തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഎം - സിപിഐ ബന്ധം ഉലയുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെക്കുറിച്ച് അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന് സിപിഐ നേതാവ് സി. ദിവാകരൻ ചോദിച്ചു.
ഉപനേതൃസ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നതിനിടെയാണ് ദിവാകരന്റെ രൂക്ഷ പ്രതികരണം. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമാണ്. അത്തരമൊരു സമീപനം ഉണ്ടാകാൻ പാടില്ല. മുന്നണിയെ മുന്നോട്ടുകൊണ്ടുപോകേണ്ടതും വിട്ടുവീഴ്ച ചെയ്യേണ്ടതും സിപിഎമ്മാണ്.
ഉപനേതൃസ്ഥാനം സിപിഎമ്മിന് അവകാശപ്പെട്ടതല്ല. ഉപനേതാവിനെ വേണ്ടെന്നാണെങ്കിൽ പിന്നെ എന്തിനാണ് സിപിഎം ഇത്രയും ബഹളം വയ്ക്കുന്നത്. തരില്ല എന്ന് പറയാൻ പിണറായി വിജയന് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ചർച്ച നടത്തുകയാണ് വേണ്ടത്. ചർച്ചയില്ലാതെ ഇത്തരത്തിൽ നിലപാട് പ്രഖ്യാപിക്കുന്നത് ശരിയല്ല.
ഉപനേതൃസ്ഥാനം നൽകാൻ സാധ്യമല്ലെന്ന് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദിവാകരൻ വ്യക്തമാക്കി. ഇതിനിടെ ഉപനേതൃസ്ഥാനം സിപിഎമ്മിന് തന്നെയാണെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.