoy Vishwam
തിരുവനന്തപുരം: സിപിഎം-സിപിഐ ഉഭയകകക്ഷി ചർച്ച നാളെ നടക്കാനിരിക്കേ പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടി എല്ലാ സ്ഥാനവും ഒരു പാർട്ടിതന്നെ കൈവശം വയ്ക്കുന്നത് മുന്നണി സന്പ്രദായത്തിന് യോജിച്ചതല്ലെന്ന വിമർശനവും സിപിഎമ്മിനെതിരേ അദ്ദേഹം പരസ്യമായി ഉന്നയിച്ചു.
കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അതു പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ ആ പങ്കുവയ്ക്കൽ അനിവാര്യമാണ്. പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് സിപിഐക്ക് തർക്കവും സംശയവുമില്ല. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്.
അവിടെ കീഴ്വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്വഴക്കവും മാറേണ്ടി വന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല, രാഷ്ട്രീയമാണ് വലുത്. കീഴ്വഴക്കമല്ല എൽഡിഎഫാണ് വലുതെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണം. കീഴ്വഴക്കമല്ല ഒന്നിച്ചുപോക്കാണ് വലുത്.
അതിനാലാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന് സിപിഐ പറയുന്നത്. എൽഡിഎഫിനെ ദുർബലമാക്കുകയല്ല, മറിച്ചു ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇടതുമുന്നണി എൽഡിഎഫായി തുടരണമെങ്കിൽ അത്തരത്തിലുള്ള പങ്കുവയ്പ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.
പതിവിനു വിപരീതമായി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലാകും നാളെ ചർച്ച നടക്കുക. സാധാരണയായി ഘടകകക്ഷി നേതാക്കളെ സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തുകയാണ് പതിവ്.
Tags : DeputyLeader Opposition requirement CPI