പ്രതീകാത്മക ചിത്രം
നമ്മുടെ പ്രഭാതങ്ങൾ ഇന്ന് ആരംഭിക്കുന്നത് പത്രം നിവർത്തിയോ റേഡിയോ ട്യൂണ് ചെയ്തോ അല്ല, മറിച്ച് മൊബൈൽ സ്ക്രീനുകളിൽ വിരലുകൾ പായിച്ചുകൊണ്ടാണ്. ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് ഷോർട്സുകളും ടിക് ടോക് തരംഗങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് അധികകാലം ആയിട്ടില്ല. എന്നാൽ, ചുരുങ്ങിയ കാലംകൊണ്ട് നമ്മുടെ പോപ്പ് കൾച്ചറിനെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു മാധ്യമം ചരിത്രത്തിലുണ്ടായിട്ടില്ല. കേവലം മുപ്പത് സെക്കൻഡിൽ വിനോദം നൽകുന്ന കൊച്ചു വീഡിയോകൾ വലിയൊരു സാംസ്കാരിക പരിവർത്തനത്തിനാണ് വഴിതുറന്നിരിക്കുന്നത്. പണ്ടൊക്കെ സിനിമ കാണണമെങ്കിൽ തിയറ്ററിൽ പോകണമായിരുന്നു, അല്ലെങ്കിൽ ടെലിവിഷന് മുന്നിൽ കൃത്യസമയത്ത് ഇരിക്കണമായിരുന്നു.
അവിടെ പ്രേക്ഷകൻ ഒരു നിഷ്ക്രിയ ഘടകമായിരുന്നു. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പ്രേക്ഷകൻതന്നെയാണ് ഉള്ളടക്കം നിർമിക്കുന്നത്. ജനപ്രിയ സിനിമാ ഗാനമോ, ഡയലോഗോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം അതിനെ അടിസ്ഥാനമാക്കി ലക്ഷക്കണക്കിന് റീലുകളാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമ നിർമിക്കുന്നവർ നൽകുന്ന കാഴ്ചകളെ അതേപടി വിഴുങ്ങുന്നതിന് പകരം, അതിനെ സ്വന്തം ഭാവനയ്ക്കനുസരിച്ച് പുനർനിർമിക്കാനുള്ള സ്വാതന്ത്ര്യം സോഷ്യൽ മീഡിയ പുതുതലമുറയ്ക്ക് നൽകുന്നു.
ഇവിടെയാണ് പഴയകാല ജനപ്രിയ സംസ്കാരത്തെ ഓർക്കേണ്ടത്. അക്കാലത്ത് ഒരു സിനിമയിലെ കോമഡിയോ പാട്ടോ ഹിറ്റായാൽ മാസങ്ങളോളം പ്രേക്ഷകരുടെ മനസിൽ നിൽക്കുമായിരുന്നു. ക്യാന്പസുകളിലും ചായക്കടകളിലും ആഴ്ചകളോളം നീളുന്ന ചർച്ചകളായിരുന്നു അവ. എന്നാൽ ഇന്നത്തെ റീൽ സംസ്കാരത്തിൽ ഒരു ട്രെൻഡിന്റെ ആയുസ് പരമാവധി ഒരാഴ്ച മാത്രമാണ്. ഈ വാരം ഇൻസ്റ്റാഗ്രാമിനെ ഇളക്കിമറിക്കുന്ന ഓഡിയോ ട്രെൻഡ് അടുത്ത വാരം ആരും ഓർക്കില്ല. ഹൈപ്പും യാഥാർഥ്യവും തമ്മിലുള്ള സംഘർഷംഈ ട്രെൻഡ് സിനിമകളുടെ വിജയപരാജയങ്ങളെപ്പോലും ഇന്ന് നിശ്ചയിക്കുന്നുണ്ട്. തിയറ്ററുകളിൽ വലിയ ചലനമുണ്ടാക്കാത്ത പല ചെറിയ ചിത്രങ്ങളും അതിലെ ഏതെങ്കിലും ഒരു രംഗമോ പാട്ടോ റീലുകളിൽ തരംഗമാകുന്നതോടെ ഒടിടിയിൽ വൻ വിജയമായി മാറുന്ന കാഴ്ച നമ്മൾ കാണുന്നുണ്ട്.
അതേസമയം, റീലുകളിലെ "ഹൈപ്പ്’ കണ്ട് തിയറ്ററിലെത്തുന്ന പ്രേക്ഷകൻ രണ്ടര മണിക്കൂർ സിനിമ കാണുന്പോൾ നിരാശനാകുന്ന അവസ്ഥയുമുണ്ട്. കാരണം, മുപ്പത് സെക്കൻഡിൽ ത്രില്ലടിപ്പിക്കുന്ന വേഗതയും ദൃശ്യഭംഗിയും ഒരു പൂർണചിത്രത്തിന് നിലനിർത്താൻ കഴിഞ്ഞെന്ന് വരില്ല. സിനിമയുടെ ആത്മാവ് അതിന്റെ തിരക്കഥയുടെ ഒഴുക്കിലാണ്, അല്ലാതെ റീലുകളിലെ കട്ട്-ടു-കട്ട് വിഷ്വലുകളിലല്ല.ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യർക്കുപോലും തങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനും അതിലൂടെ വരുമാനമുണ്ടാക്കാനും പോപ്പ് കൾച്ചർ വേദിയൊരുക്കുന്നു. സിനിമയിലെ മുൻനിര താരങ്ങൾ പോലും തങ്ങളുടെ ചിത്രങ്ങളുടെ പ്രമോഷനായി റീൽ ഇൻഫ്ലുവൻസർമാരെ തേടിപ്പോകുന്നത് ഈ മാധ്യമത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നു.
Tags : SundayDeepika